Skip to main content

മൂന്ന് നിറത്തിൽ സൂര്യന്മാർ

മൂന്ന് നിറത്തിൽ സൂര്യന്മാർ
അതിൽ ഒരു നിറമുള്ള സൂര്യന് മാത്രം
ആകാശം വാതിൽ തുറന്നുകൊടുക്കുന്നു

ഒരു വീജാവരിയാകും പകൽ
പകൽ തുറക്കുമ്പോൾ ഊറിവരും ശബ്ദം
വാഴത്തട നുറുക്കുമ്പോൾ
ഊർന്നുവരും നൂലുപോലെ 
വിരലുകളിൽ ചുറ്റി പ്രഭാതം, ഊരിമാറ്റുന്നു.

നിശബ്ദം നെറ്റിയിലണിയും
കുങ്കുമമാകും ശബ്ദം

നീലനിറമുള്ള വിരലിനെ അരികിൽ വെക്കുന്നു
വിരലുകളിൽ ഒന്നിനെ കുരുവിയാക്കുന്നു
അദൃശ്യതയുടെ ആകാശങ്ങളിലേയ്ക്ക്
പറത്തിവിടുന്നു

അമ്പലവിരലിന്നരികിലെ പള്ളിവിരൽ.
എന്റെ വിരൽ,
അതിന്റെ ദേവാലയം തിരഞ്ഞു പോകുന്നു
ചിത്രപ്പണികളുള്ള അതിന്റെ പരവതാനിയിൽ പതിയേ മുത്തുന്നു
പതിയേ എന്ന വാക്കിനും
അതിലും പതിയേ മുത്തം

വിശ്വാസിയായ പ്രാവിന്റെ കുറുകലിൽ
അരുമയായ മറ്റൊന്നിന്റെ കൊത്തുപണി
വേനലിന്റെ പതാകയുള്ള സൂര്യൻ
മുൻകാലുകളിൽ നിശ്ചലതയുടെ
കൊത്തുപണികളുള്ള കിഴക്കെന്ന കുതിര

അസ്തമയം നീക്കി വെച്ച്‌ പടിഞ്ഞാറഴിക്കുന്നു
ചേക്കേറുന്നതിന്റെ ചിനയുള്ള
മരത്തിന്റെ കുതിരകളെ
അതിന്റെ ചിനപ്പിൽ നിന്നും 
കിളികൾ മാറ്റിക്കെട്ടുന്നു

യുദ്ധത്തിന്റെ മറുകുള്ള സമാധാനം
പകയുള്ള ഒരു വാക്കാവുകയാവണം മരണം

ഒരാൾ ആത്മഹത്യചെയ്യുമ്പോൾ
അത്രയും നഗ്നത ഉൽപ്പാദിപ്പിക്കപ്പെടുന്നു
പിന്നീട് അത് സമൂഹം,
പങ്കിട്ടെടുക്കുന്നു

ഇനി പറയട്ടെ
നഗ്നത ഒരു പിയാനോ
അതിൽ സങ്കൽപ്പത്തിൻ വിരലുകൾ

കൂടുതൽ നഗ്നതയ്ക്ക് വേണ്ടി
വിരലുകളില്ലാത്ത മനുഷ്യർ കടിപിടികൂടുന്ന തെരുവിൽ,
സമാധാനത്തിന്റെ ചതുരംഗങ്ങളിൽ
യുദ്ധത്തിന്റെ കരു,
അതും അത്രയും 
സമാധാനമുള്ളവർ മാത്രം
നീക്കിനീക്കി വെയ്ക്കുന്നു

ആത്മഹത്യ ഞൊറിഞ്ഞുടുത്ത
ഒരുവളുടെ പുറത്തുകാണും
പൊക്കിൽക്കൊടി
അതിന്റെ പേരിൽ നടന്നേക്കാവുന്ന  ഒരു കലാപം,
മറ്റൊരു നാട്ടിൽ യുദ്ധമാകുന്നു

പരാതികൾക്ക് മുകളിൽ കല്ല് പോലെ
മനസ്സാക്ഷി എടുത്തുവെയ്ക്കും
സമൂഹം
യുദ്ധമില്ലാത്ത രാത്രികൾ വകഞ്ഞ്
അവർ യുദ്ധമില്ലാത്തവർ,
യുദ്ധമില്ലാത്തിടത്തേയ്ക്ക്
ഉറങ്ങുവാൻ പോകുന്നു
ഉറക്കത്തിന്റെ പലായനം

ഉറക്കത്തിന്റെ കല്ല്
അതിൽ ജീവിച്ചിരിക്കുന്നവരുടെ
കൊത്തുപണികൾ
ഉണരുമ്പോൾ ഓരോരുത്തർക്കും
അരികിൽ
അവരവരുടെ പ്രതിമകൾ
ഇനി എവിടെയാവും അവരുടെ സ്വപ്നങ്ങൾ

അതിൽ ജീവിതം നിരന്തരം 
നീക്കിവെയ്പ്പുകളുടെ
കൊത്തുപണികളെടുക്കുന്നു
നടത്തത്തിൽ കാൽപ്പാടുകൾ ചെയ്യുന്ന
പോലെ തന്നെ

മരിച്ചവർക്കുള്ള പ്രതിമകൾ
പൂർത്തിയാകാതെ നിർത്തും
പ്രതിമകളുടെ നഗരം.

മനുഷ്യർക്കരികിൽ
അവരുടെ മറവികളുടെ പ്രതിമകൾ
അതിൽ കൈമോശം വന്ന
അവരുടെ സ്വപ്നങ്ങളുടെ കൊത്തുപണികൾ

കടന്നുവരും ബസ്സിൽ
യുദ്ധമുള്ളിടത്ത് നിർത്തുവാൻ
ആവശ്യപ്പെട്ട് 
ഇറങ്ങി 
യുദ്ധത്തിലേയ്ക്ക് നടന്നുപോകും മനുഷ്യരെ,
അവരുടെ പിറകുവശം 
ഒരു പക്ഷേ ഇപ്പോൾ നിങ്ങൾക്കു 
കാണുവാനായേക്കും

പിറകുവശം മാത്രമുള്ളവർ
എപ്പോഴും യുദ്ധത്തിലേക്ക് നടക്കുന്നു

മറുക് ഒരു കുതിരയാണെന്ന്
ഉടൽ അതിന്റെ മുകളിൽ കയറി സഞ്ചരിക്കുന്നുവെന്ന്
കാതിൽ കടിയുടെ പാടുള്ള ഒരുവൾ.

അടക്കിപ്പിടിച്ച സ്വരത്തിൽ
അവളുടെ സ്വരത്തിന്റെ കുതിര 
അതിന്റെ കുഞ്ചിരോമങ്ങൾക്ക് അവൾ വെള്ളമൊഴിക്കുന്നു
പാട് കൊടുത്തു വളർത്തും കുതിരയാവും ഉടൽ

യുദ്ധത്തിന്റെ കുതിര
യുദ്ധത്തിന് പോകുന്നു
മുകളിൽ ആളില്ലാത്ത കുതിര
രതിയിലേയ്ക്ക് തിരിയുന്നു

പിറകുവശത്തിന്റെ മറുകുള്ള കുതിരകൾ

തൂവലുകൾക്കക്കരെ
ചെയ്യാനുള്ള രതികൾക്ക്
വെള്ളമൊഴിക്കും കിളികൾ

അവൾ പൂക്കളുടെ പ്രതിമകളുള്ള
വസന്തത്തിന്റെ നഗരം
ഉന്മാദികളായ സന്ദർശകരുള്ള
ഭ്രാന്തിന്റെ മ്യൂസിയം
അസ്തമയത്തിന്റെ മ്യൂസിയമാകും സൂര്യൻ

ഇനിയും മടങ്ങിയെത്തിയിട്ടില്ല
യുദ്ധത്തിന് പോയ 
കുളമ്പടിയൊച്ചയുടെ മറുകുള്ള കുതിരകൾ
ജീനിവള്ളികൾക്കരികിൽ
അതിന്റെ രതിയുടെ 
മറന്നുവെച്ച ചിനപ്പുകൾ

അവന്റെ പ്രതിമക്കരികിൽ
യുദ്ധത്തിന്റെ മറുകുള്ള സൈനികൻ
അവൻ അവന്റെ പ്രതിമയെ നിശ്ചലതയിലിലും 
അനുസരിക്കുക മാത്രം ചെയ്യുന്നു
അവന് മുകളിൽ അപ്പോഴും 
ക്രൂരതയുടെ മറുകുള്ള ഭരണാധികാരി

സമാധാനത്തിന് വെള്ളമൊഴിക്കുന്നുണ്ട്
ഇപ്പോൾ രതി,
ചെയ്തുകഴിഞ്ഞ കിളികൾ

ഗ്രാമമാണ്
ഇനിയും എത്തിയിട്ടില്ല
യുദ്ധത്തിന്റെ മണം

പരമ്പിൽ
അവളുടെ കൊലുസിട്ടകാലുകൾ
ചിക്കി ഉണക്കാനിട്ട 
കുരുമുളക് മണം

രതി കഴിഞ്ഞ കാലിലെ
കൊലുസ്സിന്റെ ശബ്ദം 
അവൾ വാരിക്കെട്ടിവെക്കുന്നു
കൊലുസുകൾ കഴിഞ്ഞാൽ
വാരിക്കെട്ടിവെച്ച 
കുരുമുളകിന്റെ മണം
ഇപ്പോൾ അവളുടെ കാലുകൾക്ക്

കിളികൾക്ക് കിളികളുടെ ബുഫെ
അത് അവർ ചിലയ്ക്കുന്നതിലെടുക്കുന്നു
യുദ്ധത്തിന്റെ ബുഫെയാണ് സൈനികർക്ക്
അത് അവർ ജീവിച്ചിരിക്കുന്നതിലെടുക്കുന്നു

അരികിൽ പുസ്തകമുള്ളവളുടെ
കണ്ണുകളിലെ സ്വപ്നം
അതിലുണ്ട് സമാധാനം
അതിന് ജീവിതത്തിന്റെ പുറഞ്ചട്ടയും

മറ്റൊരു നാട്ടിലെ അസ്തമയം.
ഉദയത്തിന് അതിൽ പങ്കില്ല
സൂര്യനും
കഴിഞ്ഞിരിക്കുന്നു ശിശിരം
വിരലിൽ ഭ്രമണത്തിന്റെ നൂല്

വസന്തത്തിന്റെ ബുഫേ
പൂക്കൾ വിളമ്പുന്നു വസന്തത്തിന്
അസ്തമയത്തിന്റെ ബുഫേ സൂര്യനും

ഒരു കൊത്ത് മല്ലിയില
അതിൽ ആറുമണി മണത്തിന്റേതാണ് കൊത്തുപണി

സൂര്യനൊരു ടാക്സിയാകുന്നു
അതിൽ ചെയ്തുകഴിഞ്ഞ രതികൾ വന്നിറങ്ങുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...