Skip to main content

കാതുകളുടെ തൊഴുത്ത്

വേനലിന്റെ ഒരു കട്ടയെ
കൊത്തിത്തിന്നുന്നു
കാക്കകൾ

കാക്കകളുടെ ഭാരത്തെ
വെയിലിലേയ്ക്ക് ഇറക്കിവെയ്ക്കും
സൂര്യൻ

ഇടഞ്ഞ കാക്കയെ മെരുക്കും
ആകാശത്തിന്റെ നീല

ഇടയുന്ന കാക്കകൾക്കിടയിലൂടെ
പുനർജ്ജനി നൂഴും ആകാശം

കാക്കകളെ ഇടത്തേയ്ക്ക്
സൂര്യനോടിയ്ക്കുന്നു 
വെയിലിന്റെ ആകൃതി
വീണ്ടെടുക്കുന്നു

കാക്കയുടെ പഴയകറുപ്പ്
കൊത്തിത്തിന്നും
പുതിയ കാക്കകൾ

പുഴയെ കൊത്തിയെടുത്ത്
പറക്കും
ഒഴുക്കിന്റെ കാക്കകാലുകൾ

കാക്കകൾ കറുപ്പ് 
തങ്ങളിൽ നിലനിർത്തുന്നു

ഇലകൾ കടൽത്തീരത്തെ ശംഖുകളാണെന്ന്
വേരുകൾ തിരകളാണെന്ന്
മരം വിചാരിയ്ക്കുന്നു
കടലത് കേൾക്കുന്നു

മണ്ണ് ഉടമ
മരം വളർത്തുനായ
മണ്ണിന്നടിയിൽ വേരുകൾ വാലാട്ടുന്നു
മുട്ടിയുരുമുന്നു

നമ്മുടെ ശവശരീരങ്ങൾ
നമ്മളുടെ വളർത്തുനായകൾ

കോട്ടുവായ്കൾക്കിടയിൽ
നമ്മൾ ശവശരീരങ്ങൾ അടുക്കുന്നു

പുഴ, ഒഴുക്കറുത്ത് തൂക്കും
മാംസക്കട

മഴ ഒരു റാത്തൽ
ഒരു കോട്ടുവായയിൽ റാന്തൽ
തൂക്കിയിടുന്നു

റോഡ്റോളർ മെറ്റലിൽ  
ബുൾഡോസർ മഞ്ഞയിൽ
നിശ്ശബ്ദത ഒരു കല്ലിൽ കയറിയിറങ്ങും
സ്വരം

അവകാശികളില്ലാത്ത 
നോവിന്റെ സമാന്തരത
ഏകാന്തത എന്ന് കുറിച്ചിടുവാനാകാത്തത്

പേറ്റുനോവിന് സമാന്തരമായി
പൂക്കുന്നതിന്റെ നോവിനെ  എടുത്തുവെയ്ക്കും പൂക്കൾ

അസ്തമയവും അതിന്റെ പറ്റുവരവും
കുറിച്ചിടുന്ന
നോവിന്റെ പുസ്തകം
അത് സൂര്യനാവുന്നു

ഒരു കല്ലിൽ,
കാളവണ്ടികയറിയിറങ്ങും സ്വരം, 
വാങ്ങിമടങ്ങും
ഒരു കൂട്ടം മനുഷ്യർ
അവരെ ഞാൻ അനുഗമിയ്ക്കുന്നു
നിശ്ശബ്ദത അവരുടെ ഉടൽ

അഴിച്ചുവിട്ടാൽ പാട്ടുകേട്ടിട്ടുവരും
രണ്ട് കാതുകളുണ്ടായിരുന്നു
എനിയ്ക്ക്

ഞാനിപ്പോൾ പാട്ടുകേട്ടിട്ടുവരും
രണ്ട് കാതുകളുടെ തൊഴുത്ത്.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...