Skip to main content

ആരുടെ ബുക്ക് ഷെൽഫാണീ ചന്ദ്രക്കല

ഭംഗി ഒരു കലയിലെടുത്ത്
മാനത്ത് വെയ്ക്കും ചന്ദ്രൻ
മാനം ചുറ്റും കൂടി നിൽക്കുന്ന സ്വരമാവുന്നു

വൈകിവരും ചന്ദ്രൻ
ഒരു തവിമാനം കോരിവെയ്ക്കും
ശബ്ദം

എത്ര നക്ഷത്രങ്ങൾ എടുത്തുവെച്ചാലും
താണുതന്നെയിരിയ്ക്കും
ചന്ദ്രനിരിയ്ക്കും തട്ട്
ഇരുട്ടാവുന്നതാവണം പതിയേ

അർദ്ധനഗ്നത കൊണ്ട്
അരക്കെട്ടിന് മുകളിലേയ്ക്ക്
നിർമ്മിച്ച മീൻ
അതിന്റെ കുളിക്കടവാക്കിയിരിയ്ക്കുന്നു
ആരും അവകാശപ്പെടാനില്ലാത്ത 
എന്റെ ഉടൽ

നിന്റെ ഉടൽ
അതിന്റെ വന്യത
എന്റെ വളർത്തുമീനുള്ള ക്ഷണക്കത്ത്
അത് മറന്നുവെച്ചിടത്ത്
ഓഡിറ്റോറിയം എന്ന് പേരുള്ള നക്ഷത്രം

മുഖത്തോട് മുഖം നോക്കി
കല്യാണം കഴിക്കുവാൻ മറന്ന
രണ്ടുപേരിരിയ്ക്കുന്നു

മാനത്ത് മേളത്തിന്റെ മുല്ലപ്പൂക്കൾ
വിരലറ്റങ്ങളിൽ ഇറ്റുവീഴും തകിൽ
പൂവിടും നാദസ്വരം
ചന്ദ്രൻ മറവിയുടെ ക്ഷണക്കത്ത്

2

ഉടൽ നദിയുമായി കലർത്തുന്നു
ഒഴുക്കിന്റെ ചമയങ്ങളിടുന്നു
ബുക്ക് ഷെൽഫിൽ 
മീനുകൾ ജലജീവികൾ
പായലുകൾ

ഏതോ ഒരു ജീവിയുടെ ഓർമ്മയിൽ
ശലഭങ്ങളുടെ നദീതടസംസ്കാരത്തിൽ
നദിയുടെ വേഷം ചെയ്യാം 
എന്നേറ്റ
നാടകനടനായിരുന്നു

താളുകൾക്കിടയിൽ
വിരലുകൾക്കൊപ്പം
കുരുങ്ങിക്കിടക്കും ഓർമ്മ
എന്നോ വായിച്ചുനിർത്തിയതിൻ അടയാളം

മീനുകൾക്കുള്ള ക്ഷണക്കത്ത്
അരക്കെട്ടിന്റെ ഒന്നാം ചാരം
മാനത്തിനുള്ള ക്ഷണക്കത്ത്
അരക്കെട്ടിന്റെ രണ്ടാം ചാരം

അന്നന്നത്തെ വ്യവസ്ഥിതികളോട്
കലഹിയ്ക്കും തീ
അതിന്റെ എരിച്ചിൽ 
അന്നന്നത്തെ അതിന്റെ ആന്തൽ
അതിന്റെ ആളൽ
കത്തുന്നതിന്റെ മൂളൽ
അണയുന്നതിന്റെ കൊത്തുപണി
കത്തുന്നതിന്റെ ആവർത്തനങ്ങൾ
കെടുന്നതിന്റെ വിരസത

ചന്ദ്രൻ ഒരീണത്തിന്റെ ക്ഷണക്കത്ത്
കല അതിന്റെ ലിപി
തീയതി തരിശിട്ടത്
ജനാല ഒരു കടൽപ്പുറം
അതിന്നപ്പുറം അസ്തമയം
ഇവിടെ സൂര്യൻ,
അന്നന്നുള്ള ക്ഷണക്കത്തുകൾ 
തീ പിടിയ്ക്കും ഇടം

ആരുടെ ബുക്ക്ഷെൽഫാണീ ചന്ദ്രക്കല?

Comments

  1. പുഴയും മീനും ചന്ദ്രനും സൂര്യനുമെല്ലാം ബിംബങ്ങളായി മാറിമാറിവരുന്ന വരികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.