Skip to main content

അപായ ചിഹ്നം ചേർത്തൊരു പ്രണയ ചിത്രം

ഒറ്റയ്ക്ക് നിന്ന്
മുഷിഞ്ഞ മുളംതണ്ട്‌
മഴയിൽ നിന്ന്
ഒരു തുള്ളി വെള്ളമെടുത്ത്
ഇരുളിൽ നിന്ന്
ഒരൊറ്റ നിറവും
അടർത്തിയെടുത്തു
മഴവില്ല് കൊഴിഞ്ഞ
മുഹൂര്ത്തം നോക്കി
വായു രൂപത്തിൽ
ഒരു മുരളി ഉണ്ടാക്കുന്നു

അതിലേക്കു ഹൃദയം എന്നോ 
ദൂരെ ഏതോ മരക്കൊമ്പിൽ 
ഒളിപ്പിച്ച അസ്തമയകിളി
ആരോ മറന്ന
മയിൽപീലിയുമായി
ഓർമ്മ  ചിറകിൽ
 പറന്നു വരുന്നു

ഒരു രാഗം എഴുന്നേറ്റ്
ഒഴിഞ്ഞു കൊടുത്ത
ഉഷ്ണസുഷിരത്തിൽ
കൃഷ്ണന്റെ നിറത്തിൽ
അത് അനിശ്ചിതത്ത്വത്തോളം
വലിയൊരു  കൂടുണ്ടാക്കുന്നു
എന്നിട്ട് മുട്ടയുടെ ആകൃതിയിൽ
പാട്ട് പാടുന്നു
കാറ്റത് കേട്ട് താളം പിടിക്കുന്നു
ദൂരെയൊരു വൻമരം കോമരം
തുള്ളുന്നു

അത് കണ്ടും കേട്ടും
നേരം വെയിലിനോടൊപ്പം
കറുത്തിരുളുന്നു
കറുത്ത വെയിലിനെ
അന്നത്തേയ്ക്കു വായുവിൽ
കുഴിച്ചു മൂടി എന്നും
അടുത്ത ദിവസം മാത്രം
നറുക്കെടുക്കുന്ന 
നാളെയെന്നൊരു  
ഭാഗ്യക്കുറിയും വാങ്ങി 
ചുവന്ന സൂര്യൻ
ബന്ധങ്ങളുടെ ഭാരമില്ലാതെ
കടന്നു പോകുന്നു

കണ്ണ് കാണാതെ
പിടി വിട്ട് 
താഴേക്ക്‌ വീണു പോകുമോ
എന്നൊരു പേടി
ആകാശം നക്ഷത്രങ്ങളാക്കി
ചുവരിൽ കെട്ടി തൂക്കുന്നു..
ആ നക്ഷത്രങ്ങൾ 
പകൽ നോമ്പ് നോക്കുന്നതായും 
രാത്രി ഇല്ലാത്ത മാമ്പഴങ്ങൾ
കട്ട് തിന്നുന്നതായും 
ആരോ സംശയിക്കുന്നു, 
ആ സംശയം പിന്നെ
വിളിക്കാത്ത 
ഒരു വിവാഹത്തിലേയ്ക്ക് 
സമ്മാനങ്ങൾ 
ഒന്നും കരുതാതെ
കൈവീശി നടക്കുന്നു

മരിച്ചോ എന്ന് പോലും
ഉറപ്പില്ലാത്ത വെയിലിന്റെ
വിധവപോലൊരു നിലാവ്
വെള്ള ഉടുത്ത്
മിഴി നീരുണക്കി    
കടന്നു വരുന്നു

ആകാശം ഇപ്പൊ
താഴെ വീഴും എന്ന്
നിമിഷങ്ങൾഎണ്ണി
സ്വപ്നം കണ്ടിരുന്ന ഭൂമി,
തന്റെ ഭാരം മുഴുവൻ
അളന്നു തിട്ടപ്പെടുത്തി
മനുഷ്യന്റെ കാലിൽ
കെട്ടി വെച്ച്
ഏതോ ചെടിയ്ക്ക്‌
ഇതൾ എണ്ണി
അളവെടുത്തു    
പൂവുണ്ടാക്കി
 കണ്ണിനു കാണാത്ത
നിറം കൊടുത്തു
കളിക്കുന്നു

ഭൂമിയും ആകാശവും
കൈവിട്ട സ്വപ്നം   
ഏതോ നിമിഷത്തിൽ
മരിച്ച പോലെ
വീണു പോകുന്നു

നിശാ ശലഭങ്ങൾ 
ശവമെടുക്കുവാൻ
കറുപ്പുടുത്തു 
പറന്നു വരുന്നു


ഓടകുഴൽ അന്നത്തെ 
കളി മതിയാക്കി 
പാട്ടിന്റെ കൂട്ടിലേയ്ക്ക്‌ 
വിശന്നു ചേക്കേറുന്നു
ഒരൊറ്റ നിമിഷം കൊണ്ട് 
കിളി വരുംവരായ്കകളിലെയ്ക്ക്    
ഹൃദയം ഇല്ലാതെ  
ഒറ്റയ്ക്കാകുന്നു
കണ്ണുനീരിൽ അത്
ആരാന്റെ നെഞ്ചത്ത്
അപായ ചിഹ്നം ചേർത്തൊരു
പ്രണയ ചിത്രം വരയ്ക്കുന്നു

Comments

  1. യാഥാർത്ഥ്യത്തിന്റെ ഇന്ദ്രജാലം തിരിച്ചറിയുമ്പോൾ അതിന് തീക്ഷണതകൂടും .
    വാങ്മയങ്ങളിൽ കാഴ്ചവെക്കുന്ന ഇന്ദ്രജാലമാണ് ബൈജുവിന്റെ കവിതകളുടെ പ്രധാന ആകർഷണം ......

