Skip to main content

ഭയത്തിന്റെ ഷോക്കേയ്സ്

രാത്രികൾ ആടുകളാവുകയും
മേയുവാനവ
ഇരുട്ടിന്റെ പുൽമേടുകളിലേയ്ക്ക്
ഇറങ്ങുകയും ചെയ്യുമ്പോൾ
മറ്റൊരാളായിരുന്നു 
ഞാൻ

അപ്പോൾ,
ഞാനറിയാതെ
സംശയത്തിന്റെ രോമം വളർത്തി
ചെമ്മരിയാടുകളെ
അനുകരിയ്ക്കുക മാത്രം ചെയ്തു
ഇറങ്ങിയോ എന്ന വാക്ക് 

ബുദ്ധനെ നീട്ടിയിട്ടിരുന്നു
ഒരു വശത്തെ കാത്
കേൾക്കാൻ മാത്രം ഉപയോഗിച്ചു അത്

മറുവശത്ത്
അറ്റം കുത്തിക്കെടുത്തിയ പാട്ട്
പാതികേട്ട്
തിരുകി വെറുതേ വെച്ചിരുന്നു 
തെമ്മാടിക്കാത്

അപ്പോഴൊക്കെ
ഞാനില്ലാത്ത പോലെ
നിലാവ് വിരിച്ചു 
ആസനങ്ങൾ ചെയ്തു 
എന്റേതല്ലാത്ത കാതുകൾ

ശവമടക്ക് കഴിഞ്ഞ
കവിതയുടെ കുഴിമാടത്തിനരികിൽ
മടുപ്പ് എന്ന് പേരുള്ള
വാക്കിന്റെ വളർത്തുനായ.

പേരില്ലാത്തപ്പോൾ
ഞാനായിരുന്നു നായ
അപ്പോൾ വാലാട്ടി
എന്റെ അടുത്തുകിടന്നു
വാക്ക്

നായ എടുത്തിട്ടിരുന്നു എന്റെ  പേര്

അപ്പോഴെല്ലാം
ഞാനെടുത്തിടുമായിരുന്നു
നായ ഉപയോഗിക്കാത്ത
വാക്കിന്റെ ശവക്കുഴികൾ

മണൽത്തരികളിൽ
നിലാവിന്റെ കാലടികൾ
മൺതരികൾ ഞെരിഞ്ഞമരുന്ന സ്വരം
ലാവല

നിലാവല്ലാത്തതിനെയൊക്കെ 
സംശയിച്ചുതുടങ്ങിയിരുന്നു
പഴക്കം കൊണ്ട് 
ചന്ദ്രനല്ലാതെയായ ചന്ദ്രൻ

ഞാനിപ്പോൾ മറ്റൊരു വീടിന്റെ
സ്വീകരണ മുറി
അതിൽ ചുവർ നഷ്ടപ്പെട്ട ചിലന്തി,
ഒരു ചിത്രം

ഇറങ്ങിപ്പോയ അതിഥികളിടെ 
പിറകുവശം 
ചില്ലിട്ടുവെച്ചിരിയ്ക്കുന്ന ചിത്രം
വാതിൽ

നിശ്ചലത 
ചിലന്തി ഒപ്പിടുന്ന മഷി
നിശ്ശബ്ദത അവിടെ 
മരണം കൊണ്ടിടാവുന്ന ഒപ്പ്

എനിക്കിപ്പോൾ 
കട്ടൻചായ നിറമുള്ള ഉറക്കം

രക്തം എരിതീയിൽ ഒഴിക്കാവുന്ന എണ്ണ

എനിയ്ക്കു മുന്നിൽ
പൂർണ്ണമായി അനുവദിയ്ക്കപ്പെട്ട
മരണം

വാക്കിന് പുറത്ത്
ഞാൻ 
പാതി കുഴിച്ചിട്ടശവം
കവിത എന്റെ ശവത്തിന്റെ പാതി
അതിന് ജീവിതം
പാതി നിഷേധിയ്ക്കപ്പെട്ട
ശവക്കുഴി

പൂർണ്ണമായും
ശവക്കുഴിയില്ലാത്തതിനാൽ
ഇവിടെ തടഞ്ഞുവെയ്ക്കപ്പെട്ടിരിയ്ക്കുന്നു
പലരുടേയും മരണം

ഞാനിപ്പോൾ ശവത്തിനും
മരണത്തിനും ഇടയിൽ
രണ്ടായി കീറിയ ഒന്ന്

സ്വന്തമായി മരണമില്ലാത്തപ്പോൾ
മറ്റാരുടേയോ ശവം

ആരുടേയെക്കെയോ സ്വീകരണമുറിയിൽ
മറ്റൊരാളുടെ ഭയത്തിന്റെ
ഷോകേസ്.

Comments

  1. മനുഷ്യാ, വാക്കുകളുടെ മെയ്‌സിൽ -കുശാഗ്രബുദ്ധിയുള്ള ,അഹങ്കാരിയായ,മസ്തിഷ്ക ഭോജിയായ കവിത അതിനെ തേടിയെത്തിയവരെ വെറുതെ വിട്ടു കയ്യടി നക്കി തണലിൽ കിടക്കുന്നു .കണ്ണുകൾ പാതിയടച്ചു കനവുകൾ വായിച്ചു നുണയുന്നു

    വായിച്ചു തീർന്ന് ,ആന്തലോടെ ,ഉണർത്താതെ മുന്നിലൊരു പിൻവഴി കാണാതെ വേവലാതിയിൽ അലയുമ്പോൾ നിങ്ങളുടെ കവിത കഴുതപ്പുലിക്കുണ്ടായ സിംഹമായി വന്നു ജീവനോടെ എന്നെ തിന്നു തുടങ്ങുന്നു.

    ഒരു രക്ഷയുമില്ല ട്ടാ ...പൊന്നു ചേട്ടാ തകർത്തു കളഞ്ഞു --സച്ചി മാഷുടെ രൂപകങ്ങളിലൊക്കെ ഇന്ഗ്ലിഷ് സാഹിത്യത്തിൻറെ ഒരു മഞ്ഞൾ നിറം കാണാം ...പക്ഷെ ചേട്ടാ ഇത് .തനി തങ്കം
    സലാം മാഷേ ,കൊടൂര സലാം

    ReplyDelete
  2. സ്വന്തമായി മരണമില്ലാത്തപ്പോൾ
    മറ്റാരുടേയോ ശവം

    ആരുടേയെക്കെയോ സ്വീകരണമുറിയിൽ
    മറ്റൊരാളുടെ ഭയത്തിന്റെ
    ഷോകേസ്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...