Skip to main content

ഭയത്തിന്റെ ഷോക്കേയ്സ്

രാത്രികൾ ആടുകളാവുകയും
മേയുവാനവ
ഇരുട്ടിന്റെ പുൽമേടുകളിലേയ്ക്ക്
ഇറങ്ങുകയും ചെയ്യുമ്പോൾ
മറ്റൊരാളായിരുന്നു 
ഞാൻ

അപ്പോൾ,
ഞാനറിയാതെ
സംശയത്തിന്റെ രോമം വളർത്തി
ചെമ്മരിയാടുകളെ
അനുകരിയ്ക്കുക മാത്രം ചെയ്തു
ഇറങ്ങിയോ എന്ന വാക്ക് 

ബുദ്ധനെ നീട്ടിയിട്ടിരുന്നു
ഒരു വശത്തെ കാത്
കേൾക്കാൻ മാത്രം ഉപയോഗിച്ചു അത്

മറുവശത്ത്
അറ്റം കുത്തിക്കെടുത്തിയ പാട്ട്
പാതികേട്ട്
തിരുകി വെറുതേ വെച്ചിരുന്നു 
തെമ്മാടിക്കാത്

അപ്പോഴൊക്കെ
ഞാനില്ലാത്ത പോലെ
നിലാവ് വിരിച്ചു 
ആസനങ്ങൾ ചെയ്തു 
എന്റേതല്ലാത്ത കാതുകൾ

ശവമടക്ക് കഴിഞ്ഞ
കവിതയുടെ കുഴിമാടത്തിനരികിൽ
മടുപ്പ് എന്ന് പേരുള്ള
വാക്കിന്റെ വളർത്തുനായ.

പേരില്ലാത്തപ്പോൾ
ഞാനായിരുന്നു നായ
അപ്പോൾ വാലാട്ടി
എന്റെ അടുത്തുകിടന്നു
വാക്ക്

നായ എടുത്തിട്ടിരുന്നു എന്റെ  പേര്

അപ്പോഴെല്ലാം
ഞാനെടുത്തിടുമായിരുന്നു
നായ ഉപയോഗിക്കാത്ത
വാക്കിന്റെ ശവക്കുഴികൾ

മണൽത്തരികളിൽ
നിലാവിന്റെ കാലടികൾ
മൺതരികൾ ഞെരിഞ്ഞമരുന്ന സ്വരം
ലാവല

നിലാവല്ലാത്തതിനെയൊക്കെ 
സംശയിച്ചുതുടങ്ങിയിരുന്നു
പഴക്കം കൊണ്ട് 
ചന്ദ്രനല്ലാതെയായ ചന്ദ്രൻ

ഞാനിപ്പോൾ മറ്റൊരു വീടിന്റെ
സ്വീകരണ മുറി
അതിൽ ചുവർ നഷ്ടപ്പെട്ട ചിലന്തി,
ഒരു ചിത്രം

ഇറങ്ങിപ്പോയ അതിഥികളിടെ 
പിറകുവശം 
ചില്ലിട്ടുവെച്ചിരിയ്ക്കുന്ന ചിത്രം
വാതിൽ

നിശ്ചലത 
ചിലന്തി ഒപ്പിടുന്ന മഷി
നിശ്ശബ്ദത അവിടെ 
മരണം കൊണ്ടിടാവുന്ന ഒപ്പ്

എനിക്കിപ്പോൾ 
കട്ടൻചായ നിറമുള്ള ഉറക്കം

രക്തം എരിതീയിൽ ഒഴിക്കാവുന്ന എണ്ണ

എനിയ്ക്കു മുന്നിൽ
പൂർണ്ണമായി അനുവദിയ്ക്കപ്പെട്ട
മരണം

വാക്കിന് പുറത്ത്
ഞാൻ 
പാതി കുഴിച്ചിട്ടശവം
കവിത എന്റെ ശവത്തിന്റെ പാതി
അതിന് ജീവിതം
പാതി നിഷേധിയ്ക്കപ്പെട്ട
ശവക്കുഴി

പൂർണ്ണമായും
ശവക്കുഴിയില്ലാത്തതിനാൽ
ഇവിടെ തടഞ്ഞുവെയ്ക്കപ്പെട്ടിരിയ്ക്കുന്നു
പലരുടേയും മരണം

ഞാനിപ്പോൾ ശവത്തിനും
മരണത്തിനും ഇടയിൽ
രണ്ടായി കീറിയ ഒന്ന്

സ്വന്തമായി മരണമില്ലാത്തപ്പോൾ
മറ്റാരുടേയോ ശവം

ആരുടേയെക്കെയോ സ്വീകരണമുറിയിൽ
മറ്റൊരാളുടെ ഭയത്തിന്റെ
ഷോകേസ്.

Comments

  1. മനുഷ്യാ, വാക്കുകളുടെ മെയ്‌സിൽ -കുശാഗ്രബുദ്ധിയുള്ള ,അഹങ്കാരിയായ,മസ്തിഷ്ക ഭോജിയായ കവിത അതിനെ തേടിയെത്തിയവരെ വെറുതെ വിട്ടു കയ്യടി നക്കി തണലിൽ കിടക്കുന്നു .കണ്ണുകൾ പാതിയടച്ചു കനവുകൾ വായിച്ചു നുണയുന്നു

    വായിച്ചു തീർന്ന് ,ആന്തലോടെ ,ഉണർത്താതെ മുന്നിലൊരു പിൻവഴി കാണാതെ വേവലാതിയിൽ അലയുമ്പോൾ നിങ്ങളുടെ കവിത കഴുതപ്പുലിക്കുണ്ടായ സിംഹമായി വന്നു ജീവനോടെ എന്നെ തിന്നു തുടങ്ങുന്നു.

    ഒരു രക്ഷയുമില്ല ട്ടാ ...പൊന്നു ചേട്ടാ തകർത്തു കളഞ്ഞു --സച്ചി മാഷുടെ രൂപകങ്ങളിലൊക്കെ ഇന്ഗ്ലിഷ് സാഹിത്യത്തിൻറെ ഒരു മഞ്ഞൾ നിറം കാണാം ...പക്ഷെ ചേട്ടാ ഇത് .തനി തങ്കം
    സലാം മാഷേ ,കൊടൂര സലാം

    ReplyDelete
  2. സ്വന്തമായി മരണമില്ലാത്തപ്പോൾ
    മറ്റാരുടേയോ ശവം

    ആരുടേയെക്കെയോ സ്വീകരണമുറിയിൽ
    മറ്റൊരാളുടെ ഭയത്തിന്റെ
    ഷോകേസ്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.