Skip to main content

വസന്തമെന്ന് ഒരു ഉടൽതിരുത്ത്

നീയുമായി 
ഒരു തുളസിയില കലഹിക്കും
മണം

ആകാശം ഒരു കതിര്
ശലഭം അത് തലയിൽ വെയ്ക്കുന്നു

അരക്കെട്ടിലെ 
ആത്മീയതയുടെ കതിര്
മൂക്കൂത്തിക്കാട്ടിൽ ഒറ്റപ്പെട്ട് പോയ മൃഗമാവുന്നു

പ്രണയം,
നിനക്ക് ചേരുന്ന ഏകാന്തത
അത് നീ സ്വയം വെച്ചുനോക്കുന്ന 
ഇടം
അതാണൊരു തുടക്കം

മീൻ ഒരു മൃഗം
അത് കടലിനെ കൊത്തി
കാടാക്കുന്നു
ഞാനത് നോക്കിനിൽക്കുന്നു
ഇടയ്ക്ക് അത് ഞാനാവുന്നു

ഋതു ഒരു മൃഗമാണെങ്കിൽ
നീ അത് മേയുവാൻ വരും ഇടം

നീ കടലിന് 
ആഴം പണിഞ്ഞുകൊടുക്കും
കൊല്ലക്കിടാത്തി
അത്രയും ശാന്തമാകുമ്പോൾ
സമുദ്രം എടുത്തുവളർത്തും 
വളർത്തുതിരയും

മഞ്ഞ നിറമുള്ള
ടെന്നീസ്ബോളാവുകയാവണം
നമുക്കിടയിൽ
വിഷാദം

കൊത്തിതീരാത്ത ഒന്നിന്റെ
വൃത്തം 
മരംങ്കൊത്തി സുഷിരത്തിനുള്ളിൽ
സൂക്ഷിയ്ക്കുന്നത് പോലെ
ഒരു സൂക്ഷിപ്പാണ് പ്രണയം
വിഷാദം അതിന്റെ സുഷിരം

നമ്മൾ
അരക്കെട്ടിന്റെ ആരും ഉപയോഗിയ്ക്കാത്ത
രണ്ടുറാക്കറ്റുകൾ
 
പുതിയ കാടാക്കി 
നമ്മൾ പതിയേ എടുക്കുന്നതാവണം
അരക്കെട്ടിന്റെ 
കുതിരകൾ മേയുവാൻ വരും ഇടം
അതുവരെ അവ 
കടൽ പകുത്തുമേയും 
രണ്ട് മീനുകൾ

നാലിതളുള്ള നിശ്ശബ്ദത
പൂവിരിയുന്ന ശബ്ദം ഋതുക്കൾ
ഒളിപ്പിയ്ക്കുന്നത്

പൂക്കൾ നാലു കുതിരകൾ
ഋതുക്കൾ
നാല് കുതിരയുടലുകൾ

മിടുപ്പുകൾക്കിടയിൽ ഹൃദയം
മേയുവാൻ വരും രണ്ടുകുതിരകൾ

അതേ ഗന്ധമുള്ള ഏകാന്തതയ്ക്കരികിൽ
കർപ്പൂരഗന്ധമുള്ള നഗ്നത

വെള്ളാരങ്കല്ലുകൾ വെച്ച് 
പുഴ
ഒഴുക്ക് ഒളിപ്പിയ്ക്കുമ്പോലെ
കുഴിച്ചെടുത്ത
കുതിരക്കുളമ്പൊടിയൊച്ചകൾ
പ്രണയം ഒളിപ്പിയ്ക്കുന്ന ഇടം

പായുമ്പോൾ,
വെളിപ്പെടുത്തുമ്പോഴും
മേയുമ്പോൾ കുതിരകൾ
സ്വയം ഒളിപ്പിയ്ക്കുന്ന
ഇടങ്ങളുണ്ട്.

കുഞ്ചിരോമങ്ങൾക്കിടയിൽ
ഒളിപ്പിച്ച്  കൊണ്ടുവന്ന്
മേയുന്നത് നിർത്തി
പായുന്ന ഉടലുകൾ 
കുതിര പതപ്പിച്ച്
ഒഴിച്ചുകളയും ഇടം

ആയുസ്സ് ദൂരവും
രക്തം വേഗവുമാണെങ്കിൽ
ഹൃദയത്തെ നിരന്തരം 
വസന്തം ഓമനിയ്ക്കും
ഉപമയെന്ന
പേരുള്ള കുതിരയാക്കുന്നു.

എല്ലാ പൂക്കളിൽ നിന്നും 
മടങ്ങും 
മേയുന്ന ഒന്നിന്റെ വസന്തയുടൽ
എന്ന് തിരുത്തുന്നു.

Comments

  1. ആയുസ്സ് ദൂരവും
    രക്തം വേഗവുമാണെങ്കിൽ
    ഹൃദയത്തെ നിരന്തരം
    വസന്തം ഓമനിയ്ക്കും
    ഉപമയെന്ന പേരുള്ള കുതിരയാക്കുന്നു...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!