Skip to main content

വിഷാദത്തിന്റെ ആഷ്ട്രേക്കാലങ്ങൾ

മണ്ണിൽ വീണ കുറേ നാളായി
ജീർണ്ണിച്ച ഇല പോലെ ആകാശം
അതേ പോലെ തന്നെ മേഘങ്ങളും

വീണത് മണ്ണിലോ മതത്തിലോ
അതോ വിശ്വാസത്തിലോ 
അവിശ്വാസത്തിലോ
അറിയില്ല
വീണുവോ എന്ന് തന്നെ അറിയില്ല
ജീർണ്ണിച്ചിട്ടുണ്ട് മനുഷ്യരും

ബോധത്തിന്റെ പൊരി വീണ് പൊള്ളി.

എനിക്ക് ബുദ്ധൻ, 
തന്റെ ധ്യാനം കുത്തിക്കെടുത്തും ആഷ്‌ട്രേയാവണമെന്ന് തോന്നി

തന്റെ അസ്തമയം കുത്തിക്കെടുത്തും
സൂര്യൻ
പൊരി വീണ് പൊളളും എന്റെ വിഷാദവും 

ഞാൻ എല്ലാ രാത്രിയിലും 
ചാരിനിൽക്കും ഇരുട്ട്
രാത്രിയില്ല ഇരുട്ട് മാത്രം

പുഴയിലേക്ക് ചാഞ്ഞ് നിൽക്കും മരം 
എന്നോ ഒരിക്കൽ അത് ഞാവൽ
എന്റെ കുരുവി സാക്ഷി
ഇപ്പോൾ മരം അവിടെ ഇല്ല
നാവിൽ ഞാവലിന്റെ കറ പോലെ
നനവിലേക്ക് അതിന്റെ ആയൽ മാത്രം

ഇല്ലാ എന്ന വാക്കിൽ ചെന്ന് മുട്ടി 
തിരിച്ചുവരും എന്റെ കിളികൾ 

കിളി മാറ്റിമാറ്റി വെക്കും
ചേക്കേറുന്നതിന്റെ കരു

കളങ്ങളിൽ
ചതുരംഗങ്ങളിൽ
കാണപ്പെടുമ്പോലെ ഇരുനിറങ്ങളിൽ
കാണപ്പെടും
അതിന്റെ കൂടിന്റെ ശൂന്യത

നെടുവീർപ്പ് കുഴിച്ചെടുക്കും ഖനി
ഒരു തുള്ളി പോലും തന്റേതല്ലാത്ത മഴ

അതിന്റെ നീലയിൽ ചാരി 
എന്റെ പൊന്മാൻ

വെളിച്ചത്തിന്റെ ഒരു തുള്ളി ഇറ്റിച്ച് തുറക്കും മിന്നാംമിന്നിത്താഴ്
വേഴാമ്പൽപ്പടി

എന്റെ മഴ
ഒരു വേഴാമ്പൽച്ചാരൽ തിരഞ്ഞു
തിരഞ്ഞു പോകുന്നു

പിന്നെ എന്റെ പുൽച്ചാടിസൂര്യൻ
അതിന്റെ ആട്ടം ഇട്ടു വെയ്ക്കും പുൽക്കൊടിത്തുമ്പാകും
സമയം

ആകാശത്തിന്റെ ആഷ്ട്രേ
എന്റെ കിളികൾ നീക്കിനീക്കി വെയ്ക്കുന്നു
അതിലേക്ക് ഇലകൾ കൊഴിയുന്നു

അസ്തമയം കൊഴിയുന്നിടത്തേക്ക്
ഞാൻ എന്റെ സൂര്യനേയും

ആഴങ്ങളാണ് ഏകാന്തതകൾ 
ഭൂമിയുടെ ഏകാന്തത 
പ്രകൃതി എന്നറിയപ്പെടുമ്പോലെ,
കുറച്ച് കൂടി ജൈവികമായ വാക്ക്
ആവശ്യപ്പെടും എന്റെ ഏകാന്തത

പ്രണയം എന്ന വാക്ക്
ഞാനും, നീക്കിനീക്കി നീക്കിവെയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!