Skip to main content

ദൈവം താമരയില മറവി എന്നീ മൂന്ന് തുള്ളികൾ

മറവി അതിന്റെ താമരയിലയിൽ
ഒരാകൃതി പൊതിഞ്ഞെടുക്കുകയും
അതിന് ഒരു പേര് തിരഞ്ഞ്
വസന്തം തട്ടിമറിച്ചിടുകയും ചെയ്തു

ഞാൻ അതിന്റെ അടുത്ത്, എന്റെ പൂക്കൾ കുരുങ്ങിയ
ഉടലുമായി ചെല്ലുന്നു

ആദ്യമായി ഉണ്ടായ ദിവസം
ആദ്യസന്ധ്യ എടുത്തുനോക്കി
സാവകാശം സമയം,
തിരികെ വെയ്ക്കുന്നിടത്ത്

വിരിയുന്നതെല്ലാം വന്ന്,
ഉടലിൽ തട്ടും സുഖം
വസന്തത്തിനൊപ്പം
തട്ടിമറിഞ്ഞ് വീണുകിടക്കും നീ

ഇപ്പോഴങ്ങോട്ട് പെറ്റിട്ട സന്ധ്യ എന്ന
വരിയുടെ സാധ്യത പരിശോധിച്ച്
മടങ്ങുകയാണ്, കവിത.

അരികിൽ 
ചേക്കേറലുകൾ അടക്കിപ്പിടിച്ച കിളി അതും, ഉടൽ നിറയെ 
കവിതയുടെ മടക്കമുള്ളത്

നിന്റെ ഉടലിലെ 
ഏറ്റവും മടികൂടുതലുള്ള
കോശങ്ങൾ ഉമ്മ വെയ്ക്കാൻ
എന്റെ കവിതയിലെ ഒരു വാക്കിന്റെ
പുറപ്പാട്

അധികം ആരവമില്ലാത്ത 
ഒച്ചയാണ് കൂടെ

കാലിലെ ചിലമ്പ് അതിന്റെ ഒറ്റപ്പെടലിന്റെ ഒച്ച മറിച്ചുനോക്കിയിരിക്കുന്നു.

താളുകളാണ് ഉടലുകൾ
ഇമകൾ മറിച്ചുനോക്കലുകൾ
കീറലുകൾ അതിലടക്കം
കുത്തിക്കെട്ടലുകൾ മാത്രമാണ് ജീവിതം

ആദ്യമായി ചേക്കേറാൻ മറന്ന കിളി
ചേക്കേറുന്നതിന്റെ ബാലപാഠങ്ങൾ,
മറിച്ചുനോക്കിയിരിയ്ക്കുന്നു

അസ്തമയത്തിന്റെ ഇലയുള്ള
സൂര്യൻ
ഒന്ന് മറ്റൊന്നിന്റെ മൊട്ടാവും
ഇരുട്ട്

ജീവിതം പോലെയല്ല,
ആമ്പർഗ്രീസ് പോലെ 
ഒരു വിലപിടിപ്പുള്ള വസ്തുവാകുകയാണ് മറവി

കവിത ഇവിടെ മറവിയുടെ കറ
ജീവിതം, മറവിയുടെ അലമാര

എന്നിട്ടും ഒരലമാരയാവുന്നില്ല കവിത
എങ്കിലത്,
ചുംബിക്കുവാൻ മറന്നുപോയ ഒരാളുടെ നെടുവീർപ്പുകൾ എടുത്തുവെച്ച്
റാക്കുകൾ നിറച്ചേനെ.

കിനിയുന്നുണ്ട്, വാക്കുകൾക്കിടയിൽ
ഇരുനിറത്തിൽ,
കുഞ്ഞുടുപ്പുകൾ കൊണ്ട് കളഞ്ഞ
വസന്തം

അരികിൽ,
അതിന്റെ തൂവലിന്റെ കറ തിരയും കുരുവി
മറവി അതിന്റെ കുരുവിക്കൂടും

2

അകാരണം എന്ന തൂവൽ
പക്ഷിക്കൂട്ടിൽ
ഉപേക്ഷിച്ച് മടങ്ങുകയാണ് പക്ഷി

പക്ഷിക്കൂട്ടിൽ, മറവിയെടുത്തുവെയ്ക്കും മാനം
പക്ഷിയുടെ ഉടലിൽ കുരുങ്ങും
ദേശാടനം എന്ന ഉപേക്ഷിക്കുവാനാവാത്ത തൂവൽ

