Skip to main content

കൗതുകത്തിൻ്റെ കലപ്പകൾ

ജീവിതത്തോടുള്ള കൗതുകം നഷ്ടപ്പെടാതിരിക്കുവാനായി വേണ്ടി മാത്രം

കൗതുകം, 
ഇനിയും ഒട്ടിക്കാത്ത 
ഒരു വശം, ഒരു മൂല ജലമായ സ്റ്റാമ്പായി,
സങ്കൽപ്പിച്ചു നോക്കി

മേൽവിലാസങ്ങളുമായി, 
കലഹിക്കും
ഒരു തപാൽ ഉരുപ്പടിയാകും 
ദുഃഖം.

പതിയേ
പ്രണയസുഷിരങ്ങളുള്ള ഒരു സ്റ്റാമ്പായി

നനഞ്ഞാൽ ഒട്ടാവുന്ന പശ,
ഒരു വശത്ത്
ജലത്തിൻ്റെ പതിവുകൾ 
മറുഭാഗത്ത്

ഒരു മേൽവിലാസമായിരുന്നോ ഭ്രമണം
ഒരു തപാൽഉരുപ്പടിയായിരുന്നോ ബുദ്ധൻ എന്നൊക്കെ സംശയിച്ചു നോക്കി

പ്രണയത്തിൻ്റെ തീപ്പൊരി ചിതറും ഇടങ്ങളിൽ
ചുണ്ടോട് ചേർത്ത് 
ഒരു പിൻകഴുത്ത്,
വെൽഡ് ചെയ്ത് ചേർക്കാവുന്ന വിധം
കൗതുകങ്ങളുടെ വെൽഡറാവുകയായിരുന്നു

കുരുവി അതിൻ്റെ ചുണ്ടിനെ
പൂക്കളോട് ചേർക്കുമ്പോൾ
അരക്കെട്ടിൻ അരികിലേ
വിരിഞ്ഞ ചെമ്പരത്തികൾ
കൗതുകങ്ങളിലേക്ക് ചിതറും
വിധം

അവൾ ടാറ്റുവിൻ്റെ ചകിരിയിൽ
പിൻ കഴുത്തിൽ ഓർക്കിഡ് പുഷ്പങ്ങൾ നട്ടുവളർത്തുന്നവൾ

ചകിരിയും ടാറ്റുവും 
ഓർക്കിഡ് പുഷ്പനിറങ്ങളിൽ
അവളുടെ പിൻകഴുത്തിൽ
വന്ന് വിരിയുന്നു

ധ്യാനത്തിൻ്റെ ടാറ്റു ചെയ്ത ബുദ്ധൻ
ആകാശത്തിൻ്റെ ടാറ്റു ചെയ്ത
അവളുടെ നാഭിക്കരികിലെ കിളി

ഇലകൾ വകഞ്ഞ് 
അടിവയറിനോട് ചേർന്ന് അതിൻ്റെ ചേക്കേറൽ ചില്ലകൾ
ചേക്കേറാൻ നേരം അവൾ പക്ഷിക്ക് മന:പൂർവ്വം എന്ന വണ്ണം
വാക്കുകളുടെ കലഹമൂട്ടുന്നു
ചില്ലയുലയ്ക്കുന്നു

അടിവയറ്റിൽ അവൾ അത്
ചില്ലകൾ പകുത്ത് കൗതുകം ചേർത്ത്
പച്ചകുത്തുന്നു
ചുണ്ടിൻ്റെ, തൂവലുകളുടെ ടാറ്റു ചെയ്ത
പക്ഷിയാവും സമയം

പൂക്കൾ ചെയ്യും വിധം
അതിൻ്റെ ഇടങ്ങളിൽ ടാറ്റുവാകുന്നുണ്ടാവും തേനും

എനിക്കൊരു ചില്ല
കുരുവിക്കൊരു ചില്ല എന്നവൾ

കൗതുകമേ
ഞാൻ ഒരു കുരുവിയല്ല
എന്നിട്ടും ഞാൻ 
കൗതുകത്തിനായി മാത്രം
തൂവലുകൾ അഴിയും
കുരുവിക്കുപ്പായങ്ങൾക്കരികിൽ
അവൾക്കുമൊപ്പം
കുരുവികൾക്കുമോപ്പരവും
ഞാൻ ചേക്കറലുകൾ പരിശീലിക്കുന്നു

കിളികളുടെ ചേക്കേറൽ മാഫിയ
അവകളിലെ കലപിലകളുടെ ടാറ്റു

തിരുക്കുറൽ കുറുകും ഇടങ്ങളിൽ
വൈകുന്നേരങ്ങൾ വൈകും വിധം
നാല് മണികളുടെ ചിതറൽ

ഉപയോഗിക്കാവുന്ന വിധം
ഭാഷ ലളിതമാകുമ്പോൾ
മിടുപ്പുകളുടെ ലിപികളിൽ
മാറിടം ഭാഷയാകുന്നു
അവൾ മാറിടം ചാരുന്നു
കാത് കൗതുകത്തോട് ചേർക്കുന്നു

നാലുമണികളിൽ നിന്നും 
അന്നും മൈനകൾ വൈകിപ്പുറപ്പെടുന്നു
ചുണ്ട് നനച്ച്
കൗതുകത്തിൻ്റെ കാതിൽ,
നീയും എന്നെഴുതിയാൽ
നീയും മൈനയായി എന്നവൾ

സൂര്യൻ്റെ വേനൽച്ചാറ്
കാൽ നനയാതെ പക്ഷികൾ,
ആകാശം കടക്കും വിധം
പക്ഷിയുടെ ഉയർത്തിപ്പിടിച്ച കാലുകൾ

നീല ഒരു കാലാണെങ്കിൽ
ആകാശം ഒരു പാവാടയാകുന്നു
ശബ്ദവും രോമവും ഇടകലരും
ഇടങ്ങളിൽ,
എവിടെ
ശബ്ദം ഇറ്റിതോർന്ന കൊലുസ്സുകൾ?
എന്നെൻ്റെ കൊറ്റികൾ!

when rain becomes a declaration
'Comfortably wet'
it becomes a choice whether to rain
or wet

ചന്ദ്രൻ്റെ കലപ്പ
ശൂന്യതയിൽ ആകാശം കൃഷി ചെയ്യുന്ന
പക്ഷികൾ
നീലയുടെ ആദ്യ ഇല
അതിൽ തൊടും പക്ഷികൾ
എന്നെൻ്റെ കൗതുകത്തിൻ്റെ കലപ്പകൾ!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!