Skip to main content

എന്റെ ഉടൽ പൂക്കളുടെ റുബിക്സ് ക്യൂബാവുന്നു, ആകാശം സംശയങ്ങളുടേതും!


3

ആയുസ്സിന്റെ കല്ലിൽ
ഉയിരിന്റെ കൊത്തുപണി
അരികിൽ,
മായുന്നത് മാത്രം കുറിച്ചുവെക്കുന്നു
പൊടിയടങ്ങാൻ തളിക്കും ജലം,
വിരൽ പോലെ

കവിത എഴുതിപ്പോയാൽ എന്ത്
ചെയ്യും?
എഴുതാതിരുന്ന ഒരാളുടെ 
കാലടിക്ക് മുകളിൽ
ഇല്ലാതായത് പോലെ ഉടൽ,
അത് പ്രതിധ്വനിക്കും ശൂന്യത

തിരമാലകൾ തമിര് വെക്കും ഒച്ച
കപ്പലുകൾ ഉടച്ചെടുക്കും,
ക്വാറിയാകും കടൽ

തളിക്കപ്പെടുന്നുണ്ടാവണം ജലം
അടങ്ങുവാനുണ്ടാകില്ല പൊടികൾ

അഭയാർത്ഥിയാം ജമന്തി
ഭാഷയുടെ കൊന്നയോട് ഇരക്കും മഞ്ഞ
ഞാൻ താരാട്ടിന്റെ രണ്ട് വറ്റ്,
മുല്ലപ്പൂവിലിടുന്നു
പൂക്കൾക്കൊപ്പം മയങ്ങുന്നു

1

ജനിക്കുന്തോറും
ഉടലിൽ തളിക്കപ്പെടും പൊക്കിൾക്കൊടികൾ തൻ ജലം

അരികിൽ
ചുണ്ടുകൾ കെട്ടും താരാട്ടിൻ തൊട്ടിൽ
പല ഭാഷകളിലേക്ക്
പല ദേശങ്ങളിലേക്ക്, 
അതിന്റെ ആന്ദോളനം
ഒപ്പം പറക്കും പക്ഷികൾ

എന്തൊരു ശിൽപ്പമാണ് ഉറക്കം
പണിഞ്ഞുതീരാത്ത താമരയുടെ 
നാഭിക്കൂട് ഉടലിൽ

നാഭിയൊരു താക്കോൽക്കൂട്ടം
അത് ജനിക്കുന്തോറും കിലുങ്ങുന്നു

ഭാഷയുടെ പക്ഷി 
കൊത്തിപ്പറിക്കും സ്വരത്തിന്റെ നാര്
ഉയിരിൽ
ഭ്രാന്തിന്റെ കിളിക്കൂട് 
ഉടലിൽ
ആത്മാവിന്റെ കീചെയിൻ പോലെ 
കവിത കൊണ്ടുനടക്കും ഭാഷ

സുഷിരത്തിന്റെ ഉപ്പിലിട്ട്
കൊത്ത് സൂക്ഷിക്കും മരങ്കൊത്തി
മരത്തിന് പുറത്തുവന്ന് 
ഒരേ സമയം പൊത്തും 
പക്ഷിയുമാകും മരങ്കൊത്തിയുടൽ
ഒരു ദ്വിഭാഷിയാവും പൊത്ത്

ചിറകടികൾക്കിടയിൽ
കിളികൾ അവതരിപ്പിയ്ക്കും പ്രബന്ധമാവും ഉടൽ
രതിക്കും ധ്യാനത്തിനും 
ഇടയിൽ
പറന്നുപൊങ്ങുന്നു

രതിയുടെ സ്പീഡോമീറ്ററാവും ഭാഷ
രതിധ്യാനം

വിരിയുന്നതിനിടയിൽ
ആകാശം ഇറുത്തെടുക്കും പൂക്കൾ
അത് കേസരത്തിനരികിൽ
വെക്കുന്നു

എങ്ങും എടുത്തുവെക്കുന്നില്ല
ഇലകൾ,
അവയുടെ മാതൃഭാഷ
എന്നിട്ടും അതിൽ 
മരത്തോടൊപ്പം
പച്ചനിറത്തിൽ തൊടും ആകാശം

