Skip to main content

തുമ്പിശീലങ്ങൾ ശാന്തത

അത്രയും ശാന്തമായി 
തുമ്പിയിരിക്കുന്നതിന്നടിയിലെ 
നിമിഷം മോഷ്ടിക്കുന്നു
അതും തുമ്പിയേക്കാൾ ശാന്തമായി
സമീപിക്കുമ്പോഴുള്ള തുമ്പികളുടെ സഹജമായ വെപ്രാളം തീരെയില്ലാതെ

മോഷ്ടിച്ചത് മുതൽ 
തുമ്പിക്ക് ചോട്ടിലിരുന്നും 
എൻ്റെ കൈവെള്ളയിലിരുന്നും 
നിമിഷം തുളുമ്പുന്നു

അഥവാ
നിമിഷങ്ങളുടെ നിഘണ്ടു
തുളുമ്പുന്നു എന്ന വാക്ക് 
എത്തിനോക്കും വിധം

തുമ്പിയല്ലാ എന്ന കല്ലിൻ്റെ ഭാരം
ഓരോ നിമിഷവും ഞാൻ ചുമക്കുന്നു

അരക്ഷിതാവസ്ഥകളിൽ നിന്നും ദൈവങ്ങളെ രക്ഷപ്പെടുത്തുന്ന
കൽപ്രതിമകളേ എന്നൊരു പ്രാർത്ഥന
എനിക്കരികിൽ 

അതിൽ അതിലും ശാന്തമായി.
ഇപ്പോൾ തുമ്പിയിരിക്കുന്നു

2

ദൈവം കൽപ്രതിമളുടെ നിഘണ്ടു
നിമിഷങ്ങളുടെ  തീർത്ഥാടകനാവും മുമ്പത്തെ തുമ്പിയും ഒരു പക്ഷേ 
അതേ അനന്തതയുടെ ചിറകുള്ളത്

അന്തർമുഖത്വമുള്ളവരുടെ നോമിനീ
എന്നൊരു കുത്തുവാക്ക് 
തുമ്പിശീലങ്ങൾ മറികടക്കുന്നു
അവഗണന തന്നെ മറ്റൊരു കുത്തുവാക്കാകുമ്പോഴും
തുമ്പി അതവഗണിക്കുന്നു

ധ്യാനവ്യാകരണങ്ങളിൽ
ബുദ്ധനും ഭാഷയും
തുമ്പിശാന്തതകളിൽ 
ജലവും നിമിഷങ്ങളും

നിമിഷത്തിലിരിക്കുന്ന തുമ്പി
എന്ന്  ബുദ്ധൻ നിരന്തരം,
ധ്യാനത്തിലേക്ക് തുളുമ്പുന്നു

എനിക്ക് മുമ്പിൽ
ധ്യാനത്തിലേക്ക് മാത്രം തുളുമ്പും
തുമ്പിയാവും ബുദ്ധൻ

3

ജലമാകുവാൻ പോകും ഇന്നലെകളെ
നിമിഷങ്ങളുടെ വനദേവതകൾ
കാടുകളിൽ നിന്നും ജലത്തിൽ നിന്നും കണ്ടെടുക്കും വിധമാവണം

അനുഭവിക്കാത്ത
കടന്നുപോകാത്ത പുതിയൊരു ഇന്നലെ
തുമ്പികൾക്കും മനുഷ്യർക്കും
ഇടയിലായി വനദേവതകൾ അനുവദിക്കുന്നു

വനദേവതകളുടെ ഇന്നലേ
വേനൽക്കാലങ്ങളുടെ ശംഖേ
അനുവാദങ്ങളുടെ തുളുമ്പലാകണം
ഭംഗി കൂട്ടിവെക്കും തുള്ളികൾ

4

എത്രമാത്രം ഇന്നലെ ചേർത്തിട്ടാവും
തേനിത്രത്തോളം മധുരിക്കുന്നുണ്ടാവുക

എത്രത്തോളം ഇന്നലെകൾ ചേർത്തിട്ടാവും ഇത്രമേൽ നിലാവ്, സുതാര്യമായിട്ടുണ്ടാവുക

ഇന്നലെയുടെ ശംഖേ എന്ന വരിയും
എന്നെ സമീപിക്കുന്നുണ്ട്
നിലാവതിൽ അതിസൂക്ഷമതീർത്ഥം

5

ഉറക്കം ആമ്പലുകൾ,
ജലത്തിൽ എടുത്തുവെക്കുമ്പോലെ
ജലവിരഹത്തിൻ്റെ മാതൃകകൾ
പ്രതിമകളിൽ നിർമ്മിക്കുന്നു
വിരഹത്തിൻ്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമേ
എന്നൊരു പ്രാർത്ഥന
കണ്ണിൽ തങ്ങിനിൽക്കുന്ന തുമ്പി
വിരൽ കൂമ്പലുകൾ കടക്കുന്നു
ചുറ്റും വിരഹജലം.

