Skip to main content

അപായ ചിഹ്നം ചേർത്തൊരു പ്രണയ ചിത്രം

ഒറ്റയ്ക്ക് നിന്ന്
മുഷിഞ്ഞ മുളംതണ്ട്‌
മഴയിൽ നിന്ന്
ഒരു തുള്ളി വെള്ളമെടുത്ത്
ഇരുളിൽ നിന്ന്
ഒരൊറ്റ നിറവും
അടർത്തിയെടുത്തു
മഴവില്ല് കൊഴിഞ്ഞ
മുഹൂര്ത്തം നോക്കി
വായു രൂപത്തിൽ
ഒരു മുരളി ഉണ്ടാക്കുന്നു

അതിലേക്കു ഹൃദയം എന്നോ 
ദൂരെ ഏതോ മരക്കൊമ്പിൽ 
ഒളിപ്പിച്ച അസ്തമയകിളി
ആരോ മറന്ന
മയിൽപീലിയുമായി
ഓർമ്മ  ചിറകിൽ
 പറന്നു വരുന്നു

ഒരു രാഗം എഴുന്നേറ്റ്
ഒഴിഞ്ഞു കൊടുത്ത
ഉഷ്ണസുഷിരത്തിൽ
കൃഷ്ണന്റെ നിറത്തിൽ
അത് അനിശ്ചിതത്ത്വത്തോളം
വലിയൊരു  കൂടുണ്ടാക്കുന്നു
എന്നിട്ട് മുട്ടയുടെ ആകൃതിയിൽ
പാട്ട് പാടുന്നു
കാറ്റത് കേട്ട് താളം പിടിക്കുന്നു
ദൂരെയൊരു വൻമരം കോമരം
തുള്ളുന്നു

അത് കണ്ടും കേട്ടും
നേരം വെയിലിനോടൊപ്പം
കറുത്തിരുളുന്നു
കറുത്ത വെയിലിനെ
അന്നത്തേയ്ക്കു വായുവിൽ
കുഴിച്ചു മൂടി എന്നും
അടുത്ത ദിവസം മാത്രം
നറുക്കെടുക്കുന്ന 
നാളെയെന്നൊരു  
ഭാഗ്യക്കുറിയും വാങ്ങി 
ചുവന്ന സൂര്യൻ
ബന്ധങ്ങളുടെ ഭാരമില്ലാതെ
കടന്നു പോകുന്നു

കണ്ണ് കാണാതെ
പിടി വിട്ട് 
താഴേക്ക്‌ വീണു പോകുമോ
എന്നൊരു പേടി
ആകാശം നക്ഷത്രങ്ങളാക്കി
ചുവരിൽ കെട്ടി തൂക്കുന്നു..
ആ നക്ഷത്രങ്ങൾ 
പകൽ നോമ്പ് നോക്കുന്നതായും 
രാത്രി ഇല്ലാത്ത മാമ്പഴങ്ങൾ
കട്ട് തിന്നുന്നതായും 
ആരോ സംശയിക്കുന്നു, 
ആ സംശയം പിന്നെ
വിളിക്കാത്ത 
ഒരു വിവാഹത്തിലേയ്ക്ക് 
സമ്മാനങ്ങൾ 
ഒന്നും കരുതാതെ
കൈവീശി നടക്കുന്നു

മരിച്ചോ എന്ന് പോലും
ഉറപ്പില്ലാത്ത വെയിലിന്റെ
വിധവപോലൊരു നിലാവ്
വെള്ള ഉടുത്ത്
മിഴി നീരുണക്കി    
കടന്നു വരുന്നു

ആകാശം ഇപ്പൊ
താഴെ വീഴും എന്ന്
നിമിഷങ്ങൾഎണ്ണി
സ്വപ്നം കണ്ടിരുന്ന ഭൂമി,
തന്റെ ഭാരം മുഴുവൻ
അളന്നു തിട്ടപ്പെടുത്തി
മനുഷ്യന്റെ കാലിൽ
കെട്ടി വെച്ച്
ഏതോ ചെടിയ്ക്ക്‌
ഇതൾ എണ്ണി
അളവെടുത്തു    
പൂവുണ്ടാക്കി
 കണ്ണിനു കാണാത്ത
നിറം കൊടുത്തു
കളിക്കുന്നു

ഭൂമിയും ആകാശവും
കൈവിട്ട സ്വപ്നം   
ഏതോ നിമിഷത്തിൽ
മരിച്ച പോലെ
വീണു പോകുന്നു

നിശാ ശലഭങ്ങൾ 
ശവമെടുക്കുവാൻ
കറുപ്പുടുത്തു 
പറന്നു വരുന്നു


ഓടകുഴൽ അന്നത്തെ 
കളി മതിയാക്കി 
പാട്ടിന്റെ കൂട്ടിലേയ്ക്ക്‌ 
വിശന്നു ചേക്കേറുന്നു
ഒരൊറ്റ നിമിഷം കൊണ്ട് 
കിളി വരുംവരായ്കകളിലെയ്ക്ക്    
ഹൃദയം ഇല്ലാതെ  
ഒറ്റയ്ക്കാകുന്നു
കണ്ണുനീരിൽ അത്
ആരാന്റെ നെഞ്ചത്ത്
അപായ ചിഹ്നം ചേർത്തൊരു
പ്രണയ ചിത്രം വരയ്ക്കുന്നു

Comments

  1. യാഥാർത്ഥ്യത്തിന്റെ ഇന്ദ്രജാലം തിരിച്ചറിയുമ്പോൾ അതിന് തീക്ഷണതകൂടും .
    വാങ്മയങ്ങളിൽ കാഴ്ചവെക്കുന്ന ഇന്ദ്രജാലമാണ് ബൈജുവിന്റെ കവിതകളുടെ പ്രധാന ആകർഷണം ......

