Skip to main content

ധ്യാനത്തിന്റെ മട്ട്



കുമിളകൾ, അതിന്റെ പകർപ്പ് വെള്ളത്തിലെടുക്കും 
ബുദ്ധൻ അതിന്റെ ധ്യാന
അക്വേറിയം

കിളികളും എടുക്കുന്നുണ്ട്
അതിന്റെ പകർപ്പ് ആകാശത്തിൽ
പറന്നുപോകുന്നതിന്റെ പകർപ്പ്
എന്നാകാശം തിരുത്തുന്നു

വളർത്ത് എന്ന 
വിരൽത്തുമ്പിലെ വാക്ക് കീറിയിട്ടുകൊടുത്താൽ 
പതിയേ എന്ന വാക്കിന്നപ്പുറം 
വന്ന് കൊത്തുന്നതെന്തും 
മീനാവുന്ന ഇടം
നോക്കിനിൽക്കുന്നതെന്തും ബുദ്ധനാവുന്നു

സമയമെന്ന വ്യാപനത്തിനപ്പുറം
ബുദ്ധൻ നോക്കികാണുന്നതെന്തും
കാലമാവുന്നതാവണം

തെളിവെള്ളത്തിൽ മഷി കണക്കേ
ഉടലിൽ 
സമയത്തിന്റെ വ്യാപനം

ബുദ്ധന്റെ ധ്യാനമായി ജോലിചെയ്യും
ബുദ്ധന്റെ വളർത്തുമീൻ

ധ്യാനമെന്ന് പേരിട്ട്
ബുദ്ധൻ വിളിയ്ക്കുമ്പോൾ
ബുദ്ധന്റെ പാതിയടഞ്ഞ 
മിഴികൾക്ക് താഴെ
കീഴ്ച്ചുണ്ടായി വന്നുനിൽക്കുന്നവൾ

ഇവിടെ ധ്യാനം, 
പഴക്കം ചെന്ന ആൽബത്തിലെ 
താളുകൾ മറിയും സ്വരം
അത് വെണ്ണയുടെ ശബ്ദത്തിൽ
ആലില കേൾപ്പിയ്ക്കും
ബട്ടർപേപ്പറാണെങ്കിൽ
ബുദ്ധൻ, തൊട്ടടുത്ത താളിൽ
തൊട്ടടുത്ത ഇലയിൽ
ബോധിമരച്ചോട്ടിൽ
കറുപ്പുംവെളുപ്പും ഇടകലർന്ന നിറങ്ങളിൽ
ഒട്ടിയ്ക്കപ്പെടും ചിത്രം

മറിയ്ക്കുന്തോറും
താളുകൾക്കിടയിലെ
ചിത്രങ്ങൾക്കിടയിൽ
മീനും നീന്തുന്നു 
വിരലുകൾക്കൊപ്പം

അനുഗമിയ്ക്കുന്നു ധ്യാനം

കാലടികൾ കഴുകിക്കമഴ്ത്തിയ
ധ്യാനത്തിന്റെ ഇടനാഴി
ചാരിയ ഇരുത്തം 

മീനിനും ധ്യാനത്തിനും 
ഇടയിൽ 
നീന്തലിന്റെ ശിൽപ്പത്തിൽ 
ബുദ്ധൻ

ബുദ്ധ ആത്മീയത മലിനമാക്കാതെ
ബുദ്ധഉടലിനെ കുളമാക്കാതെ
മേൽച്ചുണ്ടിനെ ജലമാക്കി
ബുദ്ധനിശ്വാസങ്ങളെ 
നെടുവീർപ്പിന്റെ കൂർപ്പുള്ള
ആലിലയാക്കി
ബുദ്ധപുടങ്ങളിൽ തൊടാതെ
ബുദ്ധസൂക്തങ്ങളിൽ തട്ടാതെ

ബോധിമരത്തിന്റെ 
ഓരോ ഇലയിൽ നിന്നും
ബുദ്ധന്റെ ഉടലിന്റെ കുടുക്ക് അഴിച്ച്
ശിൽപ്പങ്ങളുടെ നിശ്ചലതയിൽ
ധ്യാനത്തിന്റെ വശ്യതയോടെ 
കൊണ്ട് തൂക്കും മീൻ

തീർത്ഥാടനം പ്രതിഫലിയ്ക്കും
ഒരുകുടന്ന ജലത്തിൽ 
തീർത്ഥത്തിൽ,
ബുദ്ധന്റെ ഉലയാത്ത പ്രതിബിംബത്തോടൊപ്പം
മീനുകൾക്കൊപ്പം
ധ്യാനത്തിന്റെ കുളക്കടവിൽ
ധ്യാനത്തിന്റെ കള്ളക്കടത്തിൽ
പങ്കെടുക്കുന്നവൾ

ബുദ്ധന്റെ തല
യശോധരയുടെ മടി
അഴിഞ്ഞ ആത്മീയതയുടെ ജട
കെട്ടുബന്ധങ്ങളുടെ ഒടക്കറുത്ത്
പ്രതിമയിലേയ്ക്ക് ബുദ്ധകേശം
കെട്ടിവെയ്ക്കുന്നവൾ

ഇരുനിറമുള്ള നാരാങ്ങാമണം
പച്ചനിറത്തിൽ വരും
കുളികഴിഞ്ഞ പെണ്ണിന്റെ മണം
വകഞ്ഞ്
ഒരു കുരുക്കുത്തിമുല്ല വാടുന്നതിന്റെ ടാറ്റു 
ഉടലിൽ പച്ചകുത്തി
ധ്യാനം കഴിഞ്ഞ ബുദ്ധനെ
ഒരു എം പി ത്രി ഫോർമാറ്റിൽ
പാട്ടുപോലെ ഉടലിൽ  
സേവ് ചെയ്യുന്നവൾ

ധ്യാനത്തിന്റേയും
ഉടലിന്റേയും  മലക്കംമറിച്ചിലുകൾക്കൊടുവിൽ
ജലം പോലെ ഉടൽ ശാന്തമാകുമ്പോൾ
അടർന്നുവീഴുന്നതിന്റെ മലക്കംമറിച്ചിലുകൾ
പങ്കിട്ടെടുത്ത്
മീൻവന്നു മുട്ടും 
ധ്യാനത്തിന്റെ നെല്ലിയില

അലിഞ്ഞുതീരാറായ മിഠായിയുടെ 
മിനുസം പോലെ ബാക്കിവരും ജലം

നീന്തലുകൾ കെട്ടിക്കിടക്കും
ബുദ്ധന്റെ കീഴ്ച്ചുണ്ട്
ബുദ്ധന്റെ ഉടൽ
ധ്യാനത്തിന്റെ മട്ട്.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...