Skip to main content

ഹൈകു ഡി-അഡിക്ഷൻ

1)മഴ നനയാതെ 
വെയിൽ മാറ്റാൻ 
മേഘങ്ങൾ

2)ഓടി കിതച്ചൊരു
ശ്വാസം 
മരണത്തിലേയ്ക്ക്

3)തെരുവ് വിളക്കുകൾ 
തെളിയുമ്പോൾ 
കെട്ടതെരുവുകൾ

4)പുകപ്പുരയിൽ 
തുണ്ട് റബ്ബറായി 
കര്ഷകമനസ്സ്

5)ഒഴിവാക്കാൻ കഴിയാത്ത 
ദുശീലമായി 
മനസ്സ് 


6)ഉണക്കാൻ വെയിൽ
കഴുകി ഇടാതെ 
കടൽ      

7)കഴുകാതെ 
നീലം മുക്കി 
കടൽ  

8)ഒരു കുഞ്ഞു വിഷാദത്തിൽ 
ചേക്കേറി
ആരെയും വേദനിപ്പിക്കാതെ സന്ധ്യ

9)മരിച്ചിട്ടും 
വിതുമ്പുന്നു 
അടക്കാത്ത പൂക്കൾ

10)തണുത്തു വിറച്ചിട്ടും 
നഗ്നമായി 
മഴ

11)നിലവിളിക്ക്‌ മുകളിൽ 
മൊബൈൽ ഷൂട്ട് 
മരണം അഭിനയിച്ചു അപകടം

12)വീട്ടിലേയ്ക്ക് കയറ്റാതെ
നനഞ്ഞൊലിക്കുന്നു 
മഴ

13)തൊഴിൽ അഭിവൃദ്ധിക്കും 
പങ്കാളി പ്രീതിക്കും 
ഫേസ് ബുക്ക്‌ വ്രതം

14)കാറ്റുള്ളപ്പോഴൊക്കെ 
നിസ്കരിക്കുന്നു
മരങ്ങൾ

15)കഴിവതും മഴ നനയാതെ 
മാറി നടക്കുന്നു
പനി പേടിച്ചു സൂര്യൻ

16)കൂടെ കിടന്നിട്ടും 
ഒരുമിച്ചു കണ്ടിട്ടും 
മിണ്ടാതൊരു സ്വപ്നം

17)മഴക്കാറ് കീറി 
മടുത്തൊരു മിന്നൽ
കോടാലി

18)സ്വർണ കൊലുസ്സിട്ടു 
നടക്കുന്നു 
പട്ടു പാവാട

19)എത്ര വേദനിച്ചിട്ടും 
പ്രസവം നിർത്താതെ
മാതൃത്വം ആസ്വദിച്ചു കണ്ണുകൾ

20)ചുവരുകൾ എല്ലാം അഴിച്ചു കളഞ്ഞു
മഴ കൊണ്ട് മേല്ക്കൂര മേഞ്ഞു 
നിലാവ് മെഴുകിയൊരു വീട്

21)നെറ്റിയിൽ ഒരുവിവാഹ പൊട്ടുതോടാൻ 
ഓരോ വിരഹ രാവും 
എടുത്തു വച്ചൊരു പെണ്ണ്

22)കൃത്യ സമയത്ത് മരിക്കുവാൻ
അലാറം വച്ചൊരു ഹൃദയം 
മരിച്ചിട്ടും മറക്കാതെ

23)അശ്വത്ഥാമാവിന്റെ 
ശാപവും പേറി
പാൽ

24)പായൽ പിടിക്കാതെ 
വെള്ള പൂശി 
നിലാവ്

25)ശരീരം കെട്ടിയിട്ടും 
അവിവാഹിതനായി 
മനസ്സ്

26)ശലഭം തേൻ നുകരുമ്പോൾ 
പറക്കുന്നു 
പൂക്കൾ

27)കടം വാങ്ങിയ പ്രകാശത്തിനു 
നിലാപലിശ കൊടുത്തു 
ഇരുളിൽചന്ദ്രൻ

28)അധികാരസ്ഥാനങ്ങളിൽ മണൽ 
പുഴവഴിയിൽ 
കൊടിവയ്ക്കാത്ത ടിപ്പറുകൾ

29)ഇനി ഒരു ജനനം പേടിച്ചു 
മരണം നീട്ടി കൊണ്ട് പോകുന്നു 
ജീവിതം

30)വില ഉയർത്തി നിലവിളിക്കുന്നു 
സ്ത്രീകളുടെ തടവറയിൽ
സ്വർണം

31)തെന്നി വീഴാതിരിക്കുവാൻ 
വരമ്പിനു വഴിമാറി 
പാടങ്ങൾ

32)മഴ തോരും മുമ്പേ
ഇറയത്ത്‌ ഗോലി കളിച്ചു 
മഴത്തുള്ളി

33)പനി ചൂടുമായി 
ആവിയും വിക്സിന്റെ എരിച്ചമ്മന്തിയും 
പുരട്ടി കഞ്ഞി

34)ശസ്ത്രക്രീയക്ക്‌ പണം ഇല്ലാതെ 
സാധുക്കൾ മാത്രം കൊണ്ട് നടക്കുന്നു 
അർബുദം ബാധിച്ച മന:സ്സാക്ഷി

