Skip to main content

കലയണിഞ്ഞ ഒരു സംശയം ശിവനാകും വിധം

ശിൽപ്പി നിർത്തിയിടത്ത് നിന്ന്
തന്റെ ധ്യാനം,
ബുദ്ധൻ തുടങ്ങുന്നിടത്ത്
കല നിർത്തിയിടത്ത് നിന്ന്,
മാനം തുടങ്ങുന്നു

അതായത്,
ഉടൻകാലങ്ങളിലെ അകാലചന്ദ്രൻ

ആ രാത്രിമാഞ്ഞുപോയി എന്ന 
പാട്ടുപാടി 
ഭിത്തിയിൽ തൂക്കും
പാടുവാൻ 
കാരണങ്ങൾ ഒന്നുമില്ലാത്ത ചിത്ര

അറ്റത്ത് 
സമുദ്രങ്ങളുള്ള കാത്
വിരൽത്തുമ്പിൽ 
മെടഞ്ഞിട്ട കനൽസ്പർശങ്ങൾ

ഒരു തിരയെ കാതിൽ മെനഞ്ഞ്
കടലിന്നരികിൽ തൂക്കുന്നു
മെനഞ്ഞ മൈനയുടെ മടിയിൽ
നടത്തത്തിന്റെ മഞ്ഞയുടുത്ത്
കടൽത്തീരത്ത് കിടക്കുന്നു
അടുത്ത് നിറം,
കടലിന്റേയും മൈനയുടേയും

ഊരിയിട്ട ചെരുപ്പിന്റെ അരികിൽ
നടത്തത്തിന്റെ ഒരു ചട്ടിച്ചാന്ത്
കാലുകളിൽ തട്ടും കടൽ

അടുത്ത് ഇറങ്ങുവാനുള്ള ഒരാൾ
വാതിലിന്നരികിൽ 
ഏറ്റവും അടുത്ത അകലത്തിൽ
കമ്പിയിൽ ചാരിനിൽക്കുമ്പോലെ
കടലിന്നരികിൽ 
അതിന്റെ ഇരമ്പത്തിൽ ചാരി
ഞാനും എന്റെ മീനും

മീൻമുളളുകൾ ഉള്ളിലുണ്ടാക്കുന്ന ശബ്ദത്തിൽ പിടിച്ചുനിൽക്കുന്നു
മീൻമുള്ളുകളിൽ ചാരി,
കാത് വെക്കുന്നു

പകലിന്റെ നാലുമൂലകളുള്ള
സൂര്യന്റെ ചിത്രമുള്ള
ഒരു വിസിറ്റിങ്ങ് കാർഡാവും
അസ്തമയം

ആഷ് നിറമുള്ള സൂര്യൻ
ഒരനധികൃത വിഷാദം

തൂവാലയിലെ ചന്ദ്രനോട്
മാനം പറയും അടക്കം
ചന്ദ്രക്കലയായി അടക്കം,
രഹസ്യത്തിൽ തങ്ങിനിൽക്കുന്നു

തൂവാലയിലെ ചന്ദ്രക്കല
ചന്ദ്രക്കല ചുംബനങ്ങൾ
ഒരുപക്ഷേ അവളുടെ പിൻകഴുത്തിലെ വളർത്തുടാറ്റുവിനും പിന്നിൽ

