Skip to main content

എന്റെ ഉടൽ പൂക്കളുടെ റുബിക്സ് ക്യൂബാവുന്നു, ആകാശം സംശയങ്ങളുടേതും!


3

ആയുസ്സിന്റെ കല്ലിൽ
ഉയിരിന്റെ കൊത്തുപണി
അരികിൽ,
മായുന്നത് മാത്രം കുറിച്ചുവെക്കുന്നു
പൊടിയടങ്ങാൻ തളിക്കും ജലം,
വിരൽ പോലെ

കവിത എഴുതിപ്പോയാൽ എന്ത്
ചെയ്യും?
എഴുതാതിരുന്ന ഒരാളുടെ 
കാലടിക്ക് മുകളിൽ
ഇല്ലാതായത് പോലെ ഉടൽ,
അത് പ്രതിധ്വനിക്കും ശൂന്യത

തിരമാലകൾ തമിര് വെക്കും ഒച്ച
കപ്പലുകൾ ഉടച്ചെടുക്കും,
ക്വാറിയാകും കടൽ

തളിക്കപ്പെടുന്നുണ്ടാവണം ജലം
അടങ്ങുവാനുണ്ടാകില്ല പൊടികൾ

അഭയാർത്ഥിയാം ജമന്തി
ഭാഷയുടെ കൊന്നയോട് ഇരക്കും മഞ്ഞ
ഞാൻ താരാട്ടിന്റെ രണ്ട് വറ്റ്,
മുല്ലപ്പൂവിലിടുന്നു
പൂക്കൾക്കൊപ്പം മയങ്ങുന്നു

1

ജനിക്കുന്തോറും
ഉടലിൽ തളിക്കപ്പെടും പൊക്കിൾക്കൊടികൾ തൻ ജലം

അരികിൽ
ചുണ്ടുകൾ കെട്ടും താരാട്ടിൻ തൊട്ടിൽ
പല ഭാഷകളിലേക്ക്
പല ദേശങ്ങളിലേക്ക്, 
അതിന്റെ ആന്ദോളനം
ഒപ്പം പറക്കും പക്ഷികൾ

എന്തൊരു ശിൽപ്പമാണ് ഉറക്കം
പണിഞ്ഞുതീരാത്ത താമരയുടെ 
നാഭിക്കൂട് ഉടലിൽ

നാഭിയൊരു താക്കോൽക്കൂട്ടം
അത് ജനിക്കുന്തോറും കിലുങ്ങുന്നു

ഭാഷയുടെ പക്ഷി 
കൊത്തിപ്പറിക്കും സ്വരത്തിന്റെ നാര്
ഉയിരിൽ
ഭ്രാന്തിന്റെ കിളിക്കൂട് 
ഉടലിൽ
ആത്മാവിന്റെ കീചെയിൻ പോലെ 
കവിത കൊണ്ടുനടക്കും ഭാഷ

സുഷിരത്തിന്റെ ഉപ്പിലിട്ട്
കൊത്ത് സൂക്ഷിക്കും മരങ്കൊത്തി
മരത്തിന് പുറത്തുവന്ന് 
ഒരേ സമയം പൊത്തും 
പക്ഷിയുമാകും മരങ്കൊത്തിയുടൽ
ഒരു ദ്വിഭാഷിയാവും പൊത്ത്

ചിറകടികൾക്കിടയിൽ
കിളികൾ അവതരിപ്പിയ്ക്കും പ്രബന്ധമാവും ഉടൽ
രതിക്കും ധ്യാനത്തിനും 
ഇടയിൽ
പറന്നുപൊങ്ങുന്നു

രതിയുടെ സ്പീഡോമീറ്ററാവും ഭാഷ
രതിധ്യാനം

വിരിയുന്നതിനിടയിൽ
ആകാശം ഇറുത്തെടുക്കും പൂക്കൾ
അത് കേസരത്തിനരികിൽ
വെക്കുന്നു

എങ്ങും എടുത്തുവെക്കുന്നില്ല
ഇലകൾ,
അവയുടെ മാതൃഭാഷ
എന്നിട്ടും അതിൽ 
മരത്തോടൊപ്പം
പച്ചനിറത്തിൽ തൊടും ആകാശം

