Skip to main content

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി
എൻ്റെ ഏകാന്തത
ഓരോ അവിഹിതത്തേയും
സന്ദർശിക്കുന്നു

ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള
ഒരു ഗസറ്റഡ് ഓഫീസറാവണം 
വിഷാദം

ഇനിയും ഇട്ടിട്ടില്ലാത്ത
ഒരു കോട്ടുവായ്ക്കരികിൽ അയാൾ,
അയാളുടെ ഉറക്കം, 
രാവുകൾ തിരഞ്ഞുപോകുന്നു

ഏറ്റവും വിഷാദസ്ഥനായ
മേഘം ആവശ്യപ്പെടും ആകാശം
ഓരോ വാക്കിലും അയാൾ
വരക്കുന്നു നോക്കുകൾ കൊണ്ട്
വിവരിക്കുന്നു

നോക്കിനിൽക്കേ,
ആകാശത്തിൻ്റെ ശാന്തതയെ
വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു
നീലനിറം ആകാശമാകേ പരക്കുന്നു

ഇന്നിയും നേർക്കുവാനില്ലെന്ന
നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ
അയാൾ ചാരിയിരിക്കുന്നു

എൻ്റെ ഒറ്റനോട്ടത്തിൽ
ആകാശത്തിന് താഴേ
നീലനിറങ്ങൾക്ക് സമീപം
സമീപമേഘങ്ങൾക്കും അരികിൽ
മന്ദാരബുദ്ധനാവും അയാൾ 

2

മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ
ഞാൻ 
അവിഹിതത്തിന് പോകുന്നൂ, എന്ന് 
സംശയിച്ചിരുന്നൂ, കുരുവികൾ

ഓരോ തളിര് വരുമ്പോഴും
കുരുവികൾ ഉണരും മുമ്പ്
ഞാൻ മന്ദാരയിലകൾ വെട്ടുന്നു

എത്ര വെട്ടിയാലും അതിൽ,
രണ്ടിലകൾ നിലനിർത്തുന്നതായി
കുരുവികളും മന്ദാരപ്പൂക്കളും 
ഒരേസമയം, സംശയിച്ചുപോന്നു

ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ 
എന്ന ക്രമത്തിൽ 
അപ്പോഴും നടന്നൂ കാര്യങ്ങൾ

ഇലകളില്ലാതെ 
കുരുവിച്ചോട്ടിൽ നിന്നൂ
മന്ദാരങ്ങൾ

ആദ്യം അവിഹിതങ്ങൾ
പിന്നെ കുരുവികൾ
പിന്നെ അവയുടെ സംശയങ്ങൾ
എന്ന നിലയിലേക്ക് മാറീ,
കാര്യങ്ങൾ

മുഴക്കങ്ങളുടെ ഷോക്കേയ്സുകളിൽ
പെയ്ത മഴയുടെ ശേഖരമുള്ള
വേഴാമ്പൽ.
പിന്നെ
അവിഹിതങ്ങളുടെ ഒപ്പിട്ട്
മന്ദാരമായി അന്ന് രാവിലെ 
ചാർജെടുത്ത പൂവ്

ഇട്ട് കഴിഞ്ഞാൽ ഉടൻ, 
ഉടലുകളായി അവിഹിതങ്ങളിലേക്ക് പടരും ഒപ്പുകൾ

അവിഹിതങ്ങളുടെ സാക്ഷ്യപ്പെടുത്തിയ
പകർപ്പുകളുമായി വന്നൂ പ്രണയങ്ങൾ

ഇനിയും നടക്കാത്ത അവിഹിതങ്ങളുടെ കണ്ണ് പൊത്തിനിന്നൂ,
ഋതുക്കൾ

തവിട്ട് നിറത്തിനേയാകെ സംശയിക്കും
മഞ്ഞയുടെ നഗ്നതയുള്ള
മൈനയുടെ ജാരൻ
എന്ന് കവിതകളിൽ പറന്നിറങ്ങി വാക്കുകൾ

കൊച്ചുകുട്ടികൾ നാണം വരുമ്പോൾ
കൈകൾ കൊണ്ട് നാണം പൊത്തുമ്പോലെ
നൃത്തം വെച്ച ഉടലിൽ മുദ്രകൾ
അവിഹിതം അവൾ കൈകൾ കൊണ്ട്
പൊത്തുന്നു

അവിഹിതത്തിൻ്റെ  കണ്ണ് 
കുരുവികളും മന്ദാരപ്പൂക്കളും
ചേർന്ന് പൊത്തുന്നത് ഞാൻ കാണുന്നു

മന്ദാരച്ചുവട്ടിലേ കാലടികൾ
എന്ന് കുരുവികൾ പൂക്കുന്നു

ക്രമപ്പെടുത്തിയ അവിഹിതങ്ങളുടെ
ടോക്കൻ നമ്പരുകൾ പോലെ
അവിഹിതങ്ങളുടെ പേരുകൾ
ഉറക്കേവിളിക്കും കുരുവികൾ

എൻ്റെ ഏകാന്തതയുമായി
അവിഹിതത്തിലായ കുരുവി
എന്നാവും കവിത ഇപ്പോൾ

പൊത്തുവാനാകുമോ 
പേര് 
വിളിക്കുമ്പോൾ ആരും കേൾക്കാതെ

നോക്കിനിൽക്കേ
എൻ്റെ കവിത കുരുവിയുടെ വായ പൊത്തുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...