Skip to main content

വെയ്ക്കാത്ത വീട്ടിലേയ്ക്ക് ഒരു വഴി

വീട് എന്നെഴുതുവാൻ
കാണുന്ന ഓരോ ചുവരുകളും
പെൻസിൽ പോലെ
നോക്കി കൂർപ്പിച്ച്
അപേക്ഷയുമായി നടക്കുന്ന ഒരാൾ

വീട് വെയ്ക്കുവാൻ പാടുപെട്ട്
നടക്കുന്ന അയാളുടെ ഓരോ കാലടിപ്പാടിലും
ഫയലുകൾപോലെ
'ഓരോ' കരിയിലകൾ
കൂനകൂടിക്കിടക്കുന്നു

തൂത്തുകൂട്ടിയാൽ ഒരു മുറ്റം കിട്ടുമായിരിക്കും
കിട്ടിയാൽ തന്നെ
ചുറ്റുമരങ്ങൾക്കെവിടെ പോകും
ഇനിയും തേഞ്ഞുതീർന്നിട്ടില്ല
വെട്ടിക്കളഞ്ഞ മരങ്ങളുടെ
കൂർത്തഅറ്റങ്ങൾ
വെട്ടിയ പെൻസിലിന്റെ
ആകൃതിയുള്ള
ചീളുകൾ പോലെ
മാഞ്ഞുതീരാത്ത
അവയുടെ തണലുകൾക്കിപ്പോൾ
കൂടുതൽ തെളിഞ്ഞ മഞ്ഞനിറം

ഇല്ലാത്ത പാടത്തേയ്ക്ക്
ഉള്ള വരമ്പുകൾ പോലെ
വഴി

പായൽ പോലെ
വിരലുകൾ പിടിച്ചു കിടക്കുന്ന
വഴുക്കുന്ന കാലുകൾ

ഓരോ ചുവടുകളിലും
ഇടറുന്നു
തെന്നുന്നു വഴുക്കുന്നു

വീഴാതെ
വഴികടന്നു
മുറ്റം കടന്നു
ചെരുപ്പഴിച്ചിട്ടിട്ട്
സ്വന്തം വീട്ടിലേയ്ക്ക്കയറാൻ
ചേരാത്ത സ്വന്തം കാലടിപ്പാടുകൾ
ചോരാതെ
ഓടിടാം എന്ന് വെച്ചാൽ
പൊട്ടിപ്പൊളിഞ്ഞ തെരുവുകൾ
കടന്നു
വെയ്ക്കാത്ത വീടെത്തും വരെ
പിടിക്കാൻ നടക്കുന്ന
ഓരോ കാലുകളും
പൊള്ളുന്ന വിധത്തിൽ
ടാറിട്ടിരിക്കുന്നു!

Comments

  1. വീട് ഓരോ മനുഷ്യന്റെയും സ്വപ്നം. അതിപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. വീടെടുക്കും മുമ്പേ അതിന്റെ വഴിയെ കുറിച്ച് സ്വപ്നം കാണുന്നു........ അഭിനന്ദനങ്ങൾ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മനുഷ്യനും അവന്റെ വീടും!!!

    അതിമനോഹരമായ ഭാവന, ബൈജൂ

    ReplyDelete
  4. ഭൂലോകത്തിലെ എല്ലാവരുടേയും
    ഭാവനയിൽ ഇതു പോലെ ഒരു സ്വപ്ന ഭവന്ം ഉണ്ട്
    ആ ഭവനം വെയ്ക്കാൻ ഭൂമിയിലെ 10% പേർക്ക്ം കഴിയുന്നില്ല
    എന്ന് മാത്രം ..!

    ReplyDelete
  5. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...