Skip to main content

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ 
ലോറി കണക്കേ
ഒന്ന് മുന്നോട്ടെടുത്തു
കടൽ

മുറുക്കങ്ങൾക്ക് പിറകിൽ
തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും 
പക്ഷിയാവും ഭാഷ

അതിൻ്റെ ചിറക് വൃത്തിയാക്കും 
പക്ഷി കണക്കേ
തൻ്റെ ഓരോ തിരകളും 
ജലകൊക്ക് കയറ്റി,
വൃത്തിയാക്കി കിടക്കും കടൽ  

തൻ്റെ ഓരോ ചലനത്തിനും 
മുകളിൽ കയറിനിന്ന്
കടൽ അതിൻ്റെ ചിനപ്പ്
ചികയുന്നു
നനപ്പ് കുടയുന്നു

അരികിൽ,
സുതാര്യത നോക്കി
പിന്നിലേക്കെടുക്കും ജലം

ലീപ്പ് ഈയറിൻ്റെ ചാലിലൂടെ 
ഒഴുകിപ്പോകും ഫെബ്രുവരി

നോക്കിനിൽക്കേ
കലയായി 
ചന്ദ്രനെ കയറ്റിയ ആകാശം,
ഒന്ന് പിന്നിലേക്കെടുക്കുന്നു
ഒന്ന് പിന്നിലേക്കെടുക്കും,
പെരുന്നാളും

അവയുടെ 
പിന്നിലേക്കെടുക്കുന്നുണ്ടാവുമോ
വഴിയരികിൽ വീടുകൾ
അതിലെ ഏതെങ്കിലും
പ്രിയപ്പെട്ട ജനാലകൾ
പിന്നിലെ രാത്രി

ധ്യാനത്തിൻ്റെ സൈഡ് വ്യൂ 
മിററിൽ നോക്കി 
അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും
ഓരോ ബുദ്ധശിൽപ്പവും
ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക്

തീർച്ചയായും ഉണ്ട്, 
പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ
കുയിലുകൾ കൃത്യമായി 
അവയുടെ പുള്ളികൾക്കരികിൽ,
കൂവും മുമ്പ്
ചെയ്ത് വെയ്ക്കുന്നത്

ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു
ഒരു പക്ഷേ ചെയ്ത 
എല്ലാ ആദിമരതികളും
അതിൽ പങ്കെടുത്ത്
പിന്നിലേക്കെടുക്കും വണ്ണം

ഒരു നിമിഷം,
സൈഡ് പറയുന്നുണ്ടാവണം 
എഴുതിക്കൊണ്ടിരിക്കും കവിതയും
ഒന്ന് നിർത്തുന്നു,
എൻ്റെ ഭാഷ മാത്രം ഒന്ന് പിന്നിലേക്കെടുക്കുന്നു.

Comments

  1. ഒരു ദശാബ്ദത്തിനു ശേഷം യാദൃച്ഛികമായി ബ്ലോഗിൽ കയറിയപ്പോഴാണ് താങ്കൾ പിന്നിലേക്കെടുത്തത്. ശരിയ്ക്കും പിന്നിലേക്കെത്തിയപോലെ. ഈ നിമിഷത്തേക്കു മാത്രം ഈയുള്ളവനും സൈഡ് പറയുന്നു. പോരട്ടെ... പോരട്ടെ എന്ന്... വാക്കുകൾ തീരുവോളം അതിവിടെ നില്ക്കട്ടെ....
    സുഖാംശംസകൾ💕🙏

    ReplyDelete
    Replies
    1. ശരിക്കും ഗൃഹാതുരത്തത്തിൻ്റെ ഓർമ്മകൾ ബ്ലോഗ് കാലത്തിൻ്റെ അതേ ഭംഗി സന്തോഷം സ്നേഹം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!