Skip to main content

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന്
കണ്ടെത്തിയതിൽ പിന്നെ
കണ്ടെത്തലുകളുടെ 
മീൻകണ്ണുള്ള ജലം

കണ്ടെത്തലുകളേ
മീൻമിനുക്കമേ
ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ
വെള്ളാരംകല്ലടുക്കേ
എന്നിങ്ങനെ, 
അതിൻ്റെ മറികടക്കലുകളേ കുറിച്ച്
കൂടെയൊഴുകലുകളേ കുറിച്ച്
മാറിൽ പറ്റിച്ചേർന്ന് കിടന്ന്
മീനുകൾക്കൊപ്പം
ആലോചിക്കുന്നു

അരയോളം മീൻ ആലോചിക്കുന്നു
അരയ്ക്ക് താഴേക്ക് ജലം
എന്ന് മീനാലോചന 
ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ 
നാണത്തോടെ തൊടുമ്പോൾ
കവിത ഇടപെടുന്നു

വിശ്വസിക്കുമോ
മീനിൻ്റെ ആലോചനയോളം
മനോഹരമാണ് ഇപ്പോൾ ജലം
പ്രാവുകൾ കുറുകും പോലെ
മീനുകളുടെ നഗ്നതക്കരികിൽ ജലം
കുറുകുന്നു
അതും തുള്ളികളിൽ 
പറന്ന് പറ്റിയിരുന്ന്

മീനിൻ്റെ ആലോചന വന്ന ജലം
എന്നെനിക്ക് 
അത്രയും പ്രീയപ്പെട്ടെ ഒരാളോട്
അടക്കം പറയാമെന്ന്
തോന്നുന്നു

പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം
നിന്നോട് പറയുമെങ്കിൽ
നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം

ഒരു പക്ഷേ
നിൻ്റെ അരക്കെട്ടൊഴുക്ക്
നീ അടക്കിപ്പിടിക്കും വിധം

പൗരാണികതകൾ മറികടക്കുമ്പോൾ
പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി
അടക്കിപ്പിടിക്കുമ്പോലെ 
നിന്നിൽ ഒരേ സമയം സംയമനം
പിന്നെ അതിൻ്റെ 
പിറന്നപടിയുള്ള നിശ്ചലത 
പിന്നെ അതിൻ്റെ അടക്കിപ്പിടിപ്പുകളും അതും കൈവിട്ട ഒഴുക്കിൻ്റെ
മുന്നിലേക്കും പിന്നിലേക്കും

അതിൻ്റെ ഉദയം മറികടന്നിരിക്കുന്നു
മുന്നിലെ സൂര്യൻ

പിന്നിലെ സൂര്യൻ
അതിൻ്റെ അസ്തമയം 
നിൻ്റെ കണ്ണിൽ
സ്വപ്നം കാണുന്നു

നീന്തലിൻ്റെ ശാന്തതയുള്ള എൻ്റെ മീൻ
സൂര്യനിലെ അദ്വൈതഭംഗികൾ
ആസ്വദിക്കുന്നു

അസ്തമയത്തോളം കൊത്തുപണികൾ
ഒരു സൂര്യനിലും ഇല്ല
കല്ലുകൾ പോലെ വൈകുന്നേരം
വൈകുന്നേരങ്ങൾക്ക് മുകളിൽ 
വെള്ളാരങ്കല്ലുകൾ പോലെ അസ്തമയം
സൂര്യൻ അതിനും മുകളിലൂടെയുള്ള വൈകിയൊഴുക്കും എന്നെഴുതാമെന്നു തോന്നി

ഭാഷക്കും ഉണ്ട് അനാദൃശ്യമായ
ഒഴുക്കും അദ്വൈതഭംഗിയും
ഏതെടുത്താലും വാക്ക്
അതിൻ്റെ പിന്നിലേക്കുള്ള നോക്ക്
ആശയവിനിമയ സാധ്യതകൾ
എന്നിങ്ങനെ അത് നീണ്ടു നിവർന്നുകിടന്നു

ധ്യാനത്തിൻ്റെ അച്ചുതണ്ടുള്ള
ഭൂമി
ധ്യാനത്തിൻ്റെ ശിൽപ്പഭംഗിയുള്ള
ജലം

തൻ്റെ അച്ചുതണ്ട് സാങ്കൽപ്പികമായതിൻ്റെ പരിഭവം, 
ഭൂമി എടുത്തുവെക്കും വണ്ണം

ദൈവത്തിനുണ്ടോ പരിഭവം?
എല്ലാ പരിഭവങ്ങളും സാങ്കൽപ്പികം
ദൈവമേ, മനുഷ്യരുടെ പരിഭവമേ
എന്നൊരു ഉൾവിളി
കവിത എടുത്തുവെച്ചേക്കുമെന്ന് തോന്നി

ദൈവം ഉണ്ടെന്നുള്ളതിൻ്റെ തെളിവ്
ഒരച്ചുതണ്ടിൽ എടുത്ത് വെച്ച് അപ്പോഴും
ജീവിതം ഉരുളുന്നു

ജലം അതിൻ്റെ 
സുതാര്യതയുടെ പാവാട
നനയാതെ
കൗതുകത്തിൻ്റെ കാല്
ഭാഷക്ക് മുകളിലേക്ക്
ഉയർത്തിപ്പിടിക്കുന്നിടത്ത്
കവിത അതിൻ്റെ 
കൗതുകക്കാത് നെഞ്ചോട്
ചേർത്തുപിടിക്കുന്നു