35)നിറവും തൂലികയും ഇല്ലാതെ 
വെള്ളം വച്ച്
മേഘത്തിന്റെ മഴചിത്രം  

36)ഭംഗിയായി പെയ്തിട്ടും 
നനയാൻ കുട മാത്രം 
മഴ മതം മാറി 

37)പണത്തിന്റെ ആത്മകഥ 
പണക്കാരന്റെ കീശയിൽ 
വായിക്കാൻ മറ്റൊരു പണക്കാരൻ

38)ജീവൻ നിലനിർത്തുവാൻ
പുഴ  മരത്തിൽ പിടിക്കുന്നു
മഴ പോലെ

39)മനുഷ്യന്റെ തണലിൽ മരത്തിനെ കെട്ടി 
പശു പുല്ലിനു
പുല്ല് വന്നപ്പോൾ ഒരു "ങേ" 

40)പാലിന് വേണ്ടി 
പ്ലാസ്റ്റിക്‌ കവറു വളർത്തി
മലയാളി

41)എത്ര കറുത്ത രാവും 
വെളുപ്പിച്ചു 
സൂര്യന്റെ ഡ്രൈക്ലീനിംഗ്

42)മനുഷ്യൻ പണയപ്പെടുത്തി 
പുഴ 
വാർക്കപ്പണിയ്ക്ക് മണൽ

43)തൊണ്ണൂറു ഡിഗ്രിയിൽ 
വീണു പോയ മഴ
നൂറ്റിയെമ്പതു ഡിഗ്രിയിൽ പുഴ

44)എത്ര വൈകിയാലും 
ഓഫീസിൽ കൃത്യമായി 
സമയം 

45)ഒളിച്ചോടുന്നു 
ചുണ്ടുകൾ
ലിപ്സ്റ്റിക്കിനൊപ്പം

46)മഠവും മാങ്ങയും 
അമ്മയും തേങ്ങയും 
കല്ലിനൊരു പോലെ

47)പുഴ പ്രതീക്ഷിക്കുന്നു 
പഴകിയ വഴികളി
മണൽ മഴ

48)മതം 
അവിശ്വാസികളുടെ 
മുഖം മൂടി 


49)ജീവിതം കയ്ച്ചു
കെട്ടി തൂങ്ങി 
കയ്പ്പക്ക 

50)കൊള്ളുന്ന കല്ലിൽ 
ഉപ്പു തിരഞ്ഞു 
മാങ്ങ

51)അമ്മയേക്കാൾ 
നല്ലൊരു 
ഹൈകുവില്ല 

52)എന്റെ മഴയിലേക്ക്‌ 
വന്നു കേറുന്നു
നനയാതൊരു കുട

53)അച്ഛനമ്മ നിറങ്ങളിൽ
വീട്ടിലൊരു 
മഴവില്ല്

54)സുബ്രഹ്മണ്യനും ഗണപതിയും 
നിമിഷ മണിക്കൂർ 
സൂചികൾ 

55)ഒരു പരാജയപ്പെട്ട ഉമ്മ 
അധരത്തിലേയ്ക്കു  തിരിച്ചു പോകുന്നു
ചുണ്ടോപ്പം ചിതലെടുക്കാൻ 

56)മഴയിലേക്ക്‌ 
ചോർന്നൊലിച്ച്
നിറം പോയ പൂവ്

57)വെളുപ്പാൻകാലം 
കടലിലേയ്ക്ക് 
ഉറക്കച്ചടവിൽ വള്ളങ്ങൾ


58)നെല്ലി മരച്ചോട്ടിൽ 
കൂട്ടുകാരെ കാത്തു 
സ്കൂളിൽ നിന്ന് കൊഴിഞ്ഞ നെല്ലിക്ക

59)വിശന്ന അഥിതി
പൂവുമായി
പൂവങ്കോഴി

60)തുള്ളികൾ തോറും ദീപാലങ്കാരം 
പുകയും മണവും ഇല്ലാതെ വെടിപ്പടക്കം
മഴയ്ക്ക്‌ പരിസ്ഥിതി സൌഹൃദ ദീപാവലി

