Skip to main content

ഇല ജലം എന്നിങ്ങനെ നിലത്തുവീഴൽ

ഇല പോലെ നിലത്തുവീണ മുദ്ര,
നൃത്തം വെച്ച് തിരയും
കുച്ചുപ്പുടി നർത്തകനായ ദൈവം

മണ്ണിൽ,
ജലത്തിനും നിലത്തിനും
ഇടയിൽ,
വേരിൻ്റെ മുദ്ര പോലെ മരം 
ഒരു പക്ഷേ മണ്ണിൽ പരതി
കാണിച്ചുകൊടുക്കുന്നത്

കാലിൽ, പ്രാചീനമായ ചിലമ്പുകൾ 
എഴുതി പഠിക്കും താളത്തിൽ
വാള് വളയും ഇടങ്ങളിൽ 
ദൈവം മുദ്രകൾ 
സൗകര്യപൂർവ്വം അവഗണിക്കുന്നു

ഒരുപക്ഷേ
പ്രാർത്ഥനകളും

കൂടുതൽ ഒച്ചകൾ ദൈവം
നിറങ്ങളിൽ എടുത്തണിയുന്നു
ഒരു പക്ഷേ വെളിച്ചപ്പാടിനെപ്പോലെ

ദൈവത്തിൻ്റെ കൈയ്യിലിരുന്ന് വാള്
അവഗണകളിലേക്ക് മാത്രം
വളയുന്നു
വെയിലേറ്റ് മൂർച്ച മാത്രം  തിളങ്ങുന്നു

തിളങ്ങുന്നുണ്ട് ദൈവവും
രാത്രി നക്ഷത്രമാകുവാൻ 
പോകുമോ ദൈവം എന്ന് സംശയിക്കുവാൻ വേണ്ടി മാത്രം
എനിക്കുള്ളതെല്ലാം രാത്രിയാവുന്നു

പട്ടിൻ്റെ ചോപ്പ്
ക്ഷമയുടെ മുദ്രയുള്ള കാറ്റ്
ജലമുദ്ര ധ്യാനമുദ്ര
എന്നിങ്ങനെ 
ചക്രവാളങ്ങളിൽ തൊടും കടൽ

വേദപുസ്തകങ്ങളിൽ ചെന്ന് തട്ടി
സത്യപ്രതിജ്ഞകൾ 
നിസ്സഹായരായി തിരിച്ചുവരുന്നിടത്ത്

പരമ്പരാഗതമായി ദൈവം
ആണയിടുന്ന താളം മാത്രം
കള്ളമാവുന്നതാവണം

മുരിങ്ങ മരത്തിൻ്റെ ഇല പോലെ വിശ്വാസികൾ കൊഴിയുന്നതിൻ്റെ
പ്രതിഫലനങ്ങൾ ദൈവങ്ങളിൽ

എന്നിട്ടും
എന്ത് രസമാണ് 
ദൈവം,
നൃത്തം ചെയ്യുമ്പോൾ
കാല് നിലത്തുതൊടുന്നത് കാണുവാൻ

കാല് നിലം എന്നിങ്ങന്നെ
അപരാഹ്നങ്ങൾ

വിരൽത്തുമ്പ് വട്ടം
മുരിങ്ങ മരത്തിൻ്റെ ഇല പോലെ
ഇരുട്ടിൻ്റെ വട്ടത്തിൽ രാത്രി മാത്രം 
നിലത്ത് തൊടുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!