നീലയും അതിൻ്റെ ഇളം നീലയും
ആകാശത്തിൻ്റെ 
പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാണാമെങ്കിൽ മാത്രം
ശൂന്യതയും അതിൻ്റെ ഇളം ശൂന്യതയും
അടയാളപ്പെടുത്തും ഇടങ്ങളിൽ
ഋതുക്കൾ മറികടക്കും,
തുമ്പിഉദാസീനതകൾ

ആകാശം തന്നെ കത്തിച്ചിട്ട്
ആകാശം ഉയർത്തുന്നിടത്ത്
മേഘങ്ങൾ തീവണ്ടികൾ കളിക്കുന്നിടത്ത്
തുമ്പികളുടെ ലെവൽ ക്രോസിങ്ങുകൾ
ഇരജാഗ്രതകൾ നിഷേധിക്കപ്പെടുന്നവരുടെ ആത്മവിശ്വാസം മേഘങ്ങൾ,
ഭാരമില്ലായ്മകളിലൂടെ കടത്തുന്നു

6

ഇതിനിടയിൽ 
തുമ്പിക്ക് പാകമായ നിമിഷങ്ങൾ തിരഞ്ഞ് ഞാനും തുമ്പിയും 
നിമിഷങ്ങളുടെ ഷോപ്പുകൾ
സന്ദർശിക്കുന്നുണ്ട്

വനദേവതകൾ 
ഇന്നലെയുടെ വനങ്ങൾ
സന്ദർശിക്കുന്നത് പോലെ തന്നെ
അതിലൊരു വനദേവതയാവണം
ഇന്നലെയുടെ അമ്മ

ഇന്നലെ ചേർത്ത കറികൾ
ഇന്നലെ ഉണ്ടായിരുന്ന ജനാലകൾ
ഇന്നലെകൾ കൂടുതൽ ഉണ്ടായിരുന്ന മുറികൾ എന്നിങ്ങനെ

ഒരുപക്ഷേ
അമ്മയുണ്ടായിരുന്ന ഇന്നലേകൾ
കൂടുതൽ സുപരിചിതം
എന്ന് തോന്നുമ്പോലെ

ഗൃഹാതുരത്തങ്ങളുടെ തീർത്ഥങ്ങൾക്ക്
ഇന്നലെകളിലേക്ക് കൈ നീട്ടുന്നു

സമയമില്ലാത്തത് കൊണ്ട് ഞാനിതൊന്നും എഴുതിയേക്കില്ല
ഈ കവിതയിൽ എഴുതിയിട്ടില്ലാത്ത
വരികളാണ് അധികവും
എന്നൊരു തുമ്പിയുടെ ആത്‌മഗതത്തേ
അത്രയും സൂക്ഷ്മമായി
എൻ്റെ കവിത പിന്തുടർന്ന് തുമ്പിയാക്കുന്നുണ്ട്

ആ തുമ്പിയേ ഇപ്പോൾ എൻ്റെ വാക്കുകൾ സമീപിക്കുന്നു

7

ഒരു തുമ്പിയെ പിടിക്കുവാൻ
ആവശ്യമായ സൂക്ഷമതയുടെ ശേഖരം
അരികിലെത്തുമ്പോൾ തുമ്പികൾ തട്ടിക്കമഴ്ത്തുന്നത് പോലെ
നിമിഷങ്ങളുടെ പരിസരം 
കവിതയിൽ പരന്നേക്കാം എന്നൊരു മുൻകൂർ ജാമ്യത്തിന് 
തുമ്പികൾ നിരന്തരം 
അപേക്ഷകൾ നൽകിയിട്ടുണ്ടെന്ന് തോന്നുന്നു

കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ടാവണം
തോന്നലുകളുടെ ആകാശം 

8

അടുത്ത നിമിഷത്തിൻ്റെ മുൻകൂർ ജാമ്യമേ എന്നൊരു ശ്വാസത്തിൻ്റെ അപേക്ഷ ആയുസ്സാവുന്നിടത്താണ്

ഏത് നിമിഷവും 
പറന്നുപോയേക്കാവുന്ന തുമ്പി 
അതിൻ്റെ ഇരുത്തം ഈ കവിത ഉപയോഗിക്കുന്നുണ്ട്

നിങ്ങൾക്ക് ഒന്നുമില്ല
അത് നിങ്ങൾക്കറിയാം 
ഈ നിമിഷത്തിനും അറിയാം
ആ നിമിഷത്തിൽ ഇരിക്കുന്ന 
തുമ്പിക്കും അതറിയാം
ഒന്നും അറിയിക്കാത്തത് ഈ കവിതയേയാണ്!

എന്നാലും നിനക്ക് ഒന്നുമില്ല
എന്ന് ആർക്കെങ്കിലുമൊക്കെ ആശ്വസിപ്പിക്കുവാൻ തോന്നുന്ന
മാനസീക സംഘർഷങ്ങളിലൂടെ
എനിക്കും തുമ്പിക്കും
ഇപ്പോൾ ദേ ഈ കവിതക്കും
കടന്നുപോകുവാൻ തോന്നുന്നു....


Comments

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ...