Skip to main content

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷയുടെ പിറകേപോകും മുമ്പേ
കവിതയെന്ന് പേരിടുംമുമ്പേ
പണ്ടുപണ്ടാണ്

ഒരു പക്ഷേ മണ്ണുണ്ടാവുന്നതിനും മുമ്പേ
വീടുകളിൽ,
ചിത്രങ്ങൾ ഫ്രൈയിം ചെയ്ത്
തൂക്കും മുമ്പേ
അവയിൽ ഇരുനിറങ്ങൾ
പഴക്കങ്ങൾക്കൊപ്പം
വിരുന്നുവരും മുമ്പേ

ഒരു പക്ഷേ വീടുകൾ ഉണ്ടാവും മുമ്പേ
അരികിൽ വാഹനങ്ങൾ 
തെരുവുകൾ കോരിയൊഴിക്കും മുമ്പേ
ചുവരുകളിൽ, ഫ്രൈയിമുകൾ
ശൂന്യത തിരയും മുമ്പേ

ചിത്രങ്ങൾ
ഇന്നലെകൾ ചതുരത്തിലെടുക്കും മുമ്പേ

ഒരു പക്ഷേ,
ഏകാന്തത പോലും
ഉണ്ടാകും മുമ്പേ

തികച്ചും ശൂന്യതകളുടെ ഫ്രൈയിം

മുന്നോട്ട് പോകും മുമ്പേ
ആകാശത്തിന്റെ സ്വകാര്യതാനയം,
അതും
രൂപം കൊള്ളും മുമ്പേ മേഘങ്ങൾ
ടിക്ക് ചെയ്യുവാൻ 
നിർബന്ധിതരാവും മുമ്പേ തന്നെ

പിന്നെപ്പിന്നെ വരുന്നുണ്ട് വീടുകൾ
ഭാഷയ്ക്കിരുവശവും വീടുകൾ
അതിൽ
വീടുകൾക്കകത്തും പുറത്തും
പെരുകും ചുവരുകൾ

മൺധമനികളിൽ
ചിതലുകൾ മണ്ണ് കരുതുമ്പോലെ
കാലം,  വൃത്തത്തിൽ 
ചതുരത്തിൽ 
കവിതകൾ കരുതുന്നു

ചിതലുകൾ, കാലം മണ്ണ്, 
എന്ന് ഭാഷ വേർതിരിയും മുമ്പാണ്

എന്റെ ഭാഷ
ചിതലിനെ പരിശീലിപ്പിക്കുന്നു
കവിത എന്ന് അതിനേ
പേരുചൊല്ലിവിളിയ്ക്കുന്നു

കാലം മണ്ണിനെ 
കവിതകൾ മനസ്സിനെ
വിരലുകൾ നിരത്തി
എഴുത്തിനിരുത്തും മുമ്പാണ്

അരണികൾ കടഞ്ഞ് 
തീയുണ്ടാവുന്നതിന്നും മുമ്പ്
ഒരു പക്ഷേ തിരസ്ക്കാരത്തിനും
കവിതകളുടെ പൊതുവായ
തിരസ്ക്കരണികൾക്കും  മുമ്പ്

കാലത്തിനും
തീയ്ക്കും മുമ്പ് 
ഒരുപക്ഷേ 
അന്നും കാണപ്പെട്ടേക്കാം കാലം
തീയ്ക്കും മുമ്പേ
പഞ്ഞി പോലെ 

തീയണച്ച് തീയതിയാക്കിയതാവണം
കാലം
പഞ്ഞിപോലെ തുടരുവാൻ

തുടർച്ചയുടെ അണയാത്ത തീ
തീയതി കൊണ്ടുനടക്കുന്നു

വിരലുകൾക്കിടയിൽ
കവിതയെന്നു പേരുള്ള അണ്ണാൻകുഞ്ഞ്
നിമിഷത്തിൽ നിന്ന് ദിവസത്തിലേയ്ക്ക്
ദിവസങ്ങളിൽ നിന്നും മാസത്തിലേയ്ക്ക്
അതിൽ നിന്ന് കൊല്ലങ്ങളിലേയ്ക്ക്
ചാടാവുന്ന കൈയ്യകലത്തിൽ
ചില്ലയുടെ രൂപത്തിൽ

പണ്ട് എന്ന കാലത്തിൽ,
ഇന്നലെ കൊത്തിവെയ്ക്കുമ്പോലെ
ചിൽ ഛിൽ എന്ന ഉളി
അതിലേയ്ക്ക് ചിന്തേരിട്ട 
അണ്ണാൻകുഞ്ഞിൻ ചാട്ടം,