    ബിംബകൽപ്പനകളുടെ പ്രയോഗക്ഷമത അത്ഭുതപ്പെടുത്തുന്നത്
    നല്ല കവിത ......

    ReplyDelete
  2. വായിച്ചു തുടങ്ങുമ്പോള്‍ സത്യത്തില്‍ അത്ഭുതം ആയിരുന്നു... പാട്ടിന്‍റെ കൂട്ടിലേയ്ക് വിശന്നു ചേക്കേറുന്ന ഓടക്കുഴലും മുട്ടയുടെ ആകൃതിയില്‍ പാട്ട് പാടുന്ന അനിശ്ചിതത്വവും !!! > അവിടെ ഞാന്‍ ഓര്‍ത്തു -ശെടാ, ഇതെന്തൊരു മായിക ബിംബങ്ങള്‍ എന്ന്!!! ആദ്യ കമെന്റില്‍ എന്നെ ചിരിപ്പിച്ചു - അതന്നെ - അതെ അതന്നെ.... magical realism !!! നന്ദി മാഷെ....

    ReplyDelete
  3. ആകാശം ഇപ്പൊതാഴെ വീഴും എന്ന്
    നിമിഷങ്ങൾഎണ്ണി സ്വപ്നം കണ്ടിരുന്ന ഭൂമി,
    തന്റെ ഭാരം മുഴുവൻ അളന്നു തിട്ടപ്പെടുത്തി
    മനുഷ്യന്റെ കാലിൽ കെട്ടി വെച്ച് ഏതോ ചെടിയ്ക്ക്‌
    ഇതൾ എ ണ്ണി അളവെടുത്തു പൂവുണ്ടാക്കി കണ്ണിനു
    കാണാത്ത നിറം കൊടുത്തുകളിക്കുന്നു

    ReplyDelete
  4. Nalla bhaavana, bimbaathmakam.

    ReplyDelete
  5. ബൈജു ഭായ്,

    നിങ്ങൾ ആസ്വാദക ഹൃദയത്തിൽ ആശ്ചര്യചിഹ്നം ചേർത്തൊരു കാവ്യചിത്രമാണ് തീർത്തത്.! വളരെ മനോഹരമായി എഴുതി. ഭാവനയുടെ മാസ്മരികതയുണ്ട് വരികളിൽ.! ഇഷ്ടം..


    ശുഭാശംസകൾ....


    ReplyDelete
  6. നാലു തവണ വായിച്ചു.
    മാജിക് കുറെ തിരിഞ്ഞത് അപ്പോഴാണ്‌.
    ഉഷാറായിരിക്കുന്നു ഭാവന

    ഭൂമിയും ആകാശവും
    കൈവിട്ട സ്വപ്നം
    ഏതോ നിമിഷത്തിൽ
    മരിച്ച പോലെ
    വീണു പോകുന്നു

    ReplyDelete
  7. എന്നെ നിറഞ്ഞിരിക്കുന്നു, കവേ

    ReplyDelete

  8. സ്വപ്നത്തിൽ പോലും വിരുന്നുവരാത്ത കാഴ്ച്ചകളുമായൊരു വിരുന്ന് ..
    അതാണ്‌ താങ്കളുടെ എഴുത്തുകൾ !
    ആശംസകൾ !!

    ReplyDelete
  9. വലിയ കവിത. ഇരുത്തി വായിക്കണം.

    ReplyDelete
  10. കവിത എനിക്ക് കത്തിയില്ല. ഇനിയുമൊരുപാട് വായനകൾ വേണ്ടി വരും എന്ന് തോന്നുന്നു.

    ReplyDelete
  11. ഭാവന അതിമനോഹരം. ആശംസകള്‍

    ReplyDelete
  12. ഈ മനോഹരമായ കവിതയുടെ അര്‍ത്ഥ തലങ്ങളിലേക്ക് എത്തിച്ചേരാന്‍ ഞാന്‍ അശക്തനാണു.....എങ്കിലും ആശ്ചര്യത്തോടെ കവിത മൂന്ന് തവണയെങ്കിലും വായിച്ചു എന്നറിയിക്കട്ടെ...

    ReplyDelete
  13. വായിച്ചു പോവുന്നു.

    ReplyDelete
  14. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  15. Pretty,pretty,pretty....full of fancy ,imaginations and beautiful. Imagery . Namiykyunnu eee kavyaprathibhaykyu munnil

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...