Skip to main content

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷയുടെ പിറകേപോകും മുമ്പേ
കവിതയെന്ന് പേരിടുംമുമ്പേ
പണ്ടുപണ്ടാണ്

ഒരു പക്ഷേ മണ്ണുണ്ടാവുന്നതിനും മുമ്പേ
വീടുകളിൽ,
ചിത്രങ്ങൾ ഫ്രൈയിം ചെയ്ത്
തൂക്കും മുമ്പേ
അവയിൽ ഇരുനിറങ്ങൾ
പഴക്കങ്ങൾക്കൊപ്പം
വിരുന്നുവരും മുമ്പേ

ഒരു പക്ഷേ വീടുകൾ ഉണ്ടാവും മുമ്പേ
അരികിൽ വാഹനങ്ങൾ 
തെരുവുകൾ കോരിയൊഴിക്കും മുമ്പേ
ചുവരുകളിൽ, ഫ്രൈയിമുകൾ
ശൂന്യത തിരയും മുമ്പേ

ചിത്രങ്ങൾ
ഇന്നലെകൾ ചതുരത്തിലെടുക്കും മുമ്പേ

ഒരു പക്ഷേ,
ഏകാന്തത പോലും
ഉണ്ടാകും മുമ്പേ

തികച്ചും ശൂന്യതകളുടെ ഫ്രൈയിം

മുന്നോട്ട് പോകും മുമ്പേ
ആകാശത്തിന്റെ സ്വകാര്യതാനയം,
അതും
രൂപം കൊള്ളും മുമ്പേ മേഘങ്ങൾ
ടിക്ക് ചെയ്യുവാൻ 
നിർബന്ധിതരാവും മുമ്പേ തന്നെ

പിന്നെപ്പിന്നെ വരുന്നുണ്ട് വീടുകൾ
ഭാഷയ്ക്കിരുവശവും വീടുകൾ
അതിൽ
വീടുകൾക്കകത്തും പുറത്തും
പെരുകും ചുവരുകൾ

മൺധമനികളിൽ
ചിതലുകൾ മണ്ണ് കരുതുമ്പോലെ
കാലം,  വൃത്തത്തിൽ 
ചതുരത്തിൽ 
കവിതകൾ കരുതുന്നു

ചിതലുകൾ, കാലം മണ്ണ്, 
എന്ന് ഭാഷ വേർതിരിയും മുമ്പാണ്

എന്റെ ഭാഷ
ചിതലിനെ പരിശീലിപ്പിക്കുന്നു
കവിത എന്ന് അതിനേ
പേരുചൊല്ലിവിളിയ്ക്കുന്നു

കാലം മണ്ണിനെ 
കവിതകൾ മനസ്സിനെ
വിരലുകൾ നിരത്തി
എഴുത്തിനിരുത്തും മുമ്പാണ്

അരണികൾ കടഞ്ഞ് 
തീയുണ്ടാവുന്നതിന്നും മുമ്പ്
ഒരു പക്ഷേ തിരസ്ക്കാരത്തിനും
കവിതകളുടെ പൊതുവായ
തിരസ്ക്കരണികൾക്കും  മുമ്പ്

കാലത്തിനും
തീയ്ക്കും മുമ്പ് 
ഒരുപക്ഷേ 
അന്നും കാണപ്പെട്ടേക്കാം കാലം
തീയ്ക്കും മുമ്പേ
പഞ്ഞി പോലെ 

തീയണച്ച് തീയതിയാക്കിയതാവണം
കാലം
പഞ്ഞിപോലെ തുടരുവാൻ

തുടർച്ചയുടെ അണയാത്ത തീ
തീയതി കൊണ്ടുനടക്കുന്നു

വിരലുകൾക്കിടയിൽ
കവിതയെന്നു പേരുള്ള അണ്ണാൻകുഞ്ഞ്
നിമിഷത്തിൽ നിന്ന് ദിവസത്തിലേയ്ക്ക്
ദിവസങ്ങളിൽ നിന്നും മാസത്തിലേയ്ക്ക്
അതിൽ നിന്ന് കൊല്ലങ്ങളിലേയ്ക്ക്
ചാടാവുന്ന കൈയ്യകലത്തിൽ
ചില്ലയുടെ രൂപത്തിൽ

പണ്ട് എന്ന കാലത്തിൽ,
ഇന്നലെ കൊത്തിവെയ്ക്കുമ്പോലെ
ചിൽ ഛിൽ എന്ന ഉളി
അതിലേയ്ക്ക് ചിന്തേരിട്ട 
അണ്ണാൻകുഞ്ഞിൻ ചാട്ടം,

