Skip to main content

ആരുടെ ബുക്ക് ഷെൽഫാണീ ചന്ദ്രക്കല

ഭംഗി ഒരു കലയിലെടുത്ത്
മാനത്ത് വെയ്ക്കും ചന്ദ്രൻ
മാനം ചുറ്റും കൂടി നിൽക്കുന്ന സ്വരമാവുന്നു

വൈകിവരും ചന്ദ്രൻ
ഒരു തവിമാനം കോരിവെയ്ക്കും
ശബ്ദം

എത്ര നക്ഷത്രങ്ങൾ എടുത്തുവെച്ചാലും
താണുതന്നെയിരിയ്ക്കും
ചന്ദ്രനിരിയ്ക്കും തട്ട്
ഇരുട്ടാവുന്നതാവണം പതിയേ

അർദ്ധനഗ്നത കൊണ്ട്
അരക്കെട്ടിന് മുകളിലേയ്ക്ക്
നിർമ്മിച്ച മീൻ
അതിന്റെ കുളിക്കടവാക്കിയിരിയ്ക്കുന്നു
ആരും അവകാശപ്പെടാനില്ലാത്ത 
എന്റെ ഉടൽ

നിന്റെ ഉടൽ
അതിന്റെ വന്യത
എന്റെ വളർത്തുമീനുള്ള ക്ഷണക്കത്ത്
അത് മറന്നുവെച്ചിടത്ത്
ഓഡിറ്റോറിയം എന്ന് പേരുള്ള നക്ഷത്രം

മുഖത്തോട് മുഖം നോക്കി
കല്യാണം കഴിക്കുവാൻ മറന്ന
രണ്ടുപേരിരിയ്ക്കുന്നു

മാനത്ത് മേളത്തിന്റെ മുല്ലപ്പൂക്കൾ
വിരലറ്റങ്ങളിൽ ഇറ്റുവീഴും തകിൽ
പൂവിടും നാദസ്വരം
ചന്ദ്രൻ മറവിയുടെ ക്ഷണക്കത്ത്

2

ഉടൽ നദിയുമായി കലർത്തുന്നു
ഒഴുക്കിന്റെ ചമയങ്ങളിടുന്നു
ബുക്ക് ഷെൽഫിൽ 
മീനുകൾ ജലജീവികൾ
പായലുകൾ

ഏതോ ഒരു ജീവിയുടെ ഓർമ്മയിൽ
ശലഭങ്ങളുടെ നദീതടസംസ്കാരത്തിൽ
നദിയുടെ വേഷം ചെയ്യാം 
എന്നേറ്റ
നാടകനടനായിരുന്നു

താളുകൾക്കിടയിൽ
വിരലുകൾക്കൊപ്പം
കുരുങ്ങിക്കിടക്കും ഓർമ്മ
എന്നോ വായിച്ചുനിർത്തിയതിൻ അടയാളം

മീനുകൾക്കുള്ള ക്ഷണക്കത്ത്
അരക്കെട്ടിന്റെ ഒന്നാം ചാരം
മാനത്തിനുള്ള ക്ഷണക്കത്ത്
അരക്കെട്ടിന്റെ രണ്ടാം ചാരം

അന്നന്നത്തെ വ്യവസ്ഥിതികളോട്
കലഹിയ്ക്കും തീ
അതിന്റെ എരിച്ചിൽ 
അന്നന്നത്തെ അതിന്റെ ആന്തൽ
അതിന്റെ ആളൽ
കത്തുന്നതിന്റെ മൂളൽ
അണയുന്നതിന്റെ കൊത്തുപണി
കത്തുന്നതിന്റെ ആവർത്തനങ്ങൾ
കെടുന്നതിന്റെ വിരസത

ചന്ദ്രൻ ഒരീണത്തിന്റെ ക്ഷണക്കത്ത്
കല അതിന്റെ ലിപി
തീയതി തരിശിട്ടത്
ജനാല ഒരു കടൽപ്പുറം
അതിന്നപ്പുറം അസ്തമയം
ഇവിടെ സൂര്യൻ,
അന്നന്നുള്ള ക്ഷണക്കത്തുകൾ 
തീ പിടിയ്ക്കും ഇടം

ആരുടെ ബുക്ക്ഷെൽഫാണീ ചന്ദ്രക്കല?

Comments

  1. പുഴയും മീനും ചന്ദ്രനും സൂര്യനുമെല്ലാം ബിംബങ്ങളായി മാറിമാറിവരുന്ന വരികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...