സുഷിരങ്ങൾക്കൊപ്പം ഓടക്കുഴലും
ഉടച്ചുചേർക്കുന്നു
സുഷിരങ്ങളുടെ അനാഥത്തത്തോടൊപ്പം
ഒരാളുടെ മാത്രം പാട്ടിരിക്കുന്നു

അനാഥനീല

6

ഉടലിന്റെ ഡാഷ്ബോഡിൽ
ശലഭരൂപത്തിൽ
ആകാശം ശതമാനത്തിൽ

ആകാശം കൂടുതലുള്ള ദിവസങ്ങളിൽ
പക്ഷിയോടൊപ്പം 
അവൾ ചെയ്യുന്നതെന്തും

ഒരേ സമയം സഞ്ചാരിയും
വാഹനവുമാവും ഭാഷ

സഞ്ചാരി അഴിഞ്ഞുപോയ 
സഞ്ചാരം പോലെ ദിക്ക്
ഉടൽ ധ്യാനത്തിന്റെ സ്പീഡോമീറ്റർ

ധ്യാനത്തിന്റെ തൂവലുള്ള
പക്ഷി എന്നാവും അവളുടെ ഉടൽ

4

ദൈവത്തിന്റെ ഉടലിട്ട് ബുദ്ധനെ തുറക്കുന്നു

ആകാശത്തിന്റെ റുബിക്സ്ക്യൂബ്
ഇനിയും അടുക്കിതീരാത്ത പക്ഷിയാവും ഭാഷ

ഒരു ചന്ദ്രക്കലയ്ക്ക് താഴെ
ഉടലിന്റെ കീചെയിനാവും ശിവൻ
ശിവൻ വെക്കാൻ മറന്ന നൃത്തം 
ഉയിർ പോലെ.

മാനത്തിന്റെ നഗ്നതയാവും വിധം
തെറുത്ത ചന്ദ്രക്കല മാനത്ത്
ചന്ദ്രക്കലകൾ ഉടലിൽ പ്രവേശിക്കും
വിധം ഉപവസിക്കുന്നു
മാനവും ഉടലും അത് പങ്കിടുന്നു

നിലാവിന്റെ നാലാമത്തെ നെയ്ത്തുപുര
നഗ്നത കടവും കടത്തുമാകും ഉടൽ

5

നിശ്ശബ്ദതയുടെ ഓടാമ്പലുള്ള ഭാഷ
മഴയുടെ പൊന്മാൻ നിറമുള്ള
വേഴാമ്പൽധാരണകൾ

വിരലിലിട്ട് കറക്കും
ധ്യാനത്തിന്റെ കീചെയിൻ

നീലയിട്ട്
വേഴാമ്പലിനെ തുറക്കുന്നു
നിലാവിട്ട് ചന്ദ്രനേയും

കൂക്കെന്ന ശബ്ദത്തിന്റെ കൊളുത്ത്

ഭൂപടങ്ങൾക്കപ്പുറം
ഭാഷയുടേതാണ് കയറ്റിറക്ക്
കവിതയ്ക്ക് അതിന്റെ നോക്കുകൂലി

മനസ്സിന്റെ കടത്തുവള്ളം
ഉടൽ അതിൽ സഞ്ചാരി

മാതൃഭാഷയുള്ളത് കൊണ്ട് മാത്രം
മനുഷ്യനാവുന്നു
അഭയാർത്ഥിയേപ്പോലെ സ്വന്തം
ഉടലിനെ മാത്രം തൊടുന്നു

7

കുനിഞ്ഞ് 
ശലഭനാഭിയിൽ ചുംബിക്കും ആകാശം
നാഭിക്കല്ലുടയും സ്വരം
എവിടെയാണ് പക്ഷികൾ എന്ന്
നീലമാത്രം തിരയുന്നു

കടവിലേയ്ക്ക് തേവി
നദിയിലേയ്ക്ക് തുളുമ്പി 
ബാക്കിയാവും തോണി

കിനാവിലേക്കും തേവുന്നുണ്ട്
ഉറക്കവെള്ളം

വരൂ 
നിശ്ശബ്ദതയേ നിലാവെന്ന്
നിർവ്വചിക്കൂ എന്ന് 
അപ്പോഴും നാഭിയിൽ തുളുമ്പും മാതൃഭാഷ

