Skip to main content

കാലം കാനേഷുമാരി എന്ന് കവിതകൾ




വറുത്തമീനുകളുടെ മ്യൂസിയം, പൂച്ചക്കണ്ണുള്ള ഒരാൾ  
സന്ദർശിക്കുന്നത് പോലെ

മൊരിഞ്ഞ നാവ്
അരപ്പ് പുരണ്ട അയാളുടെ വിരലുകൾ 
ചെറുപയർതോരന്റെ ഗ്രന്ഥം 
നഗരം തുറക്കുന്നു

വേനലിന്റെ വിധിയുമായി 
നഗ്നതയുടെ ആഴം കടക്കും
സൂര്യസെൻസസ് എടുക്കുവാൻ വരും എന്യൂമറേറ്ററിൻ നഗ്നത

ഉടൽ അതിന്റെ കാനേഷുമാരിയിൽ
പങ്കെടുക്കുന്നു
ശേഖരിക്കപ്പെട്ട യാതൊരു സ്ഥിതിവിവരക്കണക്കുകളുമില്ലാതെ
തൊട്ടാവാടി ഇല പോലെ 
മടങ്ങുന്നു

ഭഗവാൻ എന്ന ഇല
അതിൽ വീഴും ജലം പോലെ പ്രാർത്ഥനകൾ

വിളിക്കുവാൻ പേരില്ലാതെ മരം
എന്റെ മൃതദേഹം
അതിന്റെ വേരുകളുമായി പ്രണയത്തിലാവുന്നു

അഴുകുന്ന ഇലയിൽ ചുവക്കുന്ന ദൈവം
മണ്ണുകളുടെ കലാശാല
ചുവക്കുന്നഭ്രാന്തും ജമന്തിയും 

അന്ത:പുരങ്ങൾ വകഞ്ഞ്
ജമന്തിഇതളുകൾ വകഞ്ഞ്
ഹസ്തരേഖകൾ തിരുത്തി
ശരീരമില്ലാത്ത നഗ്നത
പൗരാണികതയുടെ നഗരം കടക്കുന്നു.

കൂണുകളും അവയുടെ ദൈവവും.

ഒരിക്കൽ കൂടി പ്രണയം
വനദേവതകളുടെ ഏകാന്തതയെ തൊട്ടു

പൂക്കളിൽ തേൻ എന്ന പോലെ
പ്രണയിക്കുവാനാവശ്യമായ നാണം
എന്നിൽ ശേഖരിക്കപ്പെട്ടു

ദിശകളുടെ 
കൊത്തുപണികളിൽ പങ്കെടുത്ത്
കാറ്റിലെന്നപോലെ 
മടങ്ങും പൂക്കൾ

കരിയില നിറങ്ങളിൽ
മരിച്ചുപോയവരുടെ പൂത്താങ്കീരിയുടൽ

പച്ചിലകൾ കൊണ്ട് മേഞ്ഞ
മഞ്ഞകോളാമ്പിപ്പൂക്കളിൽ 
ഞാനെന്റെ ഉലച്ചിൽ ഇട്ടുവെക്കുന്നു
ചീന്തിയെടുത്ത കാറ്റ് എന്റെ ശ്വാസത്തിലും

കൂണുകളുടെ പരാഗണത്തിൽ പങ്കെടുത്ത് 
നാണത്തോടെ മടങ്ങും ദൈവം.

