മനസ് കൊണ്ട്
ഒരു മലയാകണം
അയാൾ
അവളോ
അവിടെ
ഉടൽ കൊണ്ട് തീർത്ഥാടനത്തിന്
വന്ന
ഒരുവൾ
കയറുന്ന ഉയരവും
അവൾ തന്നെ
കൊണ്ടുവരുന്നതാകണം
കുന്നിറങ്ങി ഊറിവരുന്നുണ്ട്
എന്നോ
അവരുടെ ആരവങ്ങൾ
മുകളിലേയ്ക്ക്
കൊണ്ടുപോയ
കുതിരകൾ
അവ ആദ്യം
അവൾക്കും
പിന്നെ മലയ്ക്കും
മല പതിയേ
എന്നോ
പെയ്ത മഴയ്ക്കും
വഴിമാറി കൊടുക്കുന്നു.
വഴുക്കുന്നുണ്ടാവണം
വഴികൾ
ഇരുട്ടിയിട്ടുണ്ടാവണം
അവന്റെ ചുണ്ടുകൾ
അവളുടെ പണ്ടത്തെ
വഴിവിളക്കുകൾ
ഇപ്പോഴതാരോ
ഊതിക്കെടുത്തിയിരിയ്ക്കുന്നു
അവർക്കിടയിൽ
ചുംബനങ്ങൾ
ഇപ്പോൾ
വഴിതെറ്റിയ സഞ്ചാരികൾ
രാത്രികൾ
എന്നും
അവർക്കിടയിൽ
അതിശയങ്ങൾ
അവ
ആമ്പൽപ്പൂക്കളായി
വിരിഞ്ഞ് പോകുന്നതാകണം
എന്നിരുന്നാലും
ഞെട്ടു കൊണ്ട് വിയോജിക്കുവാനുള്ള
മൊട്ടിന്റെ മോഹത്തെ
കാലം പൂവാക്കി കൊടുത്തതാവണം
ഉടലരികുകൾ
മാത്രം അകലങ്ങളിലേയ്ക്ക്
വിരിഞ്ഞതാവണം
ശരിയാവണം
ഭ്രമണത്തിന്റെ മൊട്ട്
വിരിഞ്ഞതാവണം
ഭൂമി
നിലാവിന്റെ നീരാവി
അത്രമേൽ ഖനീഭവിച്ച്
ചന്ദ്രനുമായതാവണം
എഴുത്തിന്റെ ഇരുട്ടിൽ
വാക്കല്ല
വായന തന്നെയാണ് സത്യം
അത്രമേൽ ഇരുട്ടത്ത്
കിടന്ന് കളഞ്ഞുകിട്ടിയിട്ടുണ്ട്
വെയിലിന്റെ ഒരു കോശം
ഭൂമിയത്
ആകാശത്തിന്റെ മൈക്രോസ്കോപ്പിലൂടെ
നോക്കി
വലുതാക്കുന്നതാവണം
സൂര്യനാവുന്നതാവണം
മതി
നേരം വെളുത്തു വരുന്നു
കാത്തിരിപ്പിന്റെ പാതിയുമാതി
ഒരാൾക്കെങ്കിലും
തിരിച്ചു പോകേണ്ടതുണ്ട്
ഇനി
ഈ വൈകിയ വേളയിൽ
പൊട്ടാൻ വൈകുന്ന തെറ്റിന്
അവർക്ക്
കുമിളകളുടെ
ദൈവത്തെ ആരാധിക്കേണ്ടതുണ്ടാവും....
ഉറപ്പ്!
മനസ്സുകൊണ്ട് മലയായവനിലേക്ക്
ReplyDeleteതീർഥാടനം പോകുന്ന അവൾ ...