Skip to main content

ഭ്രാന്തിന്റെ ശിൽപ്പം

ഭ്രാന്തെടുക്കുന്നതിൽ
നിന്നും
ഇന്നലെവരെ എന്നെ
ഒരു പരിധിവരെ
തടഞ്ഞിരുന്ന
ഒരാളുണ്ടായിരുന്നു.

അയാളിന്നലെ
മരണം കൃത്യമായി,
അളന്നെടുത്തത് പോലെ
കൂടിയ അളവിൽ
കൊല്ലപ്പെട്ടിരിയ്ക്കുന്നു

അതും ഇരുചെവിയറിയാതെ

അയാളുടെ ശവത്തിന് വരെ
ഇപ്പോൾ ഭ്രാന്ത്

കഴിഞ്ഞ ജന്മത്തിലെ
ഭാഷയായിരുന്നു

കൊല്ലപ്പെടുന്നത് വരെ
ഒരു കവിതയും

ഉടയുക എന്ന തെരുവ്
സ്വയം വെയിൽ കെടുത്തി,
മടങ്ങുന്ന സൂര്യൻ
മടങ്ങുന്ന തൊട്ടാവാടി ഇലകൾ
കടന്നുപോകുന്ന തീവണ്ടികളുടെ ജാലകങ്ങളാവുന്നു

മഴയുടെ മുറ്റത്ത്
അയാളുടെ എഴുത്തുകളുടെ
കൈകുഞ്ഞ്

നോവുകളിൽ
വീടിന്റെ
അഴിഞ്ഞഴിഞ്ഞ് പോകുന്ന വാതിൽ
ഉടുപ്പിന്റെ കുടുക്ക് പോലെ
മടിയിലിട്ട് തുന്നുന്ന
അവൾ

ഇല്ല എന്ന വാക്കിട്ട്
ഒരു കിളിപ്പൊക്കം ഉയരത്തിൽ
കെട്ടിപ്പൊക്കിയ,
അടിസ്ഥാനത്തിന് മുകളിൽ
എല്ലാ കൊത്തുപണികളും
കഴിഞ്ഞ്,
അനാച്ഛാദനം കാത്തുകിടക്കുന്ന
അയാളിപ്പോൾ
ആരുടേയോ
ഭ്രാന്തിന്റെ ശിൽപ്പം.

Comments

  1. അയാളുടെ ശവത്തിന് ,
    ഭ്രാന്ത് കഴിഞ്ഞ ജന്മത്തിലെ ഭാഷയായിരുന്നു
    കൊല്ലപ്പെടുന്നത് വരെ ഒരു കവിതയും ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഇലയും ജലവും സതീര്‍ത്ഥ്യപ്പെടുന്നു

ഇലയും ജലവും  ഒരുമിച്ചു പഠിച്ചതാണ്;  നാലാം ക്ലാസ്സിൽ.. ഇല പഠിച്ചു പഠിച്ചു  ഉയരത്തിലെത്തി ആലിലയായി.. മയിൽ‌പീലി വച്ച് കൃഷ്ണനായി. കുളക്കടവിൽ ചേല കട്ടില്ലെങ്കിലും ദാഹിച്ചു പഠിച്ചിട്ടും ദാരിദ്യം കൊണ്ട് ജലം എന്നും വേനലിൽ കുചേലൻ വേരിലൂടെ ഒരു നാൾ മരത്തിന്റെ മുകളിൽ ഓർമകളിൽ സതീര്‍ത്ഥ്യപ്പെടുമ്പോൾ അവിൽ നിറത്തിൽ പല നിലകളിൽ ഒരു ഇലനീല ജലമഴ!