ഭാഷ കൊണ്ട് ചിനയ്ക്കപ്പെടും
കുതിരയാവും രതി

അവളുടെ മൂക്കിൻതുമ്പിലെ
നനഞ്ഞമൂക്കൂത്തി പോലെ 
എന്നിലും അവളിലും
ഒട്ടിക്കിടന്നു ഭാഷ

ഞാൻ പറയേണ്ടതൊക്കെ
അവൾ പറഞ്ഞു
അപ്പോഴൊക്കെ അവളുടെ ചുണ്ടുകൾക്ക്
ഏറ്റവും ഇളം ചൂടുള്ള 
തീ പിടിച്ചു

അതിന്റെ ഏകാന്തതയുടെ 
ടാറ്റുവിന് പിന്നിൽ 
എന്റെ ചുണ്ടിന്റെ ബുദ്ധൻ
അവളുടെ മാറിൽ 
അതിന്റെ ധ്യാനത്തിന്റെ 
കിളിക്കൂട്

എന്റെ കാതുകളിൽ 
തീ നാളങ്ങളുണ്ടായി
അവളുടെ ശരീരം ഒന്നാളി 
അതണച്ചു

അവളുടെ വിരലിൽ 
വന്നിരിക്കും മുമ്പ്
ചിറകുകൾ വരച്ചു 
തുമ്പികൾ

അവ നുകർന്നു
അവളുടെ വിരലിലിലെ 
ശ്രുതിയിടും വീണയുടെ കൊത്തുപണികൾ

അപ്പോൾ പിറന്ന കുഞ്ഞിന്റെ
മയക്കം അവളുടെ കണ്ണുകളിൽ

എന്റെ കാത് 
അവളുടെ കാതിന്റെ കുഞ്ഞായി

ഞങ്ങളേ കടന്നുപോയി
നിശ്ശബ്ദതയുടെ മൃഗങ്ങൾ.

അവധി അഴിച്ചിട്ട കലാലയത്തെ
പൂർവ്വവിദ്യാർത്ഥി സമീപിക്കുന്നത് പോലെ
അവസാനകവിതയെ സമീപിക്കുന്നു.

മഴയുടെ ഉടമയായ ദിവസം

വിദൂരതയിലേക്ക് ഇറ്റി
ജാലകങ്ങൾക്ക് പകരം
വീടുകളിൽ ജീവിച്ചിരിക്കുന്നവർ
കവിതയിലേക്ക് വരികളുമിറ്റുന്നു

മഴയിൽ അലിഞ്ഞുചേരും ജാലകം
പതിയേ പെയ്യുന്ന മഴയിൽ ലയിക്കുന്നു

നീലയുടെ കാന്തത്തിലേക്ക്
ഒട്ടിപ്പിടിക്കും ആകാശം

ഇന്നലെയിലേക്ക് ഇറ്റുന്ന 
അതിലെ ഒരു തുള്ളി
മഞ്ഞിന്റെ കണ്ണുള്ള ഒരു പക്ഷി

ഇന്നലെയിലേക്കുള്ള ഒരു തുളുമ്പലിൽ
മിനിയാന്നിന്റെ മേൽവിലാസമെഴുതുന്നു
വിശേഷങ്ങൾ ഒന്നുമില്ലാത്ത ഒരു
കത്താവും കവിത

അന്തരിച്ച വേഴാമ്പലിനെ
സംസ്ക്കരിച്ച് അയാളുടെ
വീട്ടിലേക്ക് മടങ്ങും
അയൽക്കാരൻ

അയാളുടെ അകൽച്ചയിൽ
നീല പുരട്ടുന്നു
അയാളുടെ വീട് നീലിക്കുന്നു

ശൂന്യതയെ അരിച്ച 
തരി കൊണ്ട് കളഞ്ഞ് തിരിച്ച്
 ചരിച്ചുവെക്കും ആകാശം

അവസാനത്തെ പക്ഷിയിൽ നിന്നും
ആകാശത്തെ വിടുവിക്കുന്നു
ശൂന്യതയുടെ പക്ഷികൾ എന്ന് കവിതയിൽ വാക്കുകൾ.







Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

കണ്ണുനീർ പുരാണം

സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ.. സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ "ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ ഏതു അസുരനേയും നിർവീര്യമാക്കുന്ന  ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന അശുവിനെ പശുവാക്കി മാറ്റുന്ന ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ   ഉപ്പുകലര്ന്ന മിട്ടായിയേ ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും