Skip to main content

കൊടി ഉടൽ കപ്പൽ എന്ന മൂന്ന് പടികൾ

അപകടത്തിൽപ്പെട്ട കപ്പൽ
ആടിയുലയും മുമ്പ്
ഉയർത്തും കൊടി

അപകടത്തിൽപ്പെട്ട കപ്പൽ
അപ്പോഴും
കപ്പിത്താന്റെ കവിതയിൽ
പൊങ്ങിക്കിടക്കും ഒരു വാക്ക്

കപ്പലിൽ നിന്നും കടൽ,
അപകടം തുടച്ചുമാറ്റുകയും
ആടിയുലയുന്നതിനുമപ്പുറം
സുരക്ഷിതമായി കപ്പൽ
തിരികെവെയ്ക്കുകയും ചെയ്താൽ
ഒന്നും ചെയ്യുവാനില്ലാത്ത കൊടി

അവിടെ അതിനെ
കപ്പൽ പോലും നിലനിർത്തുന്നില്ല

കപ്പിത്താൻ കവിതയെഴുതുമ്പോൾ
അപകടത്തിൽ പെടും കപ്പൽ,
എന്നൊരു ദുസ്സൂചന മാത്രം
അപ്പോഴും കവിത 
വാക്കുകളിൽ നിലനിർത്തുന്നു.

കവിതയ്ക്ക് പുറത്ത്,
ദുസ്സൂചനകൾ ഒരു സമുദ്രമാകുന്നു.

അകത്ത്
ഉടലിലെ കപ്പൽച്ചാൽ കടക്കും,
ഉടൽ മുഴുവൻ കൊടിയാവും
രതിയെന്ന കപ്പൽ

എഴുതി നിർത്തുമ്പോൾ
കവിതയിലെ രതിയെന്ന ദുസ്സൂചന
ഉടലിൽ നിന്ന്,
പൊറ്റ പോലെ അടർന്ന്
കവിതയ്ക്ക് പുറത്തേയ്ക്ക്

ആടിയുലച്ചിലുകൾ അടർത്തി
നഗ്നതകൾ തുടച്ച്
തിരികെ ഉടലിൽ വെയ്ക്കുമ്പോൾ
രതിയ്ക്കു മുമ്പ്,
ആടിയുലഞ്ഞ്
ദുസൂചനകൾ കടക്കും ഉടൽ

ഉടൽ,
രതിയ്ക്ക് മുമ്പും പിമ്പും
നടുക്ക് രതി

രതി ഒരലങ്കാരമാവും ഇടങ്ങളിൽ
പതിയേ രതിയുടെ
വ്യാകരണ ഗ്രന്ഥമാവും ഉടൽ

രതി ഒരു കിളിക്കൂട്
ഉടലുകൾ കിളിക്കുഞ്ഞുങ്ങൾ

രതി കഴിഞ്ഞ ഉടൽ 
മടങ്ങും കല
മുകളിൽ ഒരു ചന്ദ്രനാവുന്നു
ഇടം രാത്രിയും

വാഹനങ്ങൾക്ക് പിന്നിൽ 
പ്രകാശം തട്ടുമ്പോൾ മാത്രം
രാത്രി തിളങ്ങും റിഫ്ലക്ടർ പോലെ
രതിയ്ക്ക് പിന്നിൽ ഉടൽ
അത് വെളിച്ചം തട്ടാതെ നീങ്ങുന്നു

വാഹനമല്ലെങ്കിലും
ഇരുട്ടിൽ
രാത്രി നടത്തിക്കൊണ്ടുപോകും
വാലിലെ റിഫ്ലക്ടർ
തിളങ്ങും ഉടലെന്ന ദു:സ്സൂചന
ആനയ്ക്ക് നൽകും വിധം

കവിതയ്ക്ക് പിന്നിൽ 
റിഫ്ലക്ടറായി
ഒരു വാക്കിനെ 
തെരുവ് കൊളുത്തിവെയ്ക്കുന്നു
തിളക്കത്തിന് പിന്നാലെ നടക്കുന്നു

പൂക്കുമ്പോൾ 
ചെടികൾ ഉയർത്തും കൊടി 
നീയത്
ഉലഞ്ഞുകഴിഞ്ഞ്
പൂക്കളാക്കുന്നുണ്ട് ചെടികളിൽ

വസന്തം അപകടത്തിലായ കപ്പൽ
ഉയർത്തുന്ന ഓരോ കൊടിയും
പൂക്കൾ എന്നാവും നിന്റെ കവിതയിൽ

ഓരോ വാക്കുകളും കൊടി
അപകടങ്ങളെ തരണം ചെയ്യലാണ് കവിത
കവിയെന്ന ദുസ്സൂചന 
അപ്പോഴും നിന്റെ 
കവിതയ്ക്ക് പുറത്ത്

