ചെമ്പരത്തിപ്പൊത്തിൽ
ചുവപ്പും അതിൻ്റെ അന്തിയും
പിന്നെയും അതിൻ്റെ
ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും
ഒരന്തിമൊട്ട്
മറ്റൊരു പകലിൻ്റെ ഇല
വൈകുന്നേരം
സമോവറിൻ്റെ കൊടിയുള്ള
ഒരു രാജ്യമാവും ചായ
ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള
ഒരു പാട്ടിൻ്റെ
ചുവട്ടിലിരിക്കുന്നു
കാതിൽ തലേന്നത്തെ ഇരുട്ട്
അതും നീലനിറമുള്ളത്
കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും
ഒരു ഇലത്തുമ്പിൽ വന്നിരുന്ന്
തുളുമ്പും ഭാഷ
അത് മഞ്ഞുതുള്ളിയാണെന്ന്
പറഞ്ഞ്
മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം
ഒരു കവിതയായി പോകുമോ
എന്ന് ഭയക്കുന്ന ഞാൻ
തുളുമ്പുമ്പോൾ എൻ്റെ ഭയം
കൂടുതൽ മനോഹരം
അത് അത്രയും സ്വാഭാവികം
പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും
പറഞ്ഞു
മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ്
എൻ്റെ കവിതക്കില്ല
അത്യന്തം
മനുഷ്യത്തം എൻ്റെ തുളുമ്പലിൽ
ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട്
ഹാർമോണിയം പാട്ടിൻ്റെ
സമോവർ
നടക്കുന്നവരുടെ കൊടികളാണ്
കാലടികൾ
പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട്
ഭാഷയുടെ മജ്ജയുള്ള
ഒരെല്ലാകും വാക്ക്
ഒരു മജ്ജയല്ല മൗനം
പാറുന്നുണ്ട് കാതുകളും
കാതുകൾ കൊടികളല്ല
ഒരു ലാളനയ്ക്കും
ഉടൽ വിട്ടുകൊടുക്കാത്ത
പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ
പാട്ടുകളോട് അടക്കം പറയുന്നു
കാതിൻ്റെ സ്വകാര്യതയിലേക്ക്
രഹസ്യം പോലെ തുളുമ്പും
നേർത്തവാക്കിൻ്റെ ധൂളികൾ
ഭാഷയുടെ മൗനം
കൺമഷിയായി എഴുതിയ
ഒരു വാക്കിൻ്റെ മടിയിൽ കിടക്കുന്നു
തുള്ളികളോടൊപ്പം
പാട്ടിലേക്കും
അവളിലേക്കും തുളുമ്പുന്നു
വരൂ വിരിയാം
പൂക്കളുടെ ക്ഷണക്കത്ത്
പൂക്കൾ തയ്യാറാക്കുന്നത് പോലെ
ഉടൽ, ഉടലിന്റെ ക്ഷണക്കത്ത്
തുളുമ്പുന്ന ലിപികളിൽ
അവൾ തയ്യാറാക്കുന്നത്
ഒരു പക്ഷേ ഇറ്റുന്നതിനും മുമ്പ്
തുറക്കുമ്പോഴൊക്കെ പുതുക്കപ്പെടും
ക്ഷണക്കത്തിൻ്റെ മജ്ജയും
ഭാഷയുമാവും പ്രണയം
ഇനി ചുംബനങ്ങളിലേക്ക്
തുളുമ്പും
പ്രണയമജ്ജയാകുമോ ചുണ്ടുകൾ
ഉടുത്തിരിക്കുന്ന സാരി
ചുളിവുകളോടെ അവൾ അഴിച്ചിടുമ്പോലെ
എഴുതിയ വിരലുകൾ,
കവിത പതിയേ അഴിച്ചിടുന്നു
ചുളിവുകൾ എൻ്റെ ഉടലിൽ
മഞ്ഞുതുള്ളികൾ,
തുളുമ്പുവാനുള്ള ലജ്ജയുടെ
വക്കത്ത്
ഒപ്പം കവിതയായി ഭാഷയുടെ ക്ഷണക്കത്തും
തീയതികൾ വെച്ച്
മഞ്ഞുതുള്ളികൾ അലങ്കരിക്കുകയാണ്
ഭാഷ
പ്രണയമേൽവിലാസത്തോടൊപ്പം
ഓരോ വാക്കും
അയക്കുന്നതിൻ്റെ അരികിലിരിക്കുന്നു
എൻ്റെ മനുഷ്യത്തം
ഒരു ലാളനയ്ക്കും വിട്ടുകൊടുക്കാത്ത
പൂച്ചയുടൽ കൊണ്ട് നടക്കുന്നു,
എന്നവൾ
ജീവിച്ചിരിക്കുക എന്നത് ഒരു ഭാഷയാണ്
ആരും സംസാരിച്ചില്ലെങ്കിലും
അതിൻ്റെ
ഒളിഞ്ഞുകേൾപ്പ് മാത്രമാവുകയാണ് ഉടൽ
ഒരു പക്ഷേ അവളുടേതും
സൂര്യന്നരികിൽ
അതിൻ്റെ ഭാഷ തുന്നും അസ്തമയം
എൻ്റെ പകൽ
അസ്തമിച്ച ശേഷമുള്ള
പുതിയൊരു സൂര്യനിലേക്ക് തുളുമ്പുന്നു
ലജ്ജാലുവായ ഒരു മാനത്തിൻ്റെ
നീല മാത്രമാവും അവളുടെ നഗ്നത
പക്ഷികളുടെ ഏകാന്തതയുമായി
ആകാശം നടത്തും അഭിമുഖസംഭാഷണങ്ങൾ
ഒരു തൂക്കണാംകിളി മാത്രം
അത് കൂടായി ഉപയോഗിക്കുന്നതാവണം
ഒരു പക്ഷേ
ഇന്നലെയിലേക്ക് എന്ന പോലെ
ഇന്നിലേക്കും നാളെയിലേക്കും തുളുമ്പി
പൗർണ്ണമിയിലേക്കും കലയിലേക്കും
ഒരേസമയം വീഴും ചന്ദ്രൻ
ഒരു തൂക്കണാംകിളിക്കൂടാവും നഗ്നത
ഉടലുകൾ ഇപ്പോൾ കുരുവികൾ
അവയുടെ ശാന്തതക്കും
സമാന്തരമായി,
തുള്ളികൾ അതിൻെ തുളുമ്പലിൽ
തുമ്പികൾ,
തുമ്പികളുടെ ഇരുത്തത്തിന്നരികിലെ
ജനഗണമനയുടെ ജനാല
ഏഴ് തവണകൾക്കും
അതിൻ്റെ ഏഴ് ശാന്തതകൾക്കും അപ്പുറം
അതിൻ്റെ നിശ്ശബ്ദകൾക്കും
ശേഷം,
പുറത്തുപോകാതെ തുളുമ്പും
ഒരു പക്ഷേ
തുമ്പികളുടെ ജനഗണമനയിലെ
ജയഹേ എന്ന വാക്കിന്
സമാനമായ വാക്ക്
ഒരു പക്ഷേ
തുമ്പികളേയും തുള്ളികളേയും
പുറത്ത് നിർത്തി
അതിൻ്റെ തുളുമ്പലിൽ
വാക്കുകൾ കൊണ്ട് പ്രണയം,
പങ്കെടുക്കും വിധം!
Comments
Post a Comment