Skip to main content

അടുക്കള ഒരു കറുത്തപക്ഷി

കാക്കക്കാലുകളുടെ ചിമ്മിനി
കാക്കക്കാലുകൾക്കരികിൽ
അടുക്കള ഒരു കറുത്തപക്ഷി

ഒരു കാക്കയെ രണ്ടായി ഉടച്ച്
വെളളം കളഞ്ഞ്
കരച്ചിൽ തിരുമുകയായിരുന്നു,
അടുക്കള 
അരികിലിരിയ്ക്കുന്നു ചിമ്മിനി

കളഞ്ഞ വെളളം
പിന്നെ ഇട്ട കല്ല് വകഞ്ഞ്,
കറുപ്പ് ചുട്ടികുത്തി
കാക്കയാകുന്നുണ്ട് കഥകളിൽ

തിരുകുന്നില്ലെന്നേയുളളു, 
ക്ലോക്ക് ഉടച്ച്, നേരം കളയും പൂമുഖം

2

സങ്കൽപ്പത്തിലെ പുഴയുടെ വളവിൽ
അടുക്കളയെ 
കറുത്തപക്ഷികളായി തുറന്നുവിടുകയാവണം ചിമ്മിനി
അതും കറുത്തപുകയുടെ മറവിൽ

അടുപ്പ് കാണും സ്വപ്നങ്ങളിൽ,
അടുക്കളയൊരു വെളളാരങ്കല്ല്
വെളുപ്പിന്റെ വളവെടുക്കും ചിമ്മിനി, ഒരു പുഴ
 പുക, അതിന്റെ കറുത്ത ഒഴുക്ക്.

ഉയരും ഭ്രാന്തിന്റെ കറുത്തപുക

ഉയരങ്ങളിൽ പുക,
അതിന്റെ കറുത്ത കല്ല്

അടുക്കള ഒരു കറുത്ത കുന്തി
പുക അനാഥത്വത്തിന്റെ കറുപ്പുള്ള
വെളുത്ത കർണ്ണൻ
അകലെ ഒരലക്കുകാരൻ പുലരി

3

വാക്കുകളുടെ ആൽബം എന്ന് കവിതയെ,
വിരലുകളുടെ ആൽബം എന്ന് ഉടലിനെ
കാക്കകളുടെ ആൽബം മറിച്ചുനോക്കും,
പുലരി, പിന്നിൽ അടുക്കള
വിരലിൽ പുലരി, ഉടലിൽ അടുക്കള

എത്തിനോട്ടം ഭിത്തിയിൽ കുറിച്ചിട്ട്
ആകാശം ആലിലയിലെടുത്ത്,
എല്ലാ പുലരികൾക്കും പിന്നിൽ ചിമ്മിനി.
മുന്നിൽ അടുക്കള

എല്ലാ ഫോട്ടോകൾക്കും ചിത്രങ്ങൾക്കും പിന്നിൽ ആകാശം.
ആകാശം,
ആൽബങ്ങളുടെ കറുത്തചിമ്മിനി

ഉയരങ്ങളിൽ 
പുഴയുടെ ചമയങ്ങൾ കറുപ്പുകളിലിടും ചിമ്മിനി

ചിത്രങ്ങളിൽ മാത്രം
പിന്നിൽ നിന്ന് മുന്നിലേയ്ക്ക് വരും
അടുക്കള

4

അടുക്കളക്കരികിൽ,
വേനലുകൾ കഴുകിവെയ്ക്കും കാക്കകൾ
അവ,
കടലാസുചെടികൾക്കരികിൽ വെയിലുകൾ
കഴുകിക്കമഴ്ത്തുന്നു

അതിലെ നെടുവീർപ്പ് നെടുകേ കീറിയിട്ട്
അടുക്കളയും കമഴ്ത്തിവെയ്ക്കുന്നുണ്ട്
ചിമ്മിനി, അതും ആകാശത്തേയ്ക്ക്.
കറുപ്പും പുകയും  അതിന്നരികിൽ

മാംസത്തിൽ പിടിച്ച തീയാണ്, കാതുകൾ എന്ന് പൂമുഖത്തേയ്ക്ക് ചെന്ന്
പാട്ട് തിരുത്തും കാക്കകൾ

കല്ലുകൾക്കിടയിൽ 
അതിന്റെ 
കറുത്ത ഒഴുക്കിന്റെ മറുക് വെച്ചയിടം തിരയും അതേ കാക്കകൾ

പാട്ടുകൾക്കിടയിൽ
മഴയെടുക്കും ഒരു കറുത്തകല്ലാവുകയാവണം
കാക്ക

കാതുകൾ കല്ലുകൾ എന്ന് കാക്കകൾ
പാട്ട്, ഒരു കുടത്തിലെ വെള്ളം

5

പുരാണദൃശ്യങ്ങളിൽ
ഒരു രാജരവിവർമ്മ ചിത്രത്തിലെന്ന പോലെ
അടുക്കളയെ ഒക്കത്തെടുത്ത്
ചിമ്മിനിപുഴയിലിറങ്ങി 
കാല് നനയ്ക്കും വീട്
ഇരുട്ട് അതിന്റെ പട്ടുസാരി

യാഥാർത്ഥ്യങ്ങളിൽ
അതിന്റെ കറുത്ത പക്ഷിയേയും 
കൊണ്ടുവരും അടുക്കള
മാനത്തേയ്ക്ക് പുക തുടയ്ക്കും 
ചിമ്മിനി

രാത്രി ഒരു കുടം ഇരുട്ട്

വാക്ക് അതിന്റെ വക്കത്തിരിയ്ക്കും ഇടങ്ങളിൽ,
കാക്ക കഥയഴിയ്ക്കുന്നു
വെളിച്ചത്തിന്റെ ഒരു കല്ലെടുക്കുന്നു

ഉടൽ, മടിയുടെ ഒരു കുടം
നഗ്നതയൊരു കല്ല്

ആവുമായിരിയ്ക്കും പുലരി.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...