61)പ്രണയം കൊഴിച്ചു 
ശിശിരകാല
കലാലയങ്ങൾ

62)കണ്ണടച്ചാൽ കിട്ടുന്ന 
ഇരുട്ട് തേടി 
കണ്ണുകളില്ലാത്ത പ്രകാശം

63)വിടരുന്ന ചുണ്ടിൽ; 
ഇമ പിടഞ്ഞ്- 
ശലഭചുംബനം

64)ഓരോ പെയ്ത്തിലും
കണ്ണീർ വെള്ളം പോലെ ചേർത്ത് 
മഴ 

65)അന്ധന്റെ ആത്മജ്ഞാനത്തിനു
മുമ്പിൽ പകച്ചു
വെളിച്ചത്തിൽ ഒളിച്ച് സൂര്യൻ


66)നിലാവ് അയക്കുവാൻ 
കാത്തു നില്ക്കുന്നു 
വിയർപ്പ്‌ മണക്കുന്ന ചന്ദ്രൻ

67)ഒരു നുള്ള് എരിയിൽ 
മനസ്സിൽ പൂത്ത് നില്ക്കുന്നുണ്ട് 
കൂട്ടുകാരിയുടെ മുഖമുള്ള കാന്താരി

68)അഞ്ചിതളായി വീതം വെച്ച് 
വാടി നില്ക്കുന്നൊരു
പാഞ്ചാലിപ്പൂ

69)വെള്ളമില്ലാത്ത മുടിയിൽ 
മുങ്ങിക്കുളിക്കുന്നു 
ഈറനുടുത്തു തുളസ്സിക്കതിർ

70)മുറ്റത്ത്‌ സമയം 
നോക്കി 
രത്നം പതിപ്പിച്ച പൂവ്

71)തണലില്ലാത്തൊരു മരത്തിൽ 
തുള്ളി ഇല്ലാത്തൊരു മഴയുടെ 
തിളങ്ങുന്ന വെയിൽ പ്രതിമ

72)പള്ളിക്കൂട മാവിൽ 
പുളിമാറാതെ നാവിൽ
കൂടെ പഠിച്ച മാങ്ങാ

73)ചുറ്റമ്പലം ചുറ്റി 
തൊഴുതിട്ടും മടങ്ങാതെ 
കൂടെ ഒരു ദീപം

74)അലക്കി തേച്ചു വടി 
കണ്ണീരിൽ കഴുകി 
ചുളിവു വീണു തുട

75)ചുംബനത്തിൽ ഒളിപ്പിച്ചു 
മാനം കാണാതൊരു 
പ്രണയം

76)വെളുപ്പാൻകാലം 
കടലിലേയ്ക്ക് 
ഉറക്കച്ചടവിൽ വള്ളങ്ങൾ

77)ചിറകുമുറിച്ചിഴയുന്നു 
ഈയാം പാറ്റയുടെ 
മുഖച്ചായയിലൊരുമഴ

78)കാറ്റിൽ കളിവിളക്ക് 
ചിറകിൽ ചുട്ടികുത്തി 
പൂമ്പാറ്റ

79)കാറ്റിനെ 
വീശി തണുപ്പിച്ച് 
കാറ്റാടി

80)കയർ പിരിക്കുന്നു 
ഇരു കിളികൾ 
ഒരു കൂരയ്ക്ക്

81)മഴ നനഞ്ഞു മനസ്സ് 
വെയിലടിച്ചു ശരീരം 
പനിപിടിച്ചു ജീവിതം

82)മുറ്റത്തേയ്ക്ക് പറന്നിറങ്ങി, 
വെയിൽ കൊത്തി 
അരിമുല്ല പ്പൂവുകൾ

83)സുവർണ മണൽ; 
മിഴിനീരിറ്റി
പുഴ

84)വെള്ളപൂശി 
കണ്ണുകൾ
നനവ്‌

85)ഒരു മുഴം 
കയറിൽ ശമിച്ചു 
മരണ ദാഹം

86)ഭയത്തിന്റെ എഴുന്നെള്ളത്ത് 
വിറച്ച് വെഞ്ചാമരം 
ആനവാൽ

87)ഉടഞ്ഞ സ്ലേറ്റിനെ
ആശ്വസിപ്പിച്ചു 
പൊട്ടിയ തുട

88)ഘടികാരം ചുറ്റി സുബ്രഹ്മണ്യസൂചി 
മണിക്കൂർ മടിയിൽ ഗണപതിയും 
അദ്വൈതസമയം

89)കര പറ്റി മക്കൾ 
തിരതള്ളി കടൽ
വൃദ്ധസദനം

90)ചില്ലക്ഷരമെഴുതി 
പായ്‌ക്കപ്പൽ 
മായ്ച്ചെഴുതി കാറ്റ്

91)പൂവിന്റെ മധു പങ്കിട്ടു
ഭംഗിയേറെ ഉണ്ടായിട്ടും 
ഭാരമില്ലാത്തൊരു സ്നേഹം

92)കാട്ടുചോല 
വെള്ളാരങ്കല്ലുകള്‍
ജലമൗനം

93)പുഴയുടെ മാറിൽ കുത്തി 
അധരം പൂട്ടി 
തോണി

94)പുഴ തുഴഞ്ഞു, 
കടലിലേയ്ക്ക്; 
വെള്ളം

95)രാവിന്റെ ഈണം 
മീട്ടി 
മിന്നാമിന്നി ഇലകൾ

96)കിണറിന്റെ ആഴങ്ങളിൽ
ഒരു പഴയ 
സ്കൂൾ ദാഹം

97)നിന്റെ കണ്ണീരിനു 
എന്റെ നാമധേയം 
ദാമ്പത്യം

98)കാറ്റനക്കം
ഒച്ച വയ്ക്കാതെ 
ഇല

99)കണ്ണുകളിൽ 
ഞെട്ടി ഉണർന്നു 
ഇമ

100)പേരിട്ടത് നിന്റെ കണ്ണുകൾ
വിളിച്ചത് നിന്റെ ചുണ്ടുകൾ
പേര് ചുംബനം

101)നിരൂപകവിമർശനം 
സുഖ ശമനം 
കവിത

Comments

  1. ഹൈക്കു ആവുബോള്‍ വേഗം പറഞ്ഞു തീര്‍ക്കാം അല്ലെ....പലതും ഒറ്റയടിക്ക് . വായനയില്‍ കണ്ടത് എല്ലാത്തിലും പ്രകൃതിയും ജീവനുമുണ്ട് ആവോളം .

    ReplyDelete
  2. 916 ഹൈക്കു മാല..
    ഫ്രം ബൈജു(ഭായ്) മണിയങ്കാല... :):)


    സൂപ്പർ...

    ശുഭാശംസകൾ......

    ReplyDelete
  3. ഹൈകു വളരുമ്പോള്‍ വന്‍മരം ആകുന്നുണ്ട്

    ReplyDelete
  4. ഹൈക്കുവിൽ കവിത ഉണ്ടെന്നും ഇല്ലെന്നുമുള്ള വിഭിന്ന വാദഗതികൾ നിലവിലുണ്ട് - പക്ഷേ ഒരു പൂർണകവിതയുടെ ആസ്വാദനവും, ലയവും ഹൈക്കു തരുന്നില്ല - നന്നായി കവിതകൾ എഴുതുന്ന ഒരു കവിക്ക് ഇടക്ക് ഹൈക്കുവും ആകാം എന്നേയുള്ളു .

    ReplyDelete
  5. നന്നായിരിക്കുന്നു ഹൈക്കുക്കവിതകള്‍
    ഇനിയും കുറച്ചെണ്ണം പിടി തന്നിട്ടില്ല.ശ്രമിക്കട്ടെ........
    ആശംസകള്‍

    ReplyDelete
  6. ഒഴിവാക്കാൻ കഴിയാത്ത
    ദുശീലമായി
    മനസ്സ്
    ഹൈക്കുമാല പെട്ടെന്ന് വായിച്ചു പോകും.

    ReplyDelete
  7. :) ഹൈക്കു അഡിക്ഷന്‍ - ഡി അഡിക്ഷന്‍ ... പണ്ടും പിടി തന്നിട്ടില്ല ഈ കുറുംകവിതകള്‍ , അതോണ്ട എഴുതുന്നവരോട് കടുത്ത അസൂയ ;).

    ReplyDelete
  8. പലതും എനിക്ക് പിടി തരുന്നില്ല.......
    ആശംസകൾ...

    ReplyDelete
  9. മനസ്സിലായ ചിലത് വളരെ മനോഹരം.

    ReplyDelete
  10. അപാര സുന്ദര നീലാകാശം
    അപാര സുന്ദര ഹൈക്കുക്കവിത...

    ReplyDelete
  11. ചില ഹൈക്കുകള്‍ ഇഷ്ടായി .

    ReplyDelete
  12. ഹൈക്കുകള്‍ ഇഷ്ടപ്പെട്ടു..

    ReplyDelete
  13. ചിന്തകൾ കുറുകി മൂന്നിതളാകുന്ന ഹൈകു ! ഒട്ടുമിക്കതും മനസ്സിൽത്തൊട്ടു.

    ReplyDelete
  14. ഒരു ശലഭ ചുംബനം!

    ReplyDelete
  15. ഈ 101 ഹൈക്കുകളിൽ ചിലതൊക്കെ
    ചില്ലിട്ട് വെക്കാവുന്നവയും ഉണ്ട് കേട്ടൊ ഭായ്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...