Skip to main content

വസന്തമെന്ന് ഒരു ഉടൽതിരുത്ത്

നീയുമായി 
ഒരു തുളസിയില കലഹിക്കും
മണം

ആകാശം ഒരു കതിര്
ശലഭം അത് തലയിൽ വെയ്ക്കുന്നു

അരക്കെട്ടിലെ 
ആത്മീയതയുടെ കതിര്
മൂക്കൂത്തിക്കാട്ടിൽ ഒറ്റപ്പെട്ട് പോയ മൃഗമാവുന്നു

പ്രണയം,
നിനക്ക് ചേരുന്ന ഏകാന്തത
അത് നീ സ്വയം വെച്ചുനോക്കുന്ന 
ഇടം
അതാണൊരു തുടക്കം

മീൻ ഒരു മൃഗം
അത് കടലിനെ കൊത്തി
കാടാക്കുന്നു
ഞാനത് നോക്കിനിൽക്കുന്നു
ഇടയ്ക്ക് അത് ഞാനാവുന്നു

ഋതു ഒരു മൃഗമാണെങ്കിൽ
നീ അത് മേയുവാൻ വരും ഇടം

നീ കടലിന് 
ആഴം പണിഞ്ഞുകൊടുക്കും
കൊല്ലക്കിടാത്തി
അത്രയും ശാന്തമാകുമ്പോൾ
സമുദ്രം എടുത്തുവളർത്തും 
വളർത്തുതിരയും

മഞ്ഞ നിറമുള്ള
ടെന്നീസ്ബോളാവുകയാവണം
നമുക്കിടയിൽ
വിഷാദം

കൊത്തിതീരാത്ത ഒന്നിന്റെ
വൃത്തം 
മരംങ്കൊത്തി സുഷിരത്തിനുള്ളിൽ
സൂക്ഷിയ്ക്കുന്നത് പോലെ
ഒരു സൂക്ഷിപ്പാണ് പ്രണയം
വിഷാദം അതിന്റെ സുഷിരം

നമ്മൾ
അരക്കെട്ടിന്റെ ആരും ഉപയോഗിയ്ക്കാത്ത
രണ്ടുറാക്കറ്റുകൾ
 
പുതിയ കാടാക്കി 
നമ്മൾ പതിയേ എടുക്കുന്നതാവണം
അരക്കെട്ടിന്റെ 
കുതിരകൾ മേയുവാൻ വരും ഇടം
അതുവരെ അവ 
കടൽ പകുത്തുമേയും 
രണ്ട് മീനുകൾ

നാലിതളുള്ള നിശ്ശബ്ദത
പൂവിരിയുന്ന ശബ്ദം ഋതുക്കൾ
ഒളിപ്പിയ്ക്കുന്നത്

പൂക്കൾ നാലു കുതിരകൾ
ഋതുക്കൾ
നാല് കുതിരയുടലുകൾ

മിടുപ്പുകൾക്കിടയിൽ ഹൃദയം
മേയുവാൻ വരും രണ്ടുകുതിരകൾ

അതേ ഗന്ധമുള്ള ഏകാന്തതയ്ക്കരികിൽ
കർപ്പൂരഗന്ധമുള്ള നഗ്നത

വെള്ളാരങ്കല്ലുകൾ വെച്ച് 
പുഴ
ഒഴുക്ക് ഒളിപ്പിയ്ക്കുമ്പോലെ
കുഴിച്ചെടുത്ത
കുതിരക്കുളമ്പൊടിയൊച്ചകൾ
പ്രണയം ഒളിപ്പിയ്ക്കുന്ന ഇടം

പായുമ്പോൾ,
വെളിപ്പെടുത്തുമ്പോഴും
മേയുമ്പോൾ കുതിരകൾ
സ്വയം ഒളിപ്പിയ്ക്കുന്ന
ഇടങ്ങളുണ്ട്.

