Skip to main content

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി
എൻ്റെ ഏകാന്തത
ഓരോ അവിഹിതത്തേയും
സന്ദർശിക്കുന്നു

ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള
ഒരു ഗസറ്റഡ് ഓഫീസറാവണം 
വിഷാദം

ഇനിയും ഇട്ടിട്ടില്ലാത്ത
ഒരു കോട്ടുവായ്ക്കരികിൽ അയാൾ,
അയാളുടെ ഉറക്കം, 
രാവുകൾ തിരഞ്ഞുപോകുന്നു

ഏറ്റവും വിഷാദസ്ഥനായ
മേഘം ആവശ്യപ്പെടും ആകാശം
ഓരോ വാക്കിലും അയാൾ
വരക്കുന്നു നോക്കുകൾ കൊണ്ട്
വിവരിക്കുന്നു

നോക്കിനിൽക്കേ,
ആകാശത്തിൻ്റെ ശാന്തതയെ
വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു
നീലനിറം ആകാശമാകേ പരക്കുന്നു

ഇന്നിയും നേർക്കുവാനില്ലെന്ന
നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ
അയാൾ ചാരിയിരിക്കുന്നു

എൻ്റെ ഒറ്റനോട്ടത്തിൽ
ആകാശത്തിന് താഴേ
നീലനിറങ്ങൾക്ക് സമീപം
സമീപമേഘങ്ങൾക്കും അരികിൽ
മന്ദാരബുദ്ധനാവും അയാൾ 

2

മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ
ഞാൻ 
അവിഹിതത്തിന് പോകുന്നൂ, എന്ന് 
സംശയിച്ചിരുന്നൂ, കുരുവികൾ

ഓരോ തളിര് വരുമ്പോഴും
കുരുവികൾ ഉണരും മുമ്പ്
ഞാൻ മന്ദാരയിലകൾ വെട്ടുന്നു

എത്ര വെട്ടിയാലും അതിൽ,
രണ്ടിലകൾ നിലനിർത്തുന്നതായി
കുരുവികളും മന്ദാരപ്പൂക്കളും 
ഒരേസമയം, സംശയിച്ചുപോന്നു

ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ 
എന്ന ക്രമത്തിൽ 
അപ്പോഴും നടന്നൂ കാര്യങ്ങൾ

ഇലകളില്ലാതെ 
കുരുവിച്ചോട്ടിൽ നിന്നൂ
മന്ദാരങ്ങൾ

ആദ്യം അവിഹിതങ്ങൾ
പിന്നെ കുരുവികൾ
പിന്നെ അവയുടെ സംശയങ്ങൾ
എന്ന നിലയിലേക്ക് മാറീ,
കാര്യങ്ങൾ

മുഴക്കങ്ങളുടെ ഷോക്കേയ്സുകളിൽ
പെയ്ത മഴയുടെ ശേഖരമുള്ള
വേഴാമ്പൽ.
പിന്നെ
അവിഹിതങ്ങളുടെ ഒപ്പിട്ട്
മന്ദാരമായി അന്ന് രാവിലെ 
ചാർജെടുത്ത പൂവ്

ഇട്ട് കഴിഞ്ഞാൽ ഉടൻ, 
ഉടലുകളായി അവിഹിതങ്ങളിലേക്ക് പടരും ഒപ്പുകൾ

അവിഹിതങ്ങളുടെ സാക്ഷ്യപ്പെടുത്തിയ
പകർപ്പുകളുമായി വന്നൂ പ്രണയങ്ങൾ

ഇനിയും നടക്കാത്ത അവിഹിതങ്ങളുടെ കണ്ണ് പൊത്തിനിന്നൂ,
ഋതുക്കൾ

തവിട്ട് നിറത്തിനേയാകെ സംശയിക്കും
മഞ്ഞയുടെ നഗ്നതയുള്ള
മൈനയുടെ ജാരൻ
എന്ന് കവിതകളിൽ പറന്നിറങ്ങി വാക്കുകൾ

കൊച്ചുകുട്ടികൾ നാണം വരുമ്പോൾ
കൈകൾ കൊണ്ട് നാണം പൊത്തുമ്പോലെ
നൃത്തം വെച്ച ഉടലിൽ മുദ്രകൾ
അവിഹിതം അവൾ കൈകൾ കൊണ്ട്
പൊത്തുന്നു

അവിഹിതത്തിൻ്റെ  കണ്ണ് 
കുരുവികളും മന്ദാരപ്പൂക്കളും
ചേർന്ന് പൊത്തുന്നത് ഞാൻ കാണുന്നു

മന്ദാരച്ചുവട്ടിലേ കാലടികൾ
എന്ന് കുരുവികൾ പൂക്കുന്നു

ക്രമപ്പെടുത്തിയ അവിഹിതങ്ങളുടെ
ടോക്കൻ നമ്പരുകൾ പോലെ
അവിഹിതങ്ങളുടെ പേരുകൾ
ഉറക്കേവിളിക്കും കുരുവികൾ

എൻ്റെ ഏകാന്തതയുമായി
അവിഹിതത്തിലായ കുരുവി
എന്നാവും കവിത ഇപ്പോൾ

പൊത്തുവാനാകുമോ 
പേര് 
വിളിക്കുമ്പോൾ ആരും കേൾക്കാതെ

നോക്കിനിൽക്കേ
എൻ്റെ കവിത കുരുവിയുടെ വായ പൊത്തുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