അവളുടെ പൊക്കിൾക്കൊടി മേഘമാകുവാൻ പോകും
മാനമാകും ഞാൻ

അതിന്റെ ആഴത്തിൽ ചെന്ന് തട്ടി മടങ്ങിവരും ചന്ദ്രക്കല

പാട്ടിനെ പുറത്തുനിർത്തി
അവളുടെ കാതിലെ ജിമിക്കിയിൽ
കാത് വകഞ്ഞ് തട്ടും 
മാനം

കലകൾ തള്ളിത്തുറന്ന്
അവളുടെ ചന്ദ്രമുഖഭ്രാന്ത് എന്നിൽ
പ്രവേശിക്കുന്നു

ചന്ദ്രദളയമുനേ
ചന്ദ്രദളയമുനേ എന്ന് ഓളങ്ങൾ

പൊക്കിൾക്കൊടിച്ചന്ദ്രൻ എന്ന്
അവളുടെ മാനത്തിന്റെ ചരിവിൽ
നീട്ടിയെഴുതും ഞാൻ

അവളുടെ മാനം ഉടലിലേക്ക്
വന്യമായി ചരിയുന്നു
ചരിവുകളിൽ ചിലങ്ക കെട്ടി
മുദ്രകളിലേക്ക്  അവൾ വിരൽ 
പതിയേ പിൻവലിക്കുന്നു

ചിലങ്കയില്ലാത്ത എന്റെ കാല്
മാനത്ത്

ഉടലിൽ പിൻകഴുത്തിൽ അവൾ
രഹസ്യമായി വളർത്തും
വളർത്തുമൃഗടാറ്റുവിനെ
എനിക്ക് നേരെ വന്യമായി
അഴിച്ചുവിടും അവൾ

പിന്തുടരുന്ന മാനത്തിന്റെ 
പതിനാല് ദിനങ്ങളെ 
ആരും കാണാതെ അവൾ
കലകളിൽ
അണിയുന്നു 

വീടുകൾ 
ജാലകങ്ങൾക്ക് അണിയിക്കും 
തിരശ്ശീല പോലെ
ഒന്നുനിർത്തുമ്പോൾ
അർത്ഥവും വികാരവും മറച്ച്
ഓരോ വാക്കിനും അവൾ
വരികളിലണിയിക്കും
ശബ്ദത്തിന്റെ ഞൊറിയുള്ള
നിശ്ശബ്ദതയുടെ തിരശ്ശീല

അവളുടെ ടാറ്റുത്തുമ്പത്ത് നിന്നും 
ഇറ്റും 
എന്റെ നഗ്നതയുടെ 
നാടകീയത കലർന്ന ഒരുതുള്ളി

എല്ലാ അർത്ഥങ്ങളും ശബ്ദങ്ങളും
ഉപേക്ഷിച്ച് സമാധിയാവുന്ന ഒരു വാക്ക്

തീർത്ഥാടനം പോലെ 
മടക്കം മറന്നുവെച്ച വാക്ക് 
ചന്ദ്രക്കലയാവുമോ എന്ന് അവൾ
സംശയിക്കുന്നു

കലയണിഞ്ഞ ഒരു സംശയം
ശിവനാവും വിധം

ശലഭലജ്ജ
ആകാശനാണം തുടങ്ങിയ
പ്രസിദ്ധീകരണങ്ങൾ

കല അഴിഞ്ഞ മടക്കച്ചന്ദ്രൻ,
അവളുടെ ടാറ്റുവിൽ നിന്നും അഴിച്ചെടുക്കും മാനം

ആകാശം എത്തിനോക്കും 
മൂന്ന് കലഹവേനൽക്കാലങ്ങൾ
ഉദാഹരണം പൊക്കിൾക്കൊടി
വിലകുറഞ്ഞ ഒരു നന്ദി

ആകാശത്തിന്റെ ചുമട്ടുതൊഴിലാളിയായ 
ശലഭം

വാക്കിന്റെ ചുമട്ട് തൊഴിലാളിയായ കവിത,
അത് 
ഒരു വാക്ക് ഇറക്കിവെക്കുവാൻ തിരയും ആവശ്യമായ ശൂന്യത

ഒരു പഴയകാലകോളേജ് മാഗസീനിലെ
പക്വതയും പാകതയും വന്ന താടിവളർത്തിയ 
മൂന്ന് തേഡ് ഡീസി
പ്രതിനിധികളെ പോലെ
ഏകാന്തതയുടെ മൂന്ന് ചിത്രങ്ങൾ

എന്നേക്കാൾ വിഷാദിയായ ഒരുവനെ
കവിത 
കണ്ടുമുട്ടും വിധം.





Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...