Skip to main content

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ
ചുവപ്പും അതിൻ്റെ അന്തിയും
പിന്നെയും അതിൻ്റെ 
ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും 
ഒരന്തിമൊട്ട്
മറ്റൊരു പകലിൻ്റെ ഇല
വൈകുന്നേരം

സമോവറിൻ്റെ കൊടിയുള്ള
ഒരു രാജ്യമാവും ചായ
ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള 
ഒരു പാട്ടിൻ്റെ
ചുവട്ടിലിരിക്കുന്നു

കാതിൽ തലേന്നത്തെ ഇരുട്ട്
അതും നീലനിറമുള്ളത്
കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും

ഒരു ഇലത്തുമ്പിൽ വന്നിരുന്ന്
തുളുമ്പും ഭാഷ
അത് മഞ്ഞുതുള്ളിയാണെന്ന് 
പറഞ്ഞ്
മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം
ഒരു കവിതയായി പോകുമോ
എന്ന് ഭയക്കുന്ന ഞാൻ

തുളുമ്പുമ്പോൾ എൻ്റെ ഭയം 
കൂടുതൽ മനോഹരം
അത് അത്രയും സ്വാഭാവികം
പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും 
പറഞ്ഞു
മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ്
എൻ്റെ കവിതക്കില്ല

അത്യന്തം
മനുഷ്യത്തം എൻ്റെ തുളുമ്പലിൽ

ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട്
ഹാർമോണിയം പാട്ടിൻ്റെ
സമോവർ

നടക്കുന്നവരുടെ കൊടികളാണ്
കാലടികൾ
പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട്

ഭാഷയുടെ മജ്ജയുള്ള 
ഒരെല്ലാകും വാക്ക്
ഒരു മജ്ജയല്ല മൗനം

പാറുന്നുണ്ട് കാതുകളും
കാതുകൾ കൊടികളല്ല
ഒരു ലാളനയ്ക്കും 
ഉടൽ വിട്ടുകൊടുക്കാത്ത 
പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ
പാട്ടുകളോട് അടക്കം പറയുന്നു

കാതിൻ്റെ സ്വകാര്യതയിലേക്ക് 
രഹസ്യം പോലെ തുളുമ്പും
നേർത്തവാക്കിൻ്റെ ധൂളികൾ

ഭാഷയുടെ മൗനം  
കൺമഷിയായി എഴുതിയ
ഒരു വാക്കിൻ്റെ മടിയിൽ കിടക്കുന്നു
തുള്ളികളോടൊപ്പം 
പാട്ടിലേക്കും
അവളിലേക്കും തുളുമ്പുന്നു

വരൂ വിരിയാം
പൂക്കളുടെ ക്ഷണക്കത്ത്
പൂക്കൾ തയ്യാറാക്കുന്നത് പോലെ
ഉടൽ, ഉടലിന്റെ ക്ഷണക്കത്ത്
തുളുമ്പുന്ന ലിപികളിൽ
അവൾ തയ്യാറാക്കുന്നത്
ഒരു പക്ഷേ ഇറ്റുന്നതിനും മുമ്പ്

തുറക്കുമ്പോഴൊക്കെ പുതുക്കപ്പെടും
ക്ഷണക്കത്തിൻ്റെ മജ്ജയും
ഭാഷയുമാവും പ്രണയം

ഇനി ചുംബനങ്ങളിലേക്ക്
തുളുമ്പും
പ്രണയമജ്ജയാകുമോ ചുണ്ടുകൾ

ഉടുത്തിരിക്കുന്ന സാരി
ചുളിവുകളോടെ അവൾ അഴിച്ചിടുമ്പോലെ
എഴുതിയ വിരലുകൾ, 
കവിത പതിയേ അഴിച്ചിടുന്നു
ചുളിവുകൾ എൻ്റെ ഉടലിൽ

മഞ്ഞുതുള്ളികൾ,
തുളുമ്പുവാനുള്ള ലജ്ജയുടെ
വക്കത്ത്
ഒപ്പം കവിതയായി ഭാഷയുടെ ക്ഷണക്കത്തും

തീയതികൾ വെച്ച് 
മഞ്ഞുതുള്ളികൾ അലങ്കരിക്കുകയാണ്
ഭാഷ

പ്രണയമേൽവിലാസത്തോടൊപ്പം
ഓരോ വാക്കും
അയക്കുന്നതിൻ്റെ അരികിലിരിക്കുന്നു

എൻ്റെ മനുഷ്യത്തം
ഒരു ലാളനയ്ക്കും വിട്ടുകൊടുക്കാത്ത
പൂച്ചയുടൽ കൊണ്ട് നടക്കുന്നു,
എന്നവൾ

ജീവിച്ചിരിക്കുക എന്നത് ഒരു ഭാഷയാണ്
ആരും സംസാരിച്ചില്ലെങ്കിലും
അതിൻ്റെ 
ഒളിഞ്ഞുകേൾപ്പ് മാത്രമാവുകയാണ് ഉടൽ
ഒരു പക്ഷേ അവളുടേതും

സൂര്യന്നരികിൽ 
അതിൻ്റെ ഭാഷ തുന്നും അസ്തമയം
എൻ്റെ പകൽ
അസ്തമിച്ച ശേഷമുള്ള
പുതിയൊരു സൂര്യനിലേക്ക് തുളുമ്പുന്നു

ലജ്ജാലുവായ ഒരു മാനത്തിൻ്റെ
നീല മാത്രമാവും അവളുടെ നഗ്നത

പക്ഷികളുടെ ഏകാന്തതയുമായി
ആകാശം നടത്തും അഭിമുഖസംഭാഷണങ്ങൾ
ഒരു തൂക്കണാംകിളി മാത്രം 
അത് കൂടായി ഉപയോഗിക്കുന്നതാവണം

ഒരു പക്ഷേ
ഇന്നലെയിലേക്ക് എന്ന പോലെ 
ഇന്നിലേക്കും നാളെയിലേക്കും തുളുമ്പി
പൗർണ്ണമിയിലേക്കും കലയിലേക്കും
ഒരേസമയം വീഴും ചന്ദ്രൻ

ഒരു തൂക്കണാംകിളിക്കൂടാവും നഗ്നത
ഉടലുകൾ ഇപ്പോൾ കുരുവികൾ

അവയുടെ ശാന്തതക്കും
സമാന്തരമായി,
തുള്ളികൾ അതിൻെ തുളുമ്പലിൽ
തുമ്പികൾ,
തുമ്പികളുടെ ഇരുത്തത്തിന്നരികിലെ
ജനഗണമനയുടെ ജനാല

ഏഴ് തവണകൾക്കും
അതിൻ്റെ ഏഴ്  ശാന്തതകൾക്കും അപ്പുറം
അതിൻ്റെ നിശ്ശബ്ദകൾക്കും 
ശേഷം,
പുറത്തുപോകാതെ തുളുമ്പും 
ഒരു പക്ഷേ
തുമ്പികളുടെ ജനഗണമനയിലെ
ജയഹേ എന്ന വാക്കിന്
സമാനമായ വാക്ക്

ഒരു പക്ഷേ
തുമ്പികളേയും തുള്ളികളേയും 
പുറത്ത് നിർത്തി
അതിൻ്റെ തുളുമ്പലിൽ 
വാക്കുകൾ കൊണ്ട് പ്രണയം,
പങ്കെടുക്കും വിധം!












Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!