Skip to main content

മൂന്ന് നിറത്തിൽ സൂര്യന്മാർ

മൂന്ന് നിറത്തിൽ സൂര്യന്മാർ
അതിൽ ഒരു നിറമുള്ള സൂര്യന് മാത്രം
ആകാശം വാതിൽ തുറന്നുകൊടുക്കുന്നു

ഒരു വീജാവരിയാകും പകൽ
പകൽ തുറക്കുമ്പോൾ ഊറിവരും ശബ്ദം
വാഴത്തട നുറുക്കുമ്പോൾ
ഊർന്നുവരും നൂലുപോലെ 
വിരലുകളിൽ ചുറ്റി പ്രഭാതം, ഊരിമാറ്റുന്നു.

നിശബ്ദം നെറ്റിയിലണിയും
കുങ്കുമമാകും ശബ്ദം

നീലനിറമുള്ള വിരലിനെ അരികിൽ വെക്കുന്നു
വിരലുകളിൽ ഒന്നിനെ കുരുവിയാക്കുന്നു
അദൃശ്യതയുടെ ആകാശങ്ങളിലേയ്ക്ക്
പറത്തിവിടുന്നു

അമ്പലവിരലിന്നരികിലെ പള്ളിവിരൽ.
എന്റെ വിരൽ,
അതിന്റെ ദേവാലയം തിരഞ്ഞു പോകുന്നു
ചിത്രപ്പണികളുള്ള അതിന്റെ പരവതാനിയിൽ പതിയേ മുത്തുന്നു
പതിയേ എന്ന വാക്കിനും
അതിലും പതിയേ മുത്തം

വിശ്വാസിയായ പ്രാവിന്റെ കുറുകലിൽ
അരുമയായ മറ്റൊന്നിന്റെ കൊത്തുപണി
വേനലിന്റെ പതാകയുള്ള സൂര്യൻ
മുൻകാലുകളിൽ നിശ്ചലതയുടെ
കൊത്തുപണികളുള്ള കിഴക്കെന്ന കുതിര

അസ്തമയം നീക്കി വെച്ച്‌ പടിഞ്ഞാറഴിക്കുന്നു
ചേക്കേറുന്നതിന്റെ ചിനയുള്ള
മരത്തിന്റെ കുതിരകളെ
അതിന്റെ ചിനപ്പിൽ നിന്നും 
കിളികൾ മാറ്റിക്കെട്ടുന്നു

യുദ്ധത്തിന്റെ മറുകുള്ള സമാധാനം
പകയുള്ള ഒരു വാക്കാവുകയാവണം മരണം

ഒരാൾ ആത്മഹത്യചെയ്യുമ്പോൾ
അത്രയും നഗ്നത ഉൽപ്പാദിപ്പിക്കപ്പെടുന്നു
പിന്നീട് അത് സമൂഹം,
പങ്കിട്ടെടുക്കുന്നു

ഇനി പറയട്ടെ
നഗ്നത ഒരു പിയാനോ
അതിൽ സങ്കൽപ്പത്തിൻ വിരലുകൾ

കൂടുതൽ നഗ്നതയ്ക്ക് വേണ്ടി
വിരലുകളില്ലാത്ത മനുഷ്യർ കടിപിടികൂടുന്ന തെരുവിൽ,
സമാധാനത്തിന്റെ ചതുരംഗങ്ങളിൽ
യുദ്ധത്തിന്റെ കരു,
അതും അത്രയും 
സമാധാനമുള്ളവർ മാത്രം
നീക്കിനീക്കി വെയ്ക്കുന്നു

ആത്മഹത്യ ഞൊറിഞ്ഞുടുത്ത
ഒരുവളുടെ പുറത്തുകാണും
പൊക്കിൽക്കൊടി
അതിന്റെ പേരിൽ നടന്നേക്കാവുന്ന  ഒരു കലാപം,
മറ്റൊരു നാട്ടിൽ യുദ്ധമാകുന്നു

പരാതികൾക്ക് മുകളിൽ കല്ല് പോലെ
മനസ്സാക്ഷി എടുത്തുവെയ്ക്കും
സമൂഹം
യുദ്ധമില്ലാത്ത രാത്രികൾ വകഞ്ഞ്
അവർ യുദ്ധമില്ലാത്തവർ,
യുദ്ധമില്ലാത്തിടത്തേയ്ക്ക്
ഉറങ്ങുവാൻ പോകുന്നു
ഉറക്കത്തിന്റെ പലായനം

ഉറക്കത്തിന്റെ കല്ല്
അതിൽ ജീവിച്ചിരിക്കുന്നവരുടെ
കൊത്തുപണികൾ
ഉണരുമ്പോൾ ഓരോരുത്തർക്കും
അരികിൽ
അവരവരുടെ പ്രതിമകൾ
ഇനി എവിടെയാവും അവരുടെ സ്വപ്നങ്ങൾ

അതിൽ ജീവിതം നിരന്തരം 
നീക്കിവെയ്പ്പുകളുടെ
കൊത്തുപണികളെടുക്കുന്നു
നടത്തത്തിൽ കാൽപ്പാടുകൾ ചെയ്യുന്ന
പോലെ തന്നെ

മരിച്ചവർക്കുള്ള പ്രതിമകൾ
പൂർത്തിയാകാതെ നിർത്തും
പ്രതിമകളുടെ നഗരം.

മനുഷ്യർക്കരികിൽ
അവരുടെ മറവികളുടെ പ്രതിമകൾ
അതിൽ കൈമോശം വന്ന
അവരുടെ സ്വപ്നങ്ങളുടെ കൊത്തുപണികൾ

കടന്നുവരും ബസ്സിൽ
യുദ്ധമുള്ളിടത്ത് നിർത്തുവാൻ
ആവശ്യപ്പെട്ട് 
ഇറങ്ങി 
യുദ്ധത്തിലേയ്ക്ക് നടന്നുപോകും മനുഷ്യരെ,
അവരുടെ പിറകുവശം 
ഒരു പക്ഷേ ഇപ്പോൾ നിങ്ങൾക്കു 
കാണുവാനായേക്കും

പിറകുവശം മാത്രമുള്ളവർ
എപ്പോഴും യുദ്ധത്തിലേക്ക് നടക്കുന്നു

മറുക് ഒരു കുതിരയാണെന്ന്
ഉടൽ അതിന്റെ മുകളിൽ കയറി സഞ്ചരിക്കുന്നുവെന്ന്
കാതിൽ കടിയുടെ പാടുള്ള ഒരുവൾ.

അടക്കിപ്പിടിച്ച സ്വരത്തിൽ
അവളുടെ സ്വരത്തിന്റെ കുതിര 
അതിന്റെ കുഞ്ചിരോമങ്ങൾക്ക് അവൾ വെള്ളമൊഴിക്കുന്നു
പാട് കൊടുത്തു വളർത്തും കുതിരയാവും ഉടൽ

യുദ്ധത്തിന്റെ കുതിര
യുദ്ധത്തിന് പോകുന്നു
മുകളിൽ ആളില്ലാത്ത കുതിര
രതിയിലേയ്ക്ക് തിരിയുന്നു

പിറകുവശത്തിന്റെ മറുകുള്ള കുതിരകൾ

തൂവലുകൾക്കക്കരെ
ചെയ്യാനുള്ള രതികൾക്ക്
വെള്ളമൊഴിക്കും കിളികൾ

അവൾ പൂക്കളുടെ പ്രതിമകളുള്ള
വസന്തത്തിന്റെ നഗരം
ഉന്മാദികളായ സന്ദർശകരുള്ള
ഭ്രാന്തിന്റെ മ്യൂസിയം
അസ്തമയത്തിന്റെ മ്യൂസിയമാകും സൂര്യൻ

ഇനിയും മടങ്ങിയെത്തിയിട്ടില്ല
യുദ്ധത്തിന് പോയ 
കുളമ്പടിയൊച്ചയുടെ മറുകുള്ള കുതിരകൾ
ജീനിവള്ളികൾക്കരികിൽ
അതിന്റെ രതിയുടെ 
മറന്നുവെച്ച ചിനപ്പുകൾ

അവന്റെ പ്രതിമക്കരികിൽ
യുദ്ധത്തിന്റെ മറുകുള്ള സൈനികൻ
അവൻ അവന്റെ പ്രതിമയെ നിശ്ചലതയിലിലും 
അനുസരിക്കുക മാത്രം ചെയ്യുന്നു
അവന് മുകളിൽ അപ്പോഴും 
ക്രൂരതയുടെ മറുകുള്ള ഭരണാധികാരി

സമാധാനത്തിന് വെള്ളമൊഴിക്കുന്നുണ്ട്
ഇപ്പോൾ രതി,
ചെയ്തുകഴിഞ്ഞ കിളികൾ

ഗ്രാമമാണ്
ഇനിയും എത്തിയിട്ടില്ല
യുദ്ധത്തിന്റെ മണം

പരമ്പിൽ
അവളുടെ കൊലുസിട്ടകാലുകൾ
ചിക്കി ഉണക്കാനിട്ട 
കുരുമുളക് മണം

രതി കഴിഞ്ഞ കാലിലെ
കൊലുസ്സിന്റെ ശബ്ദം 
അവൾ വാരിക്കെട്ടിവെക്കുന്നു
കൊലുസുകൾ കഴിഞ്ഞാൽ
വാരിക്കെട്ടിവെച്ച 
കുരുമുളകിന്റെ മണം
ഇപ്പോൾ അവളുടെ കാലുകൾക്ക്

കിളികൾക്ക് കിളികളുടെ ബുഫെ
അത് അവർ ചിലയ്ക്കുന്നതിലെടുക്കുന്നു
യുദ്ധത്തിന്റെ ബുഫെയാണ് സൈനികർക്ക്
അത് അവർ ജീവിച്ചിരിക്കുന്നതിലെടുക്കുന്നു

അരികിൽ പുസ്തകമുള്ളവളുടെ
കണ്ണുകളിലെ സ്വപ്നം
അതിലുണ്ട് സമാധാനം
അതിന് ജീവിതത്തിന്റെ പുറഞ്ചട്ടയും

മറ്റൊരു നാട്ടിലെ അസ്തമയം.
ഉദയത്തിന് അതിൽ പങ്കില്ല
സൂര്യനും
കഴിഞ്ഞിരിക്കുന്നു ശിശിരം
വിരലിൽ ഭ്രമണത്തിന്റെ നൂല്

വസന്തത്തിന്റെ ബുഫേ
പൂക്കൾ വിളമ്പുന്നു വസന്തത്തിന്
അസ്തമയത്തിന്റെ ബുഫേ സൂര്യനും

ഒരു കൊത്ത് മല്ലിയില
അതിൽ ആറുമണി മണത്തിന്റേതാണ് കൊത്തുപണി

സൂര്യനൊരു ടാക്സിയാകുന്നു
അതിൽ ചെയ്തുകഴിഞ്ഞ രതികൾ വന്നിറങ്ങുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...