Skip to main content

മൂന്ന് നിറത്തിൽ സൂര്യന്മാർ

മൂന്ന് നിറത്തിൽ സൂര്യന്മാർ
അതിൽ ഒരു നിറമുള്ള സൂര്യന് മാത്രം
ആകാശം വാതിൽ തുറന്നുകൊടുക്കുന്നു

ഒരു വീജാവരിയാകും പകൽ
പകൽ തുറക്കുമ്പോൾ ഊറിവരും ശബ്ദം
വാഴത്തട നുറുക്കുമ്പോൾ
ഊർന്നുവരും നൂലുപോലെ 
വിരലുകളിൽ ചുറ്റി പ്രഭാതം, ഊരിമാറ്റുന്നു.

നിശബ്ദം നെറ്റിയിലണിയും
കുങ്കുമമാകും ശബ്ദം

നീലനിറമുള്ള വിരലിനെ അരികിൽ വെക്കുന്നു
വിരലുകളിൽ ഒന്നിനെ കുരുവിയാക്കുന്നു
അദൃശ്യതയുടെ ആകാശങ്ങളിലേയ്ക്ക്
പറത്തിവിടുന്നു

അമ്പലവിരലിന്നരികിലെ പള്ളിവിരൽ.
എന്റെ വിരൽ,
അതിന്റെ ദേവാലയം തിരഞ്ഞു പോകുന്നു
ചിത്രപ്പണികളുള്ള അതിന്റെ പരവതാനിയിൽ പതിയേ മുത്തുന്നു
പതിയേ എന്ന വാക്കിനും
അതിലും പതിയേ മുത്തം

വിശ്വാസിയായ പ്രാവിന്റെ കുറുകലിൽ
അരുമയായ മറ്റൊന്നിന്റെ കൊത്തുപണി
വേനലിന്റെ പതാകയുള്ള സൂര്യൻ
മുൻകാലുകളിൽ നിശ്ചലതയുടെ
കൊത്തുപണികളുള്ള കിഴക്കെന്ന കുതിര

അസ്തമയം നീക്കി വെച്ച്‌ പടിഞ്ഞാറഴിക്കുന്നു
ചേക്കേറുന്നതിന്റെ ചിനയുള്ള
മരത്തിന്റെ കുതിരകളെ
അതിന്റെ ചിനപ്പിൽ നിന്നും 
കിളികൾ മാറ്റിക്കെട്ടുന്നു

യുദ്ധത്തിന്റെ മറുകുള്ള സമാധാനം
പകയുള്ള ഒരു വാക്കാവുകയാവണം മരണം

ഒരാൾ ആത്മഹത്യചെയ്യുമ്പോൾ
അത്രയും നഗ്നത ഉൽപ്പാദിപ്പിക്കപ്പെടുന്നു
പിന്നീട് അത് സമൂഹം,
പങ്കിട്ടെടുക്കുന്നു

ഇനി പറയട്ടെ
നഗ്നത ഒരു പിയാനോ
അതിൽ സങ്കൽപ്പത്തിൻ വിരലുകൾ

കൂടുതൽ നഗ്നതയ്ക്ക് വേണ്ടി
വിരലുകളില്ലാത്ത മനുഷ്യർ കടിപിടികൂടുന്ന തെരുവിൽ,
സമാധാനത്തിന്റെ ചതുരംഗങ്ങളിൽ
യുദ്ധത്തിന്റെ കരു,
അതും അത്രയും 
സമാധാനമുള്ളവർ മാത്രം
നീക്കിനീക്കി വെയ്ക്കുന്നു

ആത്മഹത്യ ഞൊറിഞ്ഞുടുത്ത
ഒരുവളുടെ പുറത്തുകാണും
പൊക്കിൽക്കൊടി
അതിന്റെ പേരിൽ നടന്നേക്കാവുന്ന  ഒരു കലാപം,
മറ്റൊരു നാട്ടിൽ യുദ്ധമാകുന്നു

പരാതികൾക്ക് മുകളിൽ കല്ല് പോലെ
മനസ്സാക്ഷി എടുത്തുവെയ്ക്കും
സമൂഹം
യുദ്ധമില്ലാത്ത രാത്രികൾ വകഞ്ഞ്
അവർ യുദ്ധമില്ലാത്തവർ,
യുദ്ധമില്ലാത്തിടത്തേയ്ക്ക്
ഉറങ്ങുവാൻ പോകുന്നു
ഉറക്കത്തിന്റെ പലായനം

ഉറക്കത്തിന്റെ കല്ല്
അതിൽ ജീവിച്ചിരിക്കുന്നവരുടെ
കൊത്തുപണികൾ
ഉണരുമ്പോൾ ഓരോരുത്തർക്കും
അരികിൽ
അവരവരുടെ പ്രതിമകൾ
ഇനി എവിടെയാവും അവരുടെ സ്വപ്നങ്ങൾ

അതിൽ ജീവിതം നിരന്തരം 
നീക്കിവെയ്പ്പുകളുടെ
കൊത്തുപണികളെടുക്കുന്നു
നടത്തത്തിൽ കാൽപ്പാടുകൾ ചെയ്യുന്ന
പോലെ തന്നെ

മരിച്ചവർക്കുള്ള പ്രതിമകൾ
പൂർത്തിയാകാതെ നിർത്തും
പ്രതിമകളുടെ നഗരം.

