Skip to main content

കാലം കാനേഷുമാരി എന്ന് കവിതകൾ




വറുത്തമീനുകളുടെ മ്യൂസിയം, പൂച്ചക്കണ്ണുള്ള ഒരാൾ  
സന്ദർശിക്കുന്നത് പോലെ

മൊരിഞ്ഞ നാവ്
അരപ്പ് പുരണ്ട അയാളുടെ വിരലുകൾ 
ചെറുപയർതോരന്റെ ഗ്രന്ഥം 
നഗരം തുറക്കുന്നു

വേനലിന്റെ വിധിയുമായി 
നഗ്നതയുടെ ആഴം കടക്കും
സൂര്യസെൻസസ് എടുക്കുവാൻ വരും എന്യൂമറേറ്ററിൻ നഗ്നത

ഉടൽ അതിന്റെ കാനേഷുമാരിയിൽ
പങ്കെടുക്കുന്നു
ശേഖരിക്കപ്പെട്ട യാതൊരു സ്ഥിതിവിവരക്കണക്കുകളുമില്ലാതെ
തൊട്ടാവാടി ഇല പോലെ 
മടങ്ങുന്നു

ഭഗവാൻ എന്ന ഇല
അതിൽ വീഴും ജലം പോലെ പ്രാർത്ഥനകൾ

വിളിക്കുവാൻ പേരില്ലാതെ മരം
എന്റെ മൃതദേഹം
അതിന്റെ വേരുകളുമായി പ്രണയത്തിലാവുന്നു

അഴുകുന്ന ഇലയിൽ ചുവക്കുന്ന ദൈവം
മണ്ണുകളുടെ കലാശാല
ചുവക്കുന്നഭ്രാന്തും ജമന്തിയും 

അന്ത:പുരങ്ങൾ വകഞ്ഞ്
ജമന്തിഇതളുകൾ വകഞ്ഞ്
ഹസ്തരേഖകൾ തിരുത്തി
ശരീരമില്ലാത്ത നഗ്നത
പൗരാണികതയുടെ നഗരം കടക്കുന്നു.

കൂണുകളും അവയുടെ ദൈവവും.

ഒരിക്കൽ കൂടി പ്രണയം
വനദേവതകളുടെ ഏകാന്തതയെ തൊട്ടു

പൂക്കളിൽ തേൻ എന്ന പോലെ
പ്രണയിക്കുവാനാവശ്യമായ നാണം
എന്നിൽ ശേഖരിക്കപ്പെട്ടു

ദിശകളുടെ 
കൊത്തുപണികളിൽ പങ്കെടുത്ത്
കാറ്റിലെന്നപോലെ 
മടങ്ങും പൂക്കൾ

കരിയില നിറങ്ങളിൽ
മരിച്ചുപോയവരുടെ പൂത്താങ്കീരിയുടൽ

പച്ചിലകൾ കൊണ്ട് മേഞ്ഞ
മഞ്ഞകോളാമ്പിപ്പൂക്കളിൽ 
ഞാനെന്റെ ഉലച്ചിൽ ഇട്ടുവെക്കുന്നു
ചീന്തിയെടുത്ത കാറ്റ് എന്റെ ശ്വാസത്തിലും

കൂണുകളുടെ പരാഗണത്തിൽ പങ്കെടുത്ത് 
നാണത്തോടെ മടങ്ങും ദൈവം.

ഭാഷ കൊണ്ട് ചിനയ്ക്കപ്പെടും
കുതിരയാവും രതി

അവളുടെ മൂക്കിൻതുമ്പിലെ
നനഞ്ഞമൂക്കൂത്തി പോലെ 
എന്നിലും അവളിലും
ഒട്ടിക്കിടന്നു ഭാഷ

ഞാൻ പറയേണ്ടതൊക്കെ
അവൾ പറഞ്ഞു
അപ്പോഴൊക്കെ അവളുടെ ചുണ്ടുകൾക്ക്
ഏറ്റവും ഇളം ചൂടുള്ള 
തീ പിടിച്ചു

അതിന്റെ ഏകാന്തതയുടെ 
ടാറ്റുവിന് പിന്നിൽ 
എന്റെ ചുണ്ടിന്റെ ബുദ്ധൻ
അവളുടെ മാറിൽ 
അതിന്റെ ധ്യാനത്തിന്റെ 
കിളിക്കൂട്

എന്റെ കാതുകളിൽ 
തീ നാളങ്ങളുണ്ടായി
അവളുടെ ശരീരം ഒന്നാളി 
അതണച്ചു

അവളുടെ വിരലിൽ 
വന്നിരിക്കും മുമ്പ്
ചിറകുകൾ വരച്ചു 
തുമ്പികൾ

അവ നുകർന്നു
അവളുടെ വിരലിലിലെ 
ശ്രുതിയിടും വീണയുടെ കൊത്തുപണികൾ

അപ്പോൾ പിറന്ന കുഞ്ഞിന്റെ
മയക്കം അവളുടെ കണ്ണുകളിൽ

എന്റെ കാത് 
അവളുടെ കാതിന്റെ കുഞ്ഞായി

ഞങ്ങളേ കടന്നുപോയി
നിശ്ശബ്ദതയുടെ മൃഗങ്ങൾ.

അവധി അഴിച്ചിട്ട കലാലയത്തെ
പൂർവ്വവിദ്യാർത്ഥി സമീപിക്കുന്നത് പോലെ
അവസാനകവിതയെ സമീപിക്കുന്നു.

മഴയുടെ ഉടമയായ ദിവസം

വിദൂരതയിലേക്ക് ഇറ്റി
ജാലകങ്ങൾക്ക് പകരം
വീടുകളിൽ ജീവിച്ചിരിക്കുന്നവർ
കവിതയിലേക്ക് വരികളുമിറ്റുന്നു

മഴയിൽ അലിഞ്ഞുചേരും ജാലകം
പതിയേ പെയ്യുന്ന മഴയിൽ ലയിക്കുന്നു

നീലയുടെ കാന്തത്തിലേക്ക്
ഒട്ടിപ്പിടിക്കും ആകാശം

ഇന്നലെയിലേക്ക് ഇറ്റുന്ന 
അതിലെ ഒരു തുള്ളി
മഞ്ഞിന്റെ കണ്ണുള്ള ഒരു പക്ഷി

ഇന്നലെയിലേക്കുള്ള ഒരു തുളുമ്പലിൽ
മിനിയാന്നിന്റെ മേൽവിലാസമെഴുതുന്നു
വിശേഷങ്ങൾ ഒന്നുമില്ലാത്ത ഒരു
കത്താവും കവിത

അന്തരിച്ച വേഴാമ്പലിനെ
സംസ്ക്കരിച്ച് അയാളുടെ
വീട്ടിലേക്ക് മടങ്ങും
അയൽക്കാരൻ

അയാളുടെ അകൽച്ചയിൽ
നീല പുരട്ടുന്നു
അയാളുടെ വീട് നീലിക്കുന്നു

ശൂന്യതയെ അരിച്ച 
തരി കൊണ്ട് കളഞ്ഞ് തിരിച്ച്
 ചരിച്ചുവെക്കും ആകാശം

അവസാനത്തെ പക്ഷിയിൽ നിന്നും
ആകാശത്തെ വിടുവിക്കുന്നു
ശൂന്യതയുടെ പക്ഷികൾ എന്ന് കവിതയിൽ വാക്കുകൾ.







Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...