Skip to main content

ഭയത്തിന്റെ ഷോക്കേയ്സ്

രാത്രികൾ ആടുകളാവുകയും
മേയുവാനവ
ഇരുട്ടിന്റെ പുൽമേടുകളിലേയ്ക്ക്
ഇറങ്ങുകയും ചെയ്യുമ്പോൾ
മറ്റൊരാളായിരുന്നു 
ഞാൻ

അപ്പോൾ,
ഞാനറിയാതെ
സംശയത്തിന്റെ രോമം വളർത്തി
ചെമ്മരിയാടുകളെ
അനുകരിയ്ക്കുക മാത്രം ചെയ്തു
ഇറങ്ങിയോ എന്ന വാക്ക് 

ബുദ്ധനെ നീട്ടിയിട്ടിരുന്നു
ഒരു വശത്തെ കാത്
കേൾക്കാൻ മാത്രം ഉപയോഗിച്ചു അത്

മറുവശത്ത്
അറ്റം കുത്തിക്കെടുത്തിയ പാട്ട്
പാതികേട്ട്
തിരുകി വെറുതേ വെച്ചിരുന്നു 
തെമ്മാടിക്കാത്

അപ്പോഴൊക്കെ
ഞാനില്ലാത്ത പോലെ
നിലാവ് വിരിച്ചു 
ആസനങ്ങൾ ചെയ്തു 
എന്റേതല്ലാത്ത കാതുകൾ

ശവമടക്ക് കഴിഞ്ഞ
കവിതയുടെ കുഴിമാടത്തിനരികിൽ
മടുപ്പ് എന്ന് പേരുള്ള
വാക്കിന്റെ വളർത്തുനായ.

പേരില്ലാത്തപ്പോൾ
ഞാനായിരുന്നു നായ
അപ്പോൾ വാലാട്ടി
എന്റെ അടുത്തുകിടന്നു
വാക്ക്

നായ എടുത്തിട്ടിരുന്നു എന്റെ  പേര്

അപ്പോഴെല്ലാം
ഞാനെടുത്തിടുമായിരുന്നു
നായ ഉപയോഗിക്കാത്ത
വാക്കിന്റെ ശവക്കുഴികൾ

മണൽത്തരികളിൽ
നിലാവിന്റെ കാലടികൾ
മൺതരികൾ ഞെരിഞ്ഞമരുന്ന സ്വരം
ലാവല

നിലാവല്ലാത്തതിനെയൊക്കെ 
സംശയിച്ചുതുടങ്ങിയിരുന്നു
പഴക്കം കൊണ്ട് 
ചന്ദ്രനല്ലാതെയായ ചന്ദ്രൻ

ഞാനിപ്പോൾ മറ്റൊരു വീടിന്റെ
സ്വീകരണ മുറി
അതിൽ ചുവർ നഷ്ടപ്പെട്ട ചിലന്തി,
ഒരു ചിത്രം

ഇറങ്ങിപ്പോയ അതിഥികളിടെ 
പിറകുവശം 
ചില്ലിട്ടുവെച്ചിരിയ്ക്കുന്ന ചിത്രം
വാതിൽ

നിശ്ചലത 
ചിലന്തി ഒപ്പിടുന്ന മഷി
നിശ്ശബ്ദത അവിടെ 
മരണം കൊണ്ടിടാവുന്ന ഒപ്പ്

എനിക്കിപ്പോൾ 
കട്ടൻചായ നിറമുള്ള ഉറക്കം

രക്തം എരിതീയിൽ ഒഴിക്കാവുന്ന എണ്ണ

എനിയ്ക്കു മുന്നിൽ
പൂർണ്ണമായി അനുവദിയ്ക്കപ്പെട്ട
മരണം

വാക്കിന് പുറത്ത്
ഞാൻ 
പാതി കുഴിച്ചിട്ടശവം
കവിത എന്റെ ശവത്തിന്റെ പാതി
അതിന് ജീവിതം
പാതി നിഷേധിയ്ക്കപ്പെട്ട
ശവക്കുഴി

പൂർണ്ണമായും
ശവക്കുഴിയില്ലാത്തതിനാൽ
ഇവിടെ തടഞ്ഞുവെയ്ക്കപ്പെട്ടിരിയ്ക്കുന്നു
പലരുടേയും മരണം

ഞാനിപ്പോൾ ശവത്തിനും
മരണത്തിനും ഇടയിൽ
രണ്ടായി കീറിയ ഒന്ന്

സ്വന്തമായി മരണമില്ലാത്തപ്പോൾ
മറ്റാരുടേയോ ശവം

ആരുടേയെക്കെയോ സ്വീകരണമുറിയിൽ
മറ്റൊരാളുടെ ഭയത്തിന്റെ
ഷോകേസ്.

Comments

  1. മനുഷ്യാ, വാക്കുകളുടെ മെയ്‌സിൽ -കുശാഗ്രബുദ്ധിയുള്ള ,അഹങ്കാരിയായ,മസ്തിഷ്ക ഭോജിയായ കവിത അതിനെ തേടിയെത്തിയവരെ വെറുതെ വിട്ടു കയ്യടി നക്കി തണലിൽ കിടക്കുന്നു .കണ്ണുകൾ പാതിയടച്ചു കനവുകൾ വായിച്ചു നുണയുന്നു

    വായിച്ചു തീർന്ന് ,ആന്തലോടെ ,ഉണർത്താതെ മുന്നിലൊരു പിൻവഴി കാണാതെ വേവലാതിയിൽ അലയുമ്പോൾ നിങ്ങളുടെ കവിത കഴുതപ്പുലിക്കുണ്ടായ സിംഹമായി വന്നു ജീവനോടെ എന്നെ തിന്നു തുടങ്ങുന്നു.

    ഒരു രക്ഷയുമില്ല ട്ടാ ...പൊന്നു ചേട്ടാ തകർത്തു കളഞ്ഞു --സച്ചി മാഷുടെ രൂപകങ്ങളിലൊക്കെ ഇന്ഗ്ലിഷ് സാഹിത്യത്തിൻറെ ഒരു മഞ്ഞൾ നിറം കാണാം ...പക്ഷെ ചേട്ടാ ഇത് .തനി തങ്കം
    സലാം മാഷേ ,കൊടൂര സലാം

    ReplyDelete
  2. സ്വന്തമായി മരണമില്ലാത്തപ്പോൾ
    മറ്റാരുടേയോ ശവം

    ആരുടേയെക്കെയോ സ്വീകരണമുറിയിൽ
    മറ്റൊരാളുടെ ഭയത്തിന്റെ
    ഷോകേസ്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!