മനുഷ്യർക്കരികിൽ
അവരുടെ മറവികളുടെ പ്രതിമകൾ
അതിൽ കൈമോശം വന്ന
അവരുടെ സ്വപ്നങ്ങളുടെ കൊത്തുപണികൾ

കടന്നുവരും ബസ്സിൽ
യുദ്ധമുള്ളിടത്ത് നിർത്തുവാൻ
ആവശ്യപ്പെട്ട് 
ഇറങ്ങി 
യുദ്ധത്തിലേയ്ക്ക് നടന്നുപോകും മനുഷ്യരെ,
അവരുടെ പിറകുവശം 
ഒരു പക്ഷേ ഇപ്പോൾ നിങ്ങൾക്കു 
കാണുവാനായേക്കും

പിറകുവശം മാത്രമുള്ളവർ
എപ്പോഴും യുദ്ധത്തിലേക്ക് നടക്കുന്നു

മറുക് ഒരു കുതിരയാണെന്ന്
ഉടൽ അതിന്റെ മുകളിൽ കയറി സഞ്ചരിക്കുന്നുവെന്ന്
കാതിൽ കടിയുടെ പാടുള്ള ഒരുവൾ.

അടക്കിപ്പിടിച്ച സ്വരത്തിൽ
അവളുടെ സ്വരത്തിന്റെ കുതിര 
അതിന്റെ കുഞ്ചിരോമങ്ങൾക്ക് അവൾ വെള്ളമൊഴിക്കുന്നു
പാട് കൊടുത്തു വളർത്തും കുതിരയാവും ഉടൽ

യുദ്ധത്തിന്റെ കുതിര
യുദ്ധത്തിന് പോകുന്നു
മുകളിൽ ആളില്ലാത്ത കുതിര
രതിയിലേയ്ക്ക് തിരിയുന്നു

പിറകുവശത്തിന്റെ മറുകുള്ള കുതിരകൾ

തൂവലുകൾക്കക്കരെ
ചെയ്യാനുള്ള രതികൾക്ക്
വെള്ളമൊഴിക്കും കിളികൾ

അവൾ പൂക്കളുടെ പ്രതിമകളുള്ള
വസന്തത്തിന്റെ നഗരം
ഉന്മാദികളായ സന്ദർശകരുള്ള
ഭ്രാന്തിന്റെ മ്യൂസിയം
അസ്തമയത്തിന്റെ മ്യൂസിയമാകും സൂര്യൻ

ഇനിയും മടങ്ങിയെത്തിയിട്ടില്ല
യുദ്ധത്തിന് പോയ 
കുളമ്പടിയൊച്ചയുടെ മറുകുള്ള കുതിരകൾ
ജീനിവള്ളികൾക്കരികിൽ
അതിന്റെ രതിയുടെ 
മറന്നുവെച്ച ചിനപ്പുകൾ

അവന്റെ പ്രതിമക്കരികിൽ
യുദ്ധത്തിന്റെ മറുകുള്ള സൈനികൻ
അവൻ അവന്റെ പ്രതിമയെ നിശ്ചലതയിലിലും 
അനുസരിക്കുക മാത്രം ചെയ്യുന്നു
അവന് മുകളിൽ അപ്പോഴും 
ക്രൂരതയുടെ മറുകുള്ള ഭരണാധികാരി

സമാധാനത്തിന് വെള്ളമൊഴിക്കുന്നുണ്ട്
ഇപ്പോൾ രതി,
ചെയ്തുകഴിഞ്ഞ കിളികൾ

ഗ്രാമമാണ്
ഇനിയും എത്തിയിട്ടില്ല
യുദ്ധത്തിന്റെ മണം

പരമ്പിൽ
അവളുടെ കൊലുസിട്ടകാലുകൾ
ചിക്കി ഉണക്കാനിട്ട 
കുരുമുളക് മണം

രതി കഴിഞ്ഞ കാലിലെ
കൊലുസ്സിന്റെ ശബ്ദം 
അവൾ വാരിക്കെട്ടിവെക്കുന്നു
കൊലുസുകൾ കഴിഞ്ഞാൽ
വാരിക്കെട്ടിവെച്ച 
കുരുമുളകിന്റെ മണം
ഇപ്പോൾ അവളുടെ കാലുകൾക്ക്

കിളികൾക്ക് കിളികളുടെ ബുഫെ
അത് അവർ ചിലയ്ക്കുന്നതിലെടുക്കുന്നു
യുദ്ധത്തിന്റെ ബുഫെയാണ് സൈനികർക്ക്
അത് അവർ ജീവിച്ചിരിക്കുന്നതിലെടുക്കുന്നു

അരികിൽ പുസ്തകമുള്ളവളുടെ
കണ്ണുകളിലെ സ്വപ്നം
അതിലുണ്ട് സമാധാനം
അതിന് ജീവിതത്തിന്റെ പുറഞ്ചട്ടയും

മറ്റൊരു നാട്ടിലെ അസ്തമയം.
ഉദയത്തിന് അതിൽ പങ്കില്ല
സൂര്യനും
കഴിഞ്ഞിരിക്കുന്നു ശിശിരം
വിരലിൽ ഭ്രമണത്തിന്റെ നൂല്

വസന്തത്തിന്റെ ബുഫേ
പൂക്കൾ വിളമ്പുന്നു വസന്തത്തിന്
അസ്തമയത്തിന്റെ ബുഫേ സൂര്യനും

ഒരു കൊത്ത് മല്ലിയില
അതിൽ ആറുമണി മണത്തിന്റേതാണ് കൊത്തുപണി

സൂര്യനൊരു ടാക്സിയാകുന്നു
അതിൽ ചെയ്തുകഴിഞ്ഞ രതികൾ വന്നിറങ്ങുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...