Skip to main content

തിരിച്ചറിവുകൾ

ആകുലപ്പെടുവാനുള്ള
ഒരവസരവും
പാഴാക്കിക്കളയാത്തവരാവും
വാഴ്ത്തപ്പെട്ടവരാൾ
ഭൂമിയിൽ
മനുഷ്യരായി ഉയർത്തപ്പെട്ടിട്ടുണ്ടാവുക

ആകുലപ്പെടുവാൻ
ഒരു പക്ഷേ നാളെ
നമ്മളില്ലെങ്കിലൊ?
നമ്മളേക്കാൾ നന്നായി
ആകുലപ്പെടുവാൻ
മറ്റൊരാൾക്ക് കഴിയില്ല
എന്ന ധാരണ തന്നെയാവണം
നാളെയും
ജീവിച്ചിരിക്കുവാൻ
അവരെ പ്രേരിപ്പിക്കുന്നുണ്ടാവുക.

ആകുലതകൾ നിറഞ്ഞ
ഇന്നലെകൾ പിൻവലിയ്ക്കുവാൻ
നാളെയ്ക്ക് വേണ്ടി
ഇന്നെന്ന വരിയിൽ
കൂടുതൽ കൂടുതൽ
കാത്തുനിൽക്കുന്നവരാവുകയാണ്
ഓരോ നിമിഷവും
നമ്മൾ

വരിയിൽ നിൽക്കുന്നവരൊക്കെ
ഒരു പക്ഷേ
കാത്തുനിൽക്കുവാൻ
ആരുമില്ലാത്തവരാകണം

ഒറ്റപ്പെടലല്ലാതെ
അവർക്ക്
കൂടുതൽ ഒന്നും
പിൻവലിയ്ക്കുവാനുമുണ്ടാകില്ല

എന്നിട്ടും അവർ വരിനിൽക്കുന്നത്
നമ്മളിൽ ഒരാളായി
തോളോട് തോളുചേർന്ന്
നമ്മളോട് ഒട്ടി നിൽക്കുവാൻ
മാത്രമാവും

ഇപ്പോൾ നിങ്ങൾക്ക് കാണാനാവും
കാത്തുനിന്നു
കിളികളെ പിൻവലിച്ചു
പറന്നുപോകുന്ന ഒരാൾ

വരി നിന്ന് കാലുകൾ പിൻവലിച്ച്
നടന്നു പോകുന്ന വേറൊരാൾ

പുഴ പിൻവലിച്ച്
ഒഴുകി പോകുന്നവർ

കുടയുമായി വന്ന്
മഴ പിൻവലിച്ച്
നനഞ്ഞു കൊണ്ട്
തിരിച്ചു പോകുന്ന പലർ

ഒരാളായി വന്ന്
അക്കങ്ങൾ പിൻവലിച്ചു
പലരായി ചിതറി പോകുന്ന ചിലർ

തനിയ്ക്ക് പിന്നിൽ നിൽക്കുവാനുള്ള
ഒരു വരിയെ തന്നെ
ഒറ്റയ്ക്ക് വന്ന്
പിൻവലിയ്ക്കുന്ന
മറ്റൊരാൾ

ചിറകുകളിൽ
തൂവലുകളുമായി വന്ന്
പറക്കുവാനുള്ള ആകാശത്തെ പിൻവലിച്ചു
തിരിച്ചുപോകുന്ന കിളികൾ

എന്നാലും

കാത്തു നിന്നു
സ്വന്തം ഒറ്റപ്പെടലിനെ
തന്റെ തന്നെ ഒരു വരിയെപോലെ
പിൻവലിച്ചുകൊണ്ട് പോകുന്ന
ഒരാളെ കണ്ടുമുട്ടുന്നത് വരെ
കാഴ്ച്ചകൾ തുടരും

പിന്നെ
മനുഷ്യനെന്ന നിലയിൽ
എന്തും പിൻവലിയ്ക്കാൻ മാത്രം
കഴിയുന്ന
ഒരു മെഷീനായി
സ്വയം മാറുന്നത്
അത്രമേൽ വൈകി
തിരിച്ചറിയും വരെ .......

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!