Skip to main content

തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ



തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ

കയ്പ്പമണമുള്ള
പാവൽവള്ളികളിൽ 
മഞ്ഞപ്പൂക്കൾ പിടിക്കുവാൻ
തിരക്ക് കൂട്ടുന്ന നേരത്ത്
അനൗൺസ്മെൻറുകളുടെ വള്ളികൾ
കഴിഞ്ഞ്
തിരക്കുകളുടെ പാകമായ 
കായകൾ വകഞ്ഞ്
തീവണ്ടികൾ
വള്ളികളിൽ വന്നുനിൽക്കുന്നു

പാളങ്ങൾ 
തീവണ്ടിവളളികൾ
കാഴ്ച്ചയുടെ സ്റ്റേഷനിൽ
ശബ്ദങ്ങളെ ഇറക്കുന്നു
തിരക്കുകളെ ചരിക്കുന്നു

പുറത്ത്
ഓട്ടോറിക്ഷകൾ ചെടിച്ചെട്ടികളാണെന്ന് നീ
അവ നിരത്തിൽ 
കടുക്കങ്ങളിൽ തൂക്കിയിടുന്നു 

നീ കെട്ടിക്കിടക്കുന്ന ഭാഷയ്ക്ക് 
ചാലു കീറുന്നു
ഞാൻ മഴവെള്ളം അഴിക്കുന്നു
നമ്മൾ മനസ്സിന്റെ ചെടിച്ചെട്ടികൾ
ഉടലിൽ തൂക്കുന്നു
നടക്കുന്നു

നമ്മൾ 
പക്ഷിമന്ത്രങ്ങൾ അഴിക്കുന്ന സാവകാശങ്ങളിൽ കയറിനിൽക്കുന്നു
ഇരട്ടമഞ്ഞയുടെ ചുരം കയറുന്നു
മഴക്ക് സമാന്തരമായി സഞ്ചരിക്കുന്നു

ഓട്ടോറിക്ഷകൾ 
വാഹനങ്ങളിലെ മൈനകൾ
അവ മഞ്ഞ പുരട്ടി നമുക്കരികിലൂടെ
കടന്നുപോകുന്നു

കൂടുകുടു ശബ്ദത്തിന്റെ
അറ്റത്ത് നിന്ന്
നീ ഒരു ഓട്ടോറിക്ഷ 
കൈനീട്ടി ഇറുക്കുന്നു

സഞ്ചരിച്ച ദൂരത്തിന്റെ അറ്റത്ത്
നാഭിയിൽ താമര പോലെ
മീറ്ററിന്റെതുഞ്ചത്ത് ചെന്ന് 
വിരിയും ഓട്ടോറിക്ഷകൾ

തിരിഞ്ഞുനോക്കുമ്പോൾ
ഓട്ടോറിക്ഷകൾ അവയുടെ ആകൃതികൾ
ചെടിച്ചെട്ടികളിൽ നിന്നും 
പിഴിഞ്ഞുകളയുന്നു

കുടുക്കങ്ങൾ ഉപ്പിലിട്ടുവെച്ച
കടുമാങ്ങാ ആകൃതിയുള്ള ഉടലുകൾ
നാഭികൾ ഉപ്പ്മാങ്ങാ ഭരണികൾ

തട്ടലുകൾ മുട്ടലുകൾ ഇട്ട്
നോട്ടത്തിന്റെ വാവട്ടം കെട്ടി
ഓട്ടോറിക്ഷ ഭരണിയിൽ,
നമ്മൾ
നമ്മുടെ ഉടലുകൾ 
ഉപ്പിലിട്ടുവെയ്ക്കുന്നു

മഴയുടെ പെയ്ത്ത് പരിശീലനകേന്ദ്രമാകും മുമ്പ് 
നാഭികൾ മേഘങ്ങൾ

മേഘം കടന്നുപോയ ഉടനെ നമ്മൾ,
ഉടൽ കൊണ്ട് ആകാശങ്ങളിൽ
പ്രവേശിക്കുന്നു
മേഘങ്ങൾ, 
കടന്നുപോയ പാടുകൾ കൊണ്ട് ആകാശം നമുക്കരികിലുള്ള പൂക്കളെ
മൂടി വെയ്ക്കുന്നു

ഏഴ് അമ്പത്തൊമ്പത് 
എട്ടുമണിയാവുന്ന ശബ്ദത്തിൽ
നാരങ്ങാമണമുള്ള മയിൽപ്പീലിയിൽ
നിറങ്ങളില്ലാതെ നമ്മുടെ ഉടലുകൾ

കറിവേപ്പില മണമുള്ള മഴയിൽ നിന്നും തുള്ളികളുടെ ഒരു തണ്ടിറുത്ത് 
എനിക്കും മഴക്കും നീ വിളമ്പുന്നു
അരികിൽ നീ മനസ്സ് വെക്കുന്നു

വല്ലപ്പോഴും
ഏകാന്തതയുടെ താക്കോൽ 
ഇട്ടുവെക്കുമായിരുന്നു
ഉടൽ,
സമയത്തിന്റെ ചെടിച്ചട്ടി
പ്രണയത്തിന്റെ വള്ളിച്ചെടിയും

മാനപൂർണ്ണിമ എന്ന വാക്കിൽ തൊടും
നീലയാവും വിരൽ
ജമന്തികൾ മഞ്ഞ മേഘങ്ങൾ

മൈനക്ക് മഞ്ഞ തീപിടിക്കും ശബ്ദത്തിൽ
തിരിഞ്ഞുനോട്ടങ്ങളിലേക്ക് കലരും
നമ്മുടെ തവിട്ടുടൽ

നമുക്കരികിൽ മടക്കത്തിന്റെ മാടത്ത 
വിരലുകളുടെ തീ പിടിയ്ക്കും
ലൈറ്ററാകും കാലുകൾ
ഉടലുകൾ മുയലുകൾ

വിരലുകൾ ഓരോന്നും ഊതിക്കെടുത്തി
നൃത്തത്തിലേക്ക് മുദ്രങ്ങൾ എന്ന പോലെ
മടക്കത്തിലേയ്ക്ക് നമ്മൾ കാലുകൾ
തിരിച്ചുവെയ്ക്കുന്നു






Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

കണ്ണുനീർ പുരാണം

സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ.. സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ "ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ ഏതു അസുരനേയും നിർവീര്യമാക്കുന്ന  ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന അശുവിനെ പശുവാക്കി മാറ്റുന്ന ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ   ഉപ്പുകലര്ന്ന മിട്ടായിയേ ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും