Skip to main content

ഉമ്മകളെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല ഉമ്മ എന്നല്ലാതെ

എൻ്റെ ഭാഷ തീയാണ്
അതണക്കാൻ പോകുന്ന ഫയറെഞ്ചിൽ
മാത്രമാവുകയാണ് കവിത
വരൂ, നിശ്ശബ്ദത കൊണ്ട്
സൈറണുണ്ടാക്കുന്ന ഒരു വാക്കിനെ
പരിചയപ്പെടു

അങ്ങിനെ പരിചയപ്പെട്ടതാവണം
ഉമ്മയെ

മുതിരുന്തോറും
കാതുകൾക്ക് തീയിട്ട്
ചുണ്ടുകൾ തീ കായുവാനിരിക്കും
ഒരു വാക്ക്

ഉമ്മ ഒരു മാനമാണെങ്കിൽ
ചുണ്ടുകൾ രണ്ട് പക്ഷികൾ

ദൈവത്തിന് മുകളിൽ അമ്പിളിക്കല പോലെ
ചിലപ്പോൾ
ഉമ്മക്ക് മുകളിൽ ചുണ്ടുകൾ

വെച്ചു കഴിഞ്ഞാൽ ഉമ്മ,
ഒരു വ്യക്തിയാവും സമൂഹം

ഇനി 
നൂല്കെട്ട് മാമോദീസ 
സുന്നത്ത്കല്യാണം പോലെ
ഒരുമാതിരി എല്ലാ മതപരമായ  ചടങ്ങുകളും
പൂർത്തിയാക്കുന്നുണ്ടാവുമോ
അത്?

അറിയില്ല,
എന്നിട്ടും മതേതരമായി
ഉമ്മകൾ സമൂഹത്തിൽ തുടരുന്നു
എന്നെങ്കിലും ഉണ്ടാവുമോ
ഉമ്മകൾക്ക് തുടർച്ച
വേണ്ട,
ഉമ്മകളുടെ പകർച്ചപ്പനി
വെച്ച് പൂർത്തിയാക്കാത്ത ഉമ്മകൾ

നിരന്തരം ഉമ്മയെ ഗർഭം ധരിക്കും സമൂഹം

ദൈവം
നദിയേക്കുറിച്ച് ചിന്തിക്കുന്നതിനും മുന്നേ
ഉമ്മകളുടെ ദൈവം
ആഴത്തിൽ ചുണ്ടുകൾ കടക്കുന്നു

ചുണ്ടുകളുടെ നദി
ഉടലുകൾ തോണികൾ
ഉമ്മകളുടെ കടൽ എന്നിങ്ങനെ
നീളും ഉമ്മകൾ

പാമ്പ് പടം പൊഴിക്കുന്നത് പോലെ
രതിയുടെ പടമുള്ള ഉടൽ
പാമ്പായി തുടരുവാൻ മാത്രം
ഉപമയും ഉടലും പടം പൊഴിക്കുന്നു
ഉമ്മകളുടെ രൂപകം ധരിക്കുന്നു

ചിലപ്പോഴൊക്കെ കടുത്ത 
സദാചാരവാദികളാവും
ഉമ്മകൾ

അത് ഉമ്മ വെച്ചിട്ടില്ലാത്ത ചുണ്ടുകളെ  ഇടവഴികളിൽ പിന്തുടരുന്നു
ചിലപ്പോൾ 
നഗരത്തിരക്കിൽ
ഊടുവഴികളിൽ
സമൂഹമാധ്യമങ്ങളിൽ പോലുമേ

വെച്ചിട്ടില്ലാത്ത ഉമ്മകൾക്ക് 
ദൈവത്തോടൊപ്പം
ഉടലുകളുടെ തിക്കും തിരക്കും 
ഉമ്മകൾ ഉമ്മകളുടെ തിക്കിന്നും തിരക്കിനും ഉടലെടക്കാതെ കാവൽനിൽക്കുന്നു
ഉമ്മകളുടെ തോക്ക് അപ്പോഴും ചുണ്ടുകളേ ലക്ഷ്യംവെക്കുന്നു

ചുണ്ടുകളുടെ കൊള്ളയടി
ഉമ്മകളുടെ കൊള്ളക്കാർ

ഉമ്മകളുടെ മലക്കുകൾ
എന്ന് അപ്പോഴും ദൈവം ചുണ്ട് കടിക്കുന്നു

ചുംബനം ഒരു മണിവാട്ടിയാന്നെങ്കിൽ
ചുണ്ടുകൾ അവയുടെ
ഇനിയും പൂർത്തിയാക്കാത്ത ഒപ്പന

ഉമ്മകൾ പിച്ച വെക്കുന്ന ഭാഷയിൽ
ചുണ്ടുകൾ കുഞ്ഞുങ്ങൾ

ഉമ്മ വെച്ചിട്ടില്ലാത്ത ദൈവമേ
എന്ന് അപ്പോഴും ചുണ്ടുകൾ 
അവയുടെ പഴക്കത്തിൻ്റെ പാതിയിൽ ആഴത്തിൽ

ആദ്യം വെക്കപ്പെട്ട ഉമ്മകളുടെ
സൂക്ഷിപ്പ്കാരനാവും ദൈവം
ആത്മീയതകളിൽ നിന്നും പുറത്താക്കപ്പെടും ദൈവം
കവിതകളിൽ മതങ്ങളിൽ മാട് പോലെ പണിയെടുക്കും ദൈവം

ചുണ്ടുകൾ നടത്തുന്ന ധർണയിൽ മുദ്രാവാക്യം വിളിച്ച് പങ്കെടുക്കുന്ന മുതിർന്ന ചുംബനങ്ങൾ ഒരു പക്ഷേ രാഷ്ട്രീയപ്രവർത്തകരാവണം

ഉമ്മകളുടെ അർദ്ധകായ പ്രതിമ പോലെ
എന്നെങ്കിലും ഇനി തെരുവിൽ 
സ്ഥാപിക്കപ്പെടുമോ
പാതിയിൽ നിർത്തിയ ഉമ്മകൾ

എല്ലാവിധത്തിലും ഉമ്മകൾ
അവയുടെ അർദ്ധകായ പ്രതിമകൾ

സ്ഥാപിക്കപ്പെടും മുമ്പ് അതിൽ
നടത്തിയേക്കാവുന്ന പുഷ്പാർച്ചന
അടക്കിപ്പിടിച്ച നിറങ്ങളിൽ
അടക്കിപ്പിടിച്ച ശബ്ദങ്ങളിൽ
ഉടലും ഉമ്മയും 
തെരുവുകളിൽ കൊണ്ടുനടക്കുന്നു

പ്രതിമകൾ അതിൻ്റെ നിശ്ചലത
മറികടക്കും പോലെ
വാകപ്പൂക്കളിൽ ചോപ്പ്
പൂത്ത് കഴിഞ്ഞാൽ ചുവപ്പ് 
അതിൻ്റെ നിശ്ചലത 
എല്ലാ പൂക്കളിലും
ഋതുക്കൾ അവയുടെ നിശ്ചലത
പൂക്കളേ ഉപയോഗിച്ച് മറികടക്കും വിധം
ഉടലുകൾ ഉമ്മകളെ ഉപയോഗിച്ച്
അവയുടെ ഉലയലുകളും
നിശ്ചലതകളും ഒരേ സമയം മറികടക്കുന്നു

നനുത്ത മല്ലിയില,
 ചുണ്ടുകളിൽ മുറിച്ചിട്ട ഉമ്മകൾ

ഉലയുമ്പോൾ ഉമ്മകൾ 
ഉടലുകളിൽ അവയുടെ നിശ്ചലത

ഇനി പതിനാറ് കഴിഞ്ഞ് 
രണ്ട് ചുണ്ടുകൾ
പിരിഞ്ഞ് പോകുന്നത് പോലെ
മരണം പോലും അത് പൂർത്തിയാക്കുന്നുണ്ടാവുമോ

ചുംബനത്തിൻ്റെ ബൈനറികളിൽ ചുണ്ടുകൾ രണ്ട് ഡിജിറ്റൽ ക്ലോക്കുകൾ
അത് ഉമ്മകളിൽ, 
ഉടലുകളിൽ സമയം കഴിഞ്ഞും
മിടിക്കുന്നു

പനിക്കൂർക്കയുടെ ഇലകൾ
പനികളിൽ,
അരച്ചിടും മുമ്പ് തൊടും വിധം,
ഇനി
കൈയ്യിലിരിക്കുന്ന 
അരച്ചിടാവുന്ന രക്തത്തിൻ്റെ അവസാന പാടുള്ള മൈലാഞ്ചിച്ചെടിയാകുമോ
ചുംബനം കഴിഞ്ഞ ഉടൽ

വെച്ച് തീരാത്ത ഉമ്മ പോലെ
അരച്ചിടും മുമ്പുള്ള തൊടലാണ്
ഒരു കവിത പാതിയിൽ നിർത്തുന്നു
ചുംബനത്തിൻ്റെ ഖബറിന്നരികിൽ
ചുണ്ടുകൾ രണ്ട് മീസാൻ കല്ലുകൾ!

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...