Skip to main content

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട 
ഒരലമാരയായി
പകലിൽ ചാരിവെച്ച സൂര്യൻ

വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം 
അതിലേറെ വിഷാദം
വാരിവലിച്ചിട്ട അസ്തമയത്തിൽ 
രാത്രി ചുറ്റിക്കിടക്കുന്നു
സമയം മാത്രം,
അടുക്കിപ്പെറുക്കി വെക്കുന്നു

വസ്ത്രങ്ങൾക്കിടയിൽ
ഉടലും ഇരുട്ടുന്നു
ഉടലും ഉലയുന്നു
ഇരുട്ടിയ ഉടലുകൾക്കൊപ്പം 
നീണ്ടുകിടക്കും രാത്രി

ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു
വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം,
അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു
നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന
ഇന്നലെയുടെ ജാം ഞാനും 

തിരച്ചിലുകൾ മതിയാക്കി
വിരലുകൾ ഉടലിൽ തിരിച്ച്
വന്ന് കയറും നേരം
സിഗററ്റുകൾ പോലെ
സ്പർശനങ്ങൾ അവയുടെ കുറ്റികൾ

ഓരോ ഇറ്റിലും വീട്
മേൽക്കൂര ചുമക്കുന്നു

കവിത ഞൊറിയും
കവിതയുടുക്കും ഉടൽ
വിരൽ ഇനിയും ഇറ്റുതീരാത്ത 
ചിത്രപ്പണികളുടെ ഞാറ്റുവേല

ചിറകുകളുടെ അഴിയുള്ള
മിനുക്കത്തിൻ്റെ അലമാര
പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും
ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ
ഉറക്കമൊഴിയുമ്പോലെ
പറക്കമൊഴിക്കുന്നുണ്ട്
ഓരോ മിന്നാംമിനുങ്ങും

ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ
ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ
മേഘങ്ങളുടെ അലമാര
എന്ന് തട്ട് തട്ടാകും ആകാശം

മിനുങ്ങുന്നതിന് മുമ്പും പിമ്പും
മിനുക്കത്തിൻ്റെ മുക്കുപണ്ടം ഇട്ടുവെക്കുമിടം
രാത്രിയുടെ തസ്കരാ
എന്ന് അതിൻ്റെ കൊള്ളയടിയുടൽ മാത്രം ഒന്നിടവിട്ട് മിനുങ്ങുന്നു

ഭാവിയില്ലാത്ത ഒന്ന് എന്ന് 
സ്വയം കരുതുമ്പോഴും 
എപ്പോഴും സമൃദ്ധമായ 
ഒരു ഭൂതകാലം ഉള്ളിൽ സൂക്ഷിക്കും, കവിത.
ഇനി ഒരു അലമാരയാകുമോ വിരാമം?

ഭൂതകാലം കൊണ്ട് സമ്പന്നമായ
ഗൃഹാതുരത്തം ഓരോ വാക്കിലും
കവിതയും സൂക്ഷിക്കുന്നു
തുളുമ്പുന്നതിന് മുമ്പ് 
കവിയുന്നതിനും ഇടയിൽ 

സൂക്ഷിക്കുന്നതിൻ്റെ താക്കോലേ
ഇല്ലാത്ത താഴേ
കെട്ടിപ്പൂട്ടി വെക്കുന്നതിൽ
വിശ്വസിക്കാത്ത കസവിൻ്റെ
അരികുകൾ ഉള്ള സ്വാതന്ത്ര്യത്തിൻ്റെ ഞൊറിയേ

ഉടലിൽ
നാഭികൾ 
ഭൂതകാലത്തിൻ്റെ അലമാരകൾ

ഏത് നിശ്ചലതയും 
ഏത് മുദ്രയും ഇട്ടുവെക്കാവുന്ന
ചുവടുകളുടെ അടരുകളുള്ള
നൃത്തത്തിൻ്റെ തട്ടുകളുള്ള
മിന്നാംമിന്നി പിടിയുള്ള
ഒരലമാരയായെങ്കിൽ എന്ന് ഞാൻ ഉടലിനോട് ചേർന്ന് കിടക്കുന്നു
അവയ്ക്കൊപ്പം മിനുങ്ങുന്നു
അവൾക്കൊപ്പം പറക്കുന്നു

മിഴിക്കുള്ളിൽ പറക്കും മിന്നാംമിന്നി
എന്ന് അവൾ 
അപ്പോഴും മിന്നലിനെ കൊഞ്ചിക്കുന്നു

ഒരു മിന്നാംമിന്നുങ്ങിയാവും കാലം
സ്വപ്നം കാണുന്നതാവാം അവൾ

Comments

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...