ധ്യാനക്കല്ലുടയും സ്വരം
ഭാഷയുടെ ഉന്മാദബുദ്ധൻ
കവിതയിൽ

മുറിച്ച് 
തടികൾ പോലെ സൂക്ഷിക്കും
അറുത്ത ആകാശം
പ്രാവുകളുടെ അറക്കവാൾച്ചിറകടികൾ

അടുക്കിവെച്ച ആകാശം  കടത്തിക്കൊണ്ടുപോകും
ലോറികളാവും മേഘങ്ങൾ
അനുഗമിക്കും ചിറകടികൾ
പ്രകാശത്തിന്റേതാണ് കയർ

സായാഹ്നങ്ങളും കാലടികളും
ഉടൽ അടങ്ങാത്ത പൊടികളുടെ കൂമ്പാരം

അടുക്കിവെച്ചിട്ടുണ്ട്
അറുത്ത മനസ്സ്
ഉടലത് ലോറിയെപ്പോലെ കടത്തുന്നു

കവിതയിലേക്ക് കിനിയും
സഞ്ചാരിയാം ഭാഷ

കാലടികളുടെ തിരകളുള്ള
വൈകുന്നേരക്കടൽ
അത് സായാഹ്നം പോലെ വൈകുന്നു

പർവ്വതാരോഹകനായ മേഘം
ഇതളുകളിലേക്ക് ഇറക്കിവെക്കും
നീലനിറം
പൂക്കളുടേതാണ് ക്രെയിൻ

തേങ്ങയിൽ നെയ് പോലെ
ആകാശത്തിൽ നീലനിറയ്ക്കുന്നു
മേഘങ്ങളിൽ മൂന്ന് സുഷിരങ്ങൾ

മെഴുകുതിരിയ്ക്ക് മുകളിലേക്ക്
മണമുള്ള തീയെടുത്തുവെക്കും
വാക്കുകളുടെ ക്രെയിൻ

വിരിയുമ്പോൾ
ഇതളുകൾ തമ്മിലുരഞ്ഞ്
പേരറിയാത്ത കാട്ടുതീയ്ക്ക് 
തീപ്പൊരി സമ്മാനിക്കുകയാവണം കാട്ടുപൂവ്

വാക്കാവുന്നുണ്ടാവണം
ഭാഷയുടെ മണമുള്ള പൂക്കൾ

മോഷണംപോയ 
മെഴുകുതിരികാല് പോലെ 
വെളിച്ചത്തിന്റെ മുന്നിൽനിൽക്കും
ഭാഷ

2

ആകാശം നീല ഉപേക്ഷിക്കുമോ എന്ന്
എന്റെ ശംഖുപുഷ്പ അരികുകൾ മാത്രം
സംശയിക്കുന്നു

ആകാശം
സംശയാലുവായ ശലഭത്തെ മാത്രം നിരന്തരം നിർമ്മിക്കുന്നു,
വെറുതെയിരിക്കുന്നു

നീല വാർത്തുകളയും
ഉടലിന്റെ ശംഖുപുഷ്പച്ചെടി
സംശയത്തിന്റെ വറ്റുകളെ 
പൂക്കളായി നിലനിർത്തുന്നു

നദികളെ നെയ്തെടുത്ത് 
പക്ഷികളെ പോലെ കളയും,
ബാക്കി ജലം.
പക്ഷികളുടെ ആകൃതിയിൽ
ഉപമകൾ

കാവ്യാത്മകമായി 
മൃഗമാവും ഭാഷ സമീപിക്കുമ്പോൾ 
നിസ്സഹായനായ ഒരു മനുഷ്യൻ ചെയ്യുന്നതെല്ലാം

ആമ്പലുകൾ നീതിപാലിയ്ക്കുക,
എന്നൊരു മുദ്രാവാക്യം സങ്കൽപ്പിക്കുന്നു
ഒരു നക്ഷത്രം നയിക്കും
രാത്രികളുടെ ജാഥ കടന്നുവരുന്നു.




Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...