Skip to main content

ആറിന് വെറുമൊരു അഞ്ചിന്റെ കുറവുള്ളത്

 ഋതു ആറിലും
പെടാത്ത ആഴ്ചയിലെ
ഏഴാമത്തെ ദിവസമായിരുന്നു
അത്

ഓരോ പക്ഷിത്തൂവലിനും
ഓരോരോ കിളികളെ വെച്ച്
അനുവദിച്ചു കൊടുക്കുന്നുണ്ടായിരുന്നു
പ്രഭാതം

പക്ഷിയ്ക്കും
തൂവലിനുമിടയിൽ
വല്ലാത്തൊരു ഭാരത്തോടെ
അനുവാദവും
പറന്നു നടക്കുന്നുണ്ടായിരുന്നു

അത്രയും മൃദുലമായി
പ്രഭാതവും
പക്ഷിത്തൂവലുകളാക്കപ്പെടുന്നു
ദിവസങ്ങൾക്ക്
വെളിയിൽ
പറന്നു നടക്കപ്പെടുന്നു

ഓരോ പക്ഷികളും
വെവ്വേറെആകാശങ്ങളെ
ക്കുറിച്ചുള്ള
ആശങ്കകൾ
കൂടുകൂട്ടുന്നുണ്ടായിരുന്നു

ആകാശത്തെ വേർതിരിക്കുവാൻ
അതിരായി
അത്രമേൽ സമാധാനപരമായി
ആകാശത്തേയ്ക്ക്
മരങ്ങൾ
അനുവദിക്കപ്പെടുന്നു!

- 2 -

മരങ്ങൾക്ക്
പുറത്ത്
ഇലകൾക്ക് വെളിയിൽ
ചില്ലകളേക്കാൾ
ഉയരത്തിൽ
പുതിയ ശിഖരങ്ങൾ
മുകളിലേയ്ക്ക്
നിർമ്മിക്കുന്ന
കൂടുകൾ

അവ തൂവലുകൾ
പോലെ
കളികൾക്ക്
കൈമാറുന്ന
മരങ്ങൾ

തൂവലുകൾ നിറയേ
ചില്ലകൾ അനുവദിക്കപ്പെടുന്നു
ചില്ലകൾ നിറയേ
കിളികൾ
കിളികളുടെ
പുറം നിറയെ ഇലകൾ

അവയ്ക്ക് പുതുപുത്തൻ
ആകാശങ്ങൾ;
ചിറകുകൾക്ക് പുറത്ത്
അനുവദിക്കപ്പെടുന്നു

ആകാശത്തിന്റെ ചുണ്ട് തിരഞ്ഞവ
വീണ്ടും
കിളിക്കുഞ്ഞുങ്ങളാക്കപ്പെടുന്നു

അവയുടെ കൊക്കുകളിൽ
പുതിയ അസ്തമയം
ഉൽപ്പാദിപ്പിക്കപ്പെടുന്നു

ദിവസന്തോറും
സ്ഥിരമായി
മാറ്റിവെയ്ക്കപ്പെടുന്ന
ഉദയം എന്ന
അവയവം

ഭാരക്കുറവ് കൊത്തി
തിന്ന്
ആദിവാസിക്കുഞ്ഞുങ്ങളെ
പോലെ
മേഘങ്ങളാക്കപ്പെടുന്ന
കിളിക്കുഞ്ഞുങ്ങൾ

അവ മീനുകളെ അനുകരിക്കുകയും
വെള്ളത്തിന് അടിമകളാക്കപ്പെടുകയും
ചെയ്യുന്നു

കൂടുകൾക്ക്
താഴെ
വേരോളം
മാഞ്ഞ് പോകുന്ന
മരങ്ങൾ

പുറത്ത് കാണാത്ത വിധം
പറക്കാൻ മാത്രം
പുറത്ത് വരും വിധം
അവിശ്വസനീയമാം വണ്ണം
വേരുകളിൽ
കൂടു കൂട്ടിയിരിക്കുന്ന
കിളികൾ !

- 3 -

മേഘങ്ങൾക്ക് മുകളിൽ
മിന്നാമിന്നികളുടെ
വല കെട്ടി
വെളിച്ചത്തിന്റെ ഇരപിടിച്ച നിലയിൽ
കാണപ്പെടുന്ന
നക്ഷത്രങ്ങൾ

അവയ്ക്ക്
താഴെ
ഇര പിടിക്കുന്ന മരങ്ങൾ

അതിൽ കുരുങ്ങിയ
ഇരകളെ
കിളികളായി
മരങ്ങൾ
ആകാശത്തേയ്ക്ക് പറത്തുന്നു

കാറ്റിന്റെ പേരിൽ
പച്ച നിറത്തിൽ
പീഡിപ്പിക്കപ്പെടുന്ന
ഇലകൾ

അവ വല്ലാതെ ഉലയുന്നു
ഉലയുന്ന ഇലകളെ
മഴകൊണ്ട് കെട്ടിയിടപ്പെട്ട നിലയിൽ
കണ്ടെത്തുന്ന
കാറ്റ്

കാറ്റടിയ്ക്കുന്നിടത്തെല്ലാം
പെയ്തു തോർന്ന പോലെ
'തെളിയുന്ന'
മഴയ്ക്കുള്ള സാദ്ധ്യതകൾ

- 4 -

രണ്ടുടൾ പൂക്കുന്ന
കുടയ്ക്ക് താഴെ
ഉയരം കുറച്ച് മഴ പെയ്തിരുന്നു

ദ്രവരൂപത്തിൽ താക്കോലുകൾ
പൂക്കുന്ന
ഉടൽ കിലുക്കങ്ങൾക്ക്
താഴെ
ആഴത്തിന്റെ പടവുകളിറങ്ങി
കടൽ

തലയിണയിലെ അക്വേറിയത്തിൽ
നീന്തുന്ന മീനുകൾ
വെള്ളത്തിന് വെളിയിൽ വന്ന്
ഉറങ്ങാത്തവരുടെ
ഉറക്കമുറങ്ങിക്കൊടുത്തിരുന്നു

ഉണരുന്നവർ
പതുപതുത്ത
വെളുത്തതൂവലുകൾ ഉള്ള
പകൽ പൊതിഞ്ഞെടുക്കുന്നു

എന്നിട്ടും


ഉറങ്ങുന്നവർക്കുള്ള
ചികിത്സ എന്ന നിലയിൽ
ഇടിയും മിന്നലുമുള്ള
മഴയുടെ ആവിർഭാവം

- 5 -

രോഗി എന്ന നിലയിൽ
മിന്നലിന്റെ തേൻ നുണഞ്ഞ
മഴത്തുള്ളികളെ
മുലകളാക്കുന്നതിനിടയിൽ
ഈശ്വരൻ കൈയ്യോടെ പിടിക്കപ്പെടുന്നു!

Comments

  1. ആ അഞ്ചിന്റെ കുറവ്
    തന്നെയാണ് ഒരു വല്ലാത്ത കുറവ്..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...