Skip to main content

കളഞ്ഞുപോയതിന്റെ കൊത്തുപണി

ചിപ്പിയിലേത് പോലെ
കക്കയിലേത് പോലെ
കടലിന്റെ കര വലിച്ചിഴച്ചുകൊണ്ടുവരുന്നു
അവിടെ കിടക്കുന്നു
ഒരു പക്ഷേ കടലിനോടൊപ്പം

അടപ്പ് പോലെ
കക്ക പോലെ, ചിപ്പി പോലെ
കാല് കൊണ്ട് 
തട്ടിത്തെറിപ്പിക്കാവുന്ന വിധം
ഭൂമിയ്ക്ക് കളഞ്ഞുകിട്ടിയതാവണം
ഭ്രമണം

സോഡാക്കുപ്പിയുടെ അടപ്പ്പോലെ
അതിന് ചുറ്റും കുത്തിയിരുന്ന് 
അരികുവത്ക്കരണത്തിന്റെ
കൊത്തുപണികൾ ചെയ്യുന്നു ഭൂമി
ഒരു പക്ഷേ സമയം കൊടുത്ത്.

ആകാശം കളഞ്ഞുപോയാൽ പക്ഷി
ഏകാന്തത കളഞ്ഞുപോയാൽ മനുഷ്യൻ
ഭ്രമണം കളഞ്ഞുപോയാൽ ഭൂമി
പ്രണയം കളഞ്ഞുപോയാൽ മാത്രം
നീ ചെയ്യുന്നതെന്തും 
ഒരു പക്ഷേ
മരണം കളഞ്ഞുപോയ ഞാനാകും വിധം.

ഭ്രമണം ഒരു ജ്യൂസാവുകയും
പ്രണയം ഭൂമിയുടെ സ്ട്രോയാവുകയും ചെയ്താൽ
ജീവിതം വലിച്ചുകുടിച്ചേക്കാവുന്നതെന്തും

ആകാശത്തിന്റെ ജ്യൂസ് പക്ഷി

തണുപ്പിച്ച ഏകാന്തതയ്ക്ക്
മുമ്പിലിരിയ്ക്കുന്നു
ഏകാന്തത ജ്യൂസല്ല 
ഏകാന്തതയുടെ ജ്യൂസാവുന്നില്ല മനുഷ്യനും

ഒഴിഞ്ഞകാൻ പോലെയോ
സോഡാക്കുപ്പിയുടെ അടപ്പ് പോലെയോ
കളഞ്ഞുപോകുന്നതിന്റെ ആകസ്മികത
എടുത്തുവെയ്ക്കുന്ന,
നിലത്തുകിടക്കുന്ന ഓരോ വസ്തുവും
ചവിട്ടിത്തെറിപ്പിയ്ക്കാവുന്ന വിധം
കൊണ്ടുനടക്കുന്ന
ഒരു നിസ്സഹായതയുണ്ട്

കളഞ്ഞു എന്നതിന്റെ തൂവലുള്ള പക്ഷി
ചവിട്ടിത്തെറിപ്പിയ്ക്കാവുന്ന
ആകസ്മികയതയാണ് ആകാശമെങ്കിൽ
പലവട്ടം
ചവിട്ടിത്തെറിപ്പിട്ടുണ്ടാവണം
ഏകാന്തത

കാണാം
മേഘത്തിന്റെ ഭാരമില്ലായ്മയോടൊപ്പം
മേഘത്തിന് ചുറ്റും
നീലനിറത്തിൽ ഇറങ്ങി
ചുറ്റളവിന്റെ കൊത്തുപണി ചെയ്യും
 ആകാശം
നിലാവിന് ചുറ്റും ചന്ദ്രൻ

പറക്കുന്നതിനിടയിൽ
പറക്കുന്നതിൽ നിന്നിറങ്ങി
നീലനിറത്തിന്റെ കൊത്തുപണി ചെയ്ത്
പറക്കലിൽ തിരിച്ചുകയറും പൊന്മാൻ 

പറക്കുന്നില്ല
പൊന്മാനാവുന്നില്ല
കളഞ്ഞുപോയതിന്റെ കൊത്തുപണിയാവണം

ഏകാന്തതയ്ക്ക് ചുറ്റും 
കൊത്തുപണി ചെയ്ത്
തിരിച്ചുകയറുവാൻ മറന്നുപോയവനാകുന്നു.

Comments

  1. പഴച്ചാറുപോലെ വലിച്ചു കുടിക്കാൻ പറ്റുന്ന വരികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...