Skip to main content

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ 
ലോറി കണക്കേ
ഒന്ന് മുന്നോട്ടെടുത്തു
കടൽ

മുറുക്കങ്ങൾക്ക് പിറകിൽ
തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും 
പക്ഷിയാവും ഭാഷ

അതിൻ്റെ ചിറക് വൃത്തിയാക്കും 
പക്ഷി കണക്കേ
തൻ്റെ ഓരോ തിരകളും 
ജലകൊക്ക് കയറ്റി,
വൃത്തിയാക്കി കിടക്കും കടൽ  

തൻ്റെ ഓരോ ചലനത്തിനും 
മുകളിൽ കയറിനിന്ന്
കടൽ അതിൻ്റെ ചിനപ്പ്
ചികയുന്നു
നനപ്പ് കുടയുന്നു

അരികിൽ,
സുതാര്യത നോക്കി
പിന്നിലേക്കെടുക്കും ജലം

ലീപ്പ് ഈയറിൻ്റെ ചാലിലൂടെ 
ഒഴുകിപ്പോകും ഫെബ്രുവരി

നോക്കിനിൽക്കേ
കലയായി 
ചന്ദ്രനെ കയറ്റിയ ആകാശം,
ഒന്ന് പിന്നിലേക്കെടുക്കുന്നു
ഒന്ന് പിന്നിലേക്കെടുക്കും,
പെരുന്നാളും

അവയുടെ 
പിന്നിലേക്കെടുക്കുന്നുണ്ടാവുമോ
വഴിയരികിൽ വീടുകൾ
അതിലെ ഏതെങ്കിലും
പ്രിയപ്പെട്ട ജനാലകൾ
പിന്നിലെ രാത്രി

ധ്യാനത്തിൻ്റെ സൈഡ് വ്യൂ 
മിററിൽ നോക്കി 
അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും
ഓരോ ബുദ്ധശിൽപ്പവും
ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക്

തീർച്ചയായും ഉണ്ട്, 
പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ
കുയിലുകൾ കൃത്യമായി 
അവയുടെ പുള്ളികൾക്കരികിൽ,
കൂവും മുമ്പ്
ചെയ്ത് വെയ്ക്കുന്നത്

ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു
ഒരു പക്ഷേ ചെയ്ത 
എല്ലാ ആദിമരതികളും
അതിൽ പങ്കെടുത്ത്
പിന്നിലേക്കെടുക്കും വണ്ണം

ഒരു നിമിഷം,
സൈഡ് പറയുന്നുണ്ടാവണം 
എഴുതിക്കൊണ്ടിരിക്കും കവിതയും
ഒന്ന് നിർത്തുന്നു,
എൻ്റെ ഭാഷ മാത്രം ഒന്ന് പിന്നിലേക്കെടുക്കുന്നു.

Comments

  1. ഒരു ദശാബ്ദത്തിനു ശേഷം യാദൃച്ഛികമായി ബ്ലോഗിൽ കയറിയപ്പോഴാണ് താങ്കൾ പിന്നിലേക്കെടുത്തത്. ശരിയ്ക്കും പിന്നിലേക്കെത്തിയപോലെ. ഈ നിമിഷത്തേക്കു മാത്രം ഈയുള്ളവനും സൈഡ് പറയുന്നു. പോരട്ടെ... പോരട്ടെ എന്ന്... വാക്കുകൾ തീരുവോളം അതിവിടെ നില്ക്കട്ടെ....
    സുഖാംശംസകൾ💕🙏

    ReplyDelete
    Replies
    1. ശരിക്കും ഗൃഹാതുരത്തത്തിൻ്റെ ഓർമ്മകൾ ബ്ലോഗ് കാലത്തിൻ്റെ അതേ ഭംഗി സന്തോഷം സ്നേഹം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!