കിളികൾ പറക്കുമ്പോൾ
ആദ്യമായി പറന്ന കിളി
ഉയർത്തും കൊടി മാനമായിട്ടുണ്ട്

രതിയെന്ന കപ്പൽ
അതിന്റെ ഉടലോട്ടങ്ങൾ

ഉടൽ എന്നാൽ അപകടത്തിൽ പെടാനുള്ള കപ്പലാണെന്ന
മുൻധാരണ കൊണ്ടു നടക്കും
എന്റെ കപ്പിത്താനുടൽ
കവിതയ്ക്ക് പിന്നാലെ
വാക്കിനും മുന്നേ

കിളിയ്ക്ക് മുന്നിൽ
മാനം എന്ന ദുസ്സൂചന
കിളിയ്ക്കും മുകളിൽ

അഴിഞ്ഞുലഞ്ഞ മേഘങ്ങൾക്കപ്പുറം
രതി കഴിഞ്ഞ മാനം

കടലിൽ കിടന്ന് കിടന്ന് നിറമാവും
കപ്പലുകൾ പഴകും സ്വരം

വീശുന്നതിനിടയിൽ
പഴകിയ കപ്പലിൽ
കപ്പൽപ്പായയുടെ വക്കാലത്തെടുക്കും
കാറ്റ്
ഒരിയ്ക്കലും ഒരു വക്കീൽ കുപ്പായമണിയുന്നില്ല
കവിതയുടെ മാത്രം വക്കാലത്തെടുക്കും
വാക്ക്

കയർ എന്നും തടി എന്നും
പഴക്കങ്ങളിലേയ്ക്ക് 
മുറുകുകയാണ് കപ്പൽ

പഴകുന്ന ഉപ്പ്
എരിവുള്ള നനവ്

ഒരു സമുദ്രസഞ്ചാരിയ്ക്ക്
പഴക്കമുള്ള ചിത്രങ്ങൾ അനുവദിയ്ക്കും
നീളൻ താടി
കൈയ്യിൽ കരുതും തുകൽ ഭൂപടം
കണ്ണിൽ കാണും ദിശാബോധം

ഓരോ വളവുകൾക്കുമപ്പുറം
പൂച്ചകളുടെ രോമം കൊണ്ടുണ്ടാക്കിയ
താളുകൾ മറിച്ചുനോക്കിയിരിക്കുകയാവണം
അപകടം
അതും പൂച്ചക്കണ്ണുള്ളത്

നാലു കാലിൽ മാത്രം വന്നു വീഴുന്ന
അപകടങ്ങളെ എടുത്ത്
ലാളിച്ച് ലാളിച്ച് പൂച്ചയാക്കുന്നതാവാം
രതി കൊടുത്ത് നമ്മൾ
വളർത്തി വഷളാക്കിയ ഉടൽപ്പൂച്ചകൾ

പുതിയ കാലത്ത്
പുതിയ കപ്പലിൽ
ഡക്കിന് പുറത്ത്
ഉടലിന്റെ രണ്ടൈസ്ക്യൂബുകൾ ചേർത്ത
ഡ്രിങ്കാവുകയാണ് നമ്മൾ

ആഴക്കടലിൽ കപ്പലിൽ
ക്രിസാന്തിയം നിറമുള്ള 
നമ്മുടെ നഗ്നത

നമ്മൾ ഇടും
ഓരോ ഐസ് ക്യൂബുകളും
കൊടികൾ

പൂത്താങ്കീരിയുടൽക്കലമ്പലുകൾ ഇട്ടു വെയ്ക്കും ആകാശം
കിളികളെല്ലാമൊഴിഞ്ഞ ആകാശത്തിന്
കൂട്ടിരിയ്ക്കും നീ

നെഞ്ചിൽ ചേർന്നുകിടക്കുയാണ് നീ
ഏകാന്തത തേടി വരും
ഒരു ഉടൽമൃഗമാണ് രതി
എന്ന് എഴുതിയേക്കും നീ

അത് മാത്രം ഉറപ്പിയ്ക്കുകയാവും ഞാൻ
നിന്റെ ഉടലിന്റെ മഞ്ഞ് മൂടിയ കൊടുമുടി
എന്റെ പർവ്വതാരോഹകനായ മനസ്സ് 

ഒരു തണുത്തസോഡ
ഒരു ലൈറ്റർ പോലെ
ചരിച്ചുകത്തിച്ച്
ഐസ്ക്യൂബുകളുടെ തിരിനീട്ടിയിട്ട്
ഒരു ഗ്ലാസിൽ നാരാങ്ങാവെള്ളം
കൊളുഞ്ഞിവെയ്ക്കുകയാണ് നമ്മൾ

കാലവും കടലും
ഒരിയ്ക്കലും ഒരു കരയിലേയ്ക്കും തിരിച്ചുവരാത്ത കപ്പിത്താനാവുകയാണ് രതി

ഇനിയും സമർപ്പിയ്ക്കാത്ത
ഗവേഷണപ്രബന്ധമാവും 
ആഴക്കടലിൽ പെയ്യും മഴ

പൊടുന്നനേ എന്ന വാക്കിന്റെ കൊടി
മേഘങ്ങളുടെ ആർക്കൈവ്സിൽ നിന്നും
ആകാശം പുറത്തെടുക്കും
ഒരു ഇരുണ്ട മേഘം
നിന്റെ ഉടലാവുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...