പണ്ട് പണ്ട് ഒരു താളം
കാലമൊരു കുടുക്ക
അണ്ണാൻകുഞ്ഞതിൽ
കിട്ടുന്ന ഏകാന്തത ദിവസങ്ങൾക്കൊപ്പം
ഓരോന്നായി ഇട്ടുവെയ്ക്കുന്നു

ഒരു കോട്ടുവാ ഇട്ട്
പിന്നിലേയ്ക്ക് കാലം
പോയിവരുമ്പോലെ
നിലാവ്
ഇന്നലെയുടെ
കുടുക്ക പൊട്ടിയ്ക്കുന്നു
ഒരു കവിതയെടുക്കുന്നു

2

ചാട്ടം ഊറിവരുന്ന ഒരവർഗ്ലാസായി
അണ്ണാൻകുഞ്ഞിനെ 
സങ്കൽപ്പിച്ചുനോക്കി

കാലം ഊറിവരും
നിലാവിന്റെ അവർഗ്ലാസ്സായി
ചന്ദ്രനെ തിരിച്ചുവെയ്ക്കുവാൻ
പുറപ്പെടും സമയം 
അത് ചരിയും കലകളിൽ കവിതയാവുന്നു

ഊറിവരും നിലാവിന്റെ തരികൾ
സമാന്തരമായി ചിതലെടുക്കും
അണ്ണാൻകുഞ്ഞിൻ
ഏകാന്തത

അതിന്റെ കണ്ണുകൾക്ക് താഴെ
വിരലുകൾക്കരികിൽ,
കാലം ഒരു അണ്ണാൻകുഞ്ഞ്

അതിന്റെ ചലനങ്ങളിലേയ്ക്കഴിയും ചാട്ടങ്ങൾക്ക് സമാന്തരമായി
അത് നീട്ടി വളർത്തും അതിന്റെ
ചാരനിറമുള്ള ഏകാന്തത

അണ്ണാൻകുഞ്ഞ്
നിശ്ശബ്ദമായി ആവശ്യപ്പെടും
ഏകാന്തത എന്ന പേര്

ഒരു പൊന്മാനിനെ
ഏകാന്തത അണിയിക്കുന്നു
അത് നീലനിറത്തിൽ മാനം കുറിച്ചെടുക്കുന്നു

ഏകാന്തതയ്ക്ക് ഇരുനിറം
അത് ഇരുനിറത്തിന്റെ നീലയിലേയ്ക്ക്
പറന്നുപോകുന്നു

അഭിസംബോധനകൾ കൊരുത്ത്
മാലകെട്ടുന്നതിനിടയിൽ
തുളസിയില ജീവിതംജീവിച്ചവളെ എന്നാവും
കാലം അവളോട് 

3

കൊയ്ത്തിന് പാകമാകുമ്പോൾ
നെൽപ്പാടം
കതിർക്കുലകളുടെ അനന്തമായ ചായൽ

ഇന്നലെയിലേയ്ക്ക് ചായും
കതിർക്കുലകളുള്ള കാലം

വഴുക്കും വരമ്പിൽ ചുമക്കും
ഗൃഹാതുരത്വത്തിന്റെ കറ്റ
ഓരോ കതിരിലും
പാകമെന്ന വാക്കിൻ ഭാരം

ഒരിടവേളയുടെ ചായൽ,
സമയമാകും ഇടത്തെ
വൃത്തങ്ങൾക്കിടയിലെ ജീവിതം

കവിതയിലേയ്ക്കുള്ള വാക്കിന്റെ ചായൽ
ഓരോ വാക്കിലും പാകമായ ഭ്രാന്ത്

കതിർകുലകളെ ചായുവാൻ
പരിശീലിപ്പിയ്ക്കുന്നു

4

പാകമായ കാത്തിരിപ്പിന്റെ ചായൽ
പാകമാവും മഴ 
നക്ഷത്രങ്ങൾ ചായുമിടം

അതിന്റെ പെയ്ത്തിലേയ്ക്ക്
ഒരു മഴ ചായൽ
തോരുന്നതിന്റെ കറ്റ

ഇന്നലെയിലേയ്ക്ക്
ഒരു കാലത്തിന്റേതാണ് ചായൽ

മിനുക്കം പാകമായ മിന്നാമിനുങ്ങ്
മിനുങ്ങുന്നതിലേയ്ക്ക് അതിന്റെ
പാതിചായൽ

നക്ഷത്രത്തിലേയ്ക്ക് ചാരിയിരിക്കും
പാകമായ ഇരുട്ട്

എല്ലാ മഴകൾക്കും പാകം
വരികൾ തരിശ്ശ്
ഭാഷ ഭാരമാവുന്ന കതിർക്കുല പോലെ
ചിതലുകളിലേയക്ക് ചരിയും
കവിത.

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