Skip to main content

പുതിയ സൂര്യൻ

ഞാനും മറ്റൊരാളുടെ
നൃത്തവും ഒരിടത്തിരിക്കുന്നു
ഇരുന്നിരുന്ന്
നൃത്തം എൻറേതാവുന്നു
ഞാൻ മറ്റൊരാളും..

അടുത്ത്
അപ്പൂപ്പന്താടിമുഖമുള്ള
ഒരുവൾ.

അവൾക്ക്
അണിവിരലിൽ
പുഴ
മറവിയുടെ ഉടൽ..

ഞാൻ
അവൾ വെയ്ക്കുന്ന
തൊട്ടാവാടിച്ചുവടുകൾ...

എന്നിൽ ചാരിവെച്ച്
അവളുടെ ഉടലിലേയ്ക്ക്
കയറിപ്പോകുന്ന
ചിത്രശലഭങ്ങൾ

അവർക്ക്
തുള്ളികളുടെ
ഗോവണി

കയറുന്തോറും
പൂമ്പാറ്റക്കാലുകളിൽ
നിന്നും അടർന്നുവീഴുന്ന
കാലങ്ങളുടെ പൂമ്പാറ്റകൾ

ഇറ്റുന്ന ആഴങ്ങൾ

ശലഭങ്ങൾക്കും
അവയുടെ ചിറകിനും
പറക്കലിനും
വെവ്വേറെ ഭ്രാന്തുകൾ

ഉയരം
അവയുടെ ഭ്രാന്ത്
ഒരുമിച്ച്
മായ്ച്ചുകളയുന്ന മായ്പ്പ്കട്ട

അവൾ എന്റെ ഉയരം
ഞാൻ അവളുടെ ആഴത്തിന്റെ
നാലാം ചിറക്

വെറും ശബ്ദംകൊണ്ട് ഉണ്ടാക്കാവുന്ന
അനുകരണ കലയാവുന്നു
അവളുടെ
ഒറ്റപ്പെടലിന്റെ കടൽ

പെയ്യുന്നതായി
തകർത്ത് അഭിനയിക്കുകയാണ്
ഞങ്ങളുടെ
ഭ്രാന്തുകളുടെ മഴ
നുരയും പതയും വരുന്നതിനിടയിൽ
ഞാനതിന്
ഒരു തുള്ളി കൊണ്ട്
ഡബ്ബ് ചെയ്യുന്നു.

എന്ന് വെച്ചാൽ
ഒന്നുമില്ല,
പറഞ്ഞാൽ കേൾക്കാത്ത
ദിക്കുകൾ കടന്ന്
കിഴക്കുദിക്കുമായിരിയ്ക്കും
കൂടുതൽ കവിതകളടങ്ങിയ
ഒരു പുതിയ സൂര്യൻ!

Comments

  1. ഇനിയും ദിക്കുകൾ കടന്ന്
    കിഴക്കുദിക്കുമായിരിയ്ക്കും
    കൂടുതൽ കവിതകളടങ്ങിയ
    ഒരു പുതിയ സൂര്യൻ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