പണ്ട് പണ്ട് ഒരു താളം
കാലമൊരു കുടുക്ക
അണ്ണാൻകുഞ്ഞതിൽ
കിട്ടുന്ന ഏകാന്തത ദിവസങ്ങൾക്കൊപ്പം
ഓരോന്നായി ഇട്ടുവെയ്ക്കുന്നു

ഒരു കോട്ടുവാ ഇട്ട്
പിന്നിലേയ്ക്ക് കാലം
പോയിവരുമ്പോലെ
നിലാവ്
ഇന്നലെയുടെ
കുടുക്ക പൊട്ടിയ്ക്കുന്നു
ഒരു കവിതയെടുക്കുന്നു

2

ചാട്ടം ഊറിവരുന്ന ഒരവർഗ്ലാസായി
അണ്ണാൻകുഞ്ഞിനെ 
സങ്കൽപ്പിച്ചുനോക്കി

കാലം ഊറിവരും
നിലാവിന്റെ അവർഗ്ലാസ്സായി
ചന്ദ്രനെ തിരിച്ചുവെയ്ക്കുവാൻ
പുറപ്പെടും സമയം 
അത് ചരിയും കലകളിൽ കവിതയാവുന്നു

ഊറിവരും നിലാവിന്റെ തരികൾ
സമാന്തരമായി ചിതലെടുക്കും
അണ്ണാൻകുഞ്ഞിൻ
ഏകാന്തത

അതിന്റെ കണ്ണുകൾക്ക് താഴെ
വിരലുകൾക്കരികിൽ,
കാലം ഒരു അണ്ണാൻകുഞ്ഞ്

അതിന്റെ ചലനങ്ങളിലേയ്ക്കഴിയും ചാട്ടങ്ങൾക്ക് സമാന്തരമായി
അത് നീട്ടി വളർത്തും അതിന്റെ
ചാരനിറമുള്ള ഏകാന്തത

അണ്ണാൻകുഞ്ഞ്
നിശ്ശബ്ദമായി ആവശ്യപ്പെടും
ഏകാന്തത എന്ന പേര്

ഒരു പൊന്മാനിനെ
ഏകാന്തത അണിയിക്കുന്നു
അത് നീലനിറത്തിൽ മാനം കുറിച്ചെടുക്കുന്നു

ഏകാന്തതയ്ക്ക് ഇരുനിറം
അത് ഇരുനിറത്തിന്റെ നീലയിലേയ്ക്ക്
പറന്നുപോകുന്നു

അഭിസംബോധനകൾ കൊരുത്ത്
മാലകെട്ടുന്നതിനിടയിൽ
തുളസിയില ജീവിതംജീവിച്ചവളെ എന്നാവും
കാലം അവളോട് 

3

കൊയ്ത്തിന് പാകമാകുമ്പോൾ
നെൽപ്പാടം
കതിർക്കുലകളുടെ അനന്തമായ ചായൽ

ഇന്നലെയിലേയ്ക്ക് ചായും
കതിർക്കുലകളുള്ള കാലം

വഴുക്കും വരമ്പിൽ ചുമക്കും
ഗൃഹാതുരത്വത്തിന്റെ കറ്റ
ഓരോ കതിരിലും
പാകമെന്ന വാക്കിൻ ഭാരം

ഒരിടവേളയുടെ ചായൽ,
സമയമാകും ഇടത്തെ
വൃത്തങ്ങൾക്കിടയിലെ ജീവിതം

കവിതയിലേയ്ക്കുള്ള വാക്കിന്റെ ചായൽ
ഓരോ വാക്കിലും പാകമായ ഭ്രാന്ത്

കതിർകുലകളെ ചായുവാൻ
പരിശീലിപ്പിയ്ക്കുന്നു

4

പാകമായ കാത്തിരിപ്പിന്റെ ചായൽ
പാകമാവും മഴ 
നക്ഷത്രങ്ങൾ ചായുമിടം

അതിന്റെ പെയ്ത്തിലേയ്ക്ക്
ഒരു മഴ ചായൽ
തോരുന്നതിന്റെ കറ്റ

ഇന്നലെയിലേയ്ക്ക്
ഒരു കാലത്തിന്റേതാണ് ചായൽ

മിനുക്കം പാകമായ മിന്നാമിനുങ്ങ്
മിനുങ്ങുന്നതിലേയ്ക്ക് അതിന്റെ
പാതിചായൽ

നക്ഷത്രത്തിലേയ്ക്ക് ചാരിയിരിക്കും
പാകമായ ഇരുട്ട്

എല്ലാ മഴകൾക്കും പാകം
വരികൾ തരിശ്ശ്
ഭാഷ ഭാരമാവുന്ന കതിർക്കുല പോലെ
ചിതലുകളിലേയക്ക് ചരിയും
കവിത.

Comments

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...