സുഷിരങ്ങൾക്കൊപ്പം ഓടക്കുഴലും
ഉടച്ചുചേർക്കുന്നു
സുഷിരങ്ങളുടെ അനാഥത്തത്തോടൊപ്പം
ഒരാളുടെ മാത്രം പാട്ടിരിക്കുന്നു

അനാഥനീല

6

ഉടലിന്റെ ഡാഷ്ബോഡിൽ
ശലഭരൂപത്തിൽ
ആകാശം ശതമാനത്തിൽ

ആകാശം കൂടുതലുള്ള ദിവസങ്ങളിൽ
പക്ഷിയോടൊപ്പം 
അവൾ ചെയ്യുന്നതെന്തും

ഒരേ സമയം സഞ്ചാരിയും
വാഹനവുമാവും ഭാഷ

സഞ്ചാരി അഴിഞ്ഞുപോയ 
സഞ്ചാരം പോലെ ദിക്ക്
ഉടൽ ധ്യാനത്തിന്റെ സ്പീഡോമീറ്റർ

ധ്യാനത്തിന്റെ തൂവലുള്ള
പക്ഷി എന്നാവും അവളുടെ ഉടൽ

4

ദൈവത്തിന്റെ ഉടലിട്ട് ബുദ്ധനെ തുറക്കുന്നു

ആകാശത്തിന്റെ റുബിക്സ്ക്യൂബ്
ഇനിയും അടുക്കിതീരാത്ത പക്ഷിയാവും ഭാഷ

ഒരു ചന്ദ്രക്കലയ്ക്ക് താഴെ
ഉടലിന്റെ കീചെയിനാവും ശിവൻ
ശിവൻ വെക്കാൻ മറന്ന നൃത്തം 
ഉയിർ പോലെ.

മാനത്തിന്റെ നഗ്നതയാവും വിധം
തെറുത്ത ചന്ദ്രക്കല മാനത്ത്
ചന്ദ്രക്കലകൾ ഉടലിൽ പ്രവേശിക്കും
വിധം ഉപവസിക്കുന്നു
മാനവും ഉടലും അത് പങ്കിടുന്നു

നിലാവിന്റെ നാലാമത്തെ നെയ്ത്തുപുര
നഗ്നത കടവും കടത്തുമാകും ഉടൽ

5

നിശ്ശബ്ദതയുടെ ഓടാമ്പലുള്ള ഭാഷ
മഴയുടെ പൊന്മാൻ നിറമുള്ള
വേഴാമ്പൽധാരണകൾ

വിരലിലിട്ട് കറക്കും
ധ്യാനത്തിന്റെ കീചെയിൻ

നീലയിട്ട്
വേഴാമ്പലിനെ തുറക്കുന്നു
നിലാവിട്ട് ചന്ദ്രനേയും

കൂക്കെന്ന ശബ്ദത്തിന്റെ കൊളുത്ത്

ഭൂപടങ്ങൾക്കപ്പുറം
ഭാഷയുടേതാണ് കയറ്റിറക്ക്
കവിതയ്ക്ക് അതിന്റെ നോക്കുകൂലി

മനസ്സിന്റെ കടത്തുവള്ളം
ഉടൽ അതിൽ സഞ്ചാരി

മാതൃഭാഷയുള്ളത് കൊണ്ട് മാത്രം
മനുഷ്യനാവുന്നു
അഭയാർത്ഥിയേപ്പോലെ സ്വന്തം
ഉടലിനെ മാത്രം തൊടുന്നു

7

കുനിഞ്ഞ് 
ശലഭനാഭിയിൽ ചുംബിക്കും ആകാശം
നാഭിക്കല്ലുടയും സ്വരം
എവിടെയാണ് പക്ഷികൾ എന്ന്
നീലമാത്രം തിരയുന്നു

കടവിലേയ്ക്ക് തേവി
നദിയിലേയ്ക്ക് തുളുമ്പി 
ബാക്കിയാവും തോണി

കിനാവിലേക്കും തേവുന്നുണ്ട്
ഉറക്കവെള്ളം

വരൂ 
നിശ്ശബ്ദതയേ നിലാവെന്ന്
നിർവ്വചിക്കൂ എന്ന് 
അപ്പോഴും നാഭിയിൽ തുളുമ്പും മാതൃഭാഷ