    ബിംബകൽപ്പനകളുടെ പ്രയോഗക്ഷമത അത്ഭുതപ്പെടുത്തുന്നത്
    നല്ല കവിത ......

    ReplyDelete
  2. വായിച്ചു തുടങ്ങുമ്പോള്‍ സത്യത്തില്‍ അത്ഭുതം ആയിരുന്നു... പാട്ടിന്‍റെ കൂട്ടിലേയ്ക് വിശന്നു ചേക്കേറുന്ന ഓടക്കുഴലും മുട്ടയുടെ ആകൃതിയില്‍ പാട്ട് പാടുന്ന അനിശ്ചിതത്വവും !!! > അവിടെ ഞാന്‍ ഓര്‍ത്തു -ശെടാ, ഇതെന്തൊരു മായിക ബിംബങ്ങള്‍ എന്ന്!!! ആദ്യ കമെന്റില്‍ എന്നെ ചിരിപ്പിച്ചു - അതന്നെ - അതെ അതന്നെ.... magical realism !!! നന്ദി മാഷെ....

    ReplyDelete
  3. ആകാശം ഇപ്പൊതാഴെ വീഴും എന്ന്
    നിമിഷങ്ങൾഎണ്ണി സ്വപ്നം കണ്ടിരുന്ന ഭൂമി,
    തന്റെ ഭാരം മുഴുവൻ അളന്നു തിട്ടപ്പെടുത്തി
    മനുഷ്യന്റെ കാലിൽ കെട്ടി വെച്ച് ഏതോ ചെടിയ്ക്ക്‌
    ഇതൾ എ ണ്ണി അളവെടുത്തു പൂവുണ്ടാക്കി കണ്ണിനു
    കാണാത്ത നിറം കൊടുത്തുകളിക്കുന്നു

    ReplyDelete
  4. Nalla bhaavana, bimbaathmakam.

    ReplyDelete
  5. ബൈജു ഭായ്,

    നിങ്ങൾ ആസ്വാദക ഹൃദയത്തിൽ ആശ്ചര്യചിഹ്നം ചേർത്തൊരു കാവ്യചിത്രമാണ് തീർത്തത്.! വളരെ മനോഹരമായി എഴുതി. ഭാവനയുടെ മാസ്മരികതയുണ്ട് വരികളിൽ.! ഇഷ്ടം..


    ശുഭാശംസകൾ....


    ReplyDelete
  6. നാലു തവണ വായിച്ചു.
    മാജിക് കുറെ തിരിഞ്ഞത് അപ്പോഴാണ്‌.
    ഉഷാറായിരിക്കുന്നു ഭാവന

    ഭൂമിയും ആകാശവും
    കൈവിട്ട സ്വപ്നം
    ഏതോ നിമിഷത്തിൽ
    മരിച്ച പോലെ
    വീണു പോകുന്നു

    ReplyDelete
  7. എന്നെ നിറഞ്ഞിരിക്കുന്നു, കവേ

    ReplyDelete

  8. സ്വപ്നത്തിൽ പോലും വിരുന്നുവരാത്ത കാഴ്ച്ചകളുമായൊരു വിരുന്ന് ..
    അതാണ്‌ താങ്കളുടെ എഴുത്തുകൾ !
    ആശംസകൾ !!

    ReplyDelete
  9. വലിയ കവിത. ഇരുത്തി വായിക്കണം.

    ReplyDelete
  10. കവിത എനിക്ക് കത്തിയില്ല. ഇനിയുമൊരുപാട് വായനകൾ വേണ്ടി വരും എന്ന് തോന്നുന്നു.

    ReplyDelete
  11. ഭാവന അതിമനോഹരം. ആശംസകള്‍

    ReplyDelete
  12. ഈ മനോഹരമായ കവിതയുടെ അര്‍ത്ഥ തലങ്ങളിലേക്ക് എത്തിച്ചേരാന്‍ ഞാന്‍ അശക്തനാണു.....എങ്കിലും ആശ്ചര്യത്തോടെ കവിത മൂന്ന് തവണയെങ്കിലും വായിച്ചു എന്നറിയിക്കട്ടെ...

    ReplyDelete
  13. വായിച്ചു പോവുന്നു.

    ReplyDelete
  14. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  15. Pretty,pretty,pretty....full of fancy ,imaginations and beautiful. Imagery . Namiykyunnu eee kavyaprathibhaykyu munnil

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...