Skip to main content

നാല് തുള്ളി ജനൽ ഒരു വീടാവും വിധം

വീടിന്റെ മാവ് കുഴച്ച്
ജനലുകൾ അപ്പം ചുടുന്നു

ജനലുകൾ മേഘങ്ങളല്ല
എന്നിട്ടും അവ 
മറ്റു വീടുകളുടെ മുറ്റങ്ങളിൽ
പതിയേ എന്ന നീക്കങ്ങളുമായി
പെയ്യുവാൻ പോകുന്നു

നോക്കിനിൽക്കുന്നു എന്ന വാക്ക് 
ചെടികളിൽ
പൂക്കളായി വിരിയുന്നത് വരെ

വിരിഞ്ഞുകഴിഞ്ഞാൽ
തിരികെ 
വിരിഞ്ഞതിന്റെ ക്ഷീണവുമായി
പൂക്കൾ
കൊഴിഞ്ഞുവീഴുവാൻ 
വരുന്ന ഇടം

ഒരു പക്ഷേ ചെടികളിൽ നിന്ന്

അതിഥിനിഘണ്ടുവിലെ 
ഇനിയും കൊഴിയാത്ത ഒരു വാക്ക്
മുറ്റം കഴിഞ്ഞ്
വീടാവുന്നു

വരണ്ട
മേൽക്കൂരപുരണ്ട 
മേഘങ്ങളേയും കൂട്ടി
വീടിന്റെ വാരിക്കീഴിലേയ്ക്ക് 
തോരുവാൻ വരും മഴ

വരണ്ടവാക്കുകളുടെ മേൽക്കൂര
ചുവരിന് മുകളിൽ

നിലത്ത് ചരലിൽ 
കുഴികൾ കുത്തി
മഴത്തുള്ളികൾ വാരിക്കെട്ടിവെച്ച
ചുവരോട് ചേർന്ന വാരിക്കീഴ്

ജനലുകൾ ചുവരുമായി 
നിരനിരയായി കലരുന്നിടത്ത്
വൃത്തത്തിൽ വീടിന്റെ കടവ്

നിലത്ത്
അകലങ്ങളിലേയ്ക്ക് 
അലഞ്ഞലഞ്ഞ് പോകും 
വെള്ളത്തിൽ
ഓരോ തുള്ളിയും ഇറ്റി
ഓളങ്ങളുണ്ടാക്കുന്നു

അകന്നകന്നുപോകും 
കിളികളുടെ തോണി

നാലുതുള്ളി ജനൽ ഒരു വീടാവുന്ന ഇടം
അതിലൊരു തുള്ളി 
എടുത്തുവെയ്ക്കും മഴ 
അത് വീടിന്റെ ഏകാന്തതയെ 
മെല്ലെ എന്ന വാക്ക് കലക്കിത്തൊടുന്നു

വാതിലാവുന്നുണ്ടാവണം
ഇടയ്ക്ക് വന്നുപോകുന്ന ചാറ്റലുകൾ

ഇരുട്ട് മാറ്റിവെച്ച്
രാത്രിയഴിച്ചിട്ട് 
വീടിന്റെ സ്വകാര്യതയിൽ 
കുളിയ്ക്കുവാനിറങ്ങും നിലാവ്

കുളിച്ചുകയറുമ്പോൾ
താഴെ 
കലകളിലേയ്ക്ക് മാറ്റപ്പെടും ഓളങ്ങൾ
മുകളിൽ 
മാറ്റച്ചന്ദ്രനെ ആവശ്യപ്പെടും നിലാവ്

പിറ നിഷേധിയ്ക്കപ്പെട്ട ചന്ദ്രനെ
ഒളിച്ചൊളിച്ച് അണിയുകയാവണം വീട്

പകൽ 
വീടിന്റെ അമ്മയാവും ജനാലകൾ

വീട് കുഞ്ഞാവുന്ന ഇടങ്ങളിൽ
അത് വീടിനെ പരിചരിയ്ക്കുന്നു
അത് വീടിനെ വാരിയണയ്ക്കുന്നു
പുറം കാഴ്ച്ചകൾ കാണിച്ച് മാമൂട്ടുന്നു

മീനമാസവേനൽ 
സൂര്യന്റെ അടി കാണും 
ഇടവമാസക്കിണർ

ഇടയ്ക്ക്
വെള്ളം കുറഞ്ഞുതുടങ്ങിയ കിണറിനെപ്പോലെ
തൊടിയിൽ തല വെച്ച്
ആഴമഞ്ഞയോടുള്ള വീടിന്റെ 
മേടമാസക്കലഹങ്ങൾ

മറുവശം തണലുള്ള 
ജാലകയില
കിണറിന്നരികിലെ അകലക്കല്ല്

ഒരു ജനലുണ്ടാവുന്നതിന്റെ
ആശ്വാസത്തിലേയ്ക്ക് വീട് തല ചായ്ക്കുമ്പോലെ
മഴയെ വിളിച്ചു കൊണ്ട് വന്ന് മുറ്റത്ത്
പെയ്യിക്കുന്ന
കർക്കിടകജാലകങ്ങൾ

വയസ്സാകുമ്പോൾ
വയ്യാ എന്ന ചതുരത്തിൽ വീട്
അരികിലിരുന്ന് പരിചരിയ്ക്കും വിധം
അഴികളുള്ള നഴ്സാവും ജനാലകൾ

ഇന്നലെകൾ 
അതിലെ രണ്ട് പാളികൾ
എപ്പോഴോ പാതി വന്നടഞ്ഞത്

മാസങ്ങളില്ലാത്ത കലണ്ടറിലെ
രണ്ടാന്തിപ്പുഴ
നാലുമണിമുറ്റം

ഗൃഹാതുരത്വത്തിന്റെ 
മണമുള്ള പൂക്കൾ പിടിയ്ക്കും 
ഒരു ചെടിയാവും വീട്

ഏകാന്തതയെ ഇറുത്ത് 
പൂക്കളായി
അപ്പോഴും വീടിന്നടുത്ത്
മുറ്റത്ത് വെയ്ക്കുകയാവണം
ജാലകങ്ങൾ.

Comments

  1. മാഷെ കൊള്ളാലോ എഴുത്ത് !! വാക്കുകൾക്ക് വല്ലാത്തൊരു മാന്ത്രികത ..rr

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...