Skip to main content

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട 
ഒരലമാരയായി
പകലിൽ ചാരിവെച്ച സൂര്യൻ

വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം 
അതിലേറെ വിഷാദം
വാരിവലിച്ചിട്ട അസ്തമയത്തിൽ 
രാത്രി ചുറ്റിക്കിടക്കുന്നു
സമയം മാത്രം,
അടുക്കിപ്പെറുക്കി വെക്കുന്നു

വസ്ത്രങ്ങൾക്കിടയിൽ
ഉടലും ഇരുട്ടുന്നു
ഉടലും ഉലയുന്നു
ഇരുട്ടിയ ഉടലുകൾക്കൊപ്പം 
നീണ്ടുകിടക്കും രാത്രി

ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു
വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം,
അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു
നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന
ഇന്നലെയുടെ ജാം ഞാനും 

തിരച്ചിലുകൾ മതിയാക്കി
വിരലുകൾ ഉടലിൽ തിരിച്ച്
വന്ന് കയറും നേരം
സിഗററ്റുകൾ പോലെ
സ്പർശനങ്ങൾ അവയുടെ കുറ്റികൾ

ഓരോ ഇറ്റിലും വീട്
മേൽക്കൂര ചുമക്കുന്നു

കവിത ഞൊറിയും
കവിതയുടുക്കും ഉടൽ
വിരൽ ഇനിയും ഇറ്റുതീരാത്ത 
ചിത്രപ്പണികളുടെ ഞാറ്റുവേല

ചിറകുകളുടെ അഴിയുള്ള
മിനുക്കത്തിൻ്റെ അലമാര
പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും
ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ
ഉറക്കമൊഴിയുമ്പോലെ
പറക്കമൊഴിക്കുന്നുണ്ട്
ഓരോ മിന്നാംമിനുങ്ങും

ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ
ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ
മേഘങ്ങളുടെ അലമാര
എന്ന് തട്ട് തട്ടാകും ആകാശം

മിനുങ്ങുന്നതിന് മുമ്പും പിമ്പും
മിനുക്കത്തിൻ്റെ മുക്കുപണ്ടം ഇട്ടുവെക്കുമിടം
രാത്രിയുടെ തസ്കരാ
എന്ന് അതിൻ്റെ കൊള്ളയടിയുടൽ മാത്രം ഒന്നിടവിട്ട് മിനുങ്ങുന്നു

ഭാവിയില്ലാത്ത ഒന്ന് എന്ന് 
സ്വയം കരുതുമ്പോഴും 
എപ്പോഴും സമൃദ്ധമായ 
ഒരു ഭൂതകാലം ഉള്ളിൽ സൂക്ഷിക്കും, കവിത.
ഇനി ഒരു അലമാരയാകുമോ വിരാമം?

ഭൂതകാലം കൊണ്ട് സമ്പന്നമായ
ഗൃഹാതുരത്തം ഓരോ വാക്കിലും
കവിതയും സൂക്ഷിക്കുന്നു
തുളുമ്പുന്നതിന് മുമ്പ് 
കവിയുന്നതിനും ഇടയിൽ 

സൂക്ഷിക്കുന്നതിൻ്റെ താക്കോലേ
ഇല്ലാത്ത താഴേ
കെട്ടിപ്പൂട്ടി വെക്കുന്നതിൽ
വിശ്വസിക്കാത്ത കസവിൻ്റെ
അരികുകൾ ഉള്ള സ്വാതന്ത്ര്യത്തിൻ്റെ ഞൊറിയേ

ഉടലിൽ
നാഭികൾ 
ഭൂതകാലത്തിൻ്റെ അലമാരകൾ

ഏത് നിശ്ചലതയും 
ഏത് മുദ്രയും ഇട്ടുവെക്കാവുന്ന
ചുവടുകളുടെ അടരുകളുള്ള
നൃത്തത്തിൻ്റെ തട്ടുകളുള്ള
മിന്നാംമിന്നി പിടിയുള്ള
ഒരലമാരയായെങ്കിൽ എന്ന് ഞാൻ ഉടലിനോട് ചേർന്ന് കിടക്കുന്നു
അവയ്ക്കൊപ്പം മിനുങ്ങുന്നു
അവൾക്കൊപ്പം പറക്കുന്നു

മിഴിക്കുള്ളിൽ പറക്കും മിന്നാംമിന്നി
എന്ന് അവൾ 
അപ്പോഴും മിന്നലിനെ കൊഞ്ചിക്കുന്നു

ഒരു മിന്നാംമിന്നുങ്ങിയാവും കാലം
സ്വപ്നം കാണുന്നതാവാം അവൾ

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...