Skip to main content

വെറുതേ ഒരാൾ

എഴുതിയ കവിതയിൽ 
അവസാന വരിയിൽ വീണെരിയുവാൻ അങ്ങോട്ടേയ്ക്ക്
പറക്കുകയായിരുന്നു
കൈയ്യിലെ 
മഴപ്പാറ്റ വിരൽ

നീല കൂട്ടി
പറന്നുപോകുവാൻ കൂട്ടാക്കാതെ
കൈയ്യിൽ
ഉടലിൽ
ചിറക് കൂട്ടി തുടർന്നു
നീലപ്പൊന്മവിരൽ

പറക്കുന്നത് മറക്കുവാനുള്ള ശ്രമത്തിലാവണം
നടക്കുവാൻ
നിലത്ത് കാൽതൊട്ടപ്പോഴൊക്കെ
നിലത്ത് പൊടിഞ്ഞുവീണു
മൺതരികൾ കൊണ്ട് നിർമ്മിക്കപ്പെട്ട
പാദങ്ങൾ

അവളുടെ 
വിരലുകൾ ഒഴുകുന്ന പാദത്തിൽ
ചുംബിച്ചതിന്റെ പാടായി
നടക്കുമ്പോഴും
ചുണ്ടിലെ പാട്ട്

ചെവിച്ചൊരുക്കുള്ള
മാംസത്തിന്റെ കോൺക്രീറ്റ് കട്ടയായി
തുടർന്നു ഉടൽ

അസ്തമയത്തിന്റെ മാംസത്തിനടുത്ത്
വെളിച്ചം കുറച്ച് വെച്ച
സൂര്യൻ

മുന്നിൽ
ചരിച്ച് നിർത്തിയ മഴ
പുറത്തിറങ്ങി 
നടന്നുപോകുന്നതെല്ലാം മഴത്തുള്ളികൾ
തോരുന്നത് കൊള്ളുന്ന
ആഴമുള്ള സഞ്ചിയാവുന്നു
അകത്തും പുറത്തും
തുള്ളികൾ 

മഴ
അരികിൽ കിടക്കുന്ന
മാനത്തുകണ്ണി പെണ്ണ്

മലയിടുക്കിലേയ്ക്ക്
എന്ന പോലെ
മഴയിലേയ്ക്കു തന്നെ നടക്കുന്നു 
ഒഴുക്കിലേയ്ക്ക് മടങ്ങുന്നു

വിൽക്കാത്ത നിറങ്ങളുമായി
പുറത്തിറങ്ങുന്ന
അത്തറുവിൽപ്പനക്കാരനായ ശലഭം

പിന്നെ കൊണ്ടുനിർത്തിയ
നെടുവീർപ്പിൽ കയറി
യാത്രക്കാരനാവുന്നു 
വെറുതെ ഒരാൾ.

Comments

  1. വിൽക്കാത്ത നിറങ്ങളുമായി
    പുറത്തിറങ്ങുന്ന
    അത്തറുവിൽപ്പനക്കാരനായ ശലഭം ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