Skip to main content

തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ



തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ

കയ്പ്പമണമുള്ള
പാവൽവള്ളികളിൽ 
മഞ്ഞപ്പൂക്കൾ പിടിക്കുവാൻ
തിരക്ക് കൂട്ടുന്ന നേരത്ത്
അനൗൺസ്മെൻറുകളുടെ വള്ളികൾ
കഴിഞ്ഞ്
തിരക്കുകളുടെ പാകമായ 
കായകൾ വകഞ്ഞ്
തീവണ്ടികൾ
വള്ളികളിൽ വന്നുനിൽക്കുന്നു

പാളങ്ങൾ 
തീവണ്ടിവളളികൾ
കാഴ്ച്ചയുടെ സ്റ്റേഷനിൽ
ശബ്ദങ്ങളെ ഇറക്കുന്നു
തിരക്കുകളെ ചരിക്കുന്നു

പുറത്ത്
ഓട്ടോറിക്ഷകൾ ചെടിച്ചെട്ടികളാണെന്ന് നീ
അവ നിരത്തിൽ 
കടുക്കങ്ങളിൽ തൂക്കിയിടുന്നു 

നീ കെട്ടിക്കിടക്കുന്ന ഭാഷയ്ക്ക് 
ചാലു കീറുന്നു
ഞാൻ മഴവെള്ളം അഴിക്കുന്നു
നമ്മൾ മനസ്സിന്റെ ചെടിച്ചെട്ടികൾ
ഉടലിൽ തൂക്കുന്നു
നടക്കുന്നു

നമ്മൾ 
പക്ഷിമന്ത്രങ്ങൾ അഴിക്കുന്ന സാവകാശങ്ങളിൽ കയറിനിൽക്കുന്നു
ഇരട്ടമഞ്ഞയുടെ ചുരം കയറുന്നു
മഴക്ക് സമാന്തരമായി സഞ്ചരിക്കുന്നു

ഓട്ടോറിക്ഷകൾ 
വാഹനങ്ങളിലെ മൈനകൾ
അവ മഞ്ഞ പുരട്ടി നമുക്കരികിലൂടെ
കടന്നുപോകുന്നു

കൂടുകുടു ശബ്ദത്തിന്റെ
അറ്റത്ത് നിന്ന്
നീ ഒരു ഓട്ടോറിക്ഷ 
കൈനീട്ടി ഇറുക്കുന്നു

സഞ്ചരിച്ച ദൂരത്തിന്റെ അറ്റത്ത്
നാഭിയിൽ താമര പോലെ
മീറ്ററിന്റെതുഞ്ചത്ത് ചെന്ന് 
വിരിയും ഓട്ടോറിക്ഷകൾ

തിരിഞ്ഞുനോക്കുമ്പോൾ
ഓട്ടോറിക്ഷകൾ അവയുടെ ആകൃതികൾ
ചെടിച്ചെട്ടികളിൽ നിന്നും 
പിഴിഞ്ഞുകളയുന്നു

കുടുക്കങ്ങൾ ഉപ്പിലിട്ടുവെച്ച
കടുമാങ്ങാ ആകൃതിയുള്ള ഉടലുകൾ
നാഭികൾ ഉപ്പ്മാങ്ങാ ഭരണികൾ

തട്ടലുകൾ മുട്ടലുകൾ ഇട്ട്
നോട്ടത്തിന്റെ വാവട്ടം കെട്ടി
ഓട്ടോറിക്ഷ ഭരണിയിൽ,
നമ്മൾ
നമ്മുടെ ഉടലുകൾ 
ഉപ്പിലിട്ടുവെയ്ക്കുന്നു

മഴയുടെ പെയ്ത്ത് പരിശീലനകേന്ദ്രമാകും മുമ്പ് 
നാഭികൾ മേഘങ്ങൾ

മേഘം കടന്നുപോയ ഉടനെ നമ്മൾ,
ഉടൽ കൊണ്ട് ആകാശങ്ങളിൽ
പ്രവേശിക്കുന്നു
മേഘങ്ങൾ, 
കടന്നുപോയ പാടുകൾ കൊണ്ട് ആകാശം നമുക്കരികിലുള്ള പൂക്കളെ
മൂടി വെയ്ക്കുന്നു

ഏഴ് അമ്പത്തൊമ്പത് 
എട്ടുമണിയാവുന്ന ശബ്ദത്തിൽ
നാരങ്ങാമണമുള്ള മയിൽപ്പീലിയിൽ
നിറങ്ങളില്ലാതെ നമ്മുടെ ഉടലുകൾ

കറിവേപ്പില മണമുള്ള മഴയിൽ നിന്നും തുള്ളികളുടെ ഒരു തണ്ടിറുത്ത് 
എനിക്കും മഴക്കും നീ വിളമ്പുന്നു
അരികിൽ നീ മനസ്സ് വെക്കുന്നു

വല്ലപ്പോഴും
ഏകാന്തതയുടെ താക്കോൽ 
ഇട്ടുവെക്കുമായിരുന്നു
ഉടൽ,
സമയത്തിന്റെ ചെടിച്ചട്ടി
പ്രണയത്തിന്റെ വള്ളിച്ചെടിയും

മാനപൂർണ്ണിമ എന്ന വാക്കിൽ തൊടും
നീലയാവും വിരൽ
ജമന്തികൾ മഞ്ഞ മേഘങ്ങൾ

മൈനക്ക് മഞ്ഞ തീപിടിക്കും ശബ്ദത്തിൽ
തിരിഞ്ഞുനോട്ടങ്ങളിലേക്ക് കലരും
നമ്മുടെ തവിട്ടുടൽ

നമുക്കരികിൽ മടക്കത്തിന്റെ മാടത്ത 
വിരലുകളുടെ തീ പിടിയ്ക്കും
ലൈറ്ററാകും കാലുകൾ
ഉടലുകൾ മുയലുകൾ

വിരലുകൾ ഓരോന്നും ഊതിക്കെടുത്തി
നൃത്തത്തിലേക്ക് മുദ്രങ്ങൾ എന്ന പോലെ
മടക്കത്തിലേയ്ക്ക് നമ്മൾ കാലുകൾ
തിരിച്ചുവെയ്ക്കുന്നു






Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!