Skip to main content

തീവണ്ടി ചലനങ്ങളിൽ ഒരു ഉടൽ നിശ്ചലതയിൽ അതിന്റെ സ്റ്റേഷനും

അപകർഷതാ ബോധത്തിലേയ്ക്കുള്ള
അവസാന തീവണ്ടിയും
പുറപ്പെട്ടു കഴിഞ്ഞാൽ
വിജനമാകുന്ന ഒരിടമാകുന്നു
ഉടൽ

വഴുക്കുന്ന സമയത്ത്
ഉടൽ
തീവണ്ടിയിലേയ്ക്കും
റെയിൽവേ സ്റ്റേഷനിലേയ്ക്കും
ഒരേസമയം വഴുതിയിറങ്ങുന്ന
മഴ

മഞ്ഞുകാലത്ത്
റെയിൽവേസ്റ്റേഷനുകൾ
ചില കാത്തുനിൽപ്പുകളുടെ
കൂട്ടിവെച്ച ഐസുകട്ടകൾ 
അതിൽ
വന്നുനിൽക്കും തീവണ്ടികൾ 
നിരത്തിവെയ്ക്കും
മീനുകൾ

ഓരോ മീനുകൾക്കും യാത്രക്കാരുടെ
വരണ്ട മുഖം
നനഞ്ഞ കണ്ണുകൾ

ഓരോ തീവണ്ടിയും
പുറപ്പെട്ടു പോയിക്കഴിഞ്ഞാൽ
സ്റ്റേഷനെന്ന ഭാരം
നെടുനീളത്തിൽ കോൺക്രീറ്റ് കട്ടകളിൽ
പാളങ്ങൾക്ക് സമാന്തരമായി
ഇറക്കിവെച്ച്
യാന്ത്രികമായി കാണിക്കാവുന്ന
നിറത്തിന്റെ സിഗ്നലിലേയ്ക്ക്
വിരസത അഴിച്ചുവെച്ച്
റെയിൽവേ സ്റ്റേഷൻ
പതിയേ ഒരുടലാവുന്നു

പോർട്ടർമാർ നിറമില്ലാത്ത
തൂവലുകളിൽ പക്ഷികളും

സ്റ്റേഷൻ
ഓരോ മരണത്തിലും പങ്കെടുക്കുവാൻ
പുറപ്പെട്ട ഒരാളായി
വിജനതയിൽ
തീവണ്ടികാത്തുനിൽക്കുന്നു
ചിലപ്പോൾ
ഒറ്റപ്പെട്ട ഒരാളായി

മറ്റു ചിലപ്പോൾ കാത്തുനിൽപ്പുകളിൽ
പണിഞ്ഞുവെച്ച
ഒരു കൂട്ടം
ആൾക്കാരുടെ നിശ്ചലതയായി

പിന്നെ എപ്പോഴോ
ആരും തിരിച്ചറിയാത്ത വിധം
ഓരോരുത്തരായി
ഒറ്റയ്ക്കും കൂട്ടംകൂടിയും
പലപ്പോഴായി
എങ്ങോട്ടെന്നില്ലാതെ
പുറപ്പെട്ടുപോകുന്നു.

എല്ലാ റെയിൽവേസ്റ്റേഷനും
ഏതെങ്കിലും ഒരു മരണത്തിൽ
നിരന്തരം പങ്കെടുക്കുന്ന
ഒരാൾക്കൂട്ടം

ട്രൈയിൻ പുറപ്പെട്ടു പോയ
പാളത്തിന്റെ ആഴത്തിലേയ്ക്ക്
ഇനിയും മണ്ണിട്ട് മൂടാത്ത ശവക്കുഴിയിലേയ്ക്ക് എന്ന വണ്ണം
അവ നിശ്ശബ്ദമായി
നോക്കിനിൽക്കുന്നു.

എപ്പോഴും പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ മറയുന്ന ഭാഗം
മറയാതെ അറ്റത്ത് സൂക്ഷിയ്ക്കുന്ന
പൂർത്തിയാകാത്ത യാത്രകളുടെ
മോർച്ചറിയാവുന്നു
റെയിൽവേസ്റ്റേഷൻ

ചിലരെങ്കിലും മരണശേഷം 
ഉടൽ
നവീകരിയ്ക്കപ്പെടുന്നതിന് മുമ്പുള്ള
പഴയ റെയിൽവേസ്റ്റേഷനുകളാക്കാൻ
ഓരോ തീവണ്ടിയ്ക്കും
ചലിയ്ക്കുന്ന പഴകിയ ശബ്ദത്തിൽ
കൈയ്യൊപ്പിട്ടു കൊടുത്ത 
ഒറ്റപ്പെട്ട യാത്രക്കാർ.

ഉടൽ
പൊടുന്നതെ ആകസ്മികതകളുടെ
നാലായിരം തീവണ്ടികൾ
പുറപ്പെട്ടു പോകുന്ന ഇടം.

Comments

  1. എപ്പോഴും പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ മറയുന്ന ഭാഗം
    മറയാതെ അറ്റത്ത് സൂക്ഷിയ്ക്കുന്ന
    പൂർത്തിയാകാത്ത യാത്രകളുടെ
    മോർച്ചറിയാവുന്നു
    റെയിൽവേസ്റ്റേഷൻചിന്തനീയം ....
    ചിന്തനീയം!
    ആശംസകൾ..

    ReplyDelete
  2. ജീവനുള്ള ഉടലുകളുടെ പൂർത്തിയാകാത്ത
    യാത്രകളുടെ മോർച്ചറിയാവുന്നു റെയിൽവേസ്റ്റേഷനുകൾ 

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...