Skip to main content

ധ്യാനത്തിന്റെ മട്ട്



കുമിളകൾ, അതിന്റെ പകർപ്പ് വെള്ളത്തിലെടുക്കും 
ബുദ്ധൻ അതിന്റെ ധ്യാന
അക്വേറിയം

കിളികളും എടുക്കുന്നുണ്ട്
അതിന്റെ പകർപ്പ് ആകാശത്തിൽ
പറന്നുപോകുന്നതിന്റെ പകർപ്പ്
എന്നാകാശം തിരുത്തുന്നു

വളർത്ത് എന്ന 
വിരൽത്തുമ്പിലെ വാക്ക് കീറിയിട്ടുകൊടുത്താൽ 
പതിയേ എന്ന വാക്കിന്നപ്പുറം 
വന്ന് കൊത്തുന്നതെന്തും 
മീനാവുന്ന ഇടം
നോക്കിനിൽക്കുന്നതെന്തും ബുദ്ധനാവുന്നു

സമയമെന്ന വ്യാപനത്തിനപ്പുറം
ബുദ്ധൻ നോക്കികാണുന്നതെന്തും
കാലമാവുന്നതാവണം

തെളിവെള്ളത്തിൽ മഷി കണക്കേ
ഉടലിൽ 
സമയത്തിന്റെ വ്യാപനം

ബുദ്ധന്റെ ധ്യാനമായി ജോലിചെയ്യും
ബുദ്ധന്റെ വളർത്തുമീൻ

ധ്യാനമെന്ന് പേരിട്ട്
ബുദ്ധൻ വിളിയ്ക്കുമ്പോൾ
ബുദ്ധന്റെ പാതിയടഞ്ഞ 
മിഴികൾക്ക് താഴെ
കീഴ്ച്ചുണ്ടായി വന്നുനിൽക്കുന്നവൾ

ഇവിടെ ധ്യാനം, 
പഴക്കം ചെന്ന ആൽബത്തിലെ 
താളുകൾ മറിയും സ്വരം
അത് വെണ്ണയുടെ ശബ്ദത്തിൽ
ആലില കേൾപ്പിയ്ക്കും
ബട്ടർപേപ്പറാണെങ്കിൽ
ബുദ്ധൻ, തൊട്ടടുത്ത താളിൽ
തൊട്ടടുത്ത ഇലയിൽ
ബോധിമരച്ചോട്ടിൽ
കറുപ്പുംവെളുപ്പും ഇടകലർന്ന നിറങ്ങളിൽ
ഒട്ടിയ്ക്കപ്പെടും ചിത്രം

മറിയ്ക്കുന്തോറും
താളുകൾക്കിടയിലെ
ചിത്രങ്ങൾക്കിടയിൽ
മീനും നീന്തുന്നു 
വിരലുകൾക്കൊപ്പം

അനുഗമിയ്ക്കുന്നു ധ്യാനം

കാലടികൾ കഴുകിക്കമഴ്ത്തിയ
ധ്യാനത്തിന്റെ ഇടനാഴി
ചാരിയ ഇരുത്തം 

മീനിനും ധ്യാനത്തിനും 
ഇടയിൽ 
നീന്തലിന്റെ ശിൽപ്പത്തിൽ 
ബുദ്ധൻ

ബുദ്ധ ആത്മീയത മലിനമാക്കാതെ
ബുദ്ധഉടലിനെ കുളമാക്കാതെ
മേൽച്ചുണ്ടിനെ ജലമാക്കി
ബുദ്ധനിശ്വാസങ്ങളെ 
നെടുവീർപ്പിന്റെ കൂർപ്പുള്ള
ആലിലയാക്കി
ബുദ്ധപുടങ്ങളിൽ തൊടാതെ
ബുദ്ധസൂക്തങ്ങളിൽ തട്ടാതെ

ബോധിമരത്തിന്റെ 
ഓരോ ഇലയിൽ നിന്നും
ബുദ്ധന്റെ ഉടലിന്റെ കുടുക്ക് അഴിച്ച്
ശിൽപ്പങ്ങളുടെ നിശ്ചലതയിൽ
ധ്യാനത്തിന്റെ വശ്യതയോടെ 
കൊണ്ട് തൂക്കും മീൻ

തീർത്ഥാടനം പ്രതിഫലിയ്ക്കും
ഒരുകുടന്ന ജലത്തിൽ 
തീർത്ഥത്തിൽ,
ബുദ്ധന്റെ ഉലയാത്ത പ്രതിബിംബത്തോടൊപ്പം
മീനുകൾക്കൊപ്പം
ധ്യാനത്തിന്റെ കുളക്കടവിൽ
ധ്യാനത്തിന്റെ കള്ളക്കടത്തിൽ
പങ്കെടുക്കുന്നവൾ

ബുദ്ധന്റെ തല
യശോധരയുടെ മടി
അഴിഞ്ഞ ആത്മീയതയുടെ ജട
കെട്ടുബന്ധങ്ങളുടെ ഒടക്കറുത്ത്
പ്രതിമയിലേയ്ക്ക് ബുദ്ധകേശം
കെട്ടിവെയ്ക്കുന്നവൾ

ഇരുനിറമുള്ള നാരാങ്ങാമണം
പച്ചനിറത്തിൽ വരും
കുളികഴിഞ്ഞ പെണ്ണിന്റെ മണം
വകഞ്ഞ്
ഒരു കുരുക്കുത്തിമുല്ല വാടുന്നതിന്റെ ടാറ്റു 
ഉടലിൽ പച്ചകുത്തി
ധ്യാനം കഴിഞ്ഞ ബുദ്ധനെ
ഒരു എം പി ത്രി ഫോർമാറ്റിൽ
പാട്ടുപോലെ ഉടലിൽ  
സേവ് ചെയ്യുന്നവൾ

ധ്യാനത്തിന്റേയും
ഉടലിന്റേയും  മലക്കംമറിച്ചിലുകൾക്കൊടുവിൽ
ജലം പോലെ ഉടൽ ശാന്തമാകുമ്പോൾ
അടർന്നുവീഴുന്നതിന്റെ മലക്കംമറിച്ചിലുകൾ
പങ്കിട്ടെടുത്ത്
മീൻവന്നു മുട്ടും 
ധ്യാനത്തിന്റെ നെല്ലിയില

അലിഞ്ഞുതീരാറായ മിഠായിയുടെ 
മിനുസം പോലെ ബാക്കിവരും ജലം

നീന്തലുകൾ കെട്ടിക്കിടക്കും
ബുദ്ധന്റെ കീഴ്ച്ചുണ്ട്
ബുദ്ധന്റെ ഉടൽ
ധ്യാനത്തിന്റെ മട്ട്.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...