Skip to main content

വസന്തമെന്ന് ഒരു ഉടൽതിരുത്ത്

നീയുമായി 
ഒരു തുളസിയില കലഹിക്കും
മണം

ആകാശം ഒരു കതിര്
ശലഭം അത് തലയിൽ വെയ്ക്കുന്നു

അരക്കെട്ടിലെ 
ആത്മീയതയുടെ കതിര്
മൂക്കൂത്തിക്കാട്ടിൽ ഒറ്റപ്പെട്ട് പോയ മൃഗമാവുന്നു

പ്രണയം,
നിനക്ക് ചേരുന്ന ഏകാന്തത
അത് നീ സ്വയം വെച്ചുനോക്കുന്ന 
ഇടം
അതാണൊരു തുടക്കം

മീൻ ഒരു മൃഗം
അത് കടലിനെ കൊത്തി
കാടാക്കുന്നു
ഞാനത് നോക്കിനിൽക്കുന്നു
ഇടയ്ക്ക് അത് ഞാനാവുന്നു

ഋതു ഒരു മൃഗമാണെങ്കിൽ
നീ അത് മേയുവാൻ വരും ഇടം

നീ കടലിന് 
ആഴം പണിഞ്ഞുകൊടുക്കും
കൊല്ലക്കിടാത്തി
അത്രയും ശാന്തമാകുമ്പോൾ
സമുദ്രം എടുത്തുവളർത്തും 
വളർത്തുതിരയും

മഞ്ഞ നിറമുള്ള
ടെന്നീസ്ബോളാവുകയാവണം
നമുക്കിടയിൽ
വിഷാദം

കൊത്തിതീരാത്ത ഒന്നിന്റെ
വൃത്തം 
മരംങ്കൊത്തി സുഷിരത്തിനുള്ളിൽ
സൂക്ഷിയ്ക്കുന്നത് പോലെ
ഒരു സൂക്ഷിപ്പാണ് പ്രണയം
വിഷാദം അതിന്റെ സുഷിരം

നമ്മൾ
അരക്കെട്ടിന്റെ ആരും ഉപയോഗിയ്ക്കാത്ത
രണ്ടുറാക്കറ്റുകൾ
 
പുതിയ കാടാക്കി 
നമ്മൾ പതിയേ എടുക്കുന്നതാവണം
അരക്കെട്ടിന്റെ 
കുതിരകൾ മേയുവാൻ വരും ഇടം
അതുവരെ അവ 
കടൽ പകുത്തുമേയും 
രണ്ട് മീനുകൾ

നാലിതളുള്ള നിശ്ശബ്ദത
പൂവിരിയുന്ന ശബ്ദം ഋതുക്കൾ
ഒളിപ്പിയ്ക്കുന്നത്

പൂക്കൾ നാലു കുതിരകൾ
ഋതുക്കൾ
നാല് കുതിരയുടലുകൾ

മിടുപ്പുകൾക്കിടയിൽ ഹൃദയം
മേയുവാൻ വരും രണ്ടുകുതിരകൾ

അതേ ഗന്ധമുള്ള ഏകാന്തതയ്ക്കരികിൽ
കർപ്പൂരഗന്ധമുള്ള നഗ്നത

വെള്ളാരങ്കല്ലുകൾ വെച്ച് 
പുഴ
ഒഴുക്ക് ഒളിപ്പിയ്ക്കുമ്പോലെ
കുഴിച്ചെടുത്ത
കുതിരക്കുളമ്പൊടിയൊച്ചകൾ
പ്രണയം ഒളിപ്പിയ്ക്കുന്ന ഇടം

പായുമ്പോൾ,
വെളിപ്പെടുത്തുമ്പോഴും
മേയുമ്പോൾ കുതിരകൾ
സ്വയം ഒളിപ്പിയ്ക്കുന്ന
ഇടങ്ങളുണ്ട്.

കുഞ്ചിരോമങ്ങൾക്കിടയിൽ
ഒളിപ്പിച്ച്  കൊണ്ടുവന്ന്
മേയുന്നത് നിർത്തി
പായുന്ന ഉടലുകൾ 
കുതിര പതപ്പിച്ച്
ഒഴിച്ചുകളയും ഇടം

ആയുസ്സ് ദൂരവും
രക്തം വേഗവുമാണെങ്കിൽ
ഹൃദയത്തെ നിരന്തരം 
വസന്തം ഓമനിയ്ക്കും
ഉപമയെന്ന
പേരുള്ള കുതിരയാക്കുന്നു.

എല്ലാ പൂക്കളിൽ നിന്നും 
മടങ്ങും 
മേയുന്ന ഒന്നിന്റെ വസന്തയുടൽ
എന്ന് തിരുത്തുന്നു.

Comments

  1. ആയുസ്സ് ദൂരവും
    രക്തം വേഗവുമാണെങ്കിൽ
    ഹൃദയത്തെ നിരന്തരം
    വസന്തം ഓമനിയ്ക്കും
    ഉപമയെന്ന പേരുള്ള കുതിരയാക്കുന്നു...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!