Skip to main content

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട 
ഒരലമാരയായി
പകലിൽ ചാരിവെച്ച സൂര്യൻ

വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം 
അതിലേറെ വിഷാദം
വാരിവലിച്ചിട്ട അസ്തമയത്തിൽ 
രാത്രി ചുറ്റിക്കിടക്കുന്നു
സമയം മാത്രം,
അടുക്കിപ്പെറുക്കി വെക്കുന്നു

വസ്ത്രങ്ങൾക്കിടയിൽ
ഉടലും ഇരുട്ടുന്നു
ഉടലും ഉലയുന്നു
ഇരുട്ടിയ ഉടലുകൾക്കൊപ്പം 
നീണ്ടുകിടക്കും രാത്രി

ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു
വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം,
അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു
നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന
ഇന്നലെയുടെ ജാം ഞാനും 

തിരച്ചിലുകൾ മതിയാക്കി
വിരലുകൾ ഉടലിൽ തിരിച്ച്
വന്ന് കയറും നേരം
സിഗററ്റുകൾ പോലെ
സ്പർശനങ്ങൾ അവയുടെ കുറ്റികൾ

ഓരോ ഇറ്റിലും വീട്
മേൽക്കൂര ചുമക്കുന്നു

കവിത ഞൊറിയും
കവിതയുടുക്കും ഉടൽ
വിരൽ ഇനിയും ഇറ്റുതീരാത്ത 
ചിത്രപ്പണികളുടെ ഞാറ്റുവേല

ചിറകുകളുടെ അഴിയുള്ള
മിനുക്കത്തിൻ്റെ അലമാര
പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും
ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ
ഉറക്കമൊഴിയുമ്പോലെ
പറക്കമൊഴിക്കുന്നുണ്ട്
ഓരോ മിന്നാംമിനുങ്ങും

ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ
ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ
മേഘങ്ങളുടെ അലമാര
എന്ന് തട്ട് തട്ടാകും ആകാശം

മിനുങ്ങുന്നതിന് മുമ്പും പിമ്പും
മിനുക്കത്തിൻ്റെ മുക്കുപണ്ടം ഇട്ടുവെക്കുമിടം
രാത്രിയുടെ തസ്കരാ
എന്ന് അതിൻ്റെ കൊള്ളയടിയുടൽ മാത്രം ഒന്നിടവിട്ട് മിനുങ്ങുന്നു

ഭാവിയില്ലാത്ത ഒന്ന് എന്ന് 
സ്വയം കരുതുമ്പോഴും 
എപ്പോഴും സമൃദ്ധമായ 
ഒരു ഭൂതകാലം ഉള്ളിൽ സൂക്ഷിക്കും, കവിത.
ഇനി ഒരു അലമാരയാകുമോ വിരാമം?

ഭൂതകാലം കൊണ്ട് സമ്പന്നമായ
ഗൃഹാതുരത്തം ഓരോ വാക്കിലും
കവിതയും സൂക്ഷിക്കുന്നു
തുളുമ്പുന്നതിന് മുമ്പ് 
കവിയുന്നതിനും ഇടയിൽ 

സൂക്ഷിക്കുന്നതിൻ്റെ താക്കോലേ
ഇല്ലാത്ത താഴേ
കെട്ടിപ്പൂട്ടി വെക്കുന്നതിൽ
വിശ്വസിക്കാത്ത കസവിൻ്റെ
അരികുകൾ ഉള്ള സ്വാതന്ത്ര്യത്തിൻ്റെ ഞൊറിയേ

ഉടലിൽ
നാഭികൾ 
ഭൂതകാലത്തിൻ്റെ അലമാരകൾ

ഏത് നിശ്ചലതയും 
ഏത് മുദ്രയും ഇട്ടുവെക്കാവുന്ന
ചുവടുകളുടെ അടരുകളുള്ള
നൃത്തത്തിൻ്റെ തട്ടുകളുള്ള
മിന്നാംമിന്നി പിടിയുള്ള
ഒരലമാരയായെങ്കിൽ എന്ന് ഞാൻ ഉടലിനോട് ചേർന്ന് കിടക്കുന്നു
അവയ്ക്കൊപ്പം മിനുങ്ങുന്നു
അവൾക്കൊപ്പം പറക്കുന്നു

മിഴിക്കുള്ളിൽ പറക്കും മിന്നാംമിന്നി
എന്ന് അവൾ 
അപ്പോഴും മിന്നലിനെ കൊഞ്ചിക്കുന്നു

ഒരു മിന്നാംമിന്നുങ്ങിയാവും കാലം
സ്വപ്നം കാണുന്നതാവാം അവൾ

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