Skip to main content

ഉടൽമുദ്ര

എന്നോട് കലഹിച്ചു
എന്റെ മഴയോട്
തുള്ളികളോളം
വഴക്കിട്ട്
എന്നെ നനയ്ക്കുന്ന
വാക്കാണ്‌ നീ

തോരുമ്പോൾ
ഒരു നെടുവീർപ്പ് കൊണ്ട്
തുന്നിക്കെട്ടിയ
അന്തമില്ലാത്ത ഒരുവാക്കിന്റെ
ഒരരക്കെട്ടോളം നീളുന്ന
തുടർ ചലനങ്ങളുടെ
രണ്ടറ്റങ്ങളാവുകയാണ്
നമ്മൾ

എന്നാലും
ഓരോ തവണയും
മാരകമായി എന്നെ
കടിച്ചു മുറിവേൽപ്പിക്കുന്ന
നിന്റെ മുലകളിലെ ഉറുമ്പും കൂട്
കടന്ന്

വിരഹത്തിന്റെ
വിരലടയാളം പോലെ
സ്പർശിക്കുന്ന
വിരൽക്കാലതീരങ്ങളിൽ,

തിരമാലകളുടെ
രണ്ടിണച്ചുണ്ടുകൾ
തിരഞ്ഞ്..

സമുദ്രമൗനങ്ങൾ;

നമ്മുടെ ചോരുന്ന ജലയിടങ്ങളിൽ
രഹസ്യമായ് വെയ്ക്കുന്ന
രണ്ടുടൽ മുദ്രകളാവുകയാണ്
നമ്മൾ!

Comments

  1. പുത്തന്‍ തലമുറയിലെ ദമ്പതികളില്‍ പലരും ഉടല്‍മുദ്രകളാവുകയാണോ എന്ന് സംശയം തോന്നാറുണ്ട്. കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  2. സമുദ്രമൗനം പാടില്ലല്ലോ!!!

    ReplyDelete
  3. വിരഹത്തിന്റെ വിരലടയാളം പോലെ
    സ്പർശിക്കുന്ന വിരൽക്കാലതീരങ്ങളിൽ,

    തിരമാലകളുടെ രണ്ടിണച്ചുണ്ടുകൾ
    തിരഞ്ഞ്.. സമുദ്ര മൗനങ്ങൾ;
    ഭായിയുടെ ഉപമകളെ വെല്ലുവാൻ വേറെ ഒന്നുമില്ല ഭായ്

    ReplyDelete
    Replies
    1. ഞാൻ നിനച്ചത് മുരളിച്ചേട്ടൻ പറഞ്ഞതിനാൽ .കവിക്ക് സലാം മാത്രം

      Delete
  4. മാരകമായിട്ടും പിന്നെയും വിരഹം വരുന്നത് മനസിന്റെ ചാഞ്ചല്യം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം