ഒരു ടയർ ചരിച്ച് ചക്രത്തിലിടുമ്പോലെ
ഡീസൽ മണം രാവി
ഒരു വണ്ടിക്കിടുന്നു
ഉടലിൻ്റെ ചരിപ്പാണ്
ഭ്രാന്തിൻ്റെ രാവലാണ് അതും സമനിലയിലേയ്ക്കിടുവാൻ
ഒരു ഉപ്പൻ്റെ നടത്തം
അതിൻ്റെ നോട്ടത്തിൻ്റെ കടുംചുവപ്പോടെ
കട്ടെടുക്കുന്നു
ഒരു നീലപ്പൊന്മാൻ നീല
ഓളങ്ങളിൽ ബാക്കിയാവുന്നു
എൻ്റെ പക്ഷിക്കിടുവാൻ
ഞാൻ പക്ഷിയെ ചരിക്കുന്നു
അതിൻ്റെ ആകാശത്തേ ചരിക്കുന്നു
അതിൻ്റെ നീലയേ
പിന്നാലെ അതിൻ്റെ ശൂന്യതയെ
പിന്നെ അവളെ
അവൾ പക്ഷിയുടെ ഉടമസ്ഥ
അതിൻ്റെ നടത്തം പറക്കൽ
എന്നിവ യഥാക്രമം അവൾ വേർതിരിക്കുന്നു
നടത്തം മാത്രം ചരിക്കുന്നു
അതിൻ്റെ പരുക്ക് മാത്രം
അവൾ മാറ്റിയിടുന്നു
എൻ്റെ വേനലിൻ്റെ പക്ഷിയേ അവൾ
ആകാശം ജലം ഭാഷ എന്നിവ കാട്ടി പ്രകോപിപ്പിക്കുന്നു
പ്രകോപനമല്ല
പ്രലോഭിപ്പിക്കുക എന്നതാണ്
കൂടുതൽ ശരി എന്ന് പിന്നാലെ കൂടി ജലം
തിരുത്തുവാൻ ശ്രമിക്കുന്നു
ഇന്നലെകൾ
പിന്നിലേക്ക് പിന്നിലേക്ക്
നിലാവിനേ തിരുത്തുന്നു
നിരന്തരം തിരുത്തപ്പെടും ചന്ദ്രൻ
ഋതുക്കൾക്ക് നടുവിൽ
ഒപ്പനവെച്ചിട്ടു പോയവരുടെ
കാൽപ്പാടുകൾക്കരികിൽ
ഭാഷാപരമായി ദാഹം കൂടുതൽ ആകർഷകമാകുന്നു
ഒരു ഭാഷയിലും കൊള്ളാത്ത ജലം ആകാശത്തിലേക്ക് മടങ്ങിപ്പോകുന്നു
മെല്ലെ എന്ന വാക്കിൽ
കുടുങ്ങിക്കിടക്കും കടൽ
പ്രകോപിക്കപ്പെട്ട ആകാശം
ഒരു നീക്കുപോക്കിനും തയ്യാറാവുന്നില്ല
ഒരു പക്ഷിയുടലിലും കൊള്ളുന്നില്ല
അവളുടെ ദാഹം
അവൾ മാറ്റിയിടുന്നില്ല നൃത്തം
മറ്റൊരു ഉടലിലേക്കും
അവൾ, ഒരു തിരുത്തും
ആവശ്യപ്പെടാത്ത തെറ്റ് എന്ന ഒത്തുതീർപ്പിലെത്തുന്നു!
Comments
Post a Comment