കുഞ്ചിരോമങ്ങൾക്കിടയിൽ
ഒളിപ്പിച്ച്  കൊണ്ടുവന്ന്
മേയുന്നത് നിർത്തി
പായുന്ന ഉടലുകൾ 
കുതിര പതപ്പിച്ച്
ഒഴിച്ചുകളയും ഇടം

ആയുസ്സ് ദൂരവും
രക്തം വേഗവുമാണെങ്കിൽ
ഹൃദയത്തെ നിരന്തരം 
വസന്തം ഓമനിയ്ക്കും
ഉപമയെന്ന
പേരുള്ള കുതിരയാക്കുന്നു.

എല്ലാ പൂക്കളിൽ നിന്നും 
മടങ്ങും 
മേയുന്ന ഒന്നിന്റെ വസന്തയുടൽ
എന്ന് തിരുത്തുന്നു.

Comments

  1. ആയുസ്സ് ദൂരവും
    രക്തം വേഗവുമാണെങ്കിൽ
    ഹൃദയത്തെ നിരന്തരം
    വസന്തം ഓമനിയ്ക്കും
    ഉപമയെന്ന പേരുള്ള കുതിരയാക്കുന്നു...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ബുദ്ധഒപ്പ്

പുലരിയെ പാലൂട്ടും പകൽ, എടുത്തുവെക്കും പുലരികൾ ഗർഭകാലമോ പേറ്റുനോവോ ഒന്നും എടുത്ത് വെക്കാതെ ഒരു തൂവൽ മറ്റൊരു തൂവലിനെ പ്രസവിക്കുന്നത് പോലെ അനുഭവിക്കാമെങ്കിൽ ഏകാന്തത ഒരു തൂവൽ ഒരു പുലരി മറ്റൊരു പുലരിയേ ഭാവനയുടെ ഗർഭകാലം പേറ്റുനോവില്ലാത്ത കലകൾ അതിൻ്റെ പടരുന്ന ആകൃതികൾ ചലനങ്ങളിൽ ഒതുക്കി ഒരു മേഘം പലതായി പൂർണ്ണചന്ദ്രനേ പാലൂട്ടും മാനത്തേ കടന്നുപോകുന്നു ഇപ്പോൾ, പല മാനങ്ങൾക്ക് പല കലകൾ ഞാനും ഒതുക്കുന്നുണ്ട് മേഘത്തേപ്പോലെ  നിൻ്റെ പരിസരങ്ങളിലേക്ക്  പടർന്ന് പോയേക്കാവുന്ന  എൻ്റെ നിരന്തര ചലനങ്ങൾ  ഏകാന്തത എന്ന അതിൻ്റെ ആകൃതികളിൽ ഒരു തീയതിയേ നിർത്തി കലണ്ടറിൽ, മാസങ്ങൾ കടന്ന് പോകുന്നുണ്ടോ? വർഷങ്ങൾ അതിൻ്റെ ആകൃതികൾ? മുലയൂട്ടലോ പ്രസവമോ  ഒന്നും പുറത്ത് കാണിക്കാതെ ഒരു ഏകാന്തത മറ്റൊരു എകാന്തതയേ എടുത്തുവളർത്തുന്നു ആരും കാണാതെ തൂവലാക്കുന്നു ഒപ്പുകൾ മുന്നേ നടന്നുപോകും കാലം ബുദ്ധമാസമേ ധ്യാനത്തിൻ്റെ തീയതിയേ ബുദ്ധൻ വെച്ച ഒപ്പ് പതിയേ ധ്യാനമാകുന്നു പക്ഷികൾ എങ്ങുമില്ലാത്ത പുലരിയിൽ ഏകാന്തത എടുത്തുവളർത്തും തൂവൽ പോലെ  തങ്ങിനിൽക്കലുകളിൽ തട്ടി നിലത്തുവീഴും പുലരി എന്ന്  എഴുതി നിർത്താം എന്ന് തോന്നു...