ചിപ്പിയിലേത് പോലെ
കക്കയിലേത് പോലെ
കടലിന്റെ കര വലിച്ചിഴച്ചുകൊണ്ടുവരുന്നു
അവിടെ കിടക്കുന്നു
ഒരു പക്ഷേ കടലിനോടൊപ്പം
അടപ്പ് പോലെ
കക്ക പോലെ, ചിപ്പി പോലെ
കാല് കൊണ്ട്
തട്ടിത്തെറിപ്പിക്കാവുന്ന വിധം
ഭൂമിയ്ക്ക് കളഞ്ഞുകിട്ടിയതാവണം
ഭ്രമണം
സോഡാക്കുപ്പിയുടെ അടപ്പ്പോലെ
അതിന് ചുറ്റും കുത്തിയിരുന്ന്
അരികുവത്ക്കരണത്തിന്റെ
കൊത്തുപണികൾ ചെയ്യുന്നു ഭൂമി
ഒരു പക്ഷേ സമയം കൊടുത്ത്.
ആകാശം കളഞ്ഞുപോയാൽ പക്ഷി
ഏകാന്തത കളഞ്ഞുപോയാൽ മനുഷ്യൻ
ഭ്രമണം കളഞ്ഞുപോയാൽ ഭൂമി
പ്രണയം കളഞ്ഞുപോയാൽ മാത്രം
നീ ചെയ്യുന്നതെന്തും
ഒരു പക്ഷേ
മരണം കളഞ്ഞുപോയ ഞാനാകും വിധം.
ഭ്രമണം ഒരു ജ്യൂസാവുകയും
പ്രണയം ഭൂമിയുടെ സ്ട്രോയാവുകയും ചെയ്താൽ
ജീവിതം വലിച്ചുകുടിച്ചേക്കാവുന്നതെന്തും
ആകാശത്തിന്റെ ജ്യൂസ് പക്ഷി
തണുപ്പിച്ച ഏകാന്തതയ്ക്ക്
മുമ്പിലിരിയ്ക്കുന്നു
ഏകാന്തത ജ്യൂസല്ല
ഏകാന്തതയുടെ ജ്യൂസാവുന്നില്ല മനുഷ്യനും
ഒഴിഞ്ഞകാൻ പോലെയോ
സോഡാക്കുപ്പിയുടെ അടപ്പ് പോലെയോ
കളഞ്ഞുപോകുന്നതിന്റെ ആകസ്മികത
എടുത്തുവെയ്ക്കുന്ന,
നിലത്തുകിടക്കുന്ന ഓരോ വസ്തുവും
ചവിട്ടിത്തെറിപ്പിയ്ക്കാവുന്ന വിധം
കൊണ്ടുനടക്കുന്ന
ഒരു നിസ്സഹായതയുണ്ട്
കളഞ്ഞു എന്നതിന്റെ തൂവലുള്ള പക്ഷി
ചവിട്ടിത്തെറിപ്പിയ്ക്കാവുന്ന
ആകസ്മികയതയാണ് ആകാശമെങ്കിൽ
പലവട്ടം
ചവിട്ടിത്തെറിപ്പിട്ടുണ്ടാവണം
ഏകാന്തത
കാണാം
മേഘത്തിന്റെ ഭാരമില്ലായ്മയോടൊപ്പം
മേഘത്തിന് ചുറ്റും
നീലനിറത്തിൽ ഇറങ്ങി
ചുറ്റളവിന്റെ കൊത്തുപണി ചെയ്യും
ആകാശം
നിലാവിന് ചുറ്റും ചന്ദ്രൻ
പറക്കുന്നതിനിടയിൽ
പറക്കുന്നതിൽ നിന്നിറങ്ങി
നീലനിറത്തിന്റെ കൊത്തുപണി ചെയ്ത്
പറക്കലിൽ തിരിച്ചുകയറും പൊന്മാൻ
പറക്കുന്നില്ല
പൊന്മാനാവുന്നില്ല
കളഞ്ഞുപോയതിന്റെ കൊത്തുപണിയാവണം
ഏകാന്തതയ്ക്ക് ചുറ്റും
കൊത്തുപണി ചെയ്ത്
തിരിച്ചുകയറുവാൻ മറന്നുപോയവനാകുന്നു.
പഴച്ചാറുപോലെ വലിച്ചു കുടിക്കാൻ പറ്റുന്ന വരികൾ
ReplyDelete