Skip to main content

നാടകവണ്ടി എന്ന നിലയിൽ കവിത

നാരങ്ങ 
ഉരുണ്ട ഒരു മത്സ്യമാവുകയും
മഞ്ഞ അതിന്റെ  കടലാവുകയും ചെയ്തു.
ഞാൻ സമീപനത്തിന്റെ അല്ലി
മഞ്ഞ കഴിഞ്ഞാൽ ഇറങ്ങേണ്ട നിറം

ഉപ്പ് ജലം എവിടെ കണ്ടാലും
ഇടപെടുന്ന കടലിന്റെ പ്രതിനിധി.

മാഞ്ചോട് ഒരു കാപ്പാടാവുകയും
മാമ്പഴ വാസ്കോഡിഗാമകൾ
വന്നിറങ്ങുകയും ചെയ്യുന്ന വിധം കാറ്റ് 
പറങ്കി കപ്പൽ കടലിൽ വെച്ചേ
പാടേ മറികടക്കുന്നു

കാൽ കുത്തുന്ന വിധം
മാങ്ങയുടെ ആകൃതിയിൽ കടൽ 
പകൽ അതിന്റെ മധുരം
തിരക്കില്ലാത്ത വിധം
തിരകൾ
അല്ലിയിലും കാണപ്പെട്ടു

നാരങ്ങാ മറുക് ചുട്ട ഇറച്ചി
നാലിമ വൈകുന്നേരങ്ങൾ
ഉടലിന്റെ അങ്ങാടി
എന്നിവയെല്ലാം കടന്നിരിയ്ക്കുന്നു

കടന്നുവരുന്തോറും
മരിച്ചുകിടക്കുവാൻ 
ഇഷ്ടപ്പെടുന്നവരായി കാണപ്പെട്ടു
മനുഷ്യർ
ജീവിച്ചിരിക്കുമ്പോൾ 
അവർ നിരന്തരം 
അപമാനിതരാവുന്നത് കണ്ടു

കാൽവിരലുകളുടെ
ആകൃതിയിൽ കാലുകൾക്കരികിൽ തുടർച്ചയായി എവിടെയും 
ഒഴുകിവന്നു ശവങ്ങൾ
കാലുകൾ കൊണ്ട് തട്ടിഒഴുക്കിമാറ്റി വിടുക മാത്രം ചെയ്തു
ഇടയ്ക്കിടെ കൂടെ ഒഴുകി

ഇതിനിടയിലെപ്പോഴോ
കുത്തി തുറന്ന്
ആരോ എടുത്തിരിയ്ക്കുന്നു
ഒഴുക്കിന്റെ ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള
മാമ്പഴമധുരം

മാമ്പഴമായിരുന്നു അന്തരീക്ഷത്തിലെ
ലോക്കർ
കുത്തിത്തുറന്നെടുത്തത്
മധുരമാവണം

അങ്ങോട്ടേയ്ക്ക് പുറപ്പെട്ടിട്ടുള്ള
മൂന്ന് അണ്ണാറക്കണ്ണൻമാരിൽ ഒരാളാകുന്നു
പണ്ടെന്നോ പുറത്തിറങ്ങിയ 
ഹിറ്റ് ചിത്രത്തിലെ
ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് പുറത്തേയ്ക്കിടുന്നു

അവിടേയും
ഒരന്വേഷണ ഉദ്യോഗസ്ഥനാവുന്നു
നിശ്ശബ്ദത

കടന്നുപോയി
ഒരു നാടകവണ്ടിയായി
മാമ്പഴം

മാവ് അതിന് മുകളിൽ കെട്ടിവെച്ച
നാടകസാമഗ്രികളായി കാണപ്പെട്ടു

നാരങ്ങകൾ എല്ലാം കാണികൾ

റാംജിറാവു സ്പീക്കിങ്
ജീവിത്തിൽ
ഒരു സിനിമല്ല
പോസ്റ്ററല്ല
ഇന്നേവരെ ഒരു പരസ്യവും
പതിയ്ക്കാത്ത മതിലുമല്ല
ജീവിതം അല്ലേയല്ല

ചുറ്റും എന്തൊക്കെ നടന്നാലെന്താ
തൊട്ടടുത്ത് നിന്ന്
കവിതയുടെ മോചനദ്രവ്യം
നിരന്തരം ആവശ്യപ്പെടുന്ന
ഒരു കൊള്ളക്കാരനാവുന്നു
ഭാഷ.

Comments

  1. ചുറ്റും എന്തൊക്കെ നടന്നാലെന്താ
    തൊട്ടടുത്ത് നിന്ന്
    കവിതയുടെ മോചനദ്രവ്യം
    നിരന്തരം ആവശ്യപ്പെടുന്ന
    ഒരു കൊള്ളക്കാരനാവുന്നു
    ഭാഷ..
    ആശംസകൾ

    ReplyDelete
  2. എന്തുട്ടായാലും കവിതയുടെ 
    മോചനദ്രവ്യം ആവശ്യപ്പെടുന്ന
    ഒരു കൊള്ളക്കാരനായി തീരുന്നല്ലോ ഭാഷ.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...