Skip to main content

അന്ധയായ നിലാവിനെ കുറിച്ച്


പതിവിലും ശാന്തമായിരുന്നു
ഇന്നലെ
നിലാവ്

മിഴിച്ചുവന്ന
പതിവിന്റെ
കുമിള

പൊട്ടുന്ന
അഞ്ച് ചുവന്ന പൊട്ടിട്ട
രാത്രി

ചതുരത്തിൽ വിടർന്നു
ചുവരിൽ
വൃത്തത്തിൽ
തെന്നിതെന്നി മാറുന്ന
ജാലകം

നക്ഷത്രത്തിലെയ്ക്ക്
നീളുന്ന
അതിന്റെ അദൃശ്യ
കേസരങ്ങൾ

സ്വകാര്യം പോലെ
കാണാതെ പോയ
ആകാശത്തിന്റെ
സുതാര്യത

ഒഴുകിപോകുന്ന
രാത്രിയുടെ
പുഴ

ഒന്നൂടി പോകണമെന്നുണ്ട്
ഇന്നലെയിലെയ്ക്ക്

കുമിളയിലൂടെ
പൊട്ടാതെ

തിരിച്ച്
എന്നെങ്കിലും
ഒഴുകിവന്നേക്കാവുന്ന
നാളെയിലൂടെ

പോകുന്നുമുണ്ട്
ജലത്തിന്റെ
ഓരത്തിലൂടെ
മണൽതരികളിൽ
മുത്തി
കാലടികൾ കൊളുത്തി

എത്താത്തതാണ്
നരയുടെ
പത പുതച്ചദൂരം കടന്ന്
വാർദ്ധക്യത്തിന്റെ ആനന്ദം

മരത്തിന്റെ കര
ഇലയുടെ തീരം
വെളുപ്പിന്റെ ആകൃതിയിൽ
പാതിശബ്ദമായി മാറിക്കഴിഞ്ഞ
ശംഖ്

കരയുടെയും
ജലത്തിന്റെയും
അറുപത്തിനാലു കളങ്ങൾ
ആറെന്നും
നൂറ്റൊന്നു എന്നും
രണ്ടുനിറങ്ങൾ

രാജാവ്തൊട്ട്
കാലാൾ വരെ
മാറ്റിയെഴുതപ്പെട്ട പഴങ്കഥ
പുഴയുടെ കരു
വസ്ത്രം നടത്തുന്ന നീക്കം
ആകാശത്തിന്റെ
ഇടവേള

അതാ
ചന്ദ്രന്റെ വിത്തുമായി
ഇന്നലെയിലെയ്ക്ക്
വീണ്ടും
പറന്നിറങ്ങുന്ന
നിലാവിന്റെ
അപ്പൂപ്പന്താടികൾ

നാളെയും
രണ്ടക്ഷരം മാത്രമുള്ള
നിലാവും
അവർ തിരയുന്ന
ഒരക്ഷരം

അതേ
പറയുന്നത്
ഇരുട്ടെന്ന ധൃതരാഷ്ട്രരെ കെട്ടി
കണ്ണ് മൂടിക്കെട്ടിയ
നിലയിൽ
എന്നും വിലാപം പോലെ
കാണപ്പെടുന്ന
ഗാന്ധാരി നിലാവിനെ
കുറിച്ച് തന്നെയാണ്!

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