Skip to main content

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി
എൻ്റെ ഏകാന്തത
ഓരോ അവിഹിതത്തേയും
സന്ദർശിക്കുന്നു

ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള
ഒരു ഗസറ്റഡ് ഓഫീസറാവണം 
വിഷാദം

ഇനിയും ഇട്ടിട്ടില്ലാത്ത
ഒരു കോട്ടുവായ്ക്കരികിൽ അയാൾ,
അയാളുടെ ഉറക്കം, 
രാവുകൾ തിരഞ്ഞുപോകുന്നു

ഏറ്റവും വിഷാദസ്ഥനായ
മേഘം ആവശ്യപ്പെടും ആകാശം
ഓരോ വാക്കിലും അയാൾ
വരക്കുന്നു നോക്കുകൾ കൊണ്ട്
വിവരിക്കുന്നു

നോക്കിനിൽക്കേ,
ആകാശത്തിൻ്റെ ശാന്തതയെ
വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു
നീലനിറം ആകാശമാകേ പരക്കുന്നു

ഇന്നിയും നേർക്കുവാനില്ലെന്ന
നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ
അയാൾ ചാരിയിരിക്കുന്നു

എൻ്റെ ഒറ്റനോട്ടത്തിൽ
ആകാശത്തിന് താഴേ
നീലനിറങ്ങൾക്ക് സമീപം
സമീപമേഘങ്ങൾക്കും അരികിൽ
മന്ദാരബുദ്ധനാവും അയാൾ 

2

മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ
ഞാൻ 
അവിഹിതത്തിന് പോകുന്നൂ, എന്ന് 
സംശയിച്ചിരുന്നൂ, കുരുവികൾ

ഓരോ തളിര് വരുമ്പോഴും
കുരുവികൾ ഉണരും മുമ്പ്
ഞാൻ മന്ദാരയിലകൾ വെട്ടുന്നു

എത്ര വെട്ടിയാലും അതിൽ,
രണ്ടിലകൾ നിലനിർത്തുന്നതായി
കുരുവികളും മന്ദാരപ്പൂക്കളും 
ഒരേസമയം, സംശയിച്ചുപോന്നു

ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ 
എന്ന ക്രമത്തിൽ 
അപ്പോഴും നടന്നൂ കാര്യങ്ങൾ

ഇലകളില്ലാതെ 
കുരുവിച്ചോട്ടിൽ നിന്നൂ
മന്ദാരങ്ങൾ

ആദ്യം അവിഹിതങ്ങൾ
പിന്നെ കുരുവികൾ
പിന്നെ അവയുടെ സംശയങ്ങൾ
എന്ന നിലയിലേക്ക് മാറീ,
കാര്യങ്ങൾ

മുഴക്കങ്ങളുടെ ഷോക്കേയ്സുകളിൽ
പെയ്ത മഴയുടെ ശേഖരമുള്ള
വേഴാമ്പൽ.
പിന്നെ
അവിഹിതങ്ങളുടെ ഒപ്പിട്ട്
മന്ദാരമായി അന്ന് രാവിലെ 
ചാർജെടുത്ത പൂവ്

ഇട്ട് കഴിഞ്ഞാൽ ഉടൻ, 
ഉടലുകളായി അവിഹിതങ്ങളിലേക്ക് പടരും ഒപ്പുകൾ

അവിഹിതങ്ങളുടെ സാക്ഷ്യപ്പെടുത്തിയ
പകർപ്പുകളുമായി വന്നൂ പ്രണയങ്ങൾ

ഇനിയും നടക്കാത്ത അവിഹിതങ്ങളുടെ കണ്ണ് പൊത്തിനിന്നൂ,
ഋതുക്കൾ

തവിട്ട് നിറത്തിനേയാകെ സംശയിക്കും
മഞ്ഞയുടെ നഗ്നതയുള്ള
മൈനയുടെ ജാരൻ
എന്ന് കവിതകളിൽ പറന്നിറങ്ങി വാക്കുകൾ

കൊച്ചുകുട്ടികൾ നാണം വരുമ്പോൾ
കൈകൾ കൊണ്ട് നാണം പൊത്തുമ്പോലെ
നൃത്തം വെച്ച ഉടലിൽ മുദ്രകൾ
അവിഹിതം അവൾ കൈകൾ കൊണ്ട്
പൊത്തുന്നു

അവിഹിതത്തിൻ്റെ  കണ്ണ് 
കുരുവികളും മന്ദാരപ്പൂക്കളും
ചേർന്ന് പൊത്തുന്നത് ഞാൻ കാണുന്നു

മന്ദാരച്ചുവട്ടിലേ കാലടികൾ
എന്ന് കുരുവികൾ പൂക്കുന്നു

ക്രമപ്പെടുത്തിയ അവിഹിതങ്ങളുടെ
ടോക്കൻ നമ്പരുകൾ പോലെ
അവിഹിതങ്ങളുടെ പേരുകൾ
ഉറക്കേവിളിക്കും കുരുവികൾ

എൻ്റെ ഏകാന്തതയുമായി
അവിഹിതത്തിലായ കുരുവി
എന്നാവും കവിത ഇപ്പോൾ

പൊത്തുവാനാകുമോ 
പേര് 
വിളിക്കുമ്പോൾ ആരും കേൾക്കാതെ

നോക്കിനിൽക്കേ
എൻ്റെ കവിത കുരുവിയുടെ വായ പൊത്തുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...