Skip to main content

ക്ഷമിക്കണം, എല്ലാ ഇലകളുടേയും പകുതിക്ക് വെച്ച് എൻ്റെയാകാശം നിർത്തുന്നു

മണ്ണിലലിയാൻ മടിക്കും
ഒരു അടർന്ന ഇല പോലെ

അടർന്നുവീഴാൻ മടിക്കും
ഉപമയുടെ ഒരിലയാവും ഉടൽ
മടിയുടെ ഒരില
കരിയിലയുടെ മാറ്റിനി

ഒരിലയും പൊഴിക്കുവാനില്ലാത്ത കാറ്റ്
അനുസരണയുടെ കല

ശാസ്ത്രത്തിൽ നിന്ന് 
ഊർജ്ജത്തെ മാറ്റിനിർത്തുന്നു
ഊർജ്ജത്തോട്, ഒരു കലയാകുവാൻ ആവശ്യപ്പെടുന്നു

ശലഭത്തിൻ്റെ ചിറകടി, 
ആകാശം കലകളിൽ
അടർത്തിയെടുക്കുന്നിടത്ത്
ഊർജ്ജത്തെ, പറഞ്ഞ് പഠിപ്പിക്കുന്നു,
കലകളുടെ സൗമ്യത.

വീശുവാൻ മാത്രമല്ല
ഓരോ ഇലയേയും നിലനിർത്തുവാനും
പരിശീലിക്കും കാറ്റ്

ആകാശം ശൂന്യതയുടെ കല
ശലഭസ്മൃതികളിൽ 
ജനിമൃതികളുടെ ആകാശം

ഗോലിയുടെ ഉരുളൽ
ഒരു കുഴിയാകും ചന്ദ്രൻ

വിരലുകളുടെ കല
കലയിലേക്ക് അതിൻ്റെ ഉരുളൽ 
ഇനി കുഴികളിലേക്ക്
പുറപ്പെട്ടുപോകുന്നുണ്ടാവുമോ
വിരലുകൾ

വിരലുകളിൽ നിന്നും 
അകലം പാലിക്കും
ശൂന്യതയുടെ ഗോലി

പടികൾക്കരികിൽ
ഒരു വാതിൽക്കാലം 
പണിഞ്ഞ് വെയ്ക്കും വീട്

നടത്തത്തിൻ്റെ മാതൃകയുണ്ടാക്കി
കാൽവിരലുകളിൽ നിന്നും
ഉടലിലേക്ക് ഒരു,
നടത്തം പടർത്തുകയായിരുന്നു

മുന്തിരിവള്ളികളിൽ
പാകമായ കൊത്തുപണികൾ പോലെ
ശിൽപ്പം അതിൻ്റെ നിശ്ചലത
പടർത്തും ഇടം
നോക്കിനിൽക്കലുകൾ മാത്രം അടർത്തുന്നു

കാൽവിരലുകൾക്ക് 
പിന്നാലെ പായും ഉടൽ

ഉടൽ മടുക്കുമ്പോൾ 
നിശ്ചലത അടർത്തുമ്പോലെ
ചലിക്കുവാനല്ല
മുകളിൽ നിർത്തിയിടുവാൻ പരിശീലിക്കും
ആകാശം

അതിൻ്റെ നീലനിർത്തലുകൾ
അവയുടെ മേഘനിർത്തുകൾ
ആകൃതികളിൽ കയറി,
മനുഷ്യരുടെ അതിശയങ്ങൾ വരുന്നു
മരണവീട്ടിലെന്നപോലെ
ഉടലില്ലാത്തവരുടെ ആകൃതികളിൽ
അവ കയറിയിറങ്ങുന്നു

ശൂന്യത നിലനിർത്തും ആകാശം
മേഘങ്ങളും നിർത്തുന്നു
ആകൃതികൾ ഇപ്പോഴും പടവുകൾ

ഭ്രമണം കൊണ്ടൊപ്പ് വെച്ച
ഒത്തുതീർപ്പുകളുടെ ഭാരം
ഒരു വാക്കിന് കൊടുക്കുമ്പോൾ
ഭൂമിയാകുന്നത് പോലെ

ഇനിയും നൂഴാത്ത ജനിമൃതി
ഇട്ടുതീരാത്ത ഒപ്പ്

ആകാശം എന്നോ കുടഞ്ഞുകളഞ്ഞ പക്ഷി
ഇനി ആകാശം പരിശോധിക്കുമോ
കലർപ്പുള്ള ആകാശം
അഥവാ ആകാശങ്ങളുടെ മിശ്രണം
എന്ന ഒത്തുതീർപ്പിലെത്തുമോ?

ലയിച്ചുചേരാൻ മടിക്കും
ശൂന്യതയുടെ മടി ഇനി ഒരു പക്ഷി,
സൗമ്യമായ് എടുത്തുവച്ചതാകുമോ
ആകാശം

അതോ എല്ലാം കഴിഞ്ഞ്
പിന്നേയും ബാക്കിവരുമോ
ഒരു പക്ഷിയോളം ശൂന്യത ആകാശത്തിൽ

പിന്നെ പൂക്കൾ എപ്പോഴും പൂക്കൾ,
എന്ന ഒത്തുതീർപ്പിലെത്തി കൊഴിഞ്ഞു
കൊത്തുപണി പൂർത്തിയാക്കിയ വാക്ക്,
ശിൽപ്പത്തിൽ നിന്നിറങ്ങി നടന്നു
കല വഷളാക്കിയ മനുഷ്യൻ എന്ന,
ശിൽപ്പഭംഗി കവിത കഴിഞ്ഞുവന്ന വാക്കിലുറഞ്ഞു.

ഒരാകാശം അതിന്റെ എത്രമത്തെ പ്രാവശ്യം എന്ന് 
എൻ്റെ ശൂന്യത എത്തിനോക്കുന്നതിലേക്ക്

ആകാശം നിർത്തുന്നു
മറ്റൊരാകാശത്തെ കയറ്റുന്നു
പുറപ്പെട്ട് പോകണ്ടാത്ത വിധം
ആകാശത്തിൻ്റെ നിർത്തിയിടൽ
എന്നൊരു ഒത്തുതീർപ്പിലെത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...