Skip to main content

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ 
ലോറി കണക്കേ
ഒന്ന് മുന്നോട്ടെടുത്തു
കടൽ

മുറുക്കങ്ങൾക്ക് പിറകിൽ
തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും 
പക്ഷിയാവും ഭാഷ

അതിൻ്റെ ചിറക് വൃത്തിയാക്കും 
പക്ഷി കണക്കേ
തൻ്റെ ഓരോ തിരകളും 
ജലകൊക്ക് കയറ്റി,
വൃത്തിയാക്കി കിടക്കും കടൽ  

തൻ്റെ ഓരോ ചലനത്തിനും 
മുകളിൽ കയറിനിന്ന്
കടൽ അതിൻ്റെ ചിനപ്പ്
ചികയുന്നു
നനപ്പ് കുടയുന്നു

അരികിൽ,
സുതാര്യത നോക്കി
പിന്നിലേക്കെടുക്കും ജലം

ലീപ്പ് ഈയറിൻ്റെ ചാലിലൂടെ 
ഒഴുകിപ്പോകും ഫെബ്രുവരി

നോക്കിനിൽക്കേ
കലയായി 
ചന്ദ്രനെ കയറ്റിയ ആകാശം,
ഒന്ന് പിന്നിലേക്കെടുക്കുന്നു
ഒന്ന് പിന്നിലേക്കെടുക്കും,
പെരുന്നാളും

അവയുടെ 
പിന്നിലേക്കെടുക്കുന്നുണ്ടാവുമോ
വഴിയരികിൽ വീടുകൾ
അതിലെ ഏതെങ്കിലും
പ്രിയപ്പെട്ട ജനാലകൾ
പിന്നിലെ രാത്രി

ധ്യാനത്തിൻ്റെ സൈഡ് വ്യൂ 
മിററിൽ നോക്കി 
അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും
ഓരോ ബുദ്ധശിൽപ്പവും
ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക്

തീർച്ചയായും ഉണ്ട്, 
പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ
കുയിലുകൾ കൃത്യമായി 
അവയുടെ പുള്ളികൾക്കരികിൽ,
കൂവും മുമ്പ്
ചെയ്ത് വെയ്ക്കുന്നത്

ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു
ഒരു പക്ഷേ ചെയ്ത 
എല്ലാ ആദിമരതികളും
അതിൽ പങ്കെടുത്ത്
പിന്നിലേക്കെടുക്കും വണ്ണം

ഒരു നിമിഷം,
സൈഡ് പറയുന്നുണ്ടാവണം 
എഴുതിക്കൊണ്ടിരിക്കും കവിതയും
ഒന്ന് നിർത്തുന്നു,
എൻ്റെ ഭാഷ മാത്രം ഒന്ന് പിന്നിലേക്കെടുക്കുന്നു.

Comments

  1. ഒരു ദശാബ്ദത്തിനു ശേഷം യാദൃച്ഛികമായി ബ്ലോഗിൽ കയറിയപ്പോഴാണ് താങ്കൾ പിന്നിലേക്കെടുത്തത്. ശരിയ്ക്കും പിന്നിലേക്കെത്തിയപോലെ. ഈ നിമിഷത്തേക്കു മാത്രം ഈയുള്ളവനും സൈഡ് പറയുന്നു. പോരട്ടെ... പോരട്ടെ എന്ന്... വാക്കുകൾ തീരുവോളം അതിവിടെ നില്ക്കട്ടെ....
    സുഖാംശംസകൾ💕🙏

    ReplyDelete
    Replies
    1. ശരിക്കും ഗൃഹാതുരത്തത്തിൻ്റെ ഓർമ്മകൾ ബ്ലോഗ് കാലത്തിൻ്റെ അതേ ഭംഗി സന്തോഷം സ്നേഹം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...