ഉടലിലെ,
പലായനഗ്രന്ധി പൂക്കും 
സുഗന്ധമാണ് ഇപ്പോൾ എനിയ്ക്ക്

പുറഞ്ചട്ടകളിൽ മഴ പെയ്യുന്ന പുസ്തകങ്ങൾ
മാറോടടക്കിപ്പിടിച്ച് കിടക്കും നീ

ഹൃദയത്തിന്റെ ജമന്തിമിടിപ്പിൽ
ചാരിയിരിയ്ക്കും പൂക്കൾ

നിനക്ക് ആകാശത്തിന്റെ കറ
മുകളിൽ മറവിമാനം

കൂട്ടിന് പേരില്ലാത്ത വസന്തം

3

ഒരു മാപിനിയിലും രസമല്ല, മറവി
എന്നിട്ടും, മറവി മാപിനിയാവുന്ന
ജീവിതങ്ങൾ

ഒരു ഭാഷയും 
സ്വന്തമായി ഇല്ലാത്തവന്റെ
മറവിയാവുകയാണ് 
പതിയേ കവിതയും

നോവതിന്റെ ക്ഷണക്കത്ത്

ഒരു പൂവ് മറ്റൊരു പൂവിന്റെ
പ്രൂഫ്റീഡിംഗ് ചെയ്യുന്നിടത്ത്
വിരിയുന്നത് പൂക്കൾ,
ഇതളുകളിൽ
അച്ചടിക്കുവാൻ കൊടുക്കുന്നിടത്ത്
കിളിയായി തുടരുന്നതിന്റെ  ഇരുനിറങ്ങളിൽ കിനിയും കുരുവി

പറക്കുന്നതൊരുനിറം
തുടരുന്നത് മറ്റൊന്ന്

നിറങ്ങളിൽ,
യാന്ത്രികമായി കിനിയും
വസന്തത്തിന്റെ
അച്ചടി

കുഞ്ഞുടുപ്പുകളിൽ വസന്തത്തിന്റെ
കറ

4

പൂക്കളുടെ മേൽവിലാസമെഴുതിയ
കത്തുകൾ മൊട്ടുകളാവും വിധം സാവകാശം എന്ന 
കൈയ്യുഴുത്തുമാസികയാവുകയാണ് മാനവും മറവിയും
മാനം കൈയ്യെഴുത്ത് 
മറവി അതിന്റെ മാസിക

മറവി കൊണ്ട് മാനത്തിന്,
അതിനും മുകളിൽ
അതിലും ലളിതമായ കമാനം
എന്നാവണം വിവക്ഷ

മറവിയാണ് ലളിതം
ഓർമ്മ അതിന്റെ ഭാരം
ഭൂമിയുടെ ഓർമ്മയാവണം
ഭൂഗുരുത്വാകർഷണ ബലം
ഭ്രമണത്തിന് പാലൂട്ടും മുലകൾ,
ഒരു പക്ഷേ മറവിപോലെ പുറത്തേയ്ക്ക്
അത് ചുരത്തുന്നതെല്ലാം 
നുണഞ്ഞു കിടക്കും സമയം

5

ഒരു പൂവ് മറ്റൊരു പൂവിന്റെ
തപാൽപെട്ടിയാവുന്നിടത്ത്
വിരിയുന്ന, വരുന്ന, എഴുതുന്ന
മൊട്ടുകൾ പൊട്ടിച്ചുവായിക്കുന്ന കത്തുകളെല്ലാം പൂക്കൾ

ഇലകളിൽ തങ്ങിനിൽക്കും
തുള്ളികളിൽ
മറവി നിർമ്മിയ്ക്കും
ജലം

ദുഷ്യന്തനെന്ന തുള്ളിയിൽ
മറവി നിർമ്മിയ്ക്കും മോതിരം
ഓരോ ഓർമ്മയിലേയ്ക്കും തുളുമ്പും
ശകുന്തളയെന്ന ജലം

6

താമരകൾ വിരിഞ്ഞ് നിൽക്കും ഇടം

മറവിയാണ് ക്ഷണക്കത്ത്
മറവിയുടെ മൂന്ന് സ്തംഭങ്ങൾ
മറവി തന്നെയാണ് സ്തൂപവും
മറവിയുടെ ജ്യാമിതി
മറവിയുടെ ബൃഹത്ത്കോൺ
 
മറവിയുടെ സ്റ്റാമ്പുകളുള്ള കത്തുകളിൽ
പതിയേ ഭാഷയും ലിപിയും 
മേൽവിലാസവുമാവുകയാണ് കവിത

സമയത്തിന്റെ നീണ്ട തണ്ട് വളച്ച്
ദൈവം ഇറുത്തെടുക്കും 
പ്രാർത്ഥനയുടെ പൂക്കൾ

തുഴഞ്ഞുവരും ദൈവം
വളഞ്ഞുവരും പ്രാർത്ഥനകൾ
അതാണ് പതിവ്

പതിവില്ലാതെ
പറക്കുന്നത് മുമ്പോട്ട് മുമ്പോട്ട് മറന്ന്
മറവിച്ചിറകുകളിൽ
തുമ്പിക്കണ്ണുള്ള ദൈവം

വിരിയുന്നത് ഇനിയവിടെ നിൽക്കട്ടെ,

മാനത്തെ കാർന്നുതിന്നും
ഭ്രാന്തെടുത്ത പക്ഷി എന്ന വരി
കവിതയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്
എന്റെ ദൈവം

ഇറുക്കുവാൻ
മറന്നുപോയൊരു മൊട്ട്
ദൈവത്തിന് മുന്നിൽ
പ്രാർത്ഥനയാകുന്നു
ഞാൻ  അതുമാത്രം കണ്ടുനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!