Skip to main content

ഓണശരീരം

കത്തിച്ചുവെച്ച കർപ്പൂരം പോലെ
ഓണം തീർന്നുപോകുന്നു
തീ ബാക്കിയാവുന്നു

കൊഴിഞ്ഞുവീണ വാകപ്പൂക്കൾക്കിടയിൽ
എന്റെ തണൽ, 
അണച്ചുവെച്ച ഓണം
അതിന്റെ ചുവപ്പിനിടയിൽ
എന്റേതല്ലാത്ത തണൽ തിരയും
അതിന്റെ ഓണശരീരം 

ഇലകളനങ്ങും പോലെ
മാനത്തിന്റെ നീലകൾ അനങ്ങും സ്വരം

ശലഭങ്ങളുടെ ബാൽക്കണി
ഞാനും എന്റെ ശലഭങ്ങളും

സോഡാക്കുപ്പിക്കുളളിലെ 
ഗോലിപോലെ
രണ്ട് കവിൾവെയിലുകൾക്കിടയിൽ
കുടുങ്ങിക്കിടക്കും 
എന്റെ വേനൽ 

ശബ്ദത്തിന്റെ അടപ്പുള്ള
സോഡാക്കുപ്പികൾ പൊട്ടിച്ച്
എന്റെ മേഘങ്ങൾ, 
നീലനിറത്തിൽ
മാനമൊഴിച്ചുവെക്കുന്നു

വീടിന്റെ മുറ്റത്ത്
നായയെ ഒഴിച്ചുവെക്കുന്ന ടാപ്പിന്റെ
അടുത്ത്,
അതിന്റെ തുന്നൽയന്ത്രത്തിൽ
ചിറകടികൾ തോരാത്ത
തൂവലുകൾ ഇറ്റുവീഴും
മാടപ്രാവുകളുടെ അയ തുന്നിയിടുകയായിരുന്നു
എന്റെ ആകാശം

കലണ്ടറിലെ നായയുടെ 
നാവാകും ഞായർ
എന്റേതല്ലാത്ത
പ്രവൃത്തിദിനങ്ങളെ അത്
നക്കിത്തുടക്കുന്നു

ആന്തരീക തൂവലുകളുള്ള 
ഉടലിന്റെ ദേശാടനപ്പക്ഷികൾ
അത് ഉള്ളിലടക്കും ചിറകടികൾ

ഒരവധിദിനത്തിലെ
മാനത്തിന്റെ പകർപ്പ് 
ഒരിലയിലെടുക്കുന്നു
ഒരു ചില്ലയിലാക്കി
അത് എന്റെ കിളികൾക്ക് നീട്ടുന്നു

ചരിച്ചെടുക്കാവുന്ന ദ്രാവകമാവും
സന്ധ്യ
സൂര്യനിൽ എടുക്കും
അസ്തമയത്തിന്റെ ഗാഢലായനി 

പകൽ പരതി കണ്ടുപിടിക്കുന്ന ഒരാൾ
വിരൽ,
സൂര്യനിൽ തൊടുമ്പോൾ മാത്രം
വെന്തപോലെ അയാൾ 
പിൻവലിക്കും പകൽ

അസ്തമയം കൊണ്ടുകളഞ്ഞ സൂര്യൻ
അയാളിൽ,
സൂര്യൻ തിരയുന്നതെല്ലാം
അസ്തമയമാകുവോ ഇനി

അടുത്തടുത്ത് വരുന്ന
സഞ്ചരിക്കുന്ന
ഒരു ബുള്ളറ്റായിരിക്കുമോ അസ്തമയം
വിഷാദശബ്ദങ്ങളുടെ ശേഖരമുള്ള
എന്റെ ടീനേജ്ബുദ്ധൻ മാത്രം
സംശയിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...