Skip to main content

നാല് തുള്ളി ജനൽ ഒരു വീടാവും വിധം

വീടിന്റെ മാവ് കുഴച്ച്
ജനലുകൾ അപ്പം ചുടുന്നു

ജനലുകൾ മേഘങ്ങളല്ല
എന്നിട്ടും അവ 
മറ്റു വീടുകളുടെ മുറ്റങ്ങളിൽ
പതിയേ എന്ന നീക്കങ്ങളുമായി
പെയ്യുവാൻ പോകുന്നു

നോക്കിനിൽക്കുന്നു എന്ന വാക്ക് 
ചെടികളിൽ
പൂക്കളായി വിരിയുന്നത് വരെ

വിരിഞ്ഞുകഴിഞ്ഞാൽ
തിരികെ 
വിരിഞ്ഞതിന്റെ ക്ഷീണവുമായി
പൂക്കൾ
കൊഴിഞ്ഞുവീഴുവാൻ 
വരുന്ന ഇടം

ഒരു പക്ഷേ ചെടികളിൽ നിന്ന്

അതിഥിനിഘണ്ടുവിലെ 
ഇനിയും കൊഴിയാത്ത ഒരു വാക്ക്
മുറ്റം കഴിഞ്ഞ്
വീടാവുന്നു

വരണ്ട
മേൽക്കൂരപുരണ്ട 
മേഘങ്ങളേയും കൂട്ടി
വീടിന്റെ വാരിക്കീഴിലേയ്ക്ക് 
തോരുവാൻ വരും മഴ

വരണ്ടവാക്കുകളുടെ മേൽക്കൂര
ചുവരിന് മുകളിൽ

നിലത്ത് ചരലിൽ 
കുഴികൾ കുത്തി
മഴത്തുള്ളികൾ വാരിക്കെട്ടിവെച്ച
ചുവരോട് ചേർന്ന വാരിക്കീഴ്

ജനലുകൾ ചുവരുമായി 
നിരനിരയായി കലരുന്നിടത്ത്
വൃത്തത്തിൽ വീടിന്റെ കടവ്

നിലത്ത്
അകലങ്ങളിലേയ്ക്ക് 
അലഞ്ഞലഞ്ഞ് പോകും 
വെള്ളത്തിൽ
ഓരോ തുള്ളിയും ഇറ്റി
ഓളങ്ങളുണ്ടാക്കുന്നു

അകന്നകന്നുപോകും 
കിളികളുടെ തോണി

നാലുതുള്ളി ജനൽ ഒരു വീടാവുന്ന ഇടം
അതിലൊരു തുള്ളി 
എടുത്തുവെയ്ക്കും മഴ 
അത് വീടിന്റെ ഏകാന്തതയെ 
മെല്ലെ എന്ന വാക്ക് കലക്കിത്തൊടുന്നു

വാതിലാവുന്നുണ്ടാവണം
ഇടയ്ക്ക് വന്നുപോകുന്ന ചാറ്റലുകൾ

ഇരുട്ട് മാറ്റിവെച്ച്
രാത്രിയഴിച്ചിട്ട് 
വീടിന്റെ സ്വകാര്യതയിൽ 
കുളിയ്ക്കുവാനിറങ്ങും നിലാവ്

കുളിച്ചുകയറുമ്പോൾ
താഴെ 
കലകളിലേയ്ക്ക് മാറ്റപ്പെടും ഓളങ്ങൾ
മുകളിൽ 
മാറ്റച്ചന്ദ്രനെ ആവശ്യപ്പെടും നിലാവ്

പിറ നിഷേധിയ്ക്കപ്പെട്ട ചന്ദ്രനെ
ഒളിച്ചൊളിച്ച് അണിയുകയാവണം വീട്

പകൽ 
വീടിന്റെ അമ്മയാവും ജനാലകൾ

വീട് കുഞ്ഞാവുന്ന ഇടങ്ങളിൽ
അത് വീടിനെ പരിചരിയ്ക്കുന്നു
അത് വീടിനെ വാരിയണയ്ക്കുന്നു
പുറം കാഴ്ച്ചകൾ കാണിച്ച് മാമൂട്ടുന്നു

മീനമാസവേനൽ 
സൂര്യന്റെ അടി കാണും 
ഇടവമാസക്കിണർ

ഇടയ്ക്ക്
വെള്ളം കുറഞ്ഞുതുടങ്ങിയ കിണറിനെപ്പോലെ
തൊടിയിൽ തല വെച്ച്
ആഴമഞ്ഞയോടുള്ള വീടിന്റെ 
മേടമാസക്കലഹങ്ങൾ

മറുവശം തണലുള്ള 
ജാലകയില
കിണറിന്നരികിലെ അകലക്കല്ല്

ഒരു ജനലുണ്ടാവുന്നതിന്റെ
ആശ്വാസത്തിലേയ്ക്ക് വീട് തല ചായ്ക്കുമ്പോലെ
മഴയെ വിളിച്ചു കൊണ്ട് വന്ന് മുറ്റത്ത്
പെയ്യിക്കുന്ന
കർക്കിടകജാലകങ്ങൾ

വയസ്സാകുമ്പോൾ
വയ്യാ എന്ന ചതുരത്തിൽ വീട്
അരികിലിരുന്ന് പരിചരിയ്ക്കും വിധം
അഴികളുള്ള നഴ്സാവും ജനാലകൾ

ഇന്നലെകൾ 
അതിലെ രണ്ട് പാളികൾ
എപ്പോഴോ പാതി വന്നടഞ്ഞത്

മാസങ്ങളില്ലാത്ത കലണ്ടറിലെ
രണ്ടാന്തിപ്പുഴ
നാലുമണിമുറ്റം

ഗൃഹാതുരത്വത്തിന്റെ 
മണമുള്ള പൂക്കൾ പിടിയ്ക്കും 
ഒരു ചെടിയാവും വീട്

ഏകാന്തതയെ ഇറുത്ത് 
പൂക്കളായി
അപ്പോഴും വീടിന്നടുത്ത്
മുറ്റത്ത് വെയ്ക്കുകയാവണം
ജാലകങ്ങൾ.

Comments

  1. മാഷെ കൊള്ളാലോ എഴുത്ത് !! വാക്കുകൾക്ക് വല്ലാത്തൊരു മാന്ത്രികത ..rr

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...