Skip to main content

പതിവുകളുടെ ബുദ്ധൻ

പതിവുപോലെ പ്രണയംകൊണ്ടാടി പനിനീർപ്പൂവുകൾ തിരിച്ചുപോയി
ബുദ്ധന്,
ധ്യാനം പോലെ
നോവിന്,
മുള്ളുകൾ ബാക്കിയായി

പ്രണയത്തേക്കാൾ പഴക്കം ചെന്ന
പനിനീർപ്പൂവ്
അതും, ബുദ്ധന് മുന്നിൽ 
ആരും അറിയാതെ സമർപ്പിക്കപ്പെട്ടത്

ബുദ്ധൻ്റെ ധ്യാനത്തിന് മുന്നിൽ 
മറ്റൊരു പൂവ് 
അത് ധ്യാനത്തിനായി സമർപ്പിക്കപ്പെട്ടത്
അതിന് രൂപമില്ല
രൂപം ധ്യാനത്തിന് വിധേയം
ബുദ്ധരൂപം എല്ലാധ്യാനങ്ങൾക്കും അതീതം

പ്രണയത്തിന് മുന്നിൽ
പനിനീർപ്പൂക്കൾ പഴകുന്ന മണം 
ബുദ്ധൻ പ്രണയത്തിനും
പിന്നിൽ
ധ്യാനത്തിനും പ്രണയത്തിനും
രൂപമില്ല

വിരഹാർത്ഥികൾ ഉപയോഗിക്കും
ഭാഷക്കരികിൽ അവൻ്റെ
പ്രണയം പഴകും കവിതകൾ

നിൻ്റെ കവിത ഒരു പൂവാണെന്ന്
മൊട്ടിൻ്റെ മേഘങ്ങൾക്ക് താഴെ 
പനിനീർപൂക്കൾ അന്നും മൊഴിനൽകും

ചാറ്റൽമഴകൾ വന്ന് ഉടലിൽ തട്ടും
പ്രഭാതം
പകൽക്കനം 
അന്നത്തെ നാലാമത്തെ മേഘത്തിൻ്റെ കടന്ന് പോക്ക്

മേഘങ്ങൾക്ക് താഴെ
എല്ലാ കിളികളും പ്രണയത്തിന്
വിധേയമാകും പ്രഭാതം

പ്രണയങ്ങൾ ഉടലിൽ ചെന്ന്  മുട്ടുന്നു
പുലരിയില്ലാത്ത പകൽ
മുകളിൽ
വിധേയത്ത്വത്തിൻ്റെ മേഘം 

വിരഹാർത്ഥികൾ
കടത്തുവള്ളം പോലെ ഉപയോഗിക്കും
മൂക്കൂത്തി നഷ്ടപ്പെട്ട,
വിരഹത്തിൻ്റെ സുഷിരം വീണ 
മൂക്കിന്നരികിൽ,
ചുംബനത്തിൻെ 
കൊത്തുപണികൾ പൂർത്തിയാക്കാത്ത ചുണ്ടോട് ചേർത്ത്
എല്ലാ കൊത്തുപണികൾക്കും അക്കരെ
കിഴക്കിൻ്റെ ശിരോവസ്ത്രം ധരിച്ച
യശോദര,
ഒരിക്കൽ കൂടി 
അതേ പനിനീർപ്പൂക്കൾ എടുത്തുവെക്കും

കൃഷ്ണനിർവ്വചനങ്ങൾക്കുമപ്പുറം
ഒരു ഓടക്കുഴലാകും ആകാശം
അതിൽ,
സുഷരങ്ങളാകാമെന്ന് 
വാക്കുകൊടുത്ത മേഘം 
പതിവ് പോലെ അന്നും,
വൈകിവന്ന് 
പ്രണയമാകുമായിരിക്കും.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!