Skip to main content

ഒരു നാട് അതിൻ്റെ ഒരു ഓർമ്മ പെയ്ത്ത് ഭാഷയെ അനുവദിക്കുന്ന വിധം



1

അവൾക്കിഷ്ടമുള്ള സങ്കൽപ്പവുമായി
എൻ്റെ മീനുകളുടെ മൺകുടം
അവയുടെ കാത്തിരിപ്പുകളുടെ
നീന്തികടപ്പ്

കടവിലെ പടവുകൾ 
അവൾ നടന്നുകയറുമ്പോൾ
അവളുടെ തള്ളവിരലിൽ നിന്നും തെറിക്കും 
മീനിൻ്റെ ആകൃതിയുള്ള നിയമങ്ങൾ
അവൾ അത്
നടന്ന് തെറ്റിക്കും വിധം

നീന്തലുകൾ മീനുകൾ ഇട്ടുവെക്കും
ജലത്തിൽ
നീന്തലുകൾ തെറ്റിക്കുന്ന മീനുകൾ
അവളുടെ നടത്തം ജലത്തിൽ
തൊട്ടുവരും വിധം
അത് പാലിക്കാത്ത മീനുകൾ
നീന്തലുകൾ ഉടലിൽ കലർത്തും വിധം

മൺസൂൺതണലിൽ കയറി നിൽക്കും
മേഘം
ഉടലിൻ്റെ വാഴപ്പോളയിൽ
ഇട്ട് കെട്ടിവെക്കും
ജീവൻ എന്ന വാക്ക്

ഇടവപ്പാതിക്കാടിൽ
അച്ചടക്കപ്പെയ്ത്തുള്ള ഒരു മൃഗം
പതിയേ മഴയാകുന്നതാവണം

പകൽ നുറുങ്ങുകൾ
പെയ്ത്തനുകൂലികളുടെ പ്രകടനം,
മഴയും കടന്ന് പോകുന്നു

പെയ്ത്തുടലിനേ, 
അതിൻ്റെ അച്ചടക്കത്തേ
വീടിനോട് ചേർന്ന്
മുറ്റവും വാരിയും 
നട്ട് കെട്ടിവെക്കുനിടത്ത് ഓരോ തുള്ളിയേയും
മഴ നക്കിത്തുടയ്ക്കുന്നു

പാക്കുവെട്ടികൾ 
അടക്കനുറുക്കുന്നത് പോലെ 
പിന്നെ ഒരു കഷ്ണം മഴ
അതിൻ്റെ ഛന്നം പിന്നം
അതിൻ്റെ പെയ്ത്ത് നുറുക്ക്
ഒരു കഷ്‌ണം ചരിത്രം എന്നിവ 
അതിൻ്റെ അരികിൽ
മുറിച്ച് വെയ്ക്കുന്നു

നടക്കുന്തോറും തിടമ്പ് പെയ്യും
കൊമ്പൻ
കത്തിച്ച് വെച്ച രണ്ട് തീവട്ടികൾക്കിടയിലൂടെ
ഒരു ശീവേലിയുടെ ശാന്തതയിലേക്ക്
നടന്നുകയറി പിന്നെ കടന്നുപോകും വിധം

വേനലേ ഏറ്റവും ലളിതമായ കാലമേ
എന്ന ഋതുവികാരധാര
മൊട്ടുകളുടെ വിരൽതട്ടലറിയാതെ
പൂക്കളുടെ മൃദംഗങ്ങൾ
ഇട്ടുവെക്കുന്നുണ്ടാവണം
നിറങ്ങളിൽ 

മുലഞെട്ടുകളുടെ സൂര്യൻ പൊള്ളിക്കും
നെഞ്ചുകൾ
എല്ലാ നുണഞെട്ടുകൾക്കും 
വാ തുറക്കുന്നു

പകൽഞെട്ടുകളുടെ പരതലാണ്

കിലുക്കം മുറിഞ്ഞ ഒരു ചങ്ങല
തെങ്ങിൻ ചുവട്ടിൽ ബാക്കിയാവും
കാലം

ശബ്‌ദം വെച്ച് 
പൊടുന്നനെ വന്നടയാനുള്ള ഒരു ജനൽപ്പാളിയുടെ
ആഗ്രഹം
അരികിൽ മുറിച്ച് വെക്കുന്നു
മനസ്സ് മാത്രം വന്നടയുന്നു!

2

മീനുകൾ ജലത്തിൽ വൈകുന്നു
ജലം സമയമാകും വിധം
മീനുകൾ ജലം കൊത്തിയഴിക്കുന്നു
കണ്ടെടുക്കുന്നുണ്ടാവുമോ
സമയത്തിൻ്റെ നാനാർത്ഥങ്ങൾ 

ഒഴുക്കിൻ്റെ മുലക്കച്ചകൾ
ജലത്തിൽ തൊടുമ്പോലെ
സമയത്തിൻ്റെ മുലക്കച്ച മീനുകൾ
കൊത്തിയഴിക്കുന്നു
ജലം മുലക്കച്ച നഗ്നത എന്നിവയിൽ
മീനുകൾ സമയമെടുത്ത് ഇടപെടുന്നു

നാഭികൾ പൊങ്ങിക്കിടക്കും
ജലത്തിൽ
മുലഞെട്ടുകളുടെ കൊത്തിയഴിപ്പാണ്
ഒരു വാക്കുമില്ലാതെ അത് തടയും ഭാഷ
മീനുകൾ അപ്പോഴും ജലത്തിൽ
മാതൃഭാഷ തിരയുന്നു

ദേശവും ഭാഷയും നീന്തി 
മീനുകൾ മനുഷ്യരെ മറികടക്കുന്നിടത്ത്
ഓരോ വാക്കിനും നേരെ
മാറിൽ കിടക്കും മീനുകൾ വാ തുറക്കുന്നു 
ചുണ്ടുകൾ നീട്ടുന്നു 
നാവുകൾ നനയ്ക്കുന്നു

എൻ്റെ പെയ്ത്ത് ഭാഷയെ 
നിരന്തരം നനയ്ക്കും ദേശവും കാലവും
പകലിന് താഴേക്ക് പെയ്യും
ഉടലിൻ്റെ കലർപ്പുള്ള മൺസൂണുകൾ

കാൽപ്പനികതകളേ അനുവദിക്കുന്ന
മാസമേ
കതിരുകൾ നിറയേ ജലം നിറയും
ഒരിലയും ഇറുക്കാത്ത 
കൃഷ്ണതുളസിച്ചെടിയാണ് ജൂൺ എന്ന് സങ്കൽപ്പിക്കുവാൻ
എന്നേ അനുവദിക്കൂ....

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...