Skip to main content

ഉറപ്പ്

മനസ് കൊണ്ട്
ഒരു മലയാകണം
അയാൾ

അവളോ
അവിടെ
ഉടൽ കൊണ്ട് തീർത്ഥാടനത്തിന്
വന്ന
ഒരുവൾ

കയറുന്ന ഉയരവും
അവൾ തന്നെ
കൊണ്ടുവരുന്നതാകണം

കുന്നിറങ്ങി ഊറിവരുന്നുണ്ട്
എന്നോ
അവരുടെ ആരവങ്ങൾ
മുകളിലേയ്ക്ക്
കൊണ്ടുപോയ
കുതിരകൾ

അവ ആദ്യം
അവൾക്കും
പിന്നെ മലയ്ക്കും
മല പതിയേ
എന്നോ
പെയ്ത മഴയ്ക്കും
വഴിമാറി കൊടുക്കുന്നു.

വഴുക്കുന്നുണ്ടാവണം
വഴികൾ

ഇരുട്ടിയിട്ടുണ്ടാവണം

അവന്റെ ചുണ്ടുകൾ
അവളുടെ പണ്ടത്തെ
വഴിവിളക്കുകൾ

ഇപ്പോഴതാരോ
ഊതിക്കെടുത്തിയിരിയ്ക്കുന്നു

അവർക്കിടയിൽ 
ചുംബനങ്ങൾ
ഇപ്പോൾ
വഴിതെറ്റിയ സഞ്ചാരികൾ

രാത്രികൾ
എന്നും
അവർക്കിടയിൽ
അതിശയങ്ങൾ
അവ
ആമ്പൽപ്പൂക്കളായി
വിരിഞ്ഞ് പോകുന്നതാകണം

എന്നിരുന്നാലും
ഞെട്ടു കൊണ്ട് വിയോജിക്കുവാനുള്ള
മൊട്ടിന്റെ മോഹത്തെ
കാലം പൂവാക്കി കൊടുത്തതാവണം

ഉടലരികുകൾ
മാത്രം അകലങ്ങളിലേയ്ക്ക്
വിരിഞ്ഞതാവണം

ശരിയാവണം
ഭ്രമണത്തിന്റെ മൊട്ട്
വിരിഞ്ഞതാവണം
ഭൂമി

നിലാവിന്റെ നീരാവി
അത്രമേൽ ഖനീഭവിച്ച്
ചന്ദ്രനുമായതാവണം

എഴുത്തിന്റെ ഇരുട്ടിൽ
വാക്കല്ല
വായന തന്നെയാണ് സത്യം

അത്രമേൽ ഇരുട്ടത്ത്
കിടന്ന് കളഞ്ഞുകിട്ടിയിട്ടുണ്ട്
വെയിലിന്റെ ഒരു കോശം
ഭൂമിയത്
ആകാശത്തിന്റെ മൈക്രോസ്കോപ്പിലൂടെ
നോക്കി
വലുതാക്കുന്നതാവണം
സൂര്യനാവുന്നതാവണം

മതി
നേരം വെളുത്തു വരുന്നു

കാത്തിരിപ്പിന്റെ പാതിയുമാതി
ഒരാൾക്കെങ്കിലും
തിരിച്ചു പോകേണ്ടതുണ്ട്

ഇനി
ഈ വൈകിയ വേളയിൽ
പൊട്ടാൻ വൈകുന്ന തെറ്റിന്
അവർക്ക്
കുമിളകളുടെ
ദൈവത്തെ ആരാധിക്കേണ്ടതുണ്ടാവും....
ഉറപ്പ്!

Comments

  1. മനസ്സുകൊണ്ട് മലയായവനിലേക്ക്
    തീർഥാടനം പോകുന്ന അവൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