Skip to main content

തീവണ്ടി ചലനങ്ങളിൽ ഒരു ഉടൽ നിശ്ചലതയിൽ അതിന്റെ സ്റ്റേഷനും

അപകർഷതാ ബോധത്തിലേയ്ക്കുള്ള
അവസാന തീവണ്ടിയും
പുറപ്പെട്ടു കഴിഞ്ഞാൽ
വിജനമാകുന്ന ഒരിടമാകുന്നു
ഉടൽ

വഴുക്കുന്ന സമയത്ത്
ഉടൽ
തീവണ്ടിയിലേയ്ക്കും
റെയിൽവേ സ്റ്റേഷനിലേയ്ക്കും
ഒരേസമയം വഴുതിയിറങ്ങുന്ന
മഴ

മഞ്ഞുകാലത്ത്
റെയിൽവേസ്റ്റേഷനുകൾ
ചില കാത്തുനിൽപ്പുകളുടെ
കൂട്ടിവെച്ച ഐസുകട്ടകൾ 
അതിൽ
വന്നുനിൽക്കും തീവണ്ടികൾ 
നിരത്തിവെയ്ക്കും
മീനുകൾ

ഓരോ മീനുകൾക്കും യാത്രക്കാരുടെ
വരണ്ട മുഖം
നനഞ്ഞ കണ്ണുകൾ

ഓരോ തീവണ്ടിയും
പുറപ്പെട്ടു പോയിക്കഴിഞ്ഞാൽ
സ്റ്റേഷനെന്ന ഭാരം
നെടുനീളത്തിൽ കോൺക്രീറ്റ് കട്ടകളിൽ
പാളങ്ങൾക്ക് സമാന്തരമായി
ഇറക്കിവെച്ച്
യാന്ത്രികമായി കാണിക്കാവുന്ന
നിറത്തിന്റെ സിഗ്നലിലേയ്ക്ക്
വിരസത അഴിച്ചുവെച്ച്
റെയിൽവേ സ്റ്റേഷൻ
പതിയേ ഒരുടലാവുന്നു

പോർട്ടർമാർ നിറമില്ലാത്ത
തൂവലുകളിൽ പക്ഷികളും

സ്റ്റേഷൻ
ഓരോ മരണത്തിലും പങ്കെടുക്കുവാൻ
പുറപ്പെട്ട ഒരാളായി
വിജനതയിൽ
തീവണ്ടികാത്തുനിൽക്കുന്നു
ചിലപ്പോൾ
ഒറ്റപ്പെട്ട ഒരാളായി

മറ്റു ചിലപ്പോൾ കാത്തുനിൽപ്പുകളിൽ
പണിഞ്ഞുവെച്ച
ഒരു കൂട്ടം
ആൾക്കാരുടെ നിശ്ചലതയായി

പിന്നെ എപ്പോഴോ
ആരും തിരിച്ചറിയാത്ത വിധം
ഓരോരുത്തരായി
ഒറ്റയ്ക്കും കൂട്ടംകൂടിയും
പലപ്പോഴായി
എങ്ങോട്ടെന്നില്ലാതെ
പുറപ്പെട്ടുപോകുന്നു.

എല്ലാ റെയിൽവേസ്റ്റേഷനും
ഏതെങ്കിലും ഒരു മരണത്തിൽ
നിരന്തരം പങ്കെടുക്കുന്ന
ഒരാൾക്കൂട്ടം

ട്രൈയിൻ പുറപ്പെട്ടു പോയ
പാളത്തിന്റെ ആഴത്തിലേയ്ക്ക്
ഇനിയും മണ്ണിട്ട് മൂടാത്ത ശവക്കുഴിയിലേയ്ക്ക് എന്ന വണ്ണം
അവ നിശ്ശബ്ദമായി
നോക്കിനിൽക്കുന്നു.

എപ്പോഴും പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ മറയുന്ന ഭാഗം
മറയാതെ അറ്റത്ത് സൂക്ഷിയ്ക്കുന്ന
പൂർത്തിയാകാത്ത യാത്രകളുടെ
മോർച്ചറിയാവുന്നു
റെയിൽവേസ്റ്റേഷൻ

ചിലരെങ്കിലും മരണശേഷം 
ഉടൽ
നവീകരിയ്ക്കപ്പെടുന്നതിന് മുമ്പുള്ള
പഴയ റെയിൽവേസ്റ്റേഷനുകളാക്കാൻ
ഓരോ തീവണ്ടിയ്ക്കും
ചലിയ്ക്കുന്ന പഴകിയ ശബ്ദത്തിൽ
കൈയ്യൊപ്പിട്ടു കൊടുത്ത 
ഒറ്റപ്പെട്ട യാത്രക്കാർ.

ഉടൽ
പൊടുന്നതെ ആകസ്മികതകളുടെ
നാലായിരം തീവണ്ടികൾ
പുറപ്പെട്ടു പോകുന്ന ഇടം.

Comments

  1. എപ്പോഴും പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ മറയുന്ന ഭാഗം
    മറയാതെ അറ്റത്ത് സൂക്ഷിയ്ക്കുന്ന
    പൂർത്തിയാകാത്ത യാത്രകളുടെ
    മോർച്ചറിയാവുന്നു
    റെയിൽവേസ്റ്റേഷൻചിന്തനീയം ....
    ചിന്തനീയം!
    ആശംസകൾ..

    ReplyDelete
  2. ജീവനുള്ള ഉടലുകളുടെ പൂർത്തിയാകാത്ത
    യാത്രകളുടെ മോർച്ചറിയാവുന്നു റെയിൽവേസ്റ്റേഷനുകൾ 

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!