Skip to main content

എഴുതാതായതിൽ പിന്നെ

ഞാൻ കവിതകളൊന്നും
എഴുതാതായതിൽ പിന്നെ,
ഇനിയും 
ബോർഡ് വെയ്ക്കാത്ത ബസ്സിൽ 
ഒരു യാത്രികൻ കയറിയിരിക്കുമ്പോലെ
ഇനിയും 
എഴുതിത്തുടങ്ങാത്ത കവിതയിൽ
ഒരു വാക്ക് കയറിയിരിക്കുന്നു

അത് 
ഭാഷ മുറിച്ചുകടക്കും വാക്കുകളെ 
അകാരണമായിനോക്കുന്നു

ഒരു വാക്ക് മാത്രമുള്ള ഭാഷയായി
നോട്ടത്തിന്റെ മുറ്റത്ത് നിൽക്കും പ്രണയം

മഴയ്ക്ക്മുമ്പ് പെയ്യും തുള്ളിപോലെ
നോട്ടങ്ങളിൽ നിന്നുതുളുമ്പും
അകാരണം എന്ന വാക്ക്

ദൂരെ,
എന്റെ അടിസ്ഥാനവർഗ്ഗഉടലിനെ അഭിസംബോധന ചെയ്ത് സംസാരിക്കും
എന്റ ഭരണഘടനാഉടൽ

ഒരു കേടായ കാർ
അതും പഴയത്
റോഡരികിലേക്ക് മാറ്റിനിർത്തി
ബോണറ്റ് ഉയർത്തിനോക്കുമ്പോലെ  
എന്റെ അടിസ്ഥാനവർഗ്ഗ ഉടൽ
ജീവിതത്തിന്നരികിലേയ്ക്ക്
മാറ്റിനിർത്തുന്നു.
ഭരണഘടന,
ഉയർത്തിനോക്കുന്നു

ശബ്ദമില്ലാതെ ഇരമ്പും 
ആത്മാഭിമാനം

ഒരു വാഹനമല്ല അസ്തമയം
അതിൽ യാത്രികനായിപ്പോലും
കയറിയിട്ടില്ല സൂര്യൻ

ഷർട്ടിന്റെ കോളറിൽ
തുന്നിപ്പിടിപ്പിക്കും
തയ്യൽക്കടയുടെ പേര് പോലെ
ഒരു ലേബലാവുകയാണ്
നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന പാട്ടിന്റെ വരി
അതും കേട്ടുതുടങ്ങാത്ത പാട്ടിലുള്ളത്

'നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു'
എന്ന പാട്ട് 
പതിയേ ഒരു ഷർട്ടാവുന്നു

എല്ലാ ഉടലുകളും പ്രവാസിയാവും
നഗരത്തിൽ
ഒരു വാടകവീടാവും നഗ്നത

കടന്നുവരും,
പഴയത് വല്ലതും എടുക്കുവാനുണ്ടോ
എന്ന ചോദ്യം
പഴയ മതങ്ങളുടെ ആക്രിക്കാരനാവും
ദൈവം

ശലഭആക്രികൾ
പഴയമാനങ്ങൾ അവ തൂക്കിവാങ്ങുന്നില്ല

പാതിയടഞ്ഞ കണ്ണുകൾക്കിടയിലൂടെ
നടന്നുവന്ന്
പഴയധ്യാനം കൊടുത്ത്
പുതിയധ്യാനം വാങ്ങി
നടന്നുപോകും 
പഴയകാല ബുദ്ധൻ
അതും പഴകാത്തതിന്റെ കൊത്തുപണിയുള്ളത്

ഞാൻ പഴയനടത്തം മാത്രം കൊടുക്കുന്നു
പുതിയ ഇരുത്തം വാങ്ങിമടങ്ങുന്നു

പഴക്കമില്ലാത്ത
ചന്ദ്രക്കലകൾ ഉൾപ്പടെ പഴകിയ പകലുകൾ

പരമ്പരാഗതമായി
പഴയ ആകാശങ്ങളുടെ 
ആക്രിക്കാരനാകും സൂര്യൻ
ഇപ്പോൾ പഴയ പകലുകളുടേയും

പഴയമഴപ്പാറ്റകൾ 
പുതിയ മരണങ്ങളിലേക്ക് മാത്രം
പറക്കുന്നു

വാക്കുകളുടെ ഈയാമ്പാറ്റകൾ 
തീ തൂക്കിയിടും പുതിയ കവിതകളിലേയ്ക്കും

പഴയവാക്കുകൾ കൊടുക്കുവാനുണ്ടെന്ന്
മാത്രം 
നിശ്ശബ്ദമാകും ഞാൻ

വിയർപ്പ്മണത്തിന്റെ എമ്പ്രായ്ഡറി
ഉഷ്ണഗ്രന്ഥികൾ പൂക്കും 
ഒരു നവഗന്ധമാകും ഗൃഹാതുരത്വം

അകാരണമായ വിഷാദത്തെ
മേഘങ്ങളാക്കുവാനാകുമോ
എന്ന് ദൈവത്തോട് ആരായുകയായിരുന്നു ഞാൻ

മാനത്തിന്റെ വള്ളിച്ചെടിയിൽ
അകാരണമായി മേഘങ്ങൾ തൂക്കും
ദൈവം

പലരൂപത്തിലും
ഭാവത്തിലും വരും വിഷാദത്തിനെ സൂര്യനെന്ന് പേരിട്ടതിൽ പിന്നെ

അസ്തമയത്തിന്റെ ചാകര
മുക്കുവനാകും സൂര്യൻ

പ്രതിഷ്ഠകൾ ബുദ്ധിമുട്ടിക്കും
കാലഹരണപ്പെട്ട ഏകാന്തതയുടെ
ഉടമസ്ഥനാകും ദൈവം

ഏകാന്തതയുടെ പ്രതിഷ്ഠാപനകല

ഇല്ല എന്ന വാക്കിലേക്ക് സ്വയം തിരുത്തുകയാണ്
ദൈവം
അതും ഏറ്റവും അടുത്തുള്ളത്

ഉടയുന്നതിന് മുമ്പ് നിശ്ചലതയുമായി പ്രതിമകൾ നടത്തും 
ചില ഗൂഢാലോചനകളുണ്ട്

ഒരു ഗൂഢാലോചനയാകും
വിഷാദം
എന്റെ ഏകാന്തത അതിന്റെ ഒറ്റുകാരൻ

പഴയ 
ഗൂഡാലോചനകൾ കൊടുക്കുവാനുണ്ടോ
എന്ന് വിളിച്ചു മാത്രം ചോദിക്കുന്നു
കലാപങ്ങൾ

പഴയ കലാപങ്ങളുടെ
ആക്രിക്കച്ചവടക്കാരനാവുകയാണ്
പതിയേ സമൂഹം

ഒരു റാന്തലാകും അസ്തമയം
ഞാനത് തുടച്ച്മിനുക്കുന്നു

രാത്രി ഒരു പോലീസ്സ്റ്റേഷനാവും
നഗരത്തിൽ
അസ്തമയത്തിന്റെ പഴ്സ്
കളഞ്ഞുപോയ യാത്രികനാവും
സൂര്യൻ

ഗീയർ വീണുകഴിഞ്ഞ 
ഇനിയും നീങ്ങിത്തുടങ്ങാത്ത 
വണ്ടിയുടെ പ്രകമ്പനം
അകാരണം എന്ന വാക്ക് മാത്രം  ആവർത്തിക്കുന്നു.


Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...