Skip to main content

കാതുകളുടെ തൊഴുത്ത്

വേനലിന്റെ ഒരു കട്ടയെ
കൊത്തിത്തിന്നുന്നു
കാക്കകൾ

കാക്കകളുടെ ഭാരത്തെ
വെയിലിലേയ്ക്ക് ഇറക്കിവെയ്ക്കും
സൂര്യൻ

ഇടഞ്ഞ കാക്കയെ മെരുക്കും
ആകാശത്തിന്റെ നീല

ഇടയുന്ന കാക്കകൾക്കിടയിലൂടെ
പുനർജ്ജനി നൂഴും ആകാശം

കാക്കകളെ ഇടത്തേയ്ക്ക്
സൂര്യനോടിയ്ക്കുന്നു 
വെയിലിന്റെ ആകൃതി
വീണ്ടെടുക്കുന്നു

കാക്കയുടെ പഴയകറുപ്പ്
കൊത്തിത്തിന്നും
പുതിയ കാക്കകൾ

പുഴയെ കൊത്തിയെടുത്ത്
പറക്കും
ഒഴുക്കിന്റെ കാക്കകാലുകൾ

കാക്കകൾ കറുപ്പ് 
തങ്ങളിൽ നിലനിർത്തുന്നു

ഇലകൾ കടൽത്തീരത്തെ ശംഖുകളാണെന്ന്
വേരുകൾ തിരകളാണെന്ന്
മരം വിചാരിയ്ക്കുന്നു
കടലത് കേൾക്കുന്നു

മണ്ണ് ഉടമ
മരം വളർത്തുനായ
മണ്ണിന്നടിയിൽ വേരുകൾ വാലാട്ടുന്നു
മുട്ടിയുരുമുന്നു

നമ്മുടെ ശവശരീരങ്ങൾ
നമ്മളുടെ വളർത്തുനായകൾ

കോട്ടുവായ്കൾക്കിടയിൽ
നമ്മൾ ശവശരീരങ്ങൾ അടുക്കുന്നു

പുഴ, ഒഴുക്കറുത്ത് തൂക്കും
മാംസക്കട

മഴ ഒരു റാത്തൽ
ഒരു കോട്ടുവായയിൽ റാന്തൽ
തൂക്കിയിടുന്നു

റോഡ്റോളർ മെറ്റലിൽ  
ബുൾഡോസർ മഞ്ഞയിൽ
നിശ്ശബ്ദത ഒരു കല്ലിൽ കയറിയിറങ്ങും
സ്വരം

അവകാശികളില്ലാത്ത 
നോവിന്റെ സമാന്തരത
ഏകാന്തത എന്ന് കുറിച്ചിടുവാനാകാത്തത്

പേറ്റുനോവിന് സമാന്തരമായി
പൂക്കുന്നതിന്റെ നോവിനെ  എടുത്തുവെയ്ക്കും പൂക്കൾ

അസ്തമയവും അതിന്റെ പറ്റുവരവും
കുറിച്ചിടുന്ന
നോവിന്റെ പുസ്തകം
അത് സൂര്യനാവുന്നു

ഒരു കല്ലിൽ,
കാളവണ്ടികയറിയിറങ്ങും സ്വരം, 
വാങ്ങിമടങ്ങും
ഒരു കൂട്ടം മനുഷ്യർ
അവരെ ഞാൻ അനുഗമിയ്ക്കുന്നു
നിശ്ശബ്ദത അവരുടെ ഉടൽ

അഴിച്ചുവിട്ടാൽ പാട്ടുകേട്ടിട്ടുവരും
രണ്ട് കാതുകളുണ്ടായിരുന്നു
എനിയ്ക്ക്

ഞാനിപ്പോൾ പാട്ടുകേട്ടിട്ടുവരും
രണ്ട് കാതുകളുടെ തൊഴുത്ത്.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...