Skip to main content

മാതളപ്പഴത്തിന്റെ അല്ലികൾ പോലെ

അസ്തമിച്ചുകഴിഞ്ഞ സൂര്യന്റെ 
മടിയിൽ കിടക്കുകയായിരുന്നു
മാതളപ്പഴത്തിന്റെ അല്ലികൾ പോലെ
ചുറ്റും 
കടുംനിറത്തിൽ ചിതറി
സൂര്യനിൽ നിന്നും തുളുമ്പിപ്പോയ
അസ്തമയം

ഒരു ഓലമടൽ അടർന്നുവീഴുമ്പോലെ
ഒച്ചയോടെ 
നിശ്ശബ്ദതയുടെ ചോട്ടിലേയ്ക്ക്
അടർന്നുവീഴുന്ന രാത്രി

അടർന്നുവീണ 
നിശ്ചലമായ ഒച്ചയ്ക്ക് ശേഷം
ആ ഒച്ചയെ വലിച്ചിഴയ്ക്കുമ്പോലെ
ആരോ രാത്രിയെ വലിച്ചിഴച്ചുകൊണ്ട് പോകുന്ന തോന്നലുണ്ടായി

മഴയെ മിന്നൽ വലിച്ചിഴയ്ക്കുമ്പോലെ
നിലത്ത് വരയുന്ന ശബ്ദത്തിന്റെ പാടുകൾ
ആകാശത്ത് കാണാവുന്ന
അതിന്റെ പ്രതിബിംബങ്ങൾ

കുതിർത്ത നിലാവ് കീറി മെടയുന്നത് പോലെ 
നിലത്തേയ്ക്ക് വീണുകിടക്കുന്ന 
അരണ്ടവെളിച്ചത്തിന്റെ ഓലക്കാലുകൾ
വിരലുകളിൽ അനുഭവത്തിന്റെ നിഴൽവെള്ളം തെറിയ്ക്കുന്ന തണുപ്പ്

തോന്നലുകൾ തൂത്ത് കൂട്ടുവാൻ
ചൂലെന്ന വണ്ണം
ഇനി ആരെങ്കിലും രാത്രികീറിഎടുക്കുമായിരിക്കും
കുറച്ച് ഇരുട്ടിന്റെ 
കനം കുറഞ്ഞ ഈർക്കിലുകൾ.

Comments

  1. മഴയെ മിന്നൽ വലിച്ചിഴയ്ക്കുമ്പോലെ
    നിലത്ത് വരയുന്ന ശബ്ദത്തിന്റെ പാടുകൾ
    ആകാശത്ത് കാണാവുന്ന അതിന്റെ പ്രതിബിംബങ്ങൾ

    ReplyDelete
  2. 'അസ്തമിച്ചുകഴിഞ്ഞ സൂര്യന്റെ
    മടിയിൽ കിടക്കുകയായിരുന്നു
    മാതളപ്പഴത്തിന്റെ അല്ലികൾ പോലെ'
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...