Skip to main content

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷയുടെ പിറകേപോകും മുമ്പേ
കവിതയെന്ന് പേരിടുംമുമ്പേ
പണ്ടുപണ്ടാണ്

ഒരു പക്ഷേ മണ്ണുണ്ടാവുന്നതിനും മുമ്പേ
വീടുകളിൽ,
ചിത്രങ്ങൾ ഫ്രൈയിം ചെയ്ത്
തൂക്കും മുമ്പേ
അവയിൽ ഇരുനിറങ്ങൾ
പഴക്കങ്ങൾക്കൊപ്പം
വിരുന്നുവരും മുമ്പേ

ഒരു പക്ഷേ വീടുകൾ ഉണ്ടാവും മുമ്പേ
അരികിൽ വാഹനങ്ങൾ 
തെരുവുകൾ കോരിയൊഴിക്കും മുമ്പേ
ചുവരുകളിൽ, ഫ്രൈയിമുകൾ
ശൂന്യത തിരയും മുമ്പേ

ചിത്രങ്ങൾ
ഇന്നലെകൾ ചതുരത്തിലെടുക്കും മുമ്പേ

ഒരു പക്ഷേ,
ഏകാന്തത പോലും
ഉണ്ടാകും മുമ്പേ

തികച്ചും ശൂന്യതകളുടെ ഫ്രൈയിം

മുന്നോട്ട് പോകും മുമ്പേ
ആകാശത്തിന്റെ സ്വകാര്യതാനയം,
അതും
രൂപം കൊള്ളും മുമ്പേ മേഘങ്ങൾ
ടിക്ക് ചെയ്യുവാൻ 
നിർബന്ധിതരാവും മുമ്പേ തന്നെ

പിന്നെപ്പിന്നെ വരുന്നുണ്ട് വീടുകൾ
ഭാഷയ്ക്കിരുവശവും വീടുകൾ
അതിൽ
വീടുകൾക്കകത്തും പുറത്തും
പെരുകും ചുവരുകൾ

മൺധമനികളിൽ
ചിതലുകൾ മണ്ണ് കരുതുമ്പോലെ
കാലം,  വൃത്തത്തിൽ 
ചതുരത്തിൽ 
കവിതകൾ കരുതുന്നു

ചിതലുകൾ, കാലം മണ്ണ്, 
എന്ന് ഭാഷ വേർതിരിയും മുമ്പാണ്

എന്റെ ഭാഷ
ചിതലിനെ പരിശീലിപ്പിക്കുന്നു
കവിത എന്ന് അതിനേ
പേരുചൊല്ലിവിളിയ്ക്കുന്നു

കാലം മണ്ണിനെ 
കവിതകൾ മനസ്സിനെ
വിരലുകൾ നിരത്തി
എഴുത്തിനിരുത്തും മുമ്പാണ്

അരണികൾ കടഞ്ഞ് 
തീയുണ്ടാവുന്നതിന്നും മുമ്പ്
ഒരു പക്ഷേ തിരസ്ക്കാരത്തിനും
കവിതകളുടെ പൊതുവായ
തിരസ്ക്കരണികൾക്കും  മുമ്പ്

കാലത്തിനും
തീയ്ക്കും മുമ്പ് 
ഒരുപക്ഷേ 
അന്നും കാണപ്പെട്ടേക്കാം കാലം
തീയ്ക്കും മുമ്പേ
പഞ്ഞി പോലെ 

തീയണച്ച് തീയതിയാക്കിയതാവണം
കാലം
പഞ്ഞിപോലെ തുടരുവാൻ

തുടർച്ചയുടെ അണയാത്ത തീ
തീയതി കൊണ്ടുനടക്കുന്നു

വിരലുകൾക്കിടയിൽ
കവിതയെന്നു പേരുള്ള അണ്ണാൻകുഞ്ഞ്
നിമിഷത്തിൽ നിന്ന് ദിവസത്തിലേയ്ക്ക്
ദിവസങ്ങളിൽ നിന്നും മാസത്തിലേയ്ക്ക്
അതിൽ നിന്ന് കൊല്ലങ്ങളിലേയ്ക്ക്
ചാടാവുന്ന കൈയ്യകലത്തിൽ
ചില്ലയുടെ രൂപത്തിൽ

പണ്ട് എന്ന കാലത്തിൽ,
ഇന്നലെ കൊത്തിവെയ്ക്കുമ്പോലെ
ചിൽ ഛിൽ എന്ന ഉളി
അതിലേയ്ക്ക് ചിന്തേരിട്ട 
അണ്ണാൻകുഞ്ഞിൻ ചാട്ടം,

പണ്ട് പണ്ട് ഒരു താളം
കാലമൊരു കുടുക്ക
അണ്ണാൻകുഞ്ഞതിൽ
കിട്ടുന്ന ഏകാന്തത ദിവസങ്ങൾക്കൊപ്പം
ഓരോന്നായി ഇട്ടുവെയ്ക്കുന്നു

ഒരു കോട്ടുവാ ഇട്ട്
പിന്നിലേയ്ക്ക് കാലം
പോയിവരുമ്പോലെ
നിലാവ്
ഇന്നലെയുടെ
കുടുക്ക പൊട്ടിയ്ക്കുന്നു
ഒരു കവിതയെടുക്കുന്നു

2

ചാട്ടം ഊറിവരുന്ന ഒരവർഗ്ലാസായി
അണ്ണാൻകുഞ്ഞിനെ 
സങ്കൽപ്പിച്ചുനോക്കി

കാലം ഊറിവരും
നിലാവിന്റെ അവർഗ്ലാസ്സായി
ചന്ദ്രനെ തിരിച്ചുവെയ്ക്കുവാൻ
പുറപ്പെടും സമയം 
അത് ചരിയും കലകളിൽ കവിതയാവുന്നു

ഊറിവരും നിലാവിന്റെ തരികൾ
സമാന്തരമായി ചിതലെടുക്കും
അണ്ണാൻകുഞ്ഞിൻ
ഏകാന്തത

അതിന്റെ കണ്ണുകൾക്ക് താഴെ
വിരലുകൾക്കരികിൽ,
കാലം ഒരു അണ്ണാൻകുഞ്ഞ്

അതിന്റെ ചലനങ്ങളിലേയ്ക്കഴിയും ചാട്ടങ്ങൾക്ക് സമാന്തരമായി
അത് നീട്ടി വളർത്തും അതിന്റെ
ചാരനിറമുള്ള ഏകാന്തത

അണ്ണാൻകുഞ്ഞ്
നിശ്ശബ്ദമായി ആവശ്യപ്പെടും
ഏകാന്തത എന്ന പേര്

ഒരു പൊന്മാനിനെ
ഏകാന്തത അണിയിക്കുന്നു
അത് നീലനിറത്തിൽ മാനം കുറിച്ചെടുക്കുന്നു

ഏകാന്തതയ്ക്ക് ഇരുനിറം
അത് ഇരുനിറത്തിന്റെ നീലയിലേയ്ക്ക്
പറന്നുപോകുന്നു

അഭിസംബോധനകൾ കൊരുത്ത്
മാലകെട്ടുന്നതിനിടയിൽ
തുളസിയില ജീവിതംജീവിച്ചവളെ എന്നാവും
കാലം അവളോട് 

3

കൊയ്ത്തിന് പാകമാകുമ്പോൾ
നെൽപ്പാടം
കതിർക്കുലകളുടെ അനന്തമായ ചായൽ

ഇന്നലെയിലേയ്ക്ക് ചായും
കതിർക്കുലകളുള്ള കാലം

വഴുക്കും വരമ്പിൽ ചുമക്കും
ഗൃഹാതുരത്വത്തിന്റെ കറ്റ
ഓരോ കതിരിലും
പാകമെന്ന വാക്കിൻ ഭാരം

ഒരിടവേളയുടെ ചായൽ,
സമയമാകും ഇടത്തെ
വൃത്തങ്ങൾക്കിടയിലെ ജീവിതം

കവിതയിലേയ്ക്കുള്ള വാക്കിന്റെ ചായൽ
ഓരോ വാക്കിലും പാകമായ ഭ്രാന്ത്

കതിർകുലകളെ ചായുവാൻ
പരിശീലിപ്പിയ്ക്കുന്നു

4

പാകമായ കാത്തിരിപ്പിന്റെ ചായൽ
പാകമാവും മഴ 
നക്ഷത്രങ്ങൾ ചായുമിടം

അതിന്റെ പെയ്ത്തിലേയ്ക്ക്
ഒരു മഴ ചായൽ
തോരുന്നതിന്റെ കറ്റ

ഇന്നലെയിലേയ്ക്ക്
ഒരു കാലത്തിന്റേതാണ് ചായൽ

മിനുക്കം പാകമായ മിന്നാമിനുങ്ങ്
മിനുങ്ങുന്നതിലേയ്ക്ക് അതിന്റെ
പാതിചായൽ

നക്ഷത്രത്തിലേയ്ക്ക് ചാരിയിരിക്കും
പാകമായ ഇരുട്ട്

എല്ലാ മഴകൾക്കും പാകം
വരികൾ തരിശ്ശ്
ഭാഷ ഭാരമാവുന്ന കതിർക്കുല പോലെ
ചിതലുകളിലേയക്ക് ചരിയും
കവിത.

Comments

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...