ധ്യാനക്കല്ലുടയും സ്വരം
ഭാഷയുടെ ഉന്മാദബുദ്ധൻ
കവിതയിൽ

മുറിച്ച് 
തടികൾ പോലെ സൂക്ഷിക്കും
അറുത്ത ആകാശം
പ്രാവുകളുടെ അറക്കവാൾച്ചിറകടികൾ

അടുക്കിവെച്ച ആകാശം  കടത്തിക്കൊണ്ടുപോകും
ലോറികളാവും മേഘങ്ങൾ
അനുഗമിക്കും ചിറകടികൾ
പ്രകാശത്തിന്റേതാണ് കയർ

സായാഹ്നങ്ങളും കാലടികളും
ഉടൽ അടങ്ങാത്ത പൊടികളുടെ കൂമ്പാരം

അടുക്കിവെച്ചിട്ടുണ്ട്
അറുത്ത മനസ്സ്
ഉടലത് ലോറിയെപ്പോലെ കടത്തുന്നു

കവിതയിലേക്ക് കിനിയും
സഞ്ചാരിയാം ഭാഷ

കാലടികളുടെ തിരകളുള്ള
വൈകുന്നേരക്കടൽ
അത് സായാഹ്നം പോലെ വൈകുന്നു

പർവ്വതാരോഹകനായ മേഘം
ഇതളുകളിലേക്ക് ഇറക്കിവെക്കും
നീലനിറം
പൂക്കളുടേതാണ് ക്രെയിൻ

തേങ്ങയിൽ നെയ് പോലെ
ആകാശത്തിൽ നീലനിറയ്ക്കുന്നു
മേഘങ്ങളിൽ മൂന്ന് സുഷിരങ്ങൾ

മെഴുകുതിരിയ്ക്ക് മുകളിലേക്ക്
മണമുള്ള തീയെടുത്തുവെക്കും
വാക്കുകളുടെ ക്രെയിൻ

വിരിയുമ്പോൾ
ഇതളുകൾ തമ്മിലുരഞ്ഞ്
പേരറിയാത്ത കാട്ടുതീയ്ക്ക് 
തീപ്പൊരി സമ്മാനിക്കുകയാവണം കാട്ടുപൂവ്

വാക്കാവുന്നുണ്ടാവണം
ഭാഷയുടെ മണമുള്ള പൂക്കൾ

മോഷണംപോയ 
മെഴുകുതിരികാല് പോലെ 
വെളിച്ചത്തിന്റെ മുന്നിൽനിൽക്കും
ഭാഷ

2

ആകാശം നീല ഉപേക്ഷിക്കുമോ എന്ന്
എന്റെ ശംഖുപുഷ്പ അരികുകൾ മാത്രം
സംശയിക്കുന്നു

ആകാശം
സംശയാലുവായ ശലഭത്തെ മാത്രം നിരന്തരം നിർമ്മിക്കുന്നു,
വെറുതെയിരിക്കുന്നു

നീല വാർത്തുകളയും
ഉടലിന്റെ ശംഖുപുഷ്പച്ചെടി
സംശയത്തിന്റെ വറ്റുകളെ 
പൂക്കളായി നിലനിർത്തുന്നു

നദികളെ നെയ്തെടുത്ത് 
പക്ഷികളെ പോലെ കളയും,
ബാക്കി ജലം.
പക്ഷികളുടെ ആകൃതിയിൽ
ഉപമകൾ

കാവ്യാത്മകമായി 
മൃഗമാവും ഭാഷ സമീപിക്കുമ്പോൾ 
നിസ്സഹായനായ ഒരു മനുഷ്യൻ ചെയ്യുന്നതെല്ലാം

ആമ്പലുകൾ നീതിപാലിയ്ക്കുക,
എന്നൊരു മുദ്രാവാക്യം സങ്കൽപ്പിക്കുന്നു
ഒരു നക്ഷത്രം നയിക്കും
രാത്രികളുടെ ജാഥ കടന്നുവരുന്നു.




Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!