Skip to main content

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ
ചുവപ്പും അതിൻ്റെ അന്തിയും
പിന്നെയും അതിൻ്റെ 
ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും 
ഒരന്തിമൊട്ട്
മറ്റൊരു പകലിൻ്റെ ഇല
വൈകുന്നേരം

സമോവറിൻ്റെ കൊടിയുള്ള
ഒരു രാജ്യമാവും ചായ
ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള 
ഒരു പാട്ടിൻ്റെ
ചുവട്ടിലിരിക്കുന്നു

കാതിൽ തലേന്നത്തെ ഇരുട്ട്
അതും നീലനിറമുള്ളത്
കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും

ഒരു ഇലത്തുമ്പിൽ വന്നിരുന്ന്
തുളുമ്പും ഭാഷ
അത് മഞ്ഞുതുള്ളിയാണെന്ന് 
പറഞ്ഞ്
മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം
ഒരു കവിതയായി പോകുമോ
എന്ന് ഭയക്കുന്ന ഞാൻ

തുളുമ്പുമ്പോൾ എൻ്റെ ഭയം 
കൂടുതൽ മനോഹരം
അത് അത്രയും സ്വാഭാവികം
പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും 
പറഞ്ഞു
മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ്
എൻ്റെ കവിതക്കില്ല

അത്യന്തം
മനുഷ്യത്തം എൻ്റെ തുളുമ്പലിൽ

ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട്
ഹാർമോണിയം പാട്ടിൻ്റെ
സമോവർ

നടക്കുന്നവരുടെ കൊടികളാണ്
കാലടികൾ
പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട്

ഭാഷയുടെ മജ്ജയുള്ള 
ഒരെല്ലാകും വാക്ക്
ഒരു മജ്ജയല്ല മൗനം

പാറുന്നുണ്ട് കാതുകളും
കാതുകൾ കൊടികളല്ല
ഒരു ലാളനയ്ക്കും 
ഉടൽ വിട്ടുകൊടുക്കാത്ത 
പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ
പാട്ടുകളോട് അടക്കം പറയുന്നു

കാതിൻ്റെ സ്വകാര്യതയിലേക്ക് 
രഹസ്യം പോലെ തുളുമ്പും
നേർത്തവാക്കിൻ്റെ ധൂളികൾ

ഭാഷയുടെ മൗനം  
കൺമഷിയായി എഴുതിയ
ഒരു വാക്കിൻ്റെ മടിയിൽ കിടക്കുന്നു
തുള്ളികളോടൊപ്പം 
പാട്ടിലേക്കും
അവളിലേക്കും തുളുമ്പുന്നു

വരൂ വിരിയാം
പൂക്കളുടെ ക്ഷണക്കത്ത്
പൂക്കൾ തയ്യാറാക്കുന്നത് പോലെ
ഉടൽ, ഉടലിന്റെ ക്ഷണക്കത്ത്
തുളുമ്പുന്ന ലിപികളിൽ
അവൾ തയ്യാറാക്കുന്നത്
ഒരു പക്ഷേ ഇറ്റുന്നതിനും മുമ്പ്

തുറക്കുമ്പോഴൊക്കെ പുതുക്കപ്പെടും
ക്ഷണക്കത്തിൻ്റെ മജ്ജയും
ഭാഷയുമാവും പ്രണയം

ഇനി ചുംബനങ്ങളിലേക്ക്
തുളുമ്പും
പ്രണയമജ്ജയാകുമോ ചുണ്ടുകൾ

ഉടുത്തിരിക്കുന്ന സാരി
ചുളിവുകളോടെ അവൾ അഴിച്ചിടുമ്പോലെ
എഴുതിയ വിരലുകൾ, 
കവിത പതിയേ അഴിച്ചിടുന്നു
ചുളിവുകൾ എൻ്റെ ഉടലിൽ

മഞ്ഞുതുള്ളികൾ,
തുളുമ്പുവാനുള്ള ലജ്ജയുടെ
വക്കത്ത്
ഒപ്പം കവിതയായി ഭാഷയുടെ ക്ഷണക്കത്തും

തീയതികൾ വെച്ച് 
മഞ്ഞുതുള്ളികൾ അലങ്കരിക്കുകയാണ്
ഭാഷ

പ്രണയമേൽവിലാസത്തോടൊപ്പം
ഓരോ വാക്കും
അയക്കുന്നതിൻ്റെ അരികിലിരിക്കുന്നു

എൻ്റെ മനുഷ്യത്തം
ഒരു ലാളനയ്ക്കും വിട്ടുകൊടുക്കാത്ത
പൂച്ചയുടൽ കൊണ്ട് നടക്കുന്നു,
എന്നവൾ

ജീവിച്ചിരിക്കുക എന്നത് ഒരു ഭാഷയാണ്
ആരും സംസാരിച്ചില്ലെങ്കിലും
അതിൻ്റെ 
ഒളിഞ്ഞുകേൾപ്പ് മാത്രമാവുകയാണ് ഉടൽ
ഒരു പക്ഷേ അവളുടേതും

സൂര്യന്നരികിൽ 
അതിൻ്റെ ഭാഷ തുന്നും അസ്തമയം
എൻ്റെ പകൽ
അസ്തമിച്ച ശേഷമുള്ള
പുതിയൊരു സൂര്യനിലേക്ക് തുളുമ്പുന്നു

ലജ്ജാലുവായ ഒരു മാനത്തിൻ്റെ
നീല മാത്രമാവും അവളുടെ നഗ്നത

പക്ഷികളുടെ ഏകാന്തതയുമായി
ആകാശം നടത്തും അഭിമുഖസംഭാഷണങ്ങൾ
ഒരു തൂക്കണാംകിളി മാത്രം 
അത് കൂടായി ഉപയോഗിക്കുന്നതാവണം

ഒരു പക്ഷേ
ഇന്നലെയിലേക്ക് എന്ന പോലെ 
ഇന്നിലേക്കും നാളെയിലേക്കും തുളുമ്പി
പൗർണ്ണമിയിലേക്കും കലയിലേക്കും
ഒരേസമയം വീഴും ചന്ദ്രൻ

ഒരു തൂക്കണാംകിളിക്കൂടാവും നഗ്നത
ഉടലുകൾ ഇപ്പോൾ കുരുവികൾ

അവയുടെ ശാന്തതക്കും
സമാന്തരമായി,
തുള്ളികൾ അതിൻെ തുളുമ്പലിൽ
തുമ്പികൾ,
തുമ്പികളുടെ ഇരുത്തത്തിന്നരികിലെ
ജനഗണമനയുടെ ജനാല

ഏഴ് തവണകൾക്കും
അതിൻ്റെ ഏഴ്  ശാന്തതകൾക്കും അപ്പുറം
അതിൻ്റെ നിശ്ശബ്ദകൾക്കും 
ശേഷം,
പുറത്തുപോകാതെ തുളുമ്പും 
ഒരു പക്ഷേ
തുമ്പികളുടെ ജനഗണമനയിലെ
ജയഹേ എന്ന വാക്കിന്
സമാനമായ വാക്ക്

ഒരു പക്ഷേ
തുമ്പികളേയും തുള്ളികളേയും 
പുറത്ത് നിർത്തി
അതിൻ്റെ തുളുമ്പലിൽ 
വാക്കുകൾ കൊണ്ട് പ്രണയം,
പങ്കെടുക്കും വിധം!












Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...