മിടിപ്പിൻ്റെ പിടിയുള്ള കപ്പ് പോലെ 
നെഞ്ചിൽ തുളുമ്പും
ഹൃദയം

ഭാഷയുടെ വടിയുള്ള മനുഷ്യൻ
വൃദ്ധരാവുന്നില്ല
എന്നിട്ടും കുത്തുവാൻ,
നിലത്തിടേണ്ടി വരുന്ന 
ഒരുപിടി വാക്കുകൾ
എത്ര നിലത്ത് വീണിട്ടും
ഒരുപിടി മണ്ണാവുന്നില്ല

മണ്ണിന് പകരം പോലുമാവുന്നില്ല അത്
വിത്തിന് കിളിർപ്പ് വരച്ച്
വേരുകൾക്കും മടുത്തിരിക്കുന്നു

ഉയരങ്ങളേ ഉടുത്ത് വരയാടുകൾ
അവയുടെ നൃത്തം നിലത്തേക്ക്
അഴിച്ചിടും പോലെ
അഴിച്ചിടലാണ് ആഴങ്ങൾ
നെഞ്ചിലേക്കും നെഞ്ചിനും
പിന്നിലേയ്ക്കും
തുളുമ്പലിന് മുന്നിലേക്ക്

വിരലുകൾ മാറിമാറി ഞൊറിഞ്ഞുടുക്കുന്നു
നിലത്തേക്ക് വരികൾ  അഴിച്ചിടുന്നു
ഭാഷക്കും ഭാരത്തിനും 
ഇടയിലുള്ള ഭൂമി ഉരുളൽ
ഭാഷനനയൽ എന്നിങ്ങനെ കവിത തുടരുന്നു

ഭ്രമണത്തിൻ്റെ നാറാണത്ത് ഭ്രാന്തൻ
എന്ന് ഭൂമിയേ
അതിൻ്റെ കറക്കങ്ങളേ
അതിലെ സമയങ്ങളേ
അതിൻ്റെ കൂസലില്ലായ്മകളേ
അഭിസംബോധന ചെയ്യുന്നു

ശരി 
കൃത്യനിഷ്ഠ അലക്കിത്തേച്ച
ഒരു വാക്കാണെന്ന്
ഓർമ്മിപ്പിച്ചിരുന്നല്ലോ
ഏതാ ഋതു ഓർക്കുന്നുണ്ടോ?

അലക്കിത്തേച്ച് വെക്കാവുന്ന 
വാക്കായി
മാറിയിരിക്കുന്നു ഭാഷയിൽ മറവി
ഒരു പക്ഷേ വാക്കുകളുടെ 
മടക്കുകൾ ഉള്ള മറവികൾ

നിൻ്റെ സൈക്കോ സ്വഭാവമുള്ള
ആകാശം അതിൻ്റെ ശൂന്യതകളേ
അടക്കിപ്പിടിക്കും വിധം

ഭാരത്തെ ഭ്രാന്താക്കി മാറ്റുന്ന
ജീവിതചാരുതയ്ക്കരികിലിരിക്കുന്നു
കണ്ടെത്തലുകൾ ഒഴുക്കി കളയുന്നു

വിരിയാൻ മറന്ന നാലുമണി ഉടൽ
തുറക്കാൻ മറന്ന ജനാല
നാല് മണിയിലേക്ക് ഊർന്ന് വീഴും അതിലെ നിലപാട് മറന്ന കൊളുത്ത്
നീ നിത്യം വിരിയുന്ന പൂക്കളിൽ
ഇതൾ വിരിച്ച് കണ്ടെത്തും പോലെ
നിൻ്റെ കണ്ണിലെ കണ്ടെത്തലുകളുടെ കല നോക്കിയിരിക്കുന്നു

കവിതയെഴുതിക്കഴിഞ്ഞാൽ ഉടൽ
ഒരു പുഴക്ക് കുറുകേ ഇടാവുന്ന മരപ്പാലമാണെന്ന പരാമർശം
ഞാൻ കവിതയിൽ നിന്നും  പതിയേ പിൻവലിക്കുവാനൊരുങ്ങുന്നു

കുറുകലിൻ്റെ പാലമുള്ള പ്രാവ്
ചിറകടികളുടെ വേലികെട്ടി
അതിൻ്റെ ചാരനിറത്തേ നിഷ്ക്കളങ്കതകളേ സംരക്ഷിക്കുന്നത് പോലെ
എന്നെഴുതാൻ തുടങ്ങുകയായിരുന്നു

ചിറകടികളോ എഴുത്തോ 
റദ്ദാക്കുവാനാകാത്ത വിധം കുറുകലോ
എൻ്റെ കവിത പ്രാവോളം
പറന്നുപൊങ്ങുന്നു
പിന്നെ പതിയേ
അതിൻ്റേതല്ലാത്ത നിലത്തിറങ്ങുന്നു

നടത്തത്തിൻ്റെ പാലങ്ങളിലേക്ക്
നടത്തത്തിൻ്റെ കുറുകലുകളിലേക്ക്
മറക്കലുകളുടെ ചിറകടികളിലേക്ക് അതിൻ്റെ തിരിച്ചിറക്കം

ഒരു
നിസ്സഹായവസ്ഥയാവണം
കവിതയെഴുത്ത്

പരിഭവങ്ങൾക്ക് കുറുകേയാണ്
വിഷാദമാണ് പാലം

എന്നാലും
സൂര്യൻ ഒരു ഒഴുക്ക്
അസ്തമയം ഒരു മരപ്പാലം
എന്ന് എഴുതിനിർത്താം എന്ന് തോന്നുന്നു







Comments

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...