Skip to main content

ദൈവം താമരയില മറവി എന്നീ മൂന്ന് തുള്ളികൾ

മറവി അതിന്റെ താമരയിലയിൽ
ഒരാകൃതി പൊതിഞ്ഞെടുക്കുകയും
അതിന് ഒരു പേര് തിരഞ്ഞ്
വസന്തം തട്ടിമറിച്ചിടുകയും ചെയ്തു

ഞാൻ അതിന്റെ അടുത്ത്, എന്റെ പൂക്കൾ കുരുങ്ങിയ
ഉടലുമായി ചെല്ലുന്നു

ആദ്യമായി ഉണ്ടായ ദിവസം
ആദ്യസന്ധ്യ എടുത്തുനോക്കി
സാവകാശം സമയം,
തിരികെ വെയ്ക്കുന്നിടത്ത്

വിരിയുന്നതെല്ലാം വന്ന്,
ഉടലിൽ തട്ടും സുഖം
വസന്തത്തിനൊപ്പം
തട്ടിമറിഞ്ഞ് വീണുകിടക്കും നീ

ഇപ്പോഴങ്ങോട്ട് പെറ്റിട്ട സന്ധ്യ എന്ന
വരിയുടെ സാധ്യത പരിശോധിച്ച്
മടങ്ങുകയാണ്, കവിത.

അരികിൽ 
ചേക്കേറലുകൾ അടക്കിപ്പിടിച്ച കിളി അതും, ഉടൽ നിറയെ 
കവിതയുടെ മടക്കമുള്ളത്

നിന്റെ ഉടലിലെ 
ഏറ്റവും മടികൂടുതലുള്ള
കോശങ്ങൾ ഉമ്മ വെയ്ക്കാൻ
എന്റെ കവിതയിലെ ഒരു വാക്കിന്റെ
പുറപ്പാട്

അധികം ആരവമില്ലാത്ത 
ഒച്ചയാണ് കൂടെ

കാലിലെ ചിലമ്പ് അതിന്റെ ഒറ്റപ്പെടലിന്റെ ഒച്ച മറിച്ചുനോക്കിയിരിക്കുന്നു.

താളുകളാണ് ഉടലുകൾ
ഇമകൾ മറിച്ചുനോക്കലുകൾ
കീറലുകൾ അതിലടക്കം
കുത്തിക്കെട്ടലുകൾ മാത്രമാണ് ജീവിതം

ആദ്യമായി ചേക്കേറാൻ മറന്ന കിളി
ചേക്കേറുന്നതിന്റെ ബാലപാഠങ്ങൾ,
മറിച്ചുനോക്കിയിരിയ്ക്കുന്നു

അസ്തമയത്തിന്റെ ഇലയുള്ള
സൂര്യൻ
ഒന്ന് മറ്റൊന്നിന്റെ മൊട്ടാവും
ഇരുട്ട്

ജീവിതം പോലെയല്ല,
ആമ്പർഗ്രീസ് പോലെ 
ഒരു വിലപിടിപ്പുള്ള വസ്തുവാകുകയാണ് മറവി

കവിത ഇവിടെ മറവിയുടെ കറ
ജീവിതം, മറവിയുടെ അലമാര

എന്നിട്ടും ഒരലമാരയാവുന്നില്ല കവിത
എങ്കിലത്,
ചുംബിക്കുവാൻ മറന്നുപോയ ഒരാളുടെ നെടുവീർപ്പുകൾ എടുത്തുവെച്ച്
റാക്കുകൾ നിറച്ചേനെ.

കിനിയുന്നുണ്ട്, വാക്കുകൾക്കിടയിൽ
ഇരുനിറത്തിൽ,
കുഞ്ഞുടുപ്പുകൾ കൊണ്ട് കളഞ്ഞ
വസന്തം

അരികിൽ,
അതിന്റെ തൂവലിന്റെ കറ തിരയും കുരുവി
മറവി അതിന്റെ കുരുവിക്കൂടും

2

അകാരണം എന്ന തൂവൽ
പക്ഷിക്കൂട്ടിൽ
ഉപേക്ഷിച്ച് മടങ്ങുകയാണ് പക്ഷി

പക്ഷിക്കൂട്ടിൽ, മറവിയെടുത്തുവെയ്ക്കും മാനം
പക്ഷിയുടെ ഉടലിൽ കുരുങ്ങും
ദേശാടനം എന്ന ഉപേക്ഷിക്കുവാനാവാത്ത തൂവൽ

ഉടലിലെ,
പലായനഗ്രന്ധി പൂക്കും 
സുഗന്ധമാണ് ഇപ്പോൾ എനിയ്ക്ക്

പുറഞ്ചട്ടകളിൽ മഴ പെയ്യുന്ന പുസ്തകങ്ങൾ
മാറോടടക്കിപ്പിടിച്ച് കിടക്കും നീ

ഹൃദയത്തിന്റെ ജമന്തിമിടിപ്പിൽ
ചാരിയിരിയ്ക്കും പൂക്കൾ

നിനക്ക് ആകാശത്തിന്റെ കറ
മുകളിൽ മറവിമാനം

കൂട്ടിന് പേരില്ലാത്ത വസന്തം

3

ഒരു മാപിനിയിലും രസമല്ല, മറവി
എന്നിട്ടും, മറവി മാപിനിയാവുന്ന
ജീവിതങ്ങൾ

ഒരു ഭാഷയും 
സ്വന്തമായി ഇല്ലാത്തവന്റെ
മറവിയാവുകയാണ് 
പതിയേ കവിതയും

നോവതിന്റെ ക്ഷണക്കത്ത്

ഒരു പൂവ് മറ്റൊരു പൂവിന്റെ
പ്രൂഫ്റീഡിംഗ് ചെയ്യുന്നിടത്ത്
വിരിയുന്നത് പൂക്കൾ,
ഇതളുകളിൽ
അച്ചടിക്കുവാൻ കൊടുക്കുന്നിടത്ത്
കിളിയായി തുടരുന്നതിന്റെ  ഇരുനിറങ്ങളിൽ കിനിയും കുരുവി

പറക്കുന്നതൊരുനിറം
തുടരുന്നത് മറ്റൊന്ന്

നിറങ്ങളിൽ,
യാന്ത്രികമായി കിനിയും
വസന്തത്തിന്റെ
അച്ചടി

കുഞ്ഞുടുപ്പുകളിൽ വസന്തത്തിന്റെ
കറ

4

പൂക്കളുടെ മേൽവിലാസമെഴുതിയ
കത്തുകൾ മൊട്ടുകളാവും വിധം സാവകാശം എന്ന 
കൈയ്യുഴുത്തുമാസികയാവുകയാണ് മാനവും മറവിയും
മാനം കൈയ്യെഴുത്ത് 
മറവി അതിന്റെ മാസിക

മറവി കൊണ്ട് മാനത്തിന്,
അതിനും മുകളിൽ
അതിലും ലളിതമായ കമാനം
എന്നാവണം വിവക്ഷ

മറവിയാണ് ലളിതം
ഓർമ്മ അതിന്റെ ഭാരം
ഭൂമിയുടെ ഓർമ്മയാവണം
ഭൂഗുരുത്വാകർഷണ ബലം
ഭ്രമണത്തിന് പാലൂട്ടും മുലകൾ,
ഒരു പക്ഷേ മറവിപോലെ പുറത്തേയ്ക്ക്
അത് ചുരത്തുന്നതെല്ലാം 
നുണഞ്ഞു കിടക്കും സമയം

5

ഒരു പൂവ് മറ്റൊരു പൂവിന്റെ
തപാൽപെട്ടിയാവുന്നിടത്ത്
വിരിയുന്ന, വരുന്ന, എഴുതുന്ന
മൊട്ടുകൾ പൊട്ടിച്ചുവായിക്കുന്ന കത്തുകളെല്ലാം പൂക്കൾ

ഇലകളിൽ തങ്ങിനിൽക്കും
തുള്ളികളിൽ
മറവി നിർമ്മിയ്ക്കും
ജലം

ദുഷ്യന്തനെന്ന തുള്ളിയിൽ
മറവി നിർമ്മിയ്ക്കും മോതിരം
ഓരോ ഓർമ്മയിലേയ്ക്കും തുളുമ്പും
ശകുന്തളയെന്ന ജലം

6

താമരകൾ വിരിഞ്ഞ് നിൽക്കും ഇടം

മറവിയാണ് ക്ഷണക്കത്ത്
മറവിയുടെ മൂന്ന് സ്തംഭങ്ങൾ
മറവി തന്നെയാണ് സ്തൂപവും
മറവിയുടെ ജ്യാമിതി
മറവിയുടെ ബൃഹത്ത്കോൺ
 
മറവിയുടെ സ്റ്റാമ്പുകളുള്ള കത്തുകളിൽ
പതിയേ ഭാഷയും ലിപിയും 
മേൽവിലാസവുമാവുകയാണ് കവിത

സമയത്തിന്റെ നീണ്ട തണ്ട് വളച്ച്
ദൈവം ഇറുത്തെടുക്കും 
പ്രാർത്ഥനയുടെ പൂക്കൾ

തുഴഞ്ഞുവരും ദൈവം
വളഞ്ഞുവരും പ്രാർത്ഥനകൾ
അതാണ് പതിവ്

പതിവില്ലാതെ
പറക്കുന്നത് മുമ്പോട്ട് മുമ്പോട്ട് മറന്ന്
മറവിച്ചിറകുകളിൽ
തുമ്പിക്കണ്ണുള്ള ദൈവം

വിരിയുന്നത് ഇനിയവിടെ നിൽക്കട്ടെ,

മാനത്തെ കാർന്നുതിന്നും
ഭ്രാന്തെടുത്ത പക്ഷി എന്ന വരി
കവിതയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്
എന്റെ ദൈവം

ഇറുക്കുവാൻ
മറന്നുപോയൊരു മൊട്ട്
ദൈവത്തിന് മുന്നിൽ
പ്രാർത്ഥനയാകുന്നു
ഞാൻ  അതുമാത്രം കണ്ടുനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!