Skip to main content

പൊന്മാൻ പൊത്ത് കൊത്തി കവിതയെ ആകാശമാക്കും വിധം

കടപ്പുറത്തു കൂടി സഞ്ചരിയ്ക്കും 
നിറയെ ജാലകങ്ങളുള്ള വണ്ടി
വണ്ടിനിറയെ പൊന്മാനുകൾ

പുറത്ത്
വണ്ടിയ്ക്ക് പുറത്ത്
കൂടെ പറന്ന്
വണ്ടിയിൽ
കൂടുതൽ ജാലകങ്ങൾ കൊത്തുന്ന
പൊന്മാനുകൾ

കൊത്തിത്തീരുമ്പോൾ
വണ്ടി നിറയെ 
പൊത്തുകളുള്ള മരമാകുമോ
എന്ന് സംശയിക്കുവാൻ
ഒരു ഇലയെ പച്ചപുരട്ടി കൂടെ കൂട്ടിയിരുന്നു ഞാൻ
ആ ഇലയാണ് കാറ്റിനെ കൂടെ കൂട്ടിയത്

എന്നിട്ടും ഞാൻ കാറ്റിന്റെ കണ്ണിൽ
പൊന്മാനുകൾ ജാലകം
കൊത്തുന്ന വണ്ടി

അകത്ത് 
പൊന്മാനുകൾ
പൂർത്തിയായ ജാലകത്തിനടുത്ത് വന്നിരിയ്ക്കുന്നു
കാഴ്ച്ചകൾ കാണുന്നു

അപ്പോഴും
മുകളിലിരുന്ന് ഒരു പൊന്മാൻ
മഴ കൊത്തുന്നു

കൊത്തിപ്പൂർത്തിയായ മഴ 
താഴെ വീഴുമ്പോൾ
പെയ്ത്തെന്ന് സാക്ഷ്യപ്പെടുത്തുവാൻ
വേഴാമ്പലിനെ മഴ കരുതുകയായിരുന്നു

സാക്ഷ്യപ്പെടുത്തലിൽ ചേർന്ന് പൂർത്തിയാകാത്ത മഴയിരിയ്ക്കുന്നു 
പൂർത്തിയാകാത്തതിനെയൊക്കെ
നീയെന്ന് സാക്ഷ്യപ്പെടുത്തി ഞാനും

മഴ പെയ്യുമ്പോൾ
അതിലൊരു പൊന്മാൻ പിടിച്ചിടും
ടാർപ്പായ

ജാലകം അപ്പോഴും കടപ്പുറം
പിടിച്ചിടുന്നു
മഴ എന്നെയും

ഞാൻ കൊത്തിത്തീർന്ന ജാലകമാണെന്ന്
കരുതി എനിയ്ക്കരിക്കിൽ
വന്നിരിയ്ക്കും പൊന്മാൻ

മീനിന്റെ അതിഥിയായ ഞാൻ

നീ കാതുകുത്തുന്ന കുഞ്ഞ്,
കൂടെ കൊണ്ടുപോകും കാതാണെന്ന്
കുത്തിക്കഴിഞ്ഞാൽ 
ആ കുഞ്ഞ് കൊണ്ടുവരുന്ന
വാവിട്ട കരച്ചിലാണെന്ന്
ആ കരച്ചിലിന്റെ സുഷിരത്തിൽ
ഇട്ടുകൊടുക്കും ഭംഗിയുള്ള 
സ്വർണ്ണക്കമ്മലാണെന്ന്
കരച്ചിൽ അടക്കിയ കുഞ്ഞിന്റെ
മനോഹരമായ ചിരിയാണെന്ന്
മീനുകൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നുണ്ട് ഞാൻ 

പറഞ്ഞുതീർന്നിട്ടില്ല
അരികിൽ നീയുണ്ട്
നീയൊരു പൊന്മാനാണെന്ന് പറഞ്ഞ് മീനുകളെല്ലാം കൂടി
ഇപ്പോ എന്നെ കൊത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!