Skip to main content

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി
എൻ്റെ ഏകാന്തത
ഓരോ അവിഹിതത്തേയും
സന്ദർശിക്കുന്നു

ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള
ഒരു ഗസറ്റഡ് ഓഫീസറാവണം 
വിഷാദം

ഇനിയും ഇട്ടിട്ടില്ലാത്ത
ഒരു കോട്ടുവായ്ക്കരികിൽ അയാൾ,
അയാളുടെ ഉറക്കം, 
രാവുകൾ തിരഞ്ഞുപോകുന്നു

ഏറ്റവും വിഷാദസ്ഥനായ
മേഘം ആവശ്യപ്പെടും ആകാശം
ഓരോ വാക്കിലും അയാൾ
വരക്കുന്നു നോക്കുകൾ കൊണ്ട്
വിവരിക്കുന്നു

നോക്കിനിൽക്കേ,
ആകാശത്തിൻ്റെ ശാന്തതയെ
വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു
നീലനിറം ആകാശമാകേ പരക്കുന്നു

ഇന്നിയും നേർക്കുവാനില്ലെന്ന
നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ
അയാൾ ചാരിയിരിക്കുന്നു

എൻ്റെ ഒറ്റനോട്ടത്തിൽ
ആകാശത്തിന് താഴേ
നീലനിറങ്ങൾക്ക് സമീപം
സമീപമേഘങ്ങൾക്കും അരികിൽ
മന്ദാരബുദ്ധനാവും അയാൾ 

2

മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ
ഞാൻ 
അവിഹിതത്തിന് പോകുന്നൂ, എന്ന് 
സംശയിച്ചിരുന്നൂ, കുരുവികൾ

ഓരോ തളിര് വരുമ്പോഴും
കുരുവികൾ ഉണരും മുമ്പ്
ഞാൻ മന്ദാരയിലകൾ വെട്ടുന്നു

എത്ര വെട്ടിയാലും അതിൽ,
രണ്ടിലകൾ നിലനിർത്തുന്നതായി
കുരുവികളും മന്ദാരപ്പൂക്കളും 
ഒരേസമയം, സംശയിച്ചുപോന്നു

ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ 
എന്ന ക്രമത്തിൽ 
അപ്പോഴും നടന്നൂ കാര്യങ്ങൾ

ഇലകളില്ലാതെ 
കുരുവിച്ചോട്ടിൽ നിന്നൂ
മന്ദാരങ്ങൾ

ആദ്യം അവിഹിതങ്ങൾ
പിന്നെ കുരുവികൾ
പിന്നെ അവയുടെ സംശയങ്ങൾ
എന്ന നിലയിലേക്ക് മാറീ,
കാര്യങ്ങൾ

മുഴക്കങ്ങളുടെ ഷോക്കേയ്സുകളിൽ
പെയ്ത മഴയുടെ ശേഖരമുള്ള
വേഴാമ്പൽ.
പിന്നെ
അവിഹിതങ്ങളുടെ ഒപ്പിട്ട്
മന്ദാരമായി അന്ന് രാവിലെ 
ചാർജെടുത്ത പൂവ്

ഇട്ട് കഴിഞ്ഞാൽ ഉടൻ, 
ഉടലുകളായി അവിഹിതങ്ങളിലേക്ക് പടരും ഒപ്പുകൾ

അവിഹിതങ്ങളുടെ സാക്ഷ്യപ്പെടുത്തിയ
പകർപ്പുകളുമായി വന്നൂ പ്രണയങ്ങൾ

ഇനിയും നടക്കാത്ത അവിഹിതങ്ങളുടെ കണ്ണ് പൊത്തിനിന്നൂ,
ഋതുക്കൾ

തവിട്ട് നിറത്തിനേയാകെ സംശയിക്കും
മഞ്ഞയുടെ നഗ്നതയുള്ള
മൈനയുടെ ജാരൻ
എന്ന് കവിതകളിൽ പറന്നിറങ്ങി വാക്കുകൾ

കൊച്ചുകുട്ടികൾ നാണം വരുമ്പോൾ
കൈകൾ കൊണ്ട് നാണം പൊത്തുമ്പോലെ
നൃത്തം വെച്ച ഉടലിൽ മുദ്രകൾ
അവിഹിതം അവൾ കൈകൾ കൊണ്ട്
പൊത്തുന്നു

അവിഹിതത്തിൻ്റെ  കണ്ണ് 
കുരുവികളും മന്ദാരപ്പൂക്കളും
ചേർന്ന് പൊത്തുന്നത് ഞാൻ കാണുന്നു

മന്ദാരച്ചുവട്ടിലേ കാലടികൾ
എന്ന് കുരുവികൾ പൂക്കുന്നു

ക്രമപ്പെടുത്തിയ അവിഹിതങ്ങളുടെ
ടോക്കൻ നമ്പരുകൾ പോലെ
അവിഹിതങ്ങളുടെ പേരുകൾ
ഉറക്കേവിളിക്കും കുരുവികൾ

എൻ്റെ ഏകാന്തതയുമായി
അവിഹിതത്തിലായ കുരുവി
എന്നാവും കവിത ഇപ്പോൾ

പൊത്തുവാനാകുമോ 
പേര് 
വിളിക്കുമ്പോൾ ആരും കേൾക്കാതെ

നോക്കിനിൽക്കേ
എൻ്റെ കവിത കുരുവിയുടെ വായ പൊത്തുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...