Skip to main content

അടുക്കള ഒരു കറുത്തപക്ഷി

കാക്കക്കാലുകളുടെ ചിമ്മിനി
കാക്കക്കാലുകൾക്കരികിൽ
അടുക്കള ഒരു കറുത്തപക്ഷി

ഒരു കാക്കയെ രണ്ടായി ഉടച്ച്
വെളളം കളഞ്ഞ്
കരച്ചിൽ തിരുമുകയായിരുന്നു,
അടുക്കള 
അരികിലിരിയ്ക്കുന്നു ചിമ്മിനി

കളഞ്ഞ വെളളം
പിന്നെ ഇട്ട കല്ല് വകഞ്ഞ്,
കറുപ്പ് ചുട്ടികുത്തി
കാക്കയാകുന്നുണ്ട് കഥകളിൽ

തിരുകുന്നില്ലെന്നേയുളളു, 
ക്ലോക്ക് ഉടച്ച്, നേരം കളയും പൂമുഖം

2

സങ്കൽപ്പത്തിലെ പുഴയുടെ വളവിൽ
അടുക്കളയെ 
കറുത്തപക്ഷികളായി തുറന്നുവിടുകയാവണം ചിമ്മിനി
അതും കറുത്തപുകയുടെ മറവിൽ

അടുപ്പ് കാണും സ്വപ്നങ്ങളിൽ,
അടുക്കളയൊരു വെളളാരങ്കല്ല്
വെളുപ്പിന്റെ വളവെടുക്കും ചിമ്മിനി, ഒരു പുഴ
 പുക, അതിന്റെ കറുത്ത ഒഴുക്ക്.

ഉയരും ഭ്രാന്തിന്റെ കറുത്തപുക

ഉയരങ്ങളിൽ പുക,
അതിന്റെ കറുത്ത കല്ല്

അടുക്കള ഒരു കറുത്ത കുന്തി
പുക അനാഥത്വത്തിന്റെ കറുപ്പുള്ള
വെളുത്ത കർണ്ണൻ
അകലെ ഒരലക്കുകാരൻ പുലരി

3

വാക്കുകളുടെ ആൽബം എന്ന് കവിതയെ,
വിരലുകളുടെ ആൽബം എന്ന് ഉടലിനെ
കാക്കകളുടെ ആൽബം മറിച്ചുനോക്കും,
പുലരി, പിന്നിൽ അടുക്കള
വിരലിൽ പുലരി, ഉടലിൽ അടുക്കള

എത്തിനോട്ടം ഭിത്തിയിൽ കുറിച്ചിട്ട്
ആകാശം ആലിലയിലെടുത്ത്,
എല്ലാ പുലരികൾക്കും പിന്നിൽ ചിമ്മിനി.
മുന്നിൽ അടുക്കള

എല്ലാ ഫോട്ടോകൾക്കും ചിത്രങ്ങൾക്കും പിന്നിൽ ആകാശം.
ആകാശം,
ആൽബങ്ങളുടെ കറുത്തചിമ്മിനി

ഉയരങ്ങളിൽ 
പുഴയുടെ ചമയങ്ങൾ കറുപ്പുകളിലിടും ചിമ്മിനി

ചിത്രങ്ങളിൽ മാത്രം
പിന്നിൽ നിന്ന് മുന്നിലേയ്ക്ക് വരും
അടുക്കള

4

അടുക്കളക്കരികിൽ,
വേനലുകൾ കഴുകിവെയ്ക്കും കാക്കകൾ
അവ,
കടലാസുചെടികൾക്കരികിൽ വെയിലുകൾ
കഴുകിക്കമഴ്ത്തുന്നു

അതിലെ നെടുവീർപ്പ് നെടുകേ കീറിയിട്ട്
അടുക്കളയും കമഴ്ത്തിവെയ്ക്കുന്നുണ്ട്
ചിമ്മിനി, അതും ആകാശത്തേയ്ക്ക്.
കറുപ്പും പുകയും  അതിന്നരികിൽ

മാംസത്തിൽ പിടിച്ച തീയാണ്, കാതുകൾ എന്ന് പൂമുഖത്തേയ്ക്ക് ചെന്ന്
പാട്ട് തിരുത്തും കാക്കകൾ

കല്ലുകൾക്കിടയിൽ 
അതിന്റെ 
കറുത്ത ഒഴുക്കിന്റെ മറുക് വെച്ചയിടം തിരയും അതേ കാക്കകൾ

പാട്ടുകൾക്കിടയിൽ
മഴയെടുക്കും ഒരു കറുത്തകല്ലാവുകയാവണം
കാക്ക

കാതുകൾ കല്ലുകൾ എന്ന് കാക്കകൾ
പാട്ട്, ഒരു കുടത്തിലെ വെള്ളം

5

പുരാണദൃശ്യങ്ങളിൽ
ഒരു രാജരവിവർമ്മ ചിത്രത്തിലെന്ന പോലെ
അടുക്കളയെ ഒക്കത്തെടുത്ത്
ചിമ്മിനിപുഴയിലിറങ്ങി 
കാല് നനയ്ക്കും വീട്
ഇരുട്ട് അതിന്റെ പട്ടുസാരി

യാഥാർത്ഥ്യങ്ങളിൽ
അതിന്റെ കറുത്ത പക്ഷിയേയും 
കൊണ്ടുവരും അടുക്കള
മാനത്തേയ്ക്ക് പുക തുടയ്ക്കും 
ചിമ്മിനി

രാത്രി ഒരു കുടം ഇരുട്ട്

വാക്ക് അതിന്റെ വക്കത്തിരിയ്ക്കും ഇടങ്ങളിൽ,
കാക്ക കഥയഴിയ്ക്കുന്നു
വെളിച്ചത്തിന്റെ ഒരു കല്ലെടുക്കുന്നു

ഉടൽ, മടിയുടെ ഒരു കുടം
നഗ്നതയൊരു കല്ല്

ആവുമായിരിയ്ക്കും പുലരി.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...