Skip to main content

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട 
ഒരലമാരയായി
പകലിൽ ചാരിവെച്ച സൂര്യൻ

വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം 
അതിലേറെ വിഷാദം
വാരിവലിച്ചിട്ട അസ്തമയത്തിൽ 
രാത്രി ചുറ്റിക്കിടക്കുന്നു
സമയം മാത്രം,
അടുക്കിപ്പെറുക്കി വെക്കുന്നു

വസ്ത്രങ്ങൾക്കിടയിൽ
ഉടലും ഇരുട്ടുന്നു
ഉടലും ഉലയുന്നു
ഇരുട്ടിയ ഉടലുകൾക്കൊപ്പം 
നീണ്ടുകിടക്കും രാത്രി

ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു
വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം,
അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു
നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന
ഇന്നലെയുടെ ജാം ഞാനും 

തിരച്ചിലുകൾ മതിയാക്കി
വിരലുകൾ ഉടലിൽ തിരിച്ച്
വന്ന് കയറും നേരം
സിഗററ്റുകൾ പോലെ
സ്പർശനങ്ങൾ അവയുടെ കുറ്റികൾ

ഓരോ ഇറ്റിലും വീട്
മേൽക്കൂര ചുമക്കുന്നു

കവിത ഞൊറിയും
കവിതയുടുക്കും ഉടൽ
വിരൽ ഇനിയും ഇറ്റുതീരാത്ത 
ചിത്രപ്പണികളുടെ ഞാറ്റുവേല

ചിറകുകളുടെ അഴിയുള്ള
മിനുക്കത്തിൻ്റെ അലമാര
പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും
ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ
ഉറക്കമൊഴിയുമ്പോലെ
പറക്കമൊഴിക്കുന്നുണ്ട്
ഓരോ മിന്നാംമിനുങ്ങും

ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ
ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ
മേഘങ്ങളുടെ അലമാര
എന്ന് തട്ട് തട്ടാകും ആകാശം

മിനുങ്ങുന്നതിന് മുമ്പും പിമ്പും
മിനുക്കത്തിൻ്റെ മുക്കുപണ്ടം ഇട്ടുവെക്കുമിടം
രാത്രിയുടെ തസ്കരാ
എന്ന് അതിൻ്റെ കൊള്ളയടിയുടൽ മാത്രം ഒന്നിടവിട്ട് മിനുങ്ങുന്നു

ഭാവിയില്ലാത്ത ഒന്ന് എന്ന് 
സ്വയം കരുതുമ്പോഴും 
എപ്പോഴും സമൃദ്ധമായ 
ഒരു ഭൂതകാലം ഉള്ളിൽ സൂക്ഷിക്കും, കവിത.
ഇനി ഒരു അലമാരയാകുമോ വിരാമം?

ഭൂതകാലം കൊണ്ട് സമ്പന്നമായ
ഗൃഹാതുരത്തം ഓരോ വാക്കിലും
കവിതയും സൂക്ഷിക്കുന്നു
തുളുമ്പുന്നതിന് മുമ്പ് 
കവിയുന്നതിനും ഇടയിൽ 

സൂക്ഷിക്കുന്നതിൻ്റെ താക്കോലേ
ഇല്ലാത്ത താഴേ
കെട്ടിപ്പൂട്ടി വെക്കുന്നതിൽ
വിശ്വസിക്കാത്ത കസവിൻ്റെ
അരികുകൾ ഉള്ള സ്വാതന്ത്ര്യത്തിൻ്റെ ഞൊറിയേ

ഉടലിൽ
നാഭികൾ 
ഭൂതകാലത്തിൻ്റെ അലമാരകൾ

ഏത് നിശ്ചലതയും 
ഏത് മുദ്രയും ഇട്ടുവെക്കാവുന്ന
ചുവടുകളുടെ അടരുകളുള്ള
നൃത്തത്തിൻ്റെ തട്ടുകളുള്ള
മിന്നാംമിന്നി പിടിയുള്ള
ഒരലമാരയായെങ്കിൽ എന്ന് ഞാൻ ഉടലിനോട് ചേർന്ന് കിടക്കുന്നു
അവയ്ക്കൊപ്പം മിനുങ്ങുന്നു
അവൾക്കൊപ്പം പറക്കുന്നു

മിഴിക്കുള്ളിൽ പറക്കും മിന്നാംമിന്നി
എന്ന് അവൾ 
അപ്പോഴും മിന്നലിനെ കൊഞ്ചിക്കുന്നു

ഒരു മിന്നാംമിന്നുങ്ങിയാവും കാലം
സ്വപ്നം കാണുന്നതാവാം അവൾ

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

ചൂണ്ടുവിരലിനരികിലെ പകൽ

അനുഗമിക്കുന്നവരുടെ പകൽ അനുഗമിക്കലുകൾ ഇട്ട് വെക്കുന്ന ഇടം എന്നിങ്ങനെ മനുഷ്യരെ മടങ്ങിപ്പോക്കുകൾ കൊണ്ട് നിർമ്മിക്കുന്നു പിന്നാലെ എന്ന വാക്കിലേക്ക് കാല് നീട്ടി ഞാനിരിക്കുന്നു നീളൻനിഴൽ കഴിഞ്ഞ് ശ്വാസത്തിൻ്റെ ഫ്ലവർവേസ് ഇരിക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്കരികിൽ നടക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്ക് മുന്നിൽ കുരുവികൾ അവരെ പിൻഭാഗം കൊണ്ട് അനുഗമിക്കുന്നു മൊട്ടുകളിൽ, വസന്തം കടത്തും പൂക്കൾ വിരിയിച്ചെടുക്കുവാൻ മഞ്ഞുകളുടെ മൊട്ടുകൾ നാളെയെന്ന വാക്ക് ഇപ്പോൾ അവൾക്കരികിൽ ഇനിയും  ഒരു ഋതുവും ഒപ്പുവെക്കാത്ത, ഋതുക്കളുടെ  അറ്റൻഡെൻസ് രജിസ്റ്റർ എന്നവൾ ഒപ്പിടാതെ മടങ്ങിപ്പോകുന്ന ഒരു ഋതുവിനേ അവൾ  ഒളിഞ്ഞുനോക്കുന്നു പ്രഭാതങ്ങളെ ഫ്രൈയിം ചെയ്ത് വെയ്ക്കുന്നു പ്രഭാതത്തിലേക്കുള്ള വഴി എന്നെഴുതിയ ഒരു മരപ്പലക, ചൂണ്ടുവിരലിന് സമീപം സൂര്യനാകുന്നു.