Skip to main content

നാല് തുള്ളി ജനൽ ഒരു വീടാവും വിധം

വീടിന്റെ മാവ് കുഴച്ച്
ജനലുകൾ അപ്പം ചുടുന്നു

ജനലുകൾ മേഘങ്ങളല്ല
എന്നിട്ടും അവ 
മറ്റു വീടുകളുടെ മുറ്റങ്ങളിൽ
പതിയേ എന്ന നീക്കങ്ങളുമായി
പെയ്യുവാൻ പോകുന്നു

നോക്കിനിൽക്കുന്നു എന്ന വാക്ക് 
ചെടികളിൽ
പൂക്കളായി വിരിയുന്നത് വരെ

വിരിഞ്ഞുകഴിഞ്ഞാൽ
തിരികെ 
വിരിഞ്ഞതിന്റെ ക്ഷീണവുമായി
പൂക്കൾ
കൊഴിഞ്ഞുവീഴുവാൻ 
വരുന്ന ഇടം

ഒരു പക്ഷേ ചെടികളിൽ നിന്ന്

അതിഥിനിഘണ്ടുവിലെ 
ഇനിയും കൊഴിയാത്ത ഒരു വാക്ക്
മുറ്റം കഴിഞ്ഞ്
വീടാവുന്നു

വരണ്ട
മേൽക്കൂരപുരണ്ട 
മേഘങ്ങളേയും കൂട്ടി
വീടിന്റെ വാരിക്കീഴിലേയ്ക്ക് 
തോരുവാൻ വരും മഴ

വരണ്ടവാക്കുകളുടെ മേൽക്കൂര
ചുവരിന് മുകളിൽ

നിലത്ത് ചരലിൽ 
കുഴികൾ കുത്തി
മഴത്തുള്ളികൾ വാരിക്കെട്ടിവെച്ച
ചുവരോട് ചേർന്ന വാരിക്കീഴ്

ജനലുകൾ ചുവരുമായി 
നിരനിരയായി കലരുന്നിടത്ത്
വൃത്തത്തിൽ വീടിന്റെ കടവ്

നിലത്ത്
അകലങ്ങളിലേയ്ക്ക് 
അലഞ്ഞലഞ്ഞ് പോകും 
വെള്ളത്തിൽ
ഓരോ തുള്ളിയും ഇറ്റി
ഓളങ്ങളുണ്ടാക്കുന്നു

അകന്നകന്നുപോകും 
കിളികളുടെ തോണി

നാലുതുള്ളി ജനൽ ഒരു വീടാവുന്ന ഇടം
അതിലൊരു തുള്ളി 
എടുത്തുവെയ്ക്കും മഴ 
അത് വീടിന്റെ ഏകാന്തതയെ 
മെല്ലെ എന്ന വാക്ക് കലക്കിത്തൊടുന്നു

വാതിലാവുന്നുണ്ടാവണം
ഇടയ്ക്ക് വന്നുപോകുന്ന ചാറ്റലുകൾ

ഇരുട്ട് മാറ്റിവെച്ച്
രാത്രിയഴിച്ചിട്ട് 
വീടിന്റെ സ്വകാര്യതയിൽ 
കുളിയ്ക്കുവാനിറങ്ങും നിലാവ്

കുളിച്ചുകയറുമ്പോൾ
താഴെ 
കലകളിലേയ്ക്ക് മാറ്റപ്പെടും ഓളങ്ങൾ
മുകളിൽ 
മാറ്റച്ചന്ദ്രനെ ആവശ്യപ്പെടും നിലാവ്

പിറ നിഷേധിയ്ക്കപ്പെട്ട ചന്ദ്രനെ
ഒളിച്ചൊളിച്ച് അണിയുകയാവണം വീട്

പകൽ 
വീടിന്റെ അമ്മയാവും ജനാലകൾ

വീട് കുഞ്ഞാവുന്ന ഇടങ്ങളിൽ
അത് വീടിനെ പരിചരിയ്ക്കുന്നു
അത് വീടിനെ വാരിയണയ്ക്കുന്നു
പുറം കാഴ്ച്ചകൾ കാണിച്ച് മാമൂട്ടുന്നു

മീനമാസവേനൽ 
സൂര്യന്റെ അടി കാണും 
ഇടവമാസക്കിണർ

ഇടയ്ക്ക്
വെള്ളം കുറഞ്ഞുതുടങ്ങിയ കിണറിനെപ്പോലെ
തൊടിയിൽ തല വെച്ച്
ആഴമഞ്ഞയോടുള്ള വീടിന്റെ 
മേടമാസക്കലഹങ്ങൾ

മറുവശം തണലുള്ള 
ജാലകയില
കിണറിന്നരികിലെ അകലക്കല്ല്

ഒരു ജനലുണ്ടാവുന്നതിന്റെ
ആശ്വാസത്തിലേയ്ക്ക് വീട് തല ചായ്ക്കുമ്പോലെ
മഴയെ വിളിച്ചു കൊണ്ട് വന്ന് മുറ്റത്ത്
പെയ്യിക്കുന്ന
കർക്കിടകജാലകങ്ങൾ

വയസ്സാകുമ്പോൾ
വയ്യാ എന്ന ചതുരത്തിൽ വീട്
അരികിലിരുന്ന് പരിചരിയ്ക്കും വിധം
അഴികളുള്ള നഴ്സാവും ജനാലകൾ

ഇന്നലെകൾ 
അതിലെ രണ്ട് പാളികൾ
എപ്പോഴോ പാതി വന്നടഞ്ഞത്

മാസങ്ങളില്ലാത്ത കലണ്ടറിലെ
രണ്ടാന്തിപ്പുഴ
നാലുമണിമുറ്റം

ഗൃഹാതുരത്വത്തിന്റെ 
മണമുള്ള പൂക്കൾ പിടിയ്ക്കും 
ഒരു ചെടിയാവും വീട്

ഏകാന്തതയെ ഇറുത്ത് 
പൂക്കളായി
അപ്പോഴും വീടിന്നടുത്ത്
മുറ്റത്ത് വെയ്ക്കുകയാവണം
ജാലകങ്ങൾ.

Comments

  1. മാഷെ കൊള്ളാലോ എഴുത്ത് !! വാക്കുകൾക്ക് വല്ലാത്തൊരു മാന്ത്രികത ..rr

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.