Skip to main content

ധ്യാനത്തിന്റെ മട്ട്



കുമിളകൾ, അതിന്റെ പകർപ്പ് വെള്ളത്തിലെടുക്കും 
ബുദ്ധൻ അതിന്റെ ധ്യാന
അക്വേറിയം

കിളികളും എടുക്കുന്നുണ്ട്
അതിന്റെ പകർപ്പ് ആകാശത്തിൽ
പറന്നുപോകുന്നതിന്റെ പകർപ്പ്
എന്നാകാശം തിരുത്തുന്നു

വളർത്ത് എന്ന 
വിരൽത്തുമ്പിലെ വാക്ക് കീറിയിട്ടുകൊടുത്താൽ 
പതിയേ എന്ന വാക്കിന്നപ്പുറം 
വന്ന് കൊത്തുന്നതെന്തും 
മീനാവുന്ന ഇടം
നോക്കിനിൽക്കുന്നതെന്തും ബുദ്ധനാവുന്നു

സമയമെന്ന വ്യാപനത്തിനപ്പുറം
ബുദ്ധൻ നോക്കികാണുന്നതെന്തും
കാലമാവുന്നതാവണം

തെളിവെള്ളത്തിൽ മഷി കണക്കേ
ഉടലിൽ 
സമയത്തിന്റെ വ്യാപനം

ബുദ്ധന്റെ ധ്യാനമായി ജോലിചെയ്യും
ബുദ്ധന്റെ വളർത്തുമീൻ

ധ്യാനമെന്ന് പേരിട്ട്
ബുദ്ധൻ വിളിയ്ക്കുമ്പോൾ
ബുദ്ധന്റെ പാതിയടഞ്ഞ 
മിഴികൾക്ക് താഴെ
കീഴ്ച്ചുണ്ടായി വന്നുനിൽക്കുന്നവൾ

ഇവിടെ ധ്യാനം, 
പഴക്കം ചെന്ന ആൽബത്തിലെ 
താളുകൾ മറിയും സ്വരം
അത് വെണ്ണയുടെ ശബ്ദത്തിൽ
ആലില കേൾപ്പിയ്ക്കും
ബട്ടർപേപ്പറാണെങ്കിൽ
ബുദ്ധൻ, തൊട്ടടുത്ത താളിൽ
തൊട്ടടുത്ത ഇലയിൽ
ബോധിമരച്ചോട്ടിൽ
കറുപ്പുംവെളുപ്പും ഇടകലർന്ന നിറങ്ങളിൽ
ഒട്ടിയ്ക്കപ്പെടും ചിത്രം

മറിയ്ക്കുന്തോറും
താളുകൾക്കിടയിലെ
ചിത്രങ്ങൾക്കിടയിൽ
മീനും നീന്തുന്നു 
വിരലുകൾക്കൊപ്പം

അനുഗമിയ്ക്കുന്നു ധ്യാനം

കാലടികൾ കഴുകിക്കമഴ്ത്തിയ
ധ്യാനത്തിന്റെ ഇടനാഴി
ചാരിയ ഇരുത്തം 

മീനിനും ധ്യാനത്തിനും 
ഇടയിൽ 
നീന്തലിന്റെ ശിൽപ്പത്തിൽ 
ബുദ്ധൻ

ബുദ്ധ ആത്മീയത മലിനമാക്കാതെ
ബുദ്ധഉടലിനെ കുളമാക്കാതെ
മേൽച്ചുണ്ടിനെ ജലമാക്കി
ബുദ്ധനിശ്വാസങ്ങളെ 
നെടുവീർപ്പിന്റെ കൂർപ്പുള്ള
ആലിലയാക്കി
ബുദ്ധപുടങ്ങളിൽ തൊടാതെ
ബുദ്ധസൂക്തങ്ങളിൽ തട്ടാതെ

ബോധിമരത്തിന്റെ 
ഓരോ ഇലയിൽ നിന്നും
ബുദ്ധന്റെ ഉടലിന്റെ കുടുക്ക് അഴിച്ച്
ശിൽപ്പങ്ങളുടെ നിശ്ചലതയിൽ
ധ്യാനത്തിന്റെ വശ്യതയോടെ 
കൊണ്ട് തൂക്കും മീൻ

തീർത്ഥാടനം പ്രതിഫലിയ്ക്കും
ഒരുകുടന്ന ജലത്തിൽ 
തീർത്ഥത്തിൽ,
ബുദ്ധന്റെ ഉലയാത്ത പ്രതിബിംബത്തോടൊപ്പം
മീനുകൾക്കൊപ്പം
ധ്യാനത്തിന്റെ കുളക്കടവിൽ
ധ്യാനത്തിന്റെ കള്ളക്കടത്തിൽ
പങ്കെടുക്കുന്നവൾ

ബുദ്ധന്റെ തല
യശോധരയുടെ മടി
അഴിഞ്ഞ ആത്മീയതയുടെ ജട
കെട്ടുബന്ധങ്ങളുടെ ഒടക്കറുത്ത്
പ്രതിമയിലേയ്ക്ക് ബുദ്ധകേശം
കെട്ടിവെയ്ക്കുന്നവൾ

ഇരുനിറമുള്ള നാരാങ്ങാമണം
പച്ചനിറത്തിൽ വരും
കുളികഴിഞ്ഞ പെണ്ണിന്റെ മണം
വകഞ്ഞ്
ഒരു കുരുക്കുത്തിമുല്ല വാടുന്നതിന്റെ ടാറ്റു 
ഉടലിൽ പച്ചകുത്തി
ധ്യാനം കഴിഞ്ഞ ബുദ്ധനെ
ഒരു എം പി ത്രി ഫോർമാറ്റിൽ
പാട്ടുപോലെ ഉടലിൽ  
സേവ് ചെയ്യുന്നവൾ

ധ്യാനത്തിന്റേയും
ഉടലിന്റേയും  മലക്കംമറിച്ചിലുകൾക്കൊടുവിൽ
ജലം പോലെ ഉടൽ ശാന്തമാകുമ്പോൾ
അടർന്നുവീഴുന്നതിന്റെ മലക്കംമറിച്ചിലുകൾ
പങ്കിട്ടെടുത്ത്
മീൻവന്നു മുട്ടും 
ധ്യാനത്തിന്റെ നെല്ലിയില

അലിഞ്ഞുതീരാറായ മിഠായിയുടെ 
മിനുസം പോലെ ബാക്കിവരും ജലം

നീന്തലുകൾ കെട്ടിക്കിടക്കും
ബുദ്ധന്റെ കീഴ്ച്ചുണ്ട്
ബുദ്ധന്റെ ഉടൽ
ധ്യാനത്തിന്റെ മട്ട്